നായർ: മലയാളി ജാതി സമൂഹം

കേരളത്തിലെ ചില ജനറൽ കാറ്റഗറി[1] ജാതികളുടെ പൊതുവായ പേരാണ് നായർ. വംശീയമായി കർണാടകയിലെ ബണ്ട്, വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ രാജ്പുട് മുതലായ ജാതികളോട് ജനിതക ബന്ധമുള്ള ഒരു സമുദായം ആണ് നായർ എന്നും ഇറാനിയൻ ആര്യ പൈതൃകം ആണ് ഈ ജാതികൾക്ക് എന്നും ശാസ്ത്രീയ ജനിതക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

നായർ
നായർ: നായർ സ്ഥാനപ്പേരുകൾ, മതവിശ്വാസം, വർണം
നായർ സ്ത്രീയുടെ ഛായചിത്രം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

വിശ്വാസങ്ങളും ആചാരങ്ങളും

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

Total population
40,00,000(app)
Regions with significant populations
ഇന്ത്യ ഇന്ത്യ
United Statesയു.എസ്‌.എ.10,000+
Languages
മലയാളം
Religion
ഹിന്ദു
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
ബണ്ട്, നമ്പൂതിരി,അമ്പലവാസി, ക്ഷത്രിയർ

നായർ സ്ഥാനപ്പേരുകൾ

രാജാധികാരം നിലനിന്ന കാലത്ത് 'നായകൻ' എന്ന് നൽകപ്പെട്ട സ്ഥാനപ്പേരാണ് 'നായർ' ആയി ലോപിച്ചത് എന്ന് കരുതുന്നു. ചിലർ 'നാഗർ' എന്ന പദത്തിൽ നിന്നുമാണ് പദനിഷ്പത്തി കരുതുന്നത് .ചാതുർവർണ്യ വ്യവസ്ഥിതി ഇല്ലാതിരുന്ന കേരളം ഉൾപ്പെട്ട ദക്ഷിണേന്ത്യയിൽ പിൽക്കാലത്ത് നായർ പോലെ ചില ജാതികൾ'സവർണർ'ആയി പരിഗണിക്കപ്പെട്ടു. നാല് വർണ്ണങ്ങളിൽ ഏതിലെങ്കിലും ഉൾപ്പെടുന്നവരെന്നാണ് സവർണ പദത്തിന്റെ അർത്ഥം.

.

'നായർ' എന്ന ജാതി വംശപേരു കൂടാതെ ഇവർ പേരിനൊപ്പം പിള്ള, കുറുപ്പ്, മേനോൻ, പണിക്കർ, തമ്പി,വർമ, രാജാ, ഉണ്ണിത്താൻ, വല്യത്താൻ, കൈമൾ, കർത്താ, മേനോക്കി, നമ്പ്യാർ, കിടാവ്‌, നായനാർ, അടിയോടി, നെടുങ്ങാടി, ഏറാടി, വെള്ളോടി, ഉണ്ണിത്തിരി, യശ്മാനൻ, കാരണവർ തുടങ്ങിയ പഴയ നാട്ടുരാജാക്കന്മാർ കുടുംബപരമായി നല്കിയ സ്ഥാന പ്പേരുകൾ (surname)ചേർക്കാറുണ്ട്. സ്ത്രീകളെ അമ്മ, കോവിലമ്മ, കെട്ടിലമ്മ, പനപിള്ള അമ്മ, കുഞ്ഞമ്മ, കൊച്ചമ്മ, വല്യമ്മ, നേത്യാരമ്മ, തമ്പുരാട്ടി എന്നിങ്ങനെ അഭിസംബോധന ചെയ്യാറുണ്ട്‌. കേരള ചരിത്രത്തിലും കലാസാഹിത്യസാംസ്കാരിക രംഗങ്ങളിലും നായർ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. നായർ സേവാ സംഘം (നായർ സർവീസ് സൊസൈറ്റി - എൻ.എസ്.എസ്) ഒരു സമുദായമെന്ന നിലയിൽ നായന്മാരുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള സംഘടനയാണ്‌.

മതവിശ്വാസം

നായർ സമുദായത്തിലെ അംഗങ്ങൾ എക്കാലവും ചാതുർവർണ്യത്തിൽ അടിയുറച്ച വൈദിക-സ്മാർത്ത മതത്തിന്റെ ഭാഗമായി നിലനിന്നിരുന്നു എന്നു ചിലർ കരുതുന്നു. ഇതിന് ചരിത്രപരമായ തെളിവില്ല. വൈഷ്ണവ മതം , ശൈവമതം എന്നിങ്ങനെയുള്ള പ്രധാന വൈദിക സ്മാർത്ത ഹിന്ദു മതഭേദം അവർക്കിടയിൽ ഉണ്ടായിരുന്നില്ല. കൂടാതെ, നാഗർ, ഭദ്രകാളി, ചാമുണ്ഡി, അയ്യപ്പൻ, തെയ്യം, മുത്തപ്പൻ ,വേട്ടക്കൊരുമകൻ,മുരുകൻ, വസൂരിമാല, അറുകൊല,മാടൻ, മറുതായ് തുടങ്ങിയ അവൈദിക/ ദ്രാവിഡ ദൈവസങ്കൽപ്പങ്ങളായിരുന്നു നായരുടെ മതവിശ്വാസത്തിന്റെ പ്രധാന ഭാഗമായിരുന്നത്. കൃഷ്ണൻ, ശിവൻ, രാമൻ മുതലായ മൂർത്തികൾ പിൽക്കാലത്ത് ആണ് കേരളീയ ഹിന്ദു മതത്തിൽ വരുന്നത്.

