ഇന്ത്യയിലെ പ്രമുഖ സാഹിത്യകാരനും സാംസ്കാരികനായകനുമാണ് രബീ
ന്ദ്രനാഥ് ടാഗോർ (রবীন্দ্রনাথ ঠাকুর മേയ് 7 1861 – ഓഗസ്റ്റ് 7 1941), ഗുരുദേവ് എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്തിരുന്നു. കവി, തത്ത്വചിന്തകൻ, ദൃശ്യകലാകാരൻ, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളിസാഹിത്യത്തിനും സംഗീതത്തിനും പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതുരൂപം നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കാവ്യസമാഹാരമായ ഗീതാഞ്ജലിക്ക് 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യവ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാസമാഹാരങ്ങൾ, രണ്ടായിരത്തിമുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖനസമാഹാരങ്ങൾ തുടങ്ങി ടാഗോറിന്റെ സാഹിത്യസംഭാവനകൾ നിരവധിയാണ്. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. അറുപത്തിയെട്ടാം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. ബംഗാളിലെ മത-സാമൂഹിക-സാംസ്കാരികരംഗങ്ങളിൽ പുരോഗമന-പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം. രബീന്ദ്രനാഥ ടാഗോർ, അബനീന്ദ്രനാഥ ടാഗോർ, ഗഗനേന്ദ്രനാഥ ടാഗോർ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യരംഗത്തും, മത-സാമൂഹിക പരിഷ്കരണരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേർ ജെറാസങ്കോ ടാഗോർ കുടുംബത്തിലുണ്ട്.
കൊൽക്കത്തയിൽ പീരലി ബ്രാഹ്മണ വംശത്തിൽ പിറന്ന ടാഗോർ എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വയസ്സിൽ ടാഗോർ 'ഭാനുസിംഹൻ' എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877 -ൽ ചെറുകഥകളും നാടകങ്ങളും രചിച്ചുതുടങ്ങി. ചെറുപ്രായത്തിൽത്തന്നെ ധാരാളം യാത്രചെയ്ത ടാഗോർ തന്റെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തിൽ തന്നെയാണ് നടത്തിയത്. ബ്രിട്ടീഷ് നിയമങ്ങൾക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗികവാദിയും ആയിരുന്ന ടാഗോർ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും പൂർണ്ണമായി പിന്തുണച്ചിരുന്നു. ടാഗോറിന്റെ ജീവിതം ദുരന്തപൂർണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട ടാഗോർ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.the
ടാഗോറിന്റെ കൃതികളിൽ നിരവധി നോവലുകൾ, ചെറുകഥകൾ, ഗാനസമാഹാരങ്ങൾ, നൃത്ത്യ-നാടകങ്ങൾ, രാഷ്ട്രീയവും വ്യക്തിപരവുമായ ലേഖനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതിമാഹാത്മ്യവാദവും, തത്ത്വചിന്തയും ലോകപ്രശസ്തി നേടിയിരുന്നു. ഒരു സാംസ്കാരികപരിഷ്കർത്താവായിരുന്ന ടാഗോർ, ബംഗാളി കലകളെ പൗരാണിക ഭാരതീയകലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നും തന്നെയില്ലെന്നു വാദിച്ചു. ടാഗോറിന്റെ രണ്ട് ഗാനങ്ങൾ ഇൻഡ്ന്ത്യ ടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്-ജനഗണമനയും അമാർ ഷോണാർ ബാംഗ്ലയും..
രബി(രവി) എന്ന വിളിപ്പേരുണ്ടായിരുന്ന ടാഗോർ കൊൽക്കത്തയിലെ കൊട്ടാര സദൃശ്യമായ ജോറസങ്കോ ഗൃഹത്തിൽ 1861 മെയ് 7നു ദേബേന്ദ്രനാഥ് ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമൂന്നാമനായി പിറന്നു. വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. അമ്മ ചെറുപ്പത്തിലേ മരിച്ചതിനാൽ വേലക്കാരാണ് ടാഗോറിനെ നോക്കിയത്. പിതാവ് കലാകാരൻമാരെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുകയും കുട്ടികളെ സംഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു. ടാഗോറിന്റെ സഹോദരങ്ങളിൽ ദ്വിജേന്ദ്രനാഥ് കവിയും തത്ത്വചിന്തകനും ജ്യോതീന്ദ്രനാഥ് സംഗീതജ്ഞനും സത്യേന്ദ്രനാഥ് ബ്രിട്ടീഷ് ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോസ്ഥനും ആയിരുന്നു. സഹോദരി സ്വർണ്ണകുമാരി നോവലിസ്റ്റായിരുന്നു. പതിനൊന്നാംവയസിൽ (1873) വയസ്സിൽഉപനയനത്തിനുശേഷം ടാഗോർ തന്റെ പിതാവിനോടൊപ്പം മാസങ്ങൾ നീണ്ട ഭാരത പര്യടനത്തിന് തിരിച്ചു. ഈ യാത്രയിൽ അവർ കുടുംബ തോട്ടമായ ശാന്തിനികേതനം, അമൃത്‌സർ വഴി ഹിമാലയ സാനുക്കളിലെ ഡൽഹൗസീ സുഖവാസ കേന്ദ്രത്തിലെത്തി. അവിടെ വച്ച് ടാഗോർ ജീവചരിത്രങ്ങൾ, ചരിത്രം, അഗോള ശാസ്ത്രം, ആധുനിക ശാസ്ത്രം, സംസ്കൃതം, കാളിദാസ കൃതികൾ തുടങ്ങിയവ പഠിച്ചു. തിരിച്ചുവന്ന അദ്ദേഹം പിന്നെ സ്കൂളിൽ പോകാൻ താല്പര്യം കാണിച്ചില്ല...വീട്ടുകാർ രബീന്ദ്രനാഥിനെ സ്കൂളിൽ വിടേണ്ടെന്നു തീരുമാനിച്ചു. വീട്ടിലിരുത്തി പഠിപ്പിക്കാൻ അദ്ധ്യാപകരെയും ഏർപ്പാടാക്കി. 1877-ൽ ടാഗോർ തന്റെ കൃതികളുടെ ഒരു സമാഹാരം പുറത്തിറക്കുകയും അതിൽ മൈഥിലി ഭാഷയിലെഴുതിയ കവിത ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. അവ ഭാനുസിംഹൻ എന്ന 17ആം നൂറ്റാണ്ടിലെ ഒരു വൈഷ്ണവ കവിയുടെ നഷ്ടപ്പെട്ട കൃതികളാണ് എന്ന് ടാഗോർ തമാശയായി പലപ്പോഴും പറഞ്ഞിരുന്നു. ബംഗാളിയിലെ ആദ്യത്തെ ചെറുകഥയായ “ഭിഖാറിണി“ (ഭിക്ഷക്കാരി) ടാഗോർ 1877-ൽ രചിച്ചു. 1882-ൽ “സന്ധ്യ സംഗീത്“ എന്ന സമാഹാരത്തിൽ പ്രസിദ്ധമായ “ഉറക്കമുണർന്ന വെള്ളച്ചാട്ടം“ എന്ന കവിതയുമുൾപ്പെട്ടിരുന്നു.
അഭിഭാഷകനാകണമെന്ന മോഹത്തോടെ 1878ൽ ടാഗോർ ഇംഗ്ലണ്ടിലെ ബ്രൈറ്റൺ സർക്കാർ വിദ്യാലയത്തിൽ ചേർന്നു. ലണ്ടൻ സർവ്വകലാശാല കലാലയത്തിൽ നിയമ വിദ്യാർത്ഥിയായി പഠനം ആരംഭിച്ചുവെങ്കിലും ബിരുദമെടുക്കാതെ 1880-ൽ ബംഗാളിലേക്കു മടങ്ങി. 1883 ഡിസംബർ 9-ൽ ടാഗോർ മൃണാളിനീ ദേവിയെ വിവാഹം കഴിച്ചു (ഭാബതരിണി 1873-1902). ഇവർക്ക് അഞ്ചു മക്കൾ ജനിച്ചുവെങ്കിലും രണ്ടു പേർ പ്രായപൂർത്തിയാകും മുൻപ് മരണമടഞ്ഞു.
