സ്ത്രീ ജനനേന്ദ്രിയം മുറിക്കൽ, സ്ത്രീ പരിച്ഛേദനം എന്നും അറിയപ്പെടുന്ന സ്ത്രീ ജനനേന്ദ്രിയ ഛേദനത്തെ (FGM), “വൈദ്യശാസ്ത്രം നിഷ്ക്കർഷിക്കാത്ത കാരണങ്ങളാൽ, സ്ത്രീയുടെ ബാഹ്യ ജനനേന്ദ്രിയം ഭാഗികമായോ പൂർണ്ണമായോ നീക്കംചെയ്യലോ സ്ത്രീയുടെ ജനനേന്ദ്രിയ അവയവങ്ങൾക്ക് വരുന്ന മറ്റെന്തെങ്കിലും മുറിവോ ഉൾപ്പെടുന്ന എല്ലാ നടപടിക്രമങ്ങളും” എന്നാണ് ലോകാരോഗ്യ സംഘടന (WHO) നിർവചിക്കുന്നത്.
ഉപ-സഹാറനിലും വടക്കുകിഴക്ക് ആഫ്രിക്കയിലും ഉള്ള 27 രാജ്യങ്ങളിലെ ഗോത്ര സമൂഹങ്ങളും ഏഷ്യയിലെ ചില വിഭാഗങ്ങളും മറ്റിടങ്ങളിലുള്ള കുടിയേറ്റ സമൂഹങ്ങളും ഒരു സാംസ്കാരിക ചടങ്ങായി FGM പിന്തുടർന്നുവരുന്നു. ഛേദനം നടത്തപ്പെടുന്ന പ്രായം പലയിടത്തും പലതാണ്. എന്നിരുന്നാലും, ജനനം മുതൽ പ്രായപൂർത്തിയാകുന്നത് വരെയുള്ള സമയത്താണിത് നടക്കുന്നത്. ദേശീയ കണക്ക് ലഭ്യമായ പകുതി രാജ്യങ്ങളിൽ, അഞ്ച് വയസ്സ് പ്രായമാകുന്നതിന് മുമ്പുതന്നെ ഛേദനം നടത്തപ്പെടുന്നു.
വിവരണം | വൈദ്യശാസ്ത്രപരമായ കാരണങ്ങളാലല്ലാതെ സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയവങ്ങൾ പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രിയകളും. ലൈംഗികാവയങ്ങൾക്കേൽപ്പിക്കുന്ന പരിക്കുകളും ഇതിലുൾപ്പെടും. |
---|---|
മറ്റുള്ള പേരുകൾ | ഫീമേൽ ജെനിറ്റൽ മ്യൂട്ടിലേഷൻ, ഫീമേൽ ജെനിറ്റൽ കട്ടിംഗ് |
പ്രയോഗിക്കപ്പെടുന്ന സ്ഥലങ്ങൾ | പടിഞ്ഞാറൻ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക, വടക്കൻ ആഫ്രിക്ക സബ്-സഹാറൻ ആഫ്രിക്ക; മദ്ധ്യപൂർവ്വേഷ്യ ഉൾപ്പെടെ ഏഷ്യയുടെ ഭാഗങ്ങൾ. |
ഇരയായ സ്ത്രീകൾ | 2013-ൽ ലോകമാസകലം 14 കോടി സ്ത്രീകൾ. ആഫ്രിക്കയിൽ 10.1 കോടി |
ചെയ്യുമ്പോൾ സ്ത്രീയുടെ പ്രായം | ജനിച്ച് ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ മുതൽ 15 വയസ്സുവരെ; ചിലപ്പോൾ പ്രായപൂർത്തിയെത്തിക്കഴിഞ്ഞും ഇത് ചെയ്യാറുണ്ട്. |