നാഗാരാധന നായന്മാരുടെ പ്രത്യേകത ആയിരുന്നു. എല്ലാ നായർ തറവാടുകളോടും ചേർന്ന് നാഗ ആരാധനയ്ക്കായി കാവും കുളവും ഉണ്ടായിരുന്നു, 'നൂറും പാലും' സേവിക്കുക, പുള്ളുവൻപാട്ടും കളമെഴുത്തും നടത്തുക എന്നിവ സാധാരണം ആയിരുന്നു. നായന്മാർ നാഗങ്ങളെ അനുകരിച്ചു മുൻ കുടുമ വെച്ചിരുന്നു.കൃഷി, ആയുധവിദ്യ, വിശേഷദിവസങ്ങൾ, കുടുംബത്തിലെ ജനനമരണാദി സംഭവങ്ങൾ എന്നിവയുമായി അവരുടെ ഈശ്വരവിശ്വാസം അവശ്യം ബന്ധപ്പെടുത്തിയിരുന്നു. നായർ തറവാടുകളിൽ പ്രത്യേകിച്ച് മലബാറിൽ മച്ചിൽ ഭഗവതിയെ ശാക്തേയ പൂജയിലൂടെ ആരാധിച്ചിരുന്നു. ഇത്തരം കൗളമാർഗ പൂജകളിൽ സ്ത്രീക്ക് യാതൊരു അശുദ്ധിയും ഉണ്ടായിരുന്നില്ല.ഹിന്ദു മത വിഭാഗത്തിൽ ശാക്തേയ പാരമ്പര്യം ആണ് നായർ, പുലയർ,പറയൻ, ഈഴവർ മുതലായ സമുദായങ്ങളിൽ കാണുന്നത്.വൈദിക പാരമ്പര്യത്തിനല്ല താന്ത്രിക പാരമ്പര്യത്തിനാണ് കേരളത്തിൽ അബ്രാഹ്മണർക്കിടയിൽ പ്രാധാന്യം ഉണ്ടായിരുന്നത് എന്ന് കാണാം. ഭക്ഷണ രീതിയിലും വൈദിക പാരമ്പര്യം നായർ ജാതിയിൽ കാണുന്നില്ല.

വർണം

ചാതുർവർണ്യമനുസരിച്ച് ഹൈന്ദവരെ നാലു വർണങ്ങളിൽ ഏതെങ്കിലും ഒന്നിൽ പെട്ടവർ എന്നു പരിഗണിക്കപ്പെട്ടിരുന്നു, ഏറ്റവും താഴെക്കിടയിലുള്ളവരെ പഞ്ചമർ എന്നും ഗണിച്ചിരുന്നു. ചില നായർ ഉപജാതികൾ പണ്ടും ഇക്കാലത്തും ക്ഷത്രിയത്വം അവകാശപ്പെടുന്നു എങ്കിലും ഏറ്റവും പ്രബലരായ രാജാക്കന്മാരായ സാമൂതിരിയെയും വേണാട് അടികളേയും പോലും ക്ഷത്രിയരായി നമ്പൂതിരി ബ്രാഹ്മണർ അംഗീകരിച്ചിരുന്നില്ല, നായർ ജാതിയെ പൊതുവെ സത്-ശൂദ്ര പരിഗണിച്ചു വരുന്നു. . .

ചരിത്രം

കണ്ടെടുക്കപ്പെട്ട രേഖകളിൽ ലഭ്യമായതനുസരിച്ച് നായന്മാരെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയവരിൽ ഒരാൾ ഡ്വാർത്തേ ബാർബോസ എന്ന പോർച്ചുഗീസ്സുകാരനാണ്‌. A Description of the Coasts of East Africa and Malabar in the Beginning of the Sixteenth Century എന്ന തന്റെ വിഖ്യാതമായ ഗ്രന്ഥത്തിൽ ബാർബോസ നായന്മാരെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:

19-ആം നുറ്റാണ്ടിലെ ക്രിസ്ത്യൻ മിഷനറിയും ചരിത്രകരനുമായ റവ.സാമുവൽ മറ്റിയർ (1835-1893) ഇങ്ങനെ പ്രതിപാദിച്ചു കാണുന്നു "നായന്മാരുടെ കൂട്ടത്തിൽ രാജാക്കന്മാരും നാടുവാഴികളും ജന്മിമാരും പടയാളികളും കൃഷിക്കാരും ഉദ്യോഗസ്ഥൻമാരും ഉണ്ടായിരുന്നു, അവരാണ് നാടിൻറെ ഉടയോൻ, മലബാറിലെ എല്ലാ രാജാക്കന്മാരും നായർ കുലത്തിൽ പെട്ടവരാണ്" [not in citation given]

സമുദായത്തിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള ഐതിഹ്യങ്ങളും സിദ്ധാന്തങ്ങളും

  • നേപ്പാളിൽ നിന്നും കേരളത്തിലേക്ക് പലായനം ചെയ്ത നീവാരി എന്ന വിഭാഗം ആണ് നായർ എന്ന് സാഹിത്യകാരനും ചരിത്രപണ്ഡിതനുമായ കെ.ബാലകൃഷ്ണ കുറുപ്പ് അഭിപ്രായപ്പെടുന്നു.
  • കെ.വി. കൃഷ്ണയ്യരുടെ അഭിപ്രായത്തിൽ നായന്മാർ പശ്ചിമഘട്ടത്തിൽ ജീവിച്ചിരുന്നവരും നാഗന്മാരിൽ നിന്നും തമിഴരിൽ നിന്നും വ്യത്യസ്തരായതുമായ ഒരു ജനവിഭാഗമാണ്.
  • ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടുകളിൽ കേരളത്തിലേക്ക് കടന്നു വന്ന സിതിയ വംശർ ചേരന്മാരിലെ ഭരണവർഗവും ആയി ചേർന്നു രൂപം കൊണ്ടാവരെന്ന് നായന്മാർ, സിതിയ, ഹൂണ വിഭാഗങ്ങൾ ഭാരതവല്കരിച്ചു ഹൈന്ദവർ ആയവരാണ് രജപുത്രരും നായന്മാരുമെന്ന് എ.എൽ. ബാഷാം അഭിപ്രായപ്പെടുന്നു..[പേജ് ആവശ്യമുണ്ട്]
  • നായർമാരുടെ പൂർവികർ നാഗവംശം ആയിരുന്നുവെന്നാണ് കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവായിരുന്ന ചട്ടമ്പിസ്വാമികളുടെ പ്രാചീന കേരളം പറയുന്നത്.
  • കേരളത്തിലെ ആദിവാസികളിൽ നിന്നാണ് നായർ എന്ന വിഭാഗം രൂപപ്പെട്ടത് എന്ന് ചരിത്രപണ്ഠിതനായ എം.ജി.എസ്. നാരായണൻ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് ബ്രാഹ്മണരുടെ പട്ടാളത്തിലെ നായകന്മാരായി മാറിയ പണിയർ, കുറിച്യർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളാണ് പിൽക്കാലത്ത് നായന്മാരായി മാറിയത്.