1890ൽ ടാഗോർ ഇപ്പോൾ ബംഗ്ലാദേശിലുള്ള ഷിലൈധ എന്ന സ്ഥലത്തുള്ള തന്റെ കുടുംബ സ്വത്ത് ഏറ്റെടുത്തു. അവിടെ "പദ്മ" എന്ന പത്തേമാരിയിൽ താമസിച്ച ടാഗോർ നാട്ടുകാർക്കിടയിൽ "സമീന്ദാർ ബാബു" എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ കാലത്ത് (1891-1895) ടാഗോറിന്റെ "സാധന" കാലഘട്ടം എന്നാണ് വിശേഷിപ്പിക്കുന്നത്. സാഹിത്യപരമായി ടാഗോറിന്റെ ഏറ്റവും ഫല പുഷ്ടിയുള്ള കാലമായിരുന്നു ഇത്. മൂന്നു വാല്യങ്ങളിലായി വിരോധാഭാസവും വികാരാധിക്യവും നിറഞ്ഞ എൺപത്തിനാലു കഥകളടങ്ങിയ "ഗൽപ്പഗുച്ച്‌ഛ" യുടെ പകുതിയും പൂർത്തിയാക്കിയത് ഈ കാലത്താണ്. ഇതിൽ ടാഗോർ ഗ്രാമീണ ബംഗാളി ജീവിതങ്ങൾ വരച്ചു കാണിച്ചിരിക്കുന്നു.
1901ൽ ടാഗോർ ഷിലൈധ വിട്ട് പശ്ചിമ ബംഗാളിലെ ശാന്തിനികേതനത്തിൽ താമസമാരംഭിച്ചു. അവിടെ തറയിൽ വെണ്ണക്കല്ല് പതിച്ച പ്രാർഥനാ മുറിയുള്ള ഒരു ആശ്രമവും പരീക്ഷണാടിസ്ഥാനത്തിൽ ഒരു വിദ്യാലയവും, പുഷ്പ-വൃക്ഷ തോട്ടങ്ങളും, ഒരു വായനശാലയും അദ്ദേഹം സ്ഥാപിച്ചു. ഇവിടെ വച്ച് ടാഗോറിന്റെ ഭാര്യയും(1902-ൽ) രണ്ട് കുട്ടികളും മരണമടഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് 19 ജനുവരി 1905ൽ മരണമടഞ്ഞു. ടാഗൂറിനു വ്യക്തിപരമായി അളവറ്റ ദുഃഖം ഉളവാക്കിയ പല ദുരിതങ്ങളും, അനുഭവിക്കേണ്ടിവന്ന ഈ കാലഘട്ടത്തിന്റെ അന്ത്യത്തിൽ ക്ലേശകരമായ ഒരു പൊതുകാര്യ പ്രവർത്തനത്തിലും ഇദ്ദേഹത്തിനു മുഴുകേണ്ടതായി വന്നു. ബ്രിട്ടീഷ് ഗവൺമെന്റ് ഏകപക്ഷീയമായി തീരുമാനിച്ചു നടപ്പിലാക്കിയ ബംഗാൾ വിഭജനത്തിന് എതിരായി 1905-ൽ ആരംഭിച്ച സംഘടിത പ്രക്ഷോഭത്തിൽ ഇദ്ദേഹവും ഭാഗഭാക്കായി.
1878 മുതൽ 87 വരെ പ്രസിദ്ധീകൃതങ്ങളായ ആദ്യകാലകൃതികളെ തുടർന്ന്, മറ്റു പലതിനും പുറമേ 1888-ൽ മായാർഖേല, രാജാ ഓ റാണി എന്നീ നാടകങ്ങളും, 1903-ൽ ഛൊഖേർബാലി (വിനോദിനി), 1906-ൽ നൗകാ ഡൂബി (കപ്പൽ ച്ചേതം) എന്നീ നോവലുകളും എഴുതി. 1907-ൽ ആധുനിക സാഹിത്യ, പ്രാചീന സാഹിത്യ എന്നീ രണ്ടു സാഹിത്യചർച്ചാഗ്രന്ഥങ്ങളും തയ്യാറാക്കി. ആയിടയ്ക്കു പിൽക്കാലത്തു വിഖ്യാതി നേടിയ ഗോറ എന്ന നോവൽ രചിച്ചു തുടങ്ങുകയും 1910-ൽ അതു പൂർത്തിയാക്കുകയും ചെയ്തു. അതേ വർഷം തന്നെ ബംഗാളിയിൽ ഗീതാഞ്ജലിയും പുറത്തുവന്നു. 1912-ൽ ഡാക് ഘർ (പോസ്റ്റോഫീസ്) എന്ന പ്രശസ്തനാടകവും വെളിച്ചം കണ്ടു.
അക്കൊല്ലംതന്നെ ടാഗൂർ ഇംഗ്ലണ്ടിലേക്കു പോവുകയും അവിടെവച്ചു ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ നിർവഹിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കിടയിൽ പ്രശസ്ത ഇംഗ്ലീഷ് കവിയായ ഡബ്ള്യു. ബി. യേറ്റ്സിനെയും സി.എഫ്. ആൻഡ്രൂസിനെയും ഗീതാഞ്ജലി വായിച്ചു കേൾപ്പിക്കാൻ ടാഗോറിനു അവസരമുണ്ടായി. ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ ടൈപ്പു ചെയ്ത കോപ്പിയുമായി താൻ സഞ്ചരിച്ചതും ട്രെയിനിലും ബസ്സിലും റെസ്റ്റാറന്റുകളിലും മറ്റും വച്ച് അത്യാർത്തിയോടെ താൻ അതു വായിച്ച് ആനന്ദതുന്ദിലനായതും ലോകപ്രശസ്ത ഇംഗ്ലീഷ് കവിയായ യേറ്റ്സ് ആ കൃതിയുടെ അവതാരികയിൽ പറഞ്ഞിട്ടുണ്ട്. ജീവിതകാലം മുഴുവൻ സ്വപ്നം കണ്ടുനടന്നതെല്ലാം ആ ഭാവഗീതങ്ങളുടെ ആവർത്തിച്ചുള്ള വായനയിൽ അനുഭവിച്ചു എന്നു യേറ്റ്സ് അഭിപ്രായപ്പെടുന്നു. ആ കാവ്യത്തിൽ ആകൃഷ്ടനായ യേറ്റ്സ് അതിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ആമുഖം എഴുതാനും അത് അച്ചടിക്കാൻ ഏർപ്പാടു ചെയ്യാനും തയ്യാറായി. ടാഗോറിന് ബംഗാളികൾക്കിടയിലും വിദേശികൾക്കിടയിലും വളരെയധികം ആരാധകരുണ്ടായിരുന്നു. ടാഗോർ തന്റെ ബംഗാളി കവിതകൾ ഛന്ദോബദ്ധമില്ലാത്ത പദ്യങ്ങളായി ആംഗലേയത്തിലേക്ക് വിവർത്തനം ചെയ്തിരുന്നു ("നൈവേദ്യ" 1901, "ഖേയ" 1906). 1913 നവംബർ 14-ന് ടാഗോറിന് സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചു എന്ന അറിയിപ്പുണ്ടായി. സ്വീഡിഷ് പണ്ഡിത സഭ പ്രകാരം ആ പുരസ്കാരം “ആദർശപരവും, പാശ്ചാത്യ വായനക്കാർക്ക് ലഭിച്ച, അതിവിശാലമായ അദ്ദേഹത്തിന്റെ കൃതികളുടെ, വിവർത്തനം ചെയ്യപ്പെട്ട ഒരു ചെറിയ ഭാഗത്തിനുമാണ് ലഭിച്ചത്“] (1912ൽ രചിച്ച ഗീതാഞ്ജലിയും ഇതിലുൾപ്പെടും). 1915 -ൽ ടാഗോർ ബ്രിട്ടീഷ് രാജവംശത്തിൽ നിന്ന് നൈറ്റ് പദവി സ്വീകരിച്ചു.