ഈ സമ്പ്രദായത്തിൽ ഒന്നോ നിരവധിയോ നടപടിക്രമങ്ങൾ ഉണ്ടാകും. ഗോത്ര സമൂഹമനുസരിച്ച് നടപടിക്രമങ്ങൾ വ്യത്യാസപ്പെടും. പൂർണ്ണ ഭഗശിശ്നവും അല്ലെങ്കിൽ ഭാഗിക ഭഗശിശ്നവും ഭഗശിശ്നത്തിന്റെ മുകളിലേക്ക് നിൽക്കുന്ന ഭാഗവും, പൂർണ്ണ ഭഗശിശ്നവും അല്ലെങ്കിൽ ഭാഗിക ഭഗശിശ്നവും യോനിയുടെ, ചുണ്ടിന്റെ ആകൃതിയിലുള്ള മടക്കുകളുടെ ഉൾഭാഗവും നീക്കംചെയ്യുന്നത് ഈ നടപടിക്രമങ്ങളിൽ ഉൾപ്പെടുന്നു; ഈ സമ്പ്രദായത്തിന്റെ ഏറ്റവും ക്രൂരമായ രീതിയിൽ (ഇൻഫിബുലേഷൻ) യോനിയുടെ ചുണ്ടിന്റെ ആകൃതിയിലുള്ള മടക്കുകളുടെ ഉൾഭാഗവും പുറംഭാഗവും യോനിയുടെ പൊതിഞ്ഞ് സൂക്ഷിക്കുന്ന മാംസവും വരെ നീക്കംചെയ്യുന്നു. ടൈപ്പ് III FGM എന്ന് WHO വിളിക്കുന്ന ഈ അവസാനത്തെ രീതിയിൽ, മൂത്രവും ആർത്തവരക്തവും പുറത്തുപോകുന്നതിന് ഒരു സുഷിരം മാത്രമാണ് വിടുന്നത്, ലൈംഗികബന്ധത്തിനും പ്രസവത്തിനുമായി യോനി തുറക്കപ്പെടുന്നു. നടപടിക്രമത്തെ അടിസ്ഥാനമാക്കിയാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നത്, എന്നാൽ ആരോഗ്യ പ്രശ്നങ്ങളിൽ തുടർച്ചയായ അണുബാധകൾ, സ്ഥിരമായ വേദന, മുഴകൾ, ഗർഭം ധരിക്കാനുള്ള ശേഷിയില്ലായ്മ, പ്രസവ സമയത്തെ സങ്കീർണ്ണതകൾ, മാരകമായ രക്തസ്രാവം, ലൈംഗിക വേഴ്ചയിൽ വേദന, രതിമൂർച്ഛാരാഹിത്യം എന്നിവ ഉൾപ്പെടുന്നു.
ലിംഗ അസമത്വം, സ്ത്രീകളുടെ ലൈംഗികത നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ, ശുദ്ധതയെയും പാതിവ്രത്യത്തെയും രൂപഭാവത്തെയും കുറിച്ചുള്ള ആശയങ്ങൾ എന്നിവയിൽ നിന്നാണ് ഈ സമ്പ്രദായം ഊർജ്ജം വലിക്കുന്നത്. സ്ത്രീകളാണ് പൊതുവെ ഈ നടപടിക്രമം നിർവഹിക്കുന്നത്. ഇതൊരു അഭിമാനത്തിന്റെ ഉറവിടമായാണ് ഈ സ്ത്രീകൾ കരുതുന്നത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ തങ്ങളുടെ മക്കളോ പേരക്കുട്ടികളോ സാമൂഹിക പുറന്തള്ളലിന് വിധേയമാക്കപ്പെടുമെന്ന് ഇവർ ഭയക്കുന്നു. ഈ നടപടിക്രമം കേന്ദ്രീകരിച്ചിരിക്കുന്ന 29 രാജ്യങ്ങളിലായി, 130 മില്യണിലധികം സ്ത്രീകളും പെൺകുട്ടികളും FGM-ന് വിധേയമാക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായും ജിബൂട്ടി, എറിത്രിയ, സൊമാലിയ, സുഡാൻ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു സമ്പ്രദായമായ പൂർണ്ണ പരിഛേദനത്തിന് (ഇൻഫിബുലേഷൻ) എട്ട് മില്യണിലധികം പേർ വിധേയമായിട്ടുണ്ട്.