അവാന്തര വിഭാഗങ്ങൾ

നായർമാരിൽ പല ഉപജാതികൾ, അവാന്തര വിഭാഗങ്ങളും, നിലനിന്നിരുന്നതിനെപ്പറ്റി 'ജാതിനിർണയം' എന്ന പുരാതനമായ ഗ്രന്ഥത്തിന്റെ കാലം മുതൽക്കുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ചാതുർവ്വർണ്യക്രമമനുസരിച്ചു ബ്രാഹ്മണർ, നായന്മാരെ ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തി ക്ഷത്രിയ സാമന്ത രാജാക്കന്മാർ ആക്കിയിട്ടുണ്ട് എന്ന് ചരിത്രത്തിൽ കാണാം [അവലംബം ആവശ്യമാണ്] പക്ഷെ ഇവരിൽ മിക്ക ഉപജാതികൾക്കും വേദാധികാരം ഇല്ലായിരുന്നു. ഇതുകൊണ്ടുതന്നെ മറ്റു ക്ഷത്രിയവംശജരിൽ നിന്നും വ്യത്യസ്തരായിരുന്നു ഇവർ. കേരളത്തിലെ ഒട്ടു മിക്ക നാടുവാഴികളും (ഏറ്റവും പ്രബലരായ സാമൂതിരിയും തിരുവിതാംകൂർ രാജാവും അടക്കം) രാജാക്കന്മാരും നായർ കുലത്തിൽ പെട്ടവരായിരുന്നു . നായൻമാർ പരശുരാമനാൽ പലായനം ചെയ്യപ്പെട്ടു പൂണൂൽ ഉപേക്ഷിച്ച വ്രാത്യ ക്ഷത്രിയർ (ഉപനയനം ഇല്ലാത്ത ക്ഷത്രിയൻ) ആണെന്ന് ഒരു ഐതിഹ്യമുണ്ട്[അവലംബം ആവശ്യമാണ്]. വില്യം ലോഗൻ, സൂസൻ ബെയ്‌ലി അടക്കം ഉള്ളവരുടെ ലേഖനങ്ങളിൽ നായർമാരെ ക്ഷത്രിയർ ആയി ആണ് പറയുന്നത് എന്നാൽ ഇവർ ശൂദ്രരാണ് എന്ന അഭിപ്രായവും കാണാം. മറുനാടൻ ശൂദ്രവിഭാഗങ്ങളിൽനിന്നും വേർതിരിച്ചുപറയാൻ മലയാള ശൂദ്രർ എന്നു നമ്പുതിരിമാർ നായന്മാരെ വിളിച്ചിരുന്നു എന്നു 'ദക്ഷിണേന്ത്യയിലെ ജാതികളും ഗോത്രങ്ങളും' എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്‌. ഇതിന് വിപരീതമായി, മലയാള ക്ഷത്രിയരെന്ന് മലയാള ഭാഷാ നിഘണ്ടു ആയ ശബ്ദതാരാവലി നായർ ജാതിയെ പരാമർശിക്കുന്നുണ്ട്. ഒരു ദക്ഷിണേന്ത്യൻ ജാതി സമൂഹം എന്ന നിലയിൽ ചാതുർവർണ്യത്തിൽ ഉൾപ്പെടാത്ത നായർ ജാതിയെ ചാതുർവർണ്യത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആണ് ഇത്തരം വാദങ്ങൾക്ക് കാരണം.

116 വിഭാഗം നായർമാരുണ്ട് എന്ന് 1901-ലെ സെൻസസ് പറയുന്നു.[അവലംബം ആവശ്യമാണ്] പ്രധാനമായ വിഭാഗങ്ങൾ താഴെപ്പറയുന്നവയാണ്.

സാമന്തൻ നായർ

നായരിൽ സാമന്ത പദവി നേടിയ ചെറു നാട്ടുരാജാക്കന്മാരായിരുന്നു ഇവർ. ഇവരുടെ എണ്ണം വളരെ കുറവായിരുന്നു. ഏറാടി, വെള്ളോടി, നെടുങ്ങാടി, അടിയോടി, നായനാർ, ഉണിത്തിരി, കിടാവ്‌, മൂപ്പിൽ നായർ കുടുംബങ്ങൾ ഈ വിഭാഗമാണ്‌.

കിരിയത്ത്‌ നായർ

മതപരവും സാമൂഹ്യവുമായ സാഹചര്യങ്ങൾക്ക് വഴിപ്പെട്ട് ബ്രാഹ്മണാധിപത്യത്തിനു വഴങ്ങേണ്ടിവരുന്നതുവരെ, ബ്രാഹ്മണരോട് ആചാരപരമായും ബന്ധുതാപരമായും സേവനപരമായും ബന്ധപ്പെടാതെ 'വർഗശുദ്ധി' പരിപാലിച്ചിരുന്ന ഉയർന്ന നായർ ഉപജാതിയായിരുന്നു കിരിയത്തു നായർമാർ.[not in citation given]. പഴയകാലത്തെ മലബാർ, കൊച്ചി പ്രദേശങ്ങളിലാണ് ഇക്കൂട്ടർ പ്രധാനമായും താമസിച്ചിരുന്നത്.[അവലംബം ആവശ്യമാണ്] നാടുവാഴികളും ദേശവാഴികളും ഇക്കൂട്ടരായിരുന്നു.

ഇല്ലത്ത്‌ നായർ

ഗാർഹികവും മതപരവുമായ സേവനങ്ങൾക്കായി നമ്പൂതിരി കുടുംബങ്ങളോട് ബന്ധപ്പെട്ടു വർത്തിച്ചിരുന്ന, നാടുവാഴികളും ജന്മികളും നാട്ടുനടപ്പുകളിലെ ഇതരകൃത്യങ്ങളും കൃഷിയും സൈന്യവൃത്തിയും ചെയ്തിരുന്ന ഉയർന്ന നായന്മാർ.[അവലംബം ആവശ്യമാണ്]കേരളം സൃഷ്ടിച്ച സമയത്ത് ബ്രാഹ്മണരുടെ സഹായത്തിനായി പരശുരാമൻ ചുമതലപ്പെടുത്തിയ സഹായികളും പടയാളികളുമാണ് ഇല്ലത്തു നായർ എന്നൊരു ഐതിഹ്യം[അവലംബം ആവശ്യമാണ്] കേരളോത്പത്തിയിൽ പരാമർശിച്ചു കാണുന്നു.