ശാന്തിനികേതനത്തിനടുത്ത് സുരുൾ ഗ്രാമത്തിൽ 1921ൽ കാർഷിക സാമ്പത്തിക വിദഗ്ദ്ധനായിരുന്ന ലിയോണാർഡ് എൽംഹേർസ്റ്റുമൊത്ത് ടാഗോർ ഗ്രാമീണ പുനർനിർമ്മാണ പഠന സ്ഥാപനത്തിന് രൂപം കൊടുത്തു.(പിൽക്കാലത്ത് ഇത് ശ്രീനികേതൻ എന്ന പേരിലേക്ക് മാറ്റി). ഗാന്ധിയുടെ പ്രതിഷേധത്തിലൂന്നിയ സ്വരാജ് മുന്നേറ്റത്തെ തള്ളിപ്പറഞ്ഞ ടാഗോർ അതിനെതിരെ ഇൻഡ്യയിലെ ഗ്രാമങ്ങളിലെ ജനതയുടെ നിസ്സഹായതയും അജ്ഞതയും അകറ്റുന്നതിനായി “വിജ്ഞാനത്തെ സജീവമാക്കുന്നതിന്” പല രാജ്യങ്ങളിൽ നിന്നും പണ്ഡിതരേയും മനുഷ്യസ്നേഹികളെയും ഉദ്യോഗസ്ഥരേയും വരുത്തി. 1930കളിൽ ഇൻഡ്യക്കാരിലെ അസാധാരണമായ ജാതി ബോധവും തൊട്ടുകൂടായ്മയും ടാഗോറിനെ അസ്വസ്ഥനാക്കി. അതിനെതിരായി പ്രഭാഷണ പരമ്പരകളും, ദളിതർ മുഖ്യ കഥാപാത്രങ്ങളാകുന്ന നാടകങ്ങളും കവിതകളും രചിച്ചു. ജാതിവ്യവസ്ഥ തീവ്രമായിരുന്ന കേരളത്തിലെ ഗുരുവായൂർ കൃഷ്ണ ക്ഷേത്രത്തിൽ ദളിതരെ പ്രവേശിപ്പിക്കണമെന്ന് അധികാരികളോട് ടാഗോർ ആവശ്യപ്പെട്ടു.,
ജീവിതത്തിലെ അവസാന വർഷങ്ങളിൽ ടാഗോർ ലോകപ്രസിദ്ധനായിരുന്നു - പ്രത്യേകിച്ച് ഗാന്ധിക്കെതിരായിരുന്ന നിലപാടുകളിൽ. 1934 ജനുവരി 15-ന് ബീഹാറിലുണ്ടായ ഭൂമി കുലുക്കം ദളിതരെ പിടിച്ചടക്കിയതിനു ലഭിച്ച ദൈവശിക്ഷയാണെന്ന് ഗാന്ധിയുടെ പ്രസ്താവനയെ ടാഗോർ കഠിനമായി എതിർത്തു. ബംഗാളി ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ അധഃപതനവും, കൊൽക്കത്തയിൽ പതിവായ ദാരിദ്ര്യവും അദ്ദേഹത്തെ വളരെ വ്യാകുലപ്പെടുത്തി. ഇതേ വിഷയത്തെ ആസ്പദമാക്കി ടാഗോർ പ്രാസം ഇല്ലാതെ രണ്ട് തരം കാഴ്ചപ്പാടുകളോടു രചിച്ച നൂറു വരി കവിത പിൽക്കാലത്ത് രചിക്കപ്പെട്ട "അപരാജിതോ" പോലെയുള്ള കൃതികൾക്ക് ചുവടു പിടിച്ചു (ബിഭൂതിഭൂഷൺ ബന്ദോപാധ്യായ, ഇത് സത്യജിത് റേ മൂന്ന് പ്രസിദ്ധ ചലച്ചിത്രങ്ങളുടെ പരമ്പരയാക്കി).
ടാഗോർ പതിനഞ്ച് വാല്യങ്ങളായി സമാഹരിച്ച കൃതികളിൽ ഗദ്യ കാവ്യങ്ങളായ "പുനസ്ച" 1932, "ഷേഷ് സപ്തക്" 1935, "പത്രപുത്"- 1936 എന്നിവ ചേർത്തിരുന്നു. ഗദ്യ കാവ്യങ്ങളിലും നൃത്ത്യ നാടകങ്ങളിലും ടാഗോർ തന്റെ പരീക്ഷണങ്ങൾ തുടർന്നു. അവയിൽ പ്രധാനം നൃത്യനാടകങ്ങളായ "ചിത്രാംഗധ" 1914, "ശ്യാമ" 1939, "ചണ്ഡാലിക" 1938 എന്നിവയും, നോവലുകളായ "ദുയി ബോൺ" 1933, "മലഞ്ച" 1934, "ചാർ അദ്ധ്യായ്" 1934 എന്നിവയുമാണ്.
തന്റെ അവസാന വർഷങ്ങളിൽ ആധുനിക ശാസ്ത്രത്തോട് താൽപര്യം കണിച്ച ടാഗോർ "വിശ്വ പരിചയ്" എന്ന ശാസ്ത്ര ലേഖനങ്ങളുടെ ഒരു സമാഹാരം 1937-ൽ രചിച്ചു. ജീവശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ടാഗോർ നഠത്തിയ പഠനങ്ങൾ അദ്ദേഹത്തിന്റെ കവിതകളിലും കഥകളിലും പ്രതിഫലിച്ചു. "ഷെ" 1937, "തീൻ സാംഗി" 1940, "ഗൽപ്പസൽപ്പ" 1941 തുടങ്ങി പലതിലും ശാസ്ത്രജ്ഞന്മാരുടെ വിവരണങ്ങളും അടങ്ങിയിരുന്നു.
അവസാന നാലു വർഷങ്ങൾ രോഗശയ്യയിൽ കടുത്ത വേദനയിലായിരുന്ന ടാഗോർ, 1937 അവസാനത്തോടെ മരണാസന്ന അബോധാവസ്ഥയിലായി. അതിൽ നിന്ന് മോചിതനായെങ്കിലും 1940ൽ സമാനമായ അവസ്ഥയിൽ നിന്ന് ശമനമുണ്ടായില്ല. ടാഗോർ ഈ സമയത്ത് രചിച്ച കവിതകൾ ഉത്കൃഷ്ടവും പ്രത്യേകമായി, മരണ ചിന്തയിൽ വ്യാപൃതമായവയും ആയിരുന്നു. നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോർ 1941 ഓഗസ്റ്റ് 7-ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവിൽ വച്ച് മരണമടഞ്ഞു. ടാഗോറിന്റെ ചരമവാർഷികം ഇന്നും പൊതു പരിപാടികളോടെ ബംഗാളികൾ അനുശോചിക്കുന്നു.