FGM നടക്കുന്ന മിക്ക രാജ്യങ്ങളിലും നിയമം കൊണ്ട് ഈ സമ്പ്രദായം തടയുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും, നിയമം പലപ്പോഴും നടപ്പാക്കപ്പെടുന്നില്ല. ഈ സമ്പ്രദായം ഉപേക്ഷിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നതിന്, 1970-കൾ തൊട്ട് അന്താരാഷ്ട്ര പ്രയത്നങ്ങൾ നടന്നുവരുന്നുണ്ട്. 2012-ൽ ഈ സമ്പ്രദായത്തെ മനുഷ്യാവകാശ ലംഘനമായി യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ എതിർപ്പിനും വിമർശകരുണ്ട്. ചില വിമർശകരാകട്ടെ നരവംശശാസ്ത്രജ്ഞന്മാരാണ് (ആന്ത്രോപ്പോളജിസ്റ്റ്). സാംസ്കാരിക ആപേക്ഷികതാസിദ്ധാന്തത്തെയും സഹിഷ്ണുതയെയും മനുഷ്യാവകാശങ്ങളുടെ സാർവലൗകികതയെയും കുറിച്ചുള്ള സങ്കീർണ്ണമായ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട്, നരവംശശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ധാർമ്മികതാ വിഷയമായി FGM മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് എറിക് സിൽവർമാൻ എഴുതുന്നു.
ലോകാരോഗ്യസംഘടന സ്ത്രീകളിലെ ചേലാകർമ്മത്തെ നാലായി വർഗ്ഗീകരിച്ചിട്ടുണ്ട്.
ചേലാകർമ്മത്തിനിരയാകുന്ന 85 ശതമാനം സ്ത്രീകളിലും ടൈപ്പ് I, ടൈപ്പ് II എന്നീ രീതികളാണ് നടപ്പിലാക്കപ്പെടുന്നത്. ടൈപ്പ് III ജിബൂട്ടി, സൊമാലിയ, സുഡാൻ, എറിത്രിയയുടെ ഭാഗങ്ങൾ, മാലി എന്നിവിടങ്ങളിലാണ് ചെയ്യുന്നത്.
ചേലാകർമ്മം ചെയ്യുന്നതിലൂടെ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നുണ്ട്. ആവർത്തിച്ചുണ്ടാകുന്ന വിസർജ്ജ്യവ്യവസ്ഥയിലെ രോഗാണുബാധ (മൂത്രത്തിലെ പഴുപ്പ്), യോനിയിലെ രോഗാണുബാധ, സ്ഥിരമായുണ്ടാകുന്ന വേദന, കുട്ടികളുണ്ടാകാതിരിക്കുക, മരണകാരണമായേക്കാവുന്ന രക്തസ്രാവം, എപിഡെർമോയ്ഡ് സിസ്റ്റ് എന്ന മുഴ, പ്രസവസമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവയുണ്ടാകാറുണ്ട്. കൂടാതെ ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദന, ലൈംഗിക സംതൃപ്തിക്കുറവ്, രതിമൂർച്ഛയില്ലായ്മ എന്നിവയും കാണപ്പെടാറുണ്ട്. ആരോഗ്യപ്രശ്നങ്ങൾ, അവകാശധ്വംശനം, സമ്മതമില്ലാതെ ചെയ്യുന്ന രീതി എന്നിവയൊക്കെ എതിർപ്പിന് കാരണകാകുന്നുണ്ട്. 2012-ൽ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ ഈ പ്രക്രീയ നിരോധിക്കുന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കുകയുണ്ടായി.
സിൽവിയ ടമേൽ എന്ന ഉഗാണ്ടൻ നിയമ വിദഗ്ദ്ധയുടെ അഭിപ്രായത്തിൽ ആഫ്രിക്കയിൽ ധാരാളം പേർ ഈ ആചാരത്തിനെതിരായി പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരായ ഗവേഷണഫലങ്ങളും നിലവിലുണ്ട്. ആഫ്രിക്കയിലെ സ്ത്രീ വിമോചന പ്രവർത്തകർ ആഫ്രിക്കൻ സ്ത്രീകളെ ശിശുക്കളായി കാണുന്ന "സാമ്രാജ്യത്വ പ്രവർത്തനത്തെയും" സ്ത്രീകളിലെ ചേലാകർമ്മം ആധുനികതയെ വർജ്ജിക്കുകയാണെന്ന ലഘൂകരണത്തെയും എതിർക്കുന്നുണ്ടെന്ന് ടമേൽ അഭിപ്രായപ്പെടുന്നു. ഈ പ്രക്രീയ തുടരുന്നതിന് സാംസ്കാരികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ടെന്ന് ടമേൽ വിവരിക്കുന്നുണ്ട്. ഇതിനെ എതിർക്കുന്നത് സങ്കീർണ്ണമാക്കുന്നത് ഇത്തരം കാരണങ്ങളാണ്.
This article uses material from the Wikipedia മലയാളം article സ്ത്രീ ലിംഗഛേദനം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.