സ്വരൂപത്ത്‌ നായർ/ചേർന്ന നായർ

നായർ: നായർ സ്ഥാനപ്പേരുകൾ, മതവിശ്വാസം, വർണം 

സാമന്തക്ഷത്രിയ കുടുംബവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവർ ആയിരുന്നു ഇവർ. മലബാറിൽ ഇക്കൂട്ടരെ അകത്തുചേർന്ന നായർ എന്നും പുറത്തുചേർന്ന നായർ പടയാളികൾ എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഇവർ ഉദ്യോഗസ്ഥരും ഭരണാധികാരികളും പടനായന്മാരും ആയിരുന്നു.

പാദമംഗലക്കാർ

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ ഒരു വിഭാഗമാണ്‌ പാദമംഗലക്കാർ[അവലംബം ആവശ്യമാണ്]. ഇവരെ യഥാർത്ഥ നായന്മാർ ആയി ഇല്ലത്തുകാരോ സ്വരൂപക്കാരോ കാണുന്നില്ല. പാദമംഗലം എന്നത് ബുദ്ധക്ഷേത്രങ്ങളെ സൂചിപ്പിക്കുന്ന വാക്കാണ്. ബുദ്ധമതം സ്വീകരിച്ചിരുന്നവരെ ഹിന്ദുമതവിശ്വാസികളായ നായർ സമുദായക്കാർ സ്വീകരിച്ചിരുന്നത് താഴ്ന്ന ജാതിക്കാരായാണ്. ഇവർ തമിഴ്നാടോ ഒറീസയോ പോലുള്ള സ്ഥലങ്ങളിൽ നിന്നും കുടിയേറി പാർത്തവരായിരിക്കണം എന്ന് നെല്ലിക്കൽ മുരളീധരൻ അഭിപ്രായപ്പെടുന്നു.

ഇവരിൽ സ്ത്രീകൾ നാട്യസുമംഗലികൾ എന്നത്രെ വിളിക്കപ്പെട്ടിരുന്നത്.[അവലംബം ആവശ്യമാണ്]

ചരിത്രകാരനായ എസ്.കെ. വസന്തൻ കേരള സംസ്കാരചരിത്രനിഘണ്ടുവിൽ വിവിധ നായർ വിഭാഗങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്:[അവലംബം ആവശ്യമാണ്]

"പള്ളിച്ചാൻ, വട്ടക്കാടൻ(വാണിയർ/ചക്കാലൻ), അത്തിക്കുറിശ്ശി മാരാൻ(ചീതിയൻ), അന്തുരാൻ(കലം ഉണ്ടാക്കുന്നവർ), ഇടച്ചേരി(അജപാലൻ), ഓടത്ത്‌(ഓടുണ്ടാക്കുന്നവനോ വഞ്ചി തുഴയുന്നവനോ) എന്നെല്ലാം വിഭജനങ്ങളുണ്ട്. വട്ടക്കാടന്റെ ജോലി എണ്ണ ആട്ടലാണ്. ഇക്കൂട്ടരെ ചക്കാലനായർ എന്നും വാണിയ നായർ എന്നും പറയും. അത്തിക്കുറിശ്ശി മറ്റു നായർമാരെ പുലയിൽനിന്നും ശുദ്ധീകരിക്കുന്നവരാണ്. ' ശാലിയൻ, വെളുത്തേടൻ, വിളക്കിത്തല എന്നും വിഭജനമുണ്ട്. ശാലീയൻ, വെളുത്തേടൻ, വിളക്കിത്തല, തുടങ്ങിയ താഴ്‌ന്ന വിഭാഗങ്ങളുമായി നമ്പൂതിരിക്കു സംബന്ധമില്ല.

അയിനിയൂണ്, ചൗളം, വാതിൽപ്പുറപ്പാട്, പാനക്കുടം ഉഴിയൽ, നിഴൽപ്പമെഴുകൽ എന്നീ ചടങ്ങുകൾക്കു നമ്പൂതിരിക്കു ഇല്ലക്കാരന്റെ സഹായം ആവശ്യമാണ്. പള്ളിച്ചാൻ വിഭാഗക്കാർ മഞ്ചൽ ചുമക്കുന്നവരാണ്. അന്തോളം ഉഴിയൽ കർമത്തിന് പള്ളിച്ചാന് നമ്പൂതിരിയുടെ നാലുകെട്ടിൽ കയറാം. അത്തിക്കുറിശ്ശി(പട്ടിലോൻ, ചീതകൻ) ആണ് നമ്പൂതിരിമാരുടെ ശവമെടുക്കുന്ന കോണി കെട്ടൽ തുടങ്ങി സംസ്കരിച്ച സ്ഥലം വെടിപ്പാക്കൽ വരെ ചെയ്യുന്നത്. പിണ്ഡം കഴിയുംവരെ ക്രിയകളിൽ തുണചെയ്യാൻ ഇക്കൂട്ടർ വേണമെന്നുണ്ട്. കുളക്കടവിലെ ക്രിയയിൽ നമ്പൂതിരിയുടെ കൈയിലേക്ക് എള്ളും പൂവും ഇടുന്നത് അത്തിക്കുറിശ്ശിയാണ്. ചൌളം, ഗോദാനം, സമാവർത്തനം എന്നിവയ്ക്കിടയിൽ അത്തിക്കുറിശ്ശിക്കു മനയ്ക്കലെ വടക്കിനിയിൽ കയറി ഒരു മന്ത്രം കേൾക്കാം. നടുമുറ്റം ഒതുക്കൽ, ശവം വഹിക്കാനുള്ള മുളങ്കോണി ഉണ്ടാക്കൽ എന്നിവ അത്തിക്കുറിശ്ശിയുടെ ചുമതലയായിരുന്നു. അത്തിക്കുറിശ്ശിയുടെ സ്ഥാനം ജാതിശ്രേണിയിൽ പള്ളിച്ചാനും കീഴിലാണത്രെ. ഇല്ലക്കാരനും പള്ളിച്ചാനും അത്തിക്കുറിശ്ശിയുടെ വീട്ടിൽനിന്നു ഭക്ഷണം കഴിക്കില്ല. ചക്കാലൻ തമിഴ് വാണിയനിൽ നിന്നും ഭിന്നനാണ്. തമിഴ് വാണിയനു പൂണൂലുണ്ട്. അന്തൂരാനെ കലംകൊട്ടി എന്നും പറയും. ആയർ, ഇടയർ, വെള്ളാളർ, കോലായൻ, ഊരാളി എന്നിവരൊക്കെ നായർ സമുദായത്തിൽ ലയിച്ചു.