പ്രകടമായ സഞ്ചാര തൃഷ്ണയിൽ 1878നും 1932നും ഇടയിൽ ടാഗോർ അഞ്ചു ഭൂഖണ്ഡങ്ങളിലെ മുപ്പതിലേറെ രാജ്യങ്ങൾ സന്ദർശിച്ചു. ഈ യാത്രകൾ പലതും അദ്ദേഹത്തിന്റെ കൃതികളെ വിദേശികൾക്ക് പരിചയപ്പെടുത്തുന്നതിൽ പ്രത്യേക പങ്ക് വഹിച്ചു. 1912 -ൽ ഇംഗ്ലണ്ടിലെത്തിയ ടാഗോറിന്റെ ചില കൃതികളുടെ വിവർത്തനം, ഗാന്ധി ആരാധകനായ ചാർൾസ് എസ് ആണ്ട്രൂഫ്സ്, ആംഗ്ലോ-ഐറിഷ് കവി വില്യം ബട്ട്‌ലർ യേറ്റ്സ്, എർസ പൗണ്ട്, റോബർട് ബ്രിജസ്, ഏണസ്റ്റ് റൈസ്, തോമസ് സ്റ്റർജ് മൂർ തുടങ്ങിയ സാഹിത്യകാരന്മാർക്ക് ഹൃദയഹാരിയായി. ഗീതാഞ്ജലിയുടെ ആംഗലേയ പതിപ്പിന് ആമുഖമെഴുതിയത് യീറ്റ്‌സ് ആയിരുന്നു. 1917 ഏപ്രിൽ വരെ ടാഗോർ അമേരിക്കൻ ഐക്യനാടുകളിലും ഇംഗ്ലണ്ടിലും ഉടനീളം യാത്ര ചെയ്ത് പ്രഭാഷണങ്ങൾ നടത്തി. ജപ്പാനിലും അമേരിക്കയിലും നടത്തിയ പ്രഭാഷണങ്ങളിൽ അവരുടെ ദേശീയവാദത്തെ തള്ളിപ്പറഞ്ഞ് പ്രശംസയും അപഹാസവും ഏറ്റുവാങ്ങി. തിരികെ ഇൻഡ്യയിലെത്തിയ ടാഗോർ 63ആം വയസ്സിൽ പെറു സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് അവിടം സന്ദർശിച്ചു. ഇതേ യാത്രയിൽ അദ്ദേഹം മെക്സിക്കോയും സന്ദർശിച്ചു. രണ്ട് സർക്കാരുകളും ടാഗോറിന്റെ സന്ദർശനത്തിന്റെ സ്മരണാർത്ഥം ഒരു ലക്ഷം ഡോളർ വീതം ശാന്തിനികേതനത്തിന് സംഭാവന ചെയ്തു. 1924 നവംബർ 6-ന് ടാഗോർ അർജന്റീനയിലെത്തി. 1925 ജനുവരിയിൽ ഇൻഡ്യയിലേക്കു യാത്ര തിരിച്ച ടാഗോർ, ഇറ്റലിയിലെ സ്വേച്ഛാധിപതിയായിരുന്ന ബെനിറ്റൊ മുസ്സോളിനിയെ സന്ദർശിച്ചു. 1926 ജൂലൈ 20-ന് ടാഗോർമുസ്സോളിനിക്കെതിരെ പ്രതികരിച്ചതു വരെ അവർ തമ്മിലുണ്ടായിരുന്ന അടുപ്പം തുടർന്നു. 1927 ജൂലൈ 14-ന് ടാഗോർ നാലുമാസത്തെ തെക്കു കിഴക്കൻ ഏഷ്യ സന്ദർശനത്തിനു തിരിച്ചു. ആ യാത്രയിൽ അദ്ദേഹം ബാലി, ജാവ ദ്വീപ്, ക്വാല ലംപൂർ, മലാക്ക, പെനാങ്ങ്, സിയാം, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. ഇതൊരു യാത്രാവിവരണമായി "ജാത്രി" എന്ന പേരിൽ പുറത്തിറക്കി. 1930 ആദ്യത്തോടെ ടാഗോർ ബംഗാൾ വിട്ട് ഒരു വർഷത്തോളം യൂറോപ്പിലും അമേരിക്കയിലും പര്യടനം നടത്തി. പാരീസിലും ലണ്ടനിലും ടാഗോറിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. അദ്ദേഹം ബെർമിങ്ങ്‌ഹാമിലെ "റിലിജ്യസ് സൊസൈറ്റി ഫോർ ഫ്രണ്ട്സ്" എന്ന സ്ഥാപനത്തിൽ താമസിച്ച് ഓക്സ്ഫർഡ് സർവ്വകലാശാലയ്ക്കു വേണ്ടി ഹിബ്ബർട് പ്രഭാഷണം തയ്യാറാക്കി.(അത് പ്രധാനമായും ദൈവത്തിന്റെ മനുഷ്യ ഗുണങ്ങൾ അഥവാ അനശ്വരനായ മനുഷ്യന്റെ ദൈവ ഗുണങ്ങൾ എന്ന വിഷയത്തെ കുറിച്ചായിരുന്നു). ലണ്ടനിലെ "റിലിജ്യസ് സൊസൈറ്റി ഫോർ ഫ്രണ്ട്സ്" സമ്മേളനത്തിൽ ടാഗോർ ബ്രിട്ടീഷുകാരും ഇൻഡ്യക്കാരും തമിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയും, അതിനെ "വളരെ ആഴമുള്ള ഇരുണ്ട ഗർത്തം" എന്ന് സൂചിപ്പിക്കുകയും, ഇതേ വിഷയത്തിൽ രണ്ട് വർഷത്തോളം പ്രഭാഷണങ്ങൾ തുടരുകയും ചെയ്തു. അതിനു ശേഷം ആഗാഖാൻ മൂന്നാമനേയും, തുടർന്ന് ഡെന്മാർക്ക്, സ്വിറ്റ്സർലാന്റ്, എന്നീ രാജ്യങ്ങളും 1930 ജൂൺ മുതൽ സെപ്റ്റംബർ മധ്യം വരെ ജർമ്മനിയും, പിന്നീട് സോവിയറ്റ് യൂണിയനും സന്ദർശിച്ചു. പേർഷ്യൻ ദാർശനികനയിരുന്ന ഹഫീസിന്റെ ഇതിഹാസങ്ങളിലും കൃതിയളിലും അവഗാഹമുണ്ടായിരുന്ന ടാഗോറിനെ ഇറാനിലെ ഷാ ആയിരുന്ന റേസാ ഷാ പഹ്‌ലവി ഏപ്രിൽ 1932-ൽ തന്റെ പ്രത്യേക അതിഥിയായി സ്വീകരിച്ചു.
ഇത്തരത്തിലുള്ള വിശാലമായ യാത്രാനുഭവങ്ങൾ ഹെന്രി ബെർഗ്സൺ, ആൽബർട്ട് ഐൻസ്റ്റീൻ, റൊബർട് ഫ്രോസ്റ്റ്, തോമസ് മാൻ, ജോർജ്ജ് ബർണാർഡ് ഷാ, എച്. ജി വെൽസ്, റൊമൈൻ റോളണ്ട് തുടങ്ങിയ മഹാന്മാരായ സമകാലീനരോട് ഇടപഴകുവാൻ ടാഗോറിന് സാധിച്ചു. ടാഗോറിന്റെ അവസാനത്തെ വിദേശ സഞ്ചാരം 1932-33ൽ പെർഷ്യ, ഇറാക്ക്, സിലോൺ എന്നിവിടങ്ങളിലേക്കായിരുന്നു. ഈ യാത്രയിലും, മനുഷ്യരുടെ ഭിന്നിപ്പിനെയും ദേശീയവാദത്തെയും പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾക്ക് ടാഗോർ രൂക്ഷത കൂട്ടി.