വിജയരാഗതേവന്റെ 9-ാം നൂറ്റാണ്ടിലെ തിരുക്കടിസ്ഥാനം (തൃക്കൊടിത്താനം) രേഖയിലാണ് നായർ എന്ന പദപ്രയോഗം ആദ്യം കാണുന്നത്. വെള്ളോടി, ഏറാടി, നെടുങ്ങാടി എന്നീ സ്ഥാനികൾ സാമന്തന്മാരാണ്. പൂണൂൽ ഇല്ലെങ്കിലും സസ്യഭുക്കുകളായി, ക്ഷത്രിയകർമങ്ങൾ അനുവർത്തിച്ചിരുന്നവരാണത്രെ സാമന്തരായത്. സാമന്തൻമാരായ നായർമാർ ജന്മി/നാടുവാഴികൾ അല്ലെങ്കിൽ ദേശത്തിന് അധികാരികൾ ആയിരുന്നു(ഉദാ : രാജ അഞ്ചി കൈമൾ, ചേരാനെല്ലൂർ കർത്ത, വടശ്ശേരി തമ്പി) അവരുടെ പദവി സാമന്തരുടേതിനു തുല്യവുമായിരുന്നു. അവർക്കു ശാലഭോജനത്തിനും യാഗശാല പ്രവേശനത്തിനും അനുമതി ഉണ്ടായിരുന്നു.

തരകന്മാർ കച്ചവടക്കാരാണ്. യാവരി(വ്യാപാരി) എന്നു പറയും. അകത്തു ചാർന്ന നായർമാർക്കു സൈനികവൃത്തി ഇല്ലാത്തതിനാൽ പുറത്തുചാർന്ന നായരോളം ആഭിജാത്യമില്ല. പുറത്തുചാർന്നവരാണ് കർത്താവ്, കൈമൾ, പണിക്കർ എന്നീ സ്ഥാനങ്ങൾ ഉപയോഗിക്കുക. പാദമംഗലക്കാർ ക്ഷേത്രജോലികൾ ചെയ്യുന്നവരാണ്. ഘോഷയാത്രയിൽ ഇവർ വിളക്കുപിടിക്കും. പള്ളിച്ചാൻ നമ്പൂതിരിയുടെ പല്ലക്കു ചുമക്കും. വാളും പരിചയും ആയി അകമ്പടി സേവിക്കുകയും ചെയ്യും. ഇടച്ചേരിമാർ ഇടയന്മാരായിരുന്നു. ഊരാളി, വെളുത്തേടൻ, വിളക്കിത്തലവൻ എന്നിവർ ആഭിജാത്യശ്രേണിയിൽ താണവരായി കരുതിയിരുന്നു. ഊരാളിമാരിൽത്തന്നെ കോലായൻ, അഴുത്തൻ, മൂച്ചാരി, ഏറ്റുമാർ (മരം കയറ്റം) തുടങ്ങി അവാന്തരവിഭാഗങ്ങളുണ്ട്; കല്പണിക്കാരുമുണ്ട്. വിളക്കിത്തലമാരുടെ ഭാര്യമാർ വയറ്റാട്ടികൾ ആയിരുന്നു. പണ്ടു പല നാടുകളിലും ക്ഷുരകൻ വൈദ്യനും കൂടി ആയിരുന്നു. അച്ചന്മാർ നാടുവാഴികളാണ്. നാടുവാഴിനായർമാർക്കു ജീവിതവൃത്തി ബ്രാഹ്മണരുടേതുപോലെയാണ്. അവർക്ക് അകമ്പടിയോടെ സഞ്ചരിക്കാം. തമ്പി, ഉണ്ണിത്താൻ, വല്യത്താൻ എന്നീ സ്ഥാനങ്ങൾ അവർ രാജസന്തതികളാണ് എന്നു സൂചിപ്പിക്കുന്നു. കുറുമ്പ്രനാട് നായർ സമൂഹത്തിന്റെ ഉപവിഭാഗങ്ങളാണ് നെല്ലിയോടൻ, വിയ്യൂർ, വെങ്ങളോൻ എന്നീ വിഭാഗങ്ങൾ. പരിന്തർ, നമ്പൂതിരിയുടെ പരിപാവനക്കാരനായ നായർ വിഭാഗമാണ്. നായർ എന്നതു ജാതിപ്പേര് ആയിരുന്നില്ല എന്നും പടയാളികളുടെ നായകൻ എന്നായിരുന്നു അതിനർഥം എന്നും അഭിപ്രായമുണ്ട്. തമിഴ്നാട്ടിൽ നാ അയ്യർ ( അയ്യർ അല്ലാത്തത് നായർ എന്ന് അഭിപ്രായം ഉണ്ട് . ഇത്തരം സംഘങ്ങളാണത്രെ വേണാട്ട് അറുനൂറ്റവർ, നന്റുഴനാട്ടു മുന്നൂറ്റവർ, കീഴമലനാട് അറുനൂറ്റവർ, കുറുംപുറനാട് എഴുനൂറ്റവർ തുടങ്ങിയവർ.[അവലംബം ആവശ്യമാണ്]

ദായക്രമം

നായർ: നായർ സ്ഥാനപ്പേരുകൾ, മതവിശ്വാസം, വർണം 

നായർമാർ മരുമക്കത്തായികളായിരുന്നു. പതിനാറു പുലയാണ് ആചരിച്ചിരുന്നത്. പിന്നീട് പന്ത്രണ്ടു പുലക്കാരായി. കോഴിക്കോട് കിഴക്കുംപുറത്തുകാരും ചേറ്റുവാമണപ്പുറത്തുകാരും ആയ മേലേക്കിട നായർമാർ പണ്ടുമുതല്ക്കേ പതിമൂന്നു പുലക്കാരാണ്. കൊച്ചിയിലെ അടൂർ ഗ്രാമത്തിലെ മുപ്പത്താറാമൻ എന്നറിയപ്പെടുന്ന നാലഞ്ചു വീട്ടുകാർ തമ്മിൽ പുലയുള്ളവരാണ്. എങ്കിലും അവർ തമ്മിൽ വിവാഹം ഉണ്ട്. വിളക്കിത്തല നായരിൽ പത്തുപുലക്കാരുണ്ട്. ചാലിയത്തു നായർമാരിൽ മക്കത്തായികളും മരുമക്കത്തായികളുമുണ്ട്. നായർ സ്ത്രീ ഭർത്താവിനൊപ്പം തറവാടുവിട്ടുപോയി താമസിച്ചാൽ ഭ്രഷ്ടാകുമായിരുന്നുവത്രെ. കേരളത്തിലെ നായർമാരിൽ തമിഴ്പാദക്കാർ മക്കത്തായികളാണ്. ഭാഗം ചോദിക്കാൻ നായർക്കു അവകാശമില്ല. എന്നാൽ ജീവനാംശത്തിന് (പുലർച്ച) അവകാശമുണ്ടായിരുന്നു. മറ്റു ജാതിക്കാർ നായർമാരെ അഭിസംബോധന ചെയ്തിരുന്നത് പലമട്ടിലാണ്. മാവിലർ, വേട്ടുവർ തുടങ്ങിയവർ നായരെ കൈക്കോളർ എന്നു വിളിക്കും തെക്കൻ കേരളത്തിൽ ഇഴവരും മറ്റും "യജമാൻ", "തമ്പുരാൻ", എമ്മാൻ" എന്നും വിളിച്ചിരുന്നു . പരമ്പരാഗതമായി നാലുകെട്ടുകളിൽ താമസിച്ചിരുന്ന കൂട്ടുകുടുംബ തറവാടുകളായിരുന്നു നായർമാരുടേത്. ഒരമ്മയും അവരുടെ സന്തതികളുമാണ് തറവാട്ടിലെ ഒരു തലമുറ. ഇവരിൽ സ്ത്രീസന്തതികളുടെ കുട്ടികൾ (ആൺ/പെൺ) ഉൾപ്പെടെ രണ്ടാമത്തെ തലമുറയാണ്. പുരുഷന്മാരുടെ കുട്ടികൾ ഇതിൽ ഉൾപ്പെടുന്നില്ല. രണ്ടാമത്തെ തലമുറയിൽപ്പെട്ട സ്ത്രീകളുടെ ആണോ പെണ്ണോ ആയ സന്തതികളാണു് മൂന്നാമത്തെ തലമുറ. ഇങ്ങനെ പല തലമുറകൾ കൂടിയതായിരുന്നു ഒരു പഴയ മരുമക്കത്തായ കൂട്ടുകുടുംബം. ചിലപ്പോൾ ഒരു കുടുംബത്തിൽ നിയന്ത്രണാതീതമായി അംഗസംഖ്യ വർധിക്കുന്ന അവ്സാരത്തിൽ അംഗങ്ങളുടെ സമ്മതപ്രകാരം അത് ഭാഗംകഴിച്ച് ശാഖകളായി പിരിയാറുണ്ട്. മരുമക്കത്തായ തറവാടിന്റെ സ്വത്ത് എല്ലാ അംഗങ്ങളുടെയും കൂട്ടുസ്വത്തായിരുന്നു, അതിൽ നിന്ന് തന്റെ 'പുലർച്ച' (maintenance) നടത്തിക്കിട്ടാനുള്ള അവകാശം ഓരോ അംഗത്തിനുമുണ്ടായിരുന്നു. പക്ഷേ, ഭാഗം ചോദിക്കാൻ ഒരംഗത്തിനും തനിയെ അവകാശമുണ്ടായിരുന്നില്ല. എല്ലാ അംഗങ്ങളുടെയും സമ്മതപ്രകാരം മാത്രമേ ഭാഗം പാടുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ഭാഗം ചെയ്തു പിരിഞ്ഞാലും ആചാരാനുഷ്ഠാനങ്ങളിൽ ഇവരെല്ലാം തമ്മിൽ രക്തബന്ധമുള്ളവരായിട്ടാണ് കരുതിപ്പോന്നത്.

ഒരു മരുമക്കത്തായ കുടുംബത്തിലെ പുരുഷന്മാർ മറ്റൊരു മരുമക്കത്തായ കൂട്ടുകുടുംബത്തിലാണ് കല്യാണം കഴിച്ചിരുന്നത്. ഈ ബന്ധത്തിലുള്ള സന്തതികൾ അവരുടെ അമ്മയുടെ തറവാട്ടിലെ അംഗങ്ങളായി തുടരുന്നു. ഇങ്ങനെ ഭർത്താവും ഭാര്യയും രണ്ടു വിഭിന്നങ്ങളായ കുടുംബങ്ങളിൽ അംഗങ്ങളായി ജീവിക്കുകയും സന്തതികൾ അമ്മയോടൊപ്പം താമസിക്കുകയും ആയിരുന്നു പതിവ്. ഒരു കൂട്ടുകുടുംബത്തിലെ ഓരോ അംഗത്തിനും, അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന ഒരു ശിശുവിനുപോലും, തറവാട്ടുസ്വത്തിന്മേൽ തുല്യമായ അവകാശമുണ്ടായിരുന്നു. മുൻകാലങ്ങളിൽ തറവാട്ടിലെ കൂട്ടുസ്വത്തിലുള്ള ഓഹരിയല്ലാതെ, ഏതെങ്കിലും ഒരാൾക്കുമാത്രം സ്വന്തമായി സ്വത്തുണ്ടായിരുന്നുവോ എന്നു സംശയമാണ്. ഇങ്ങനെയുണ്ടായിട്ടുള്ള വളരെ അപൂർവം അവസരങ്ങളിൽ, സ്വത്തുടമസ്ഥർ വിൽപ്പത്രം എഴുതിവയ്ക്കാതെ മരിച്ചാൽ സ്വത്ത് അമ്മയുടെ തറവാട്ടിൽ ലയിക്കുകയും, വിൽപ്പത്രം എഴുതിവച്ചിട്ടുണ്ടെങ്കിൽ സ്വന്തം സന്തതികളിൽ നിക്ഷിപ്തമാകുകയും ചെയ്തിരുന്നു.

തറവാട്ടിലെ ഏറ്റവും മുതിർന്ന പുരുഷനാണ് (കാരണവർ) കാര്യങ്ങൾ നടത്തിയിരുന്നത്. സ്വത്തിന്റെ നടത്തിപ്പിന്മേലുള്ള പൂർണാധികാരം കാരണവർക്കായിരുന്നു. ഏറ്റവും പ്രായം ചെന്നത് ഒരു സ്ത്രീയാണെങ്കിൽ, ചിലപ്പോൾ, അവരെ മേലദ്ധ്യക്ഷയായി കണക്കാക്കുന്ന പതിവുണ്ടായിരുന്നു. കാരണവർ പലപ്പോഴും ഒരു സ്വേച്ഛാധിപതിയായിരുന്നതുകൊണ്ട് മരുമക്കത്തായ സമ്പ്രദായത്തിൽ മറ്റു കുടുംബാംഗങ്ങൾക്കു (അനന്തരവന്മാർ) ഒട്ടേറെ അനീതികൾ അനുഭവിക്കേണ്ടിവന്നിരുന്നു. തറവാട് എത്രസമ്പന്നമായിരുന്നാലും തറവാട്ടു സ്വത്തിലെ വിഹിതം നല്കുവാനോ കാരണവരെ നിർബന്ധിക്കുവാനോ അനന്തരവന്മാർക്കു അവകാശം ഉണ്ടായിരുന്നില്ല.