ടാഗോറിന്റെ സാഹിത്യ ഖ്യാതിയെ അനുപാതമില്ലാതെ സ്വാധീനിച്ചത് അദ്ദേഹമെഴുതിയ കവിതകളാണ്. എന്നാലും, ടാഗോർ അനേകം നോവലുകൾ, പ്രബന്ധങ്ങൾ, ചെറുകഥകൾ, യാത്രാ വിവരണങ്ങൾ, നാടകങ്ങൾ തുടങ്ങി അനേകായിരം ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഗദ്യ വിഭാഗത്തിൽ ടാഗോറിന്റെ ചെറുകഥകളാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബംഗാളി ഭാഷയിൽ ചെറുകഥയ്ക്ക് പ്രചാരം ലഭിക്കുവാൻ ടാഗോർ കഥകൾ വളരെ വലിയ പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ കൃതികളിലെ താളമൊത്ത ഭാഷയും ശുഭപര്യവസായിയായ "അവിശിഷ്ട" വിഷയങ്ങളും സാധാരണക്കാർക്ക് പ്രിയപ്പെട്ടതായി.
ടാഗോർ എട്ടു നോവലുകളും "ചതുരംഗ", "ഷെഷർ കോബിത", "ചാർ ഒധ്യായ്", "നൗകാ ഡൂബി" എന്ന നാലു നോവലുകളും രചിച്ചു.
സംഗീതത്തിൽ ബാല്യകാലം മുതൽ തത്പരനായിരുന്ന രബീന്ദ്രനാഥ് ആ കലയിൽ കാലക്രമേണ കൂടുതൽ പ്രാവീണ്യം ആർജ്ജിച്ചു. തന്റെ കവിതകളും ഗാനങ്ങളും ആലപിക്കാൻ സവിശേഷമായ ഒരു സംഗീത ശൈലി തന്നെ ഇദ്ദേഹം ആവിഷ്കരിച്ചു. 'രബീന്ദ്ര സംഗീത്(রবীন্দ্র সংগীত) എന്ന പേരിൽ അറിയപ്പെടുന്ന ആ ഗാനശൈലി ബംഗാളികൾ ഇന്നും ഹൃദിസ്ഥമാക്കി സൂക്ഷിക്കുകയും അഭിമാനപൂർവ്വം പ്രയോഗിക്കുകയും ചെയ്തുവരുന്നു. ഒഴുകിക്കൊണ്ടിരുന്ന നദീജലത്തിനു മുകളിൽ ഒരു വള്ളത്തിൽ നിവർന്നു കിടന്ന് പ്രകൃതിപ്രതിഭാസങ്ങളെ നിരീക്ഷിച്ചുകൊണ്ട് നദീജലത്തിന്റെ താളലയങ്ങൾക്ക് അനുഗുണമായ ഈണത്തിലും താളത്തിലും ഗാനങ്ങൾ ചമച്ച് ഇദ്ദേഹം സ്വയം ഉറക്കെ ചൊല്ലുകയും ആ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ കൂടെയുള്ളവർ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുക പതിവായിരുന്നു. പ്രത്യേക ശൈലിയിലുള്ള ഒരു ഗാന സഞ്ചയം ഇപ്രകാരം രൂപം കൊള്ളുവാനിടയായി. രബീന്ദ്ര സംഗീതം ഇന്നും സവിശേഷമായ ഒന്നായി ലോകമെങ്ങും ആസ്വദിക്കപ്പെടുന്നുണ്ട്. ടാഗോർ 2230-നടുത്ത് ഗാനങ്ങൾ രചിച്ചു. അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളിൽ നിന്ന് സംഗീതത്തെ വേർതിരിച്ചു കാണുവാൻ സാധിക്കാത്ത വിധം അവയെ സംയോജിപ്പിച്ചിരിക്കുന്നു. ബംഗാളിലെ നാടോടി സംഗീതം പ്രത്യേകിച്ച് ബാവുൾ സംഗീതം ടാഗോറിന്റെ കവിതയെ പക്വവും മൌലികവുമാക്കി.ലാലൻ ഫക്കീർ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ടാഗോറിന്റെ സാഹിത്യകൃതികളിൽ പലതും ഗാനങ്ങളുടെ വരികളായിട്ടുണ്ട്. അവയ്ക്ക് പ്രാഥമികമായി ഹിന്ദുസ്ഥാനി സംഗീതത്തിലെ തുമ്രി ശൈലിയുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്. പിൽക്കാലത്ത് പ്രശസ്ത സംഗീതജ്ഞരായ വിലായത്ത് ഖാൻ (സിത്താർ, സരോദ്), ബുദ്ദദേവ് ദാസ് ഗുപ്ത, അംജദ് അലി ഖാൻ തുടങ്ങിയവരെ രബീന്ദ്ര സംഗീതം സ്വാധീനിച്ചിട്ടുണ്ട്.
അറുപതാം വയസ്സിൽ ചിത്രരചന ആരംഭിച്ച ടാഗോർ , യൂറോപ്പിൽ പലയിടത്തും തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
പതിനാറാം വയസ്സു മുതൽ അഭിനയ പരിചയമുണ്ടായിരുന്ന ടാഗോർ, ഇരുപതാം വയസ്സിൽ രചിച്ച നാടകമാണ് "വാല്മീകി പ്രതിഭ". തന്റെ നാടകങ്ങളിൽ പരമ്പരാഗത കീർത്തനങ്ങളുടെ ശൈലിയും ഇംഗ്ലിഷ് ഐറിഷ് നാടോടി ഗാന ശൈലികളും ലയിപ്പിച്ചു.