മരുമക്കത്തായകൂട്ടുകുടുംബസമ്പ്രദായത്തിൽ പകൽ സമയങ്ങളിൽ പുരുഷന്മാർ സ്വന്തം തറവാട്ടിലെ കാര്യങ്ങൾ നോക്കുകയും രാത്രിയിൽ ഭാര്യവീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. സംബന്ധം എന്നറിയപ്പെട്ടിരുന്ന, വളരെ ലളിതമായ കല്യാണച്ചടങ്ങുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരൻ വധുവിന് ഒരു പുടവ സമ്മാനിച്ചാൽ പിന്നെ രാത്രികാലങ്ങളിൽ അയാൾക്ക് ഭാര്യവീട്ടിൽ ചെല്ലാമായിരുന്നു. ഈ ബന്ധം ഇരുവരും താത്പര്യപ്പെടുന്ന കാലമത്രയും നിലനില്ക്കുന്നു. എന്നാൽ പലപ്പോഴും പ്രസ്തുതബന്ധം നിലനില്ക്കുമ്പോഴും ഭാര്യയും ഭർത്താവും മറ്റു പങ്കാളികളുമായി ഇത്തരം ബന്ധം പുലർത്തിയിരുന്നു. 18-ാം നൂറ്റാണ്ടിന്റെ അന്ത്യം വരെ നായർ സ്ത്രീകൾ പലപ്പോഴും ഒന്നിലധികം ഭർത്താക്കന്മാരെ ഒരേ സമയത്ത് വച്ചുപുലർത്താറുണ്ടായിരുന്നുവത്രെ. വലിയ തറവാടുകളിലൊഴികെ മിക്കവാറും വിവാഹങ്ങൾ പേരിനുമാത്രമായ ചടങ്ങുകളോടെയാണ് നടന്നിരുന്നത്. നമ്പൂതിരി കുടുംബങ്ങളിലെ ഇളയ ആണ്മക്കളായ 'അപ്ഫൻ'മാരുമായും മറ്റ് സമൂഹത്തിലെ ഉന്നതരുമായും ഇത്തരം 'സംബന്ധം' നിലനിന്നിരുന്നു. മിക്കപ്പോഴും സമ്പന്ന നായർകുടുംബങ്ങളുമായിട്ടാണ് നമ്പൂതിരിമാരിലെ അപ്ഫന്മാർ ബന്ധപ്പെട്ടിരുന്നത്. സാമന്തക്ഷത്രിയരും ഇത്തരം ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. സംബന്ധങ്ങളിലുണ്ടാകുന്ന കുട്ടികൾക്ക് പിതാവുമായി പ്രായേണ വൈകാരികബന്ധമോ പിതാവിന്റെ സ്വത്തിൽ അവകാശമോ ഉണ്ടായിരുന്നില്ല. പ്രഭുകുടുംബങ്ങളിൽ 'സംബന്ധം' ചെയ്തിരുന്നത് നമ്പൂതിരിമാരോ എമ്പ്രാൻമാരോ പൂർണ്ണക്ഷത്രിയരോ സാമന്ത ക്ഷത്രിയന്മാരോ ആയിരുന്നു. അതേസമയം 'സംബന്ധ'ത്തെ നിയമാനുസൃതമായ ഒന്നായി അക്കാലത്തെ നിയമസ്ഥാനങ്ങൾ സാമ്പ്രദായികമായും ആചാരപരമായും അംഗീകരിച്ചിരുന്നെങ്കിലും ഭാര്യയെയോ സന്തതികളെയോ ഏതെങ്കിലുംവിധത്തിൽ സഹായിക്കുവാൻ ഭർത്താവോ പിതാവോ ബാധ്യസ്ഥനായിരുന്നില്ല.സംബന്ധക്കാരൻ, ഭർത്താവ് എന്നീ വ്യത്യസ്ത നിലകളിൽ സാദ്ധ്യമായിരുന്ന ദാമ്പത്യബന്ധം മൂലം ബഹുഭർത്തൃത്വം നിലനിന്നിരുന്ന ഒരു സമൂഹമായി നായന്മാർ കണക്കാക്കപ്പെട്ടു. ആഗോളതലത്തിൽതന്നെ പൊതുവേ അംഗീകരിക്കപ്പെട്ടിരുന്ന ഏകഭർതൃത്ത്വമോ അത്തരത്തിൽ സ്ത്രീയ്ക്കു് കാത്തുസൂക്ഷിക്കേണ്ടതായി സങ്കൽപ്പിക്കപ്പെട്ടിരുന്ന പവിത്രതയോ നായന്മാരുടെ സദാചാരക്രമങ്ങളിൽ മിക്കപ്പോഴും ഗൗരവമായി എടുത്തിരുന്നില്ല. ബഹുഭാര്യാത്വവും ബഹുഭർതൃത്വവും നായർ സമൂഹത്തിൽ സാമാന്യം അംഗീകൃതമായിരുന്നു. തന്മൂലം കൊണ്ടുതന്നെ, വിധവ എന്ന സങ്കല്പമോ അതുമായി ബന്ധപ്പെട്ടിരുന്ന ആചാരങ്ങളോ വ്യാപകമായിരുന്നില്ല. മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ, മറ്റുസമുദായങ്ങൾക്കിടയിൽ പതിവില്ലാത്തവിധം, നായന്മാർക്കിടയിൽ സ്ത്രീകൾക്കു് സ്വകുടുംബത്തിലെ പുരുഷന്മാരേക്കാൾ സ്വന്തം അഭിപ്രായങ്ങളും അവകാശങ്ങളും പ്രകടിപ്പിക്കാൻ താരതമ്യേന കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചിരുന്നു.