(അപൂർണ്ണം)
രബീന്ദ്രനാഥിന്റെ കാവ്യജീവിതാരംഭം മുതൽ ഇദ്ദേഹത്തിനു നാടകരചനയിൽ ഉണ്ടായിരുന്ന താത്പര്യത്തിനുള്ള സാക്ഷ്യപത്രമാണ് ഇദ്ദേഹത്തിന്റെ പ്രശസ്തകൃതി വാല്മീകി പ്രതിഭ. വാല്മീകിയെക്കുറിച്ചുള്ള പുരാണകഥയിൽ അന്തർഭവിച്ചിരിക്കുന്ന സന്ദേശം നാടകീയമായി ആവിഷ്കരിക്കുന്ന കൃതിയാണത്. അതിൽ അദ്ദേഹം വാല്മീകിയായി അഭിനയിച്ചതിൽ നിന്നുതന്നെ ആ നാടകത്തോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന ആത്മബന്ധം പ്രകടമാകുന്നു. വാല്മീകിയെ എക്കാലത്തെയും ആദർശപുരുഷനായി ആർജ്ജവത്തോടുകൂടി ചിത്രീകരിക്കാനാണ് ഈ നാടകത്തിൽ കവി ഉദ്യമിച്ചിട്ടുള്ളത്. കുറേക്കൂടി പ്രശസ്തമായിത്തീർന്ന പോസ്റ്റ് ഓഫീസ് എന്ന നാടകത്തിലാകട്ടെ, പ്രതീകാത്മകമായ ആവിഷ്കരണരീതി അവലംബിച്ചിരിക്കുന്നു. അതിലെ മുഖ്യകഥാപാത്രമായ ബാലനും അവൻ കാത്തിരിക്കുന്ന പോസ്റ്റുമാനും അയാൾ കൊണ്ടുവരുമെന്നു ബാലൻ വിശ്വസിക്കുന്ന സന്ദേശവും ആ സന്ദേശത്തിന്റെ പ്രേഷകനായ രാജാവും പരസ്പരബദ്ധങ്ങളായ വസ്തുതകളെ വ്യംഗ്യാത്മകമായ രീതിയിൽ പ്രതിനിധാനം ചെയ്യുന്നു. ഒരു മിസ്റ്റിക് അനുഭൂതിയുടെ നിഗൂഢത ഈ നാടകത്തിലെ പ്രമേയത്തിനുണ്ട്. അതേസമയം ഒരു ബാലന്റെ സങ്കല്പങ്ങളെയും സ്വപ്നങ്ങളെയും ജീവിത യാഥാർത്ഥ്യങ്ങളോടു കൂട്ടിയിണക്കുന്ന ഒരു കുട്ടിക്കഥയുടെ മൂർത്തത, സരളത എന്നിവയും ഇതിനുണ്ട്. ഇവയ്ക്കുപുറമേ മായാർ ഖേൽ, വിസർജൻ, രാജാ ഓ റാണി, പ്രകൃതീർ പ്രതിരോധ്, മാലിനി, രക്തകരവി, ചിരകുമാരസഭാ എന്നീ വ്യത്യസ്ത രൂപഭാവങ്ങളോടു കൂടിയ പല നാടകങ്ങളും ടാഗൂർ രചിച്ചു. ഇദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ കൃതികളാണ് ചിത്രാംഗദ, ചണ്ഡാലിക എന്നീ നൃത്തനാടകങ്ങൾ. അവ ഇദ്ദേഹത്തിന്റെ നാടകസങ്കല്പത്തിൽ അന്തർഭവിച്ചിരുന്ന വൈവിധ്യം വ്യക്തമാക്കുന്നു
നടീർപൂജ, ചണ്ഡാലിക എന്നീ നാടകങ്ങളിലെ ശ്രീമതിയും പ്രകൃതിയും സ്ത്രീത്വത്തിന്റെ കഴിവും പൂർണതയും വ്യക്തമാക്കുന്നു. ആദ്യത്തെ നാടകത്തിലെ കഥ നടക്കുന്നത് അജാതശത്രു എന്ന രാജാവിന്റെ കൊട്ടാരത്തിലാണ്. ബുദ്ധന്റെ ഏറ്റവും പ്രിയം കുറഞ്ഞ ശിഷ്യനായ ആനന്ദഭിക്ഷുവുമായി പൊടുന്നനെ പ്രേമത്തിലാവുന്ന ചണ്ഡാലകന്യകയാണ് ചണ്ഡാലികയിലെ പ്രകൃതി. ആശാന്റെ ചണ്ഡാലഭിക്ഷുകിയിൽ നിന്ന് ഏറെ ഭിന്നമാണ് ടാഗൂറിന്റെ ചണ്ഡാലിക.
ടാഗൂറിന്റെ ഏറ്റവും ശ്രേഷ്ഠമായ നാടകമായി പരിഗണിക്കപ്പെടുന്നത് മുക്തധാരയാണ്. ഇന്ത്യയുടെ സാമ്പത്തിക പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി ഗാന്ധിജി ചർക്ക ഉയർത്തിക്കാട്ടിയപ്പോൾ അതിനോടു വിയോജിച്ച ആളാണ് ടാഗൂർ. പക്ഷേ, അതേ സമയം, യന്ത്രവത്ക്കരണം നമ്മെ മനുഷ്യത്വഹീനരാക്കുമെന്നു ടാഗൂറും വിശ്വസിച്ചു. വ്യക്തിസ്വാതന്ത്ര്യത്തെ യന്ത്രവത്ക്കരണം എങ്ങനെ അപകടത്തിലാക്കുന്നു എന്നു കാണിക്കുകയാണ് ടാഗൂർ ഈ നാടകത്തിലൂടെ. നാടകം നൽകുന്ന സന്ദേശം ഇതാണ്: മാനുഷികമൂല്യങ്ങൾ പരമപ്രധാനമാണ്. ഈ സത്യത്തിന്റെ നേർക്കു കണ്ണടയ്ക്കുക ആത്മഹത്യാപരമാണ്.
(അപൂർണ്ണം)
ഭാവഗീത ശൈലിയിലുള്ള കൃതികൾ രചിച്ചു കൊണ്ടാണ് ടാഗൂർ കാവ്യരംഗത്തു കടന്നുവന്നതെങ്കിലും പിന്നീടൊരിക്കലും ഇദ്ദേഹം ഒരു കാല്പനിക ഭാവഗായകൻ ആയിരുന്നിട്ടില്ല. ഒരേസമയം വികാരതീക്ഷ്ണത തുളുമ്പുന്നതും ആത്മാവിന്റെ നിഗൂഢാനുഭൂതികൾ ആവിഷ്കരിക്കുന്നതുമായ ഒരു പുതിയ കാവ്യധാരയ്ക്ക് ഇദ്ദേഹം രൂപം നൽകി. ടാഗൂറിന്റെ മിക്ക പിൽക്കാല കവിതകളിലും പ്രതീകാത്മകശൈലിയും മിസ്റ്റിക് സ്വഭാവവും ഉദാത്ത ഭാവാവിഷ്കരണവും ദൃശ്യമാണ്. എന്നാൽ പേർഷ്യയിലെ സൂഫിഗായകരുടെ മിസ്റ്റിസിസത്തെയോ ഫ്രാൻസിലെ പ്രതീകാത്മക കവിതാമാതൃകയെയോ ടാഗൂർ അനുവർത്തിച്ചു എന്നുപറയാനാവില്ല. ഭാരതീയമായ ദാർശനികതയും ഉദാത്ത ഭാവവും മൂർത്തഭാവനയും അവയിൽ സമ്മേളിക്കുന്നു. ഇദ്ദേഹത്തിന്റെ വിഖ്യാത കൃതിയായ ഗീതാഞ്ജലി ഇതിനു ദൃഷ്ടാന്തമാണ്. ആത്മസാക്ഷാൽക്കാര വ്യഗ്രതയിൽ നിന്ന് ഉറവെടുക്കുന്ന അനുഭൂതികളെ അനുഭവിച്ചറിയത്തക്ക മൂർത്ത ചിത്രങ്ങളായി ആവിഷ്കരിക്കുകയാണ് കവി ഇത്തരം കൃതികളിൽ ചെയ്യുന്നത്. ഗീതാഞ്ജലിക്കു പുറമേ ഇദ്ദേഹം രചിച്ച കാവ്യരൂപത്തിലുള്ള കൃതികളിൽ ഗീതിമാല്യ, സന്ധ്യാ സംഗീത്, പ്രഭാത സംഗീത്, ക്രുഡി ഓകോമൾ, മാനസി, നൈവേദ്യ എന്നിവ പ്രാധാന്യമർഹിക്കുന്നു.
ഗീതാഞ്ജലി ഗീതങ്ങൾ മുഖ്യമായും ഭാരതീയ പാരമ്പര്യമനുസരിച്ചുള്ള ഭക്തി ഗീതങ്ങളാണ്. ആത്മാവിന്റെ ക്ഷേത്രമാണ് മനുഷ്യശരീരം, മനുഷ്യാത്മാവാകട്ടെ ദൈവത്തിന്റെ ക്ഷേത്രവും, ദൈവചൈതന്യം നിറയുമ്പോഴേ, മനുഷ്യാത്മാവ് ചൈതന്യ ധന്യമാവുകയുള്ളു. ഇത്തരം ആശയങ്ങൾ ഗീതാഞ്ജലി ഗീതങ്ങളിൽ സുലഭമാണ്. ഇതിലെ നൂറ്റിമൂന്നു ഗീതങ്ങളുടെയും ആശയസമന്വയമുണ്ടാകുമ്പോൾ അതിശക്തവും കാവ്യാർദ്രവുമായ ഒരർച്ചനാഗീതമായി ഗീതാഞ്ജലി നൂതനരൂപം പൂണ്ടുണരുന്നതു കാണാം.
"Where the mind is without fear and the head is held high (എവിടെ മനസ്സ് നിർഭയമായും ശിരസ്സ് ഉന്നതമായും നിൽക്കുന്നു) എന്നു തുടങ്ങുകയും "Into that heaven of freedom my Father (ആ സ്വാതന്ത്ര്യസ്വർഗ്ഗത്തിലേക്ക് അല്ലയോ പിതാവേ എന്റെ രാജ്യത്തെ ഉണർത്തീടേണമേ) എന്ന് അവസാനിക്കുകയും ചെയ്യുന്ന പ്രാർത്ഥന എത്രയേറെ അർത്ഥസാന്ദ്രമാണെന്ന് എടുത്തു പറയേണ്ടതില്ല. ഇന്ത്യയുടെ ദേശീയ ഗാനമായ "ജനഗണമനയുടെ കർത്താവ് ടാഗൂറാണെന്ന വസ്തുതയും ഇവിടെ ഓർക്കാം.
ടാഗൂറിന്റെ ഒരു പ്രസിദ്ധ കവിതയാണ് 'ഉർവശി'. 'ഉർവശി' എന്ന മിത്തിന്റെ പുനഃസൃഷ്ടിയായ ഇത് അപൂർവ കലാസൗഭഗമിയലുന്ന ഒരു കവിതയായി രൂപം പൂണ്ടിരിക്കുന്നു. ആദ്യം ഇതിദ്ദേഹം ഇംഗ്ലീഷിലാണെഴുതിയത്. പിന്നീട് ബംഗാളിയിലേക്കു മൊഴിമാറ്റം നടത്തി. 'ശിശുതീർഥ' (ഇംഗ്ലീഷിൽ 'ദ് ചൈൽഡ്') ഗാന്ധിജിയുടെ ദണ്ഡിയാത്ര അവലംബമാക്കി രചിച്ച ചിന്തോദ്ദീപകമായ ഒരു ശ്രേഷ്ഠ കവിതയാണ്. വിശ്വാസത്തിന്റെ മനുഷ്യനെ കപട പ്രവാചകൻ എന്നു മുദ്ര കുത്തി തീർഥാടകർ കൊല്ലുന്നതിൽ പത്തൊൻപതു വർഷങ്ങൾക്കുശേഷം നടന്ന ഗാന്ധി വധത്തിന്റെ മുന്നറിയിപ്പു കാണാൻ കഴിയുന്നു. കാൽവരിക്കുന്നു കയറുന്ന ഗാന്ധിജിയാണ് ഈ കവിതയിലെ പ്രതിപാദ്യം. ഒരു കുഞ്ഞിന്റെ പിറവിയിലാണ് കവിത അവസാനിക്കുന്നത്. ഇതിൽ പ്രതീകാത്മകത പ്രകടമാണ്.
ഗീതാഞ്ജലിയിലെ ഗീതം VII (গীতাঞ্জলি 127)
|
|
ഗീതാഞ്ജലിയിലെ ഗീതം VII ടാഗോറിന്റെ വിവർത്തനം:
|
|
"Klanti" (ബംഗാളി: ক্লান্তি; "Fatigue"), the sixth poem in Gitanjali:
|
|
ടാഗോറിന്റെ ചില കവിതകൾ താഴെപ്പെറയുന്നവയാണ്.
(അപൂർണ്ണം)
മലയാള സാഹിത്യത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുള്ള ഇന്ത്യൻ എഴുത്തുകാരിലൊരാളാണ് ടാഗോർ. പ്രകൃത്യാരാധന, യോഗാത്മകത തുടങ്ങിയ ടാഗൂർക്കവിതകളുടെ പല ഭാവതലങ്ങളും ആധുനിക മലയാളകവിത സ്വാംശീകരിച്ചിട്ടുണ്ട്. ടാഗൂറിന്റെ കാവ്യപ്രതിഭ നേരിട്ടു സ്വാധീനം ചെലുത്തിയിട്ടുള്ള മലയാള കവികളിലൊരാൾ ജി. ശങ്കരക്കുറുപ്പാണ്. "ടാഗൂറിനെപ്പോലെ എന്റെ ഭാവനാചക്രവാളവും ആദർശബോധവും വികസിപ്പിച്ച മറ്റൊരു കവിയില്ല എന്ന് ജി. തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ടാഗൂറിന്റെ കഥകളും മലയാള ചെറുകഥാലോകത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ലഘുകഥ ഭാവഗീതത്തോളമുയർന്ന ഒരു കലാരൂപമാണെന്ന പാഠം മലയാളികൾക്കു പകരുന്നതിൽ ടാഗൂർക്കഥകൾക്കു വലിയ പങ്കുണ്ടായിരുന്നുവെന്നു മിക്ക സാഹിത്യചരിത്രകാരന്മാരും സമ്മതിക്കുന്നുണ്ട്. ചില വിമർശകർ ഉറൂബിന്റെ കഥകളിൽ ടാഗൂർ കഥകളുടെ സ്വാധീനം പ്രകടമാണെന്ന് വിലയിരുത്തിയിട്ടുമുണ്ട്.
ഒട്ടു മിക്ക മുഖ്യകൃതികളും വിവർത്തനം ചെയ്തുകൊണ്ട് മലയാളസാഹിത്യം ടാഗൂറിനെ ആദരിച്ചിട്ടുണ്ട്. വിവർത്തന സംരംഭങ്ങൾക്കു തുടക്കം കുറിച്ചത് സഞ്ജയൻ ആയിരുന്നു. എങ്കിലും, ജി. ശങ്കരക്കുറുപ്പ്, പുത്തേഴത്തു രാമൻ മേനോൻ, വി. ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരിലൂടെയാണ് വിവർത്തനങ്ങൾ ഏറെയും പുറത്തിറങ്ങിയത്. ഗീതാഞ്ജലിക്കു പദ്യത്തിലും ഗദ്യത്തിലുമായി ഒട്ടനവധി പരിഭാഷകൾ ഉണ്ടായിട്ടുണ്ടെങ്കിലും ജി. യുടെ കൃതിക്കാണ് ഏറെ സ്വീകാര്യത ഉണ്ടായത്. ഗീതാഞ്ജലി ആദ്യമായി പദ്യരൂപത്തിൽ വിവർത്തനം ചെയ്തു തുടങ്ങിയത് കെ. എം. നായർ ആയിരുന്നു. എൽ. എം. തോമസ് ആയിരുന്നു ഗീതാഞ്ജലിയുടെ പ്രഥമ ഗദ്യവിവർത്തകൻ. ഗീതാഞ്ജലിക്കുപുറമേ ജി. ശങ്കരക്കുറുപ്പ് നൂറ്റൊന്നു കിരണങ്ങൾ എന്ന പേരിൽ നൂറ്റിയൊന്നു ടാഗൂർക്കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ടാഗൂറിന്റെ മറ്റൊരു പ്രസിദ്ധ കാവ്യമായ വിക്ടറി യുടെ സ്വതന്ത്ര പുനഃസൃഷ്ടിയാണ് ചങ്ങമ്പുഴയുടെ യവനിക.
1919-ൽ പുത്തേഴത്തു രാമൻ മേനോൻ രണ്ടു വാല്യങ്ങളിലായി ടാഗൂറിന്റെ പ്രധാന ചെറുകഥകൾ തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചു. ടാഗൂർക്കഥകൾ എന്ന ആ കൃതിയാണ് മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച ടാഗൂർ വിവർത്തനം. പുത്തേഴത്ത് രാമൻ മേനോൻ ടാഗൂറിന്റെ ചതുരധ്യായ് എന്ന നോവൽ തർജ്ജമ ചെയ്തിട്ടുണ്ട്. അദ്ദേഹവും കണ്ണമ്പ്ര കുഞ്ഞുണ്ണിമേനോനും കൂടെയാണ് രാജർഷി വിവർത്തനം ചെയ്തിട്ടുള്ളത്. പുത്തേഴത്തിന്റെ മറ്റൊരു സംഭാവനയാണ് ടാഗോർ കണ്ട ഇന്ത്യ എന്ന ഗ്രന്ഥം. ടാഗൂറിന്റെ ഗദ്യകൃതികൾക്കുണ്ടായ മറ്റു മുഖ്യവിവർത്തനങ്ങൾ ഇവയാണ്; വീട്ടിലും പുറത്തും (ഘരേ ബാഹരേ) - ബി. കല്യാണിയമ്മ, യോഗായോഗ് - സി. ആർ. ശർമ, ഗോറ - വി. ആർ. പരമേശ്വരൻപിള്ള, വിനോദിനി (ചോഖേർ ബാളി) - വി. ഉണ്ണിക്കൃഷ്ണൻ നായർ. നൗകാ ഡുബി എന്ന നോവലിനു മൂന്നു പരിഭാഷകൾ ഉണ്ടായിട്ടുണ്ട്. അവ ഇവയാണ് - വിധിവിലാസം (ഏ. പി. പരമേശ്വരൻപിള്ള), മുഗ്ദ്ധരാഗം (മേനോക്കയ്മൾ വാസുദേവനുണ്ണിത്താൻ), സ്നേഹശിക്ഷ (ഡോ. കെ. എം. ജോർജ്). ഏതാനും ടാഗൂർ കഥകളുടെ വിവർത്തനമാണ് കുന്നത്തു ജനാർദ്ദനമേനോന്റെ കഥാരാമവും സി. ആർ. ശർമയുടെ കഥാരത്നങ്ങളും. കെ. സി. പിള്ളയാണ് ടാഗൂറിന്റെ കഥകൾ വിവർത്തനം ചെയ്തിട്ടുള്ള മറ്റൊരാൾ.
ടാഗൂറിന്റെ പ്രസിദ്ധ ലഘുനാടകങ്ങളിൽ പലതും പല വാല്യങ്ങളായി വി. ഉണ്ണിക്കൃഷ്ണൻ നായർ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് പ്രസിദ്ധമായ തപാലാപ്പീസിന്റെയും ചിത്രാംഗദയുടെയും പരിഭാഷകൻ. ചിത്രാം ഗദയ്ക്കു എൻ. വി. കൃഷ്ണവാര്യരും ഒരു വിവർത്തനം നിർവഹിച്ചിട്ടുണ്ട്.
കഥ, കവിത, നോവൽ, നാടകം എന്നിവയോടൊപ്പം ടാഗൂറിന്റെ പല പ്രബന്ധങ്ങളും മലയാളത്തിൽ തർജുമ ചെയ്തിട്ടുണ്ട്. പ്രാചീന സാഹിത്യസംബന്ധിയായ ടാഗൂറിന്റെ ലേഖനങ്ങൾ കെ. ദാമോദരൻ നമ്പ്യാർ പരിഭാഷപ്പെടുത്തി. പ്രധാന പ്രബന്ധങ്ങളിൽ പലതും ടാഗൂറിന്റെ പ്രബന്ധങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുമുണ്ട്.
ടാഗൂറിന്റെ ആത്മകഥയായ ജീവിതസ്മൃതി വിവർത്തനം ചെയ്തിട്ടുള്ളതിനു (കെ. സി. പിള്ള) പുറമേ നിരവധി ജീവചരിത്രങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ട്. ജി. ശങ്കരക്കുറുപ്പിന്റെ ടാഗൂർ എന്ന കൃതിയും കൃഷ്ണ കൃപാലാനി എഴുതിയ ജീവചരിത്രത്തിന്റെ മലയാള പരിഭാഷയും അക്കൂട്ടത്തിൽ ശ്രദ്ധേയമാണ്. മറ്റു ജീവചരിത്രകാരന്മാരിൽ എസ്. ഗുപ്തൻ നായർ, തായാട്ടു ശങ്കരൻ തുടങ്ങി പല പ്രമുഖരുമുണ്ട്.
കേരളത്തിൽ നിന്നു 'ഗീതാഞ്ജലിക്ക് ഒരു സംസ്കൃത വിവർത്തനവും ഉണ്ടായിട്ടുണ്ട്. എൻ. ഗോപാലപിള്ളയാണ് അതു നിർവഹിച്ചത്.
ടാഗോറിന്റെ വളരെ സങ്കീർണ്ണമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ യൂറോപ്യരുടെ സാമ്രാജ്യത്തെ എതിർക്കുകയും ഇൻഡ്യൻ ദേശീയ വാദത്തെ അനുകൂലിക്കുകയും ചെയ്തിരുന്നു. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിന് ലഭിച്ചിരുന്ന ജർമ്മൻ പിന്തുണയെപ്പറ്റി ടഗൊർ ബോധവാനായിരുന്നുവെന്നും, ജപ്പാന്റെ ഭരണാധികാരികളേയും അനുകൂലമാക്കുന്നതിനായി പ്രധാന മന്ത്രി തെരൗചി പ്രഭുവിനേയും മുൻ പ്രധാനമന്ത്രി ഓകുമ പ്രഭുവിനേയും സമീപിച്ചിരുന്നത്രെ. സ്വദേശി പ്രസ്ഥാനത്തെ "ചർക്കയുടെ മതമെന്ന" ലേഖനത്തിൽ (1925) ടാഗോർ പരിഹസിച്ചിരുന്നു. അതിനു പകരമായി അദ്ദേഹം ഭാരതീയ ജനതയെ അജ്ഞതയിൽ നിന്ന് ഉണർത്തുവാനും സ്വയം സഹായിക്കുവാനും ഉദ്ഘോഷിച്ചു. അർത്ഥമുള്ള വിദ്യാഭ്യാസമാണ് അന്ധമായ പ്രക്ഷോഭത്തിലും നല്ലത് എന്ന വീക്ഷണം അദ്ദേഹം പ്രചരിപ്പിച്ചു. 1916ൽ സാൻ ഫ്രാൻസിസ്ക്കോയിൽ വച്ച് ടാഗോർ ഒരു വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ടാഗോർ തനിക്ക് ലഭിച്ച നൈറ്റ് പട്ടം ഉപേക്ഷിച്ചു.
ടാഗോറിന്റെ ഓർമ്മയ്ക്കായി ലോകമെമ്പാടും നടത്തുന്ന ആഘോഷങ്ങൾ അദ്ദേഹത്തിന്റെ സ്വാധീനം വിളിച്ചറിയിക്കുന്നു.
(അപൂർണ്ണം)
യൂറോപ്പിലും,വടക്കൻ അമേരിക്കയിലും കിഴക്കൻ ഏഷ്യയിലും ടാഗോർ വളരെ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ പലതും ആംഗലേയം, ഡച്ച്, ജർമ്മൻ, സ്പാനിഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.
ടാഗോർ കൃതികളുടെ സ്പാനിഷ് വിവർത്തനങ്ങൾ പാബ്ലൊ നെരുദ, ഗബ്രിയേല മിസ്റ്റ്രൽ, ഒക്ടാവിയോ പാസ്, ജോസി ഓർടെഗേ ഗസ്സറ്റ്, സിനോബിയ കമ്പ്രുബി, ജുവാൻ രാമോൺ ജിമനീസ് തുടങ്ങിയ സ്പാനിഷ് ഭാഷാ സാഹിത്യകാരന്മാരെ സ്വാധീനിച്ചു.
|
|
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ രബീന്ദ്രനാഥ് ടാഗോർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
This article uses material from the Wikipedia മലയാളം article രബീന്ദ്രനാഥ് ടാഗോർ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.