ആചാരാനുഷ്ഠാനങ്ങൾ

1847 ൽ തിരുവിതാംകൂർ ഗസറ്റിയർ പ്രകാരം എല്ലാ നായന്മാർക്കും ചില പൊതുവായ ആചാരങ്ങൾ ഉണ്ടായിരുന്നു എന്നു കാണാം. ഉദാഹരണത്തിനു എല്ലാവരും തലയുടെ മുൻവശത്ത് കുടുമ്മ ധരിച്ചിരുന്നു. നായന്മാർ കുടയും മേൽ മുണ്ടും ധരിക്കുന്നു. നായർ സ്ത്രീകൾ ഒരു പ്രത്യേകരീതിയിലുള്ള വസ്ത്രം കൊണ്ട് മാറു മറച്ചിരുന്നു. എന്നാൽ അമ്പലത്തിലെ വിഗ്രഹത്തിനും മേൽ ജാതിക്കാരും മുമ്പിൽ അവർ അത് നീക്കം ചെയ്യേണ്ടിയിരുന്നു. വെള്ളിയിലും സ്വർണ്ണത്തിലും നിർമ്മിച്ചിരുന്ന ചില ആഭരണങ്ങൾ അവർ ധരിച്ചിരുന്നു. പുരുഷന്മാരെപ്പോലെ സ്ത്രീകളും മുടി മുന്നിൽ കെട്ടിവച്ചിരുന്നു.

ആചാരാനുഷ്ഠാനങ്ങളാൽ സമൃദ്ധമായിരുന്നു നായർമാരുടെ പഴയകാലജീവിതം. ജാതകം നോക്കി വിവാഹം നിശ്ചയിക്കുകയും ജ്യോതിഷിയുടെ അഭിപ്രായപ്രകാരം യോജിച്ച മുഹൂർത്തം കണ്ടെത്തുകയും ചെയ്യുന്നതു് പതിവായിരുന്നു. വിവാഹനിശ്ചയത്തിന് മോതിരം മാറൽ എന്ന ചടങ്ങ് വളരെക്കാലം മുമ്പുതന്നെ നടന്നുപോന്നിരുന്നു[അവലംബം ആവശ്യമാണ്]. സാധാരണയായി വധുവിന്റെ ഗൃഹത്തിലാകും വിവാഹവേദി. വിവാഹമണ്ഡപത്തിലേക്കു പുറപ്പെടുന്നതിനുമുമ്പ് കുടുംബത്തിലെ മുതിർന്നവർക്ക് മുറുക്കാനും പണവും ചേർത്തു് ദക്ഷിണ നല്കുന്ന ചടങ്ങും പതിവായിരുന്നു.

കെട്ടുകല്യാണം, തിരണ്ടുകല്യാണം എന്നീ ആചാരങ്ങൾ നായർമാർക്കിടയിലും ഈ അടുത്ത കാലം വരെ പതിവുണ്ടായിരുന്നു.

കെട്ടുകല്യാണം

ഋതുമതി ആകുന്നതിനു മുമ്പുതന്നെ പെൺകുട്ടികൾക്ക് താലിചാർത്തുന്നതായിരുന്നു കെട്ടുകല്യാണം. അമ്മാവന്റെ മകനായ മുറച്ചെറുക്കനോ ഏതെങ്കിലും നമ്പൂതിരിയോ ആയിരുന്നു ഇപ്രകാരം നായർ പെൺകുട്ടികൾക്ക് താലികെട്ടിയിരുന്നത്. ഇവരല്ലാതെ, നായർമാരായ പുരുഷന്മാർതന്നെ താലികെട്ടുമ്പോൾ ഇവരെ 'ഇണങ്ങന്മാർ' എന്നു വിളിച്ചിരുന്നു. ഈ ഒരു ചടങ്ങിനെ അടിസ്ഥാനമാക്കിമാത്രം താലികെട്ടുന്ന പുരുഷനും താലി അണിയുന്ന പെൺകുട്ടിയും തമ്മിൽ ഒരു ദാമ്പത്യബന്ധമോ ലൈംഗികബന്ധമോ ഉണ്ടായിരിക്കണമെന്നു് നിർബന്ധമുണ്ടായിരുന്നില്ല.

തിരണ്ടുകല്യാണം

കേരളത്തിലെ നായർ, ഈഴവർ, എഴുത്തശ്ശൻ തുടങ്ങിയ വിവിധ ഹിന്ദുസമുദായങ്ങൾക്കിടയിൽ, ഒരു പെൺകുട്ടി ആദ്യമായി ഋതുമതിയാവുമ്പോൾ നടത്തിയിരുന്ന ഒരു ആചാരമായിരുന്നു തിരണ്ടുകല്യാണം.

ഋതുമതിയായ കുട്ടിയെ ആർത്തവാരംഭത്തിനുശേഷമുള്ള അഞ്ചുദിവസങ്ങൾ സ്വന്തം വീട്ടിലെ ഒരു മുറിയിലോ വീടിനോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഒരു ഉപഗൃഹത്തിലോ (തീണ്ടാരിപ്പുര) ഒറ്റയ്ക്കു താമസിക്കാൻ വിടുന്നു. ഈ വേളയിൽ കുട്ടിയ്ക്കു് അയിത്തം കൽപ്പിക്കപ്പെടുന്നു. മറ്റുള്ളവരുടെ ദേഹം, അവർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, മറ്റു വീട്ടുസാമഗ്രികൾ എന്നിവ അവൾ ഈ ദിവസങ്ങളിൽ സ്പർശിക്കുക പോലും ചെയ്തുകൂടാ. അവൾക്കായി അനുവദിക്കപ്പെട്ടിട്ടുള്ള മുറിയൊഴികെ വീടിന്റെ മറ്റുഭാഗങ്ങളിലോ പരിസരത്തോ വീടിനുപുറത്തോ സന്ദർശിക്കുന്നതും നിഷിദ്ധമായിരുന്നു. അയൽക്കാരും ബന്ധുക്കളും ഈ സമയത്തു് എണ്ണയിൽ വറുത്തതോ ആവിയിൽ പുഴുങ്ങിയതോ ആയ പലഹാരങ്ങൾ പാകം ചെയ്തു് പെൺകുട്ടിക്കും വീട്ടുകാർക്കും സമ്മാനിക്കുന്നതും ഈ ആചാരത്തിന്റെ ഭാഗമായിരുന്നു.

അഞ്ചാം ദിവസം പുലർച്ചേ, മറ്റു സ്ത്രീകളോടൊപ്പം സംഘമായി പെൺകുട്ടിയെ വീടിനു സമീപത്തുള്ള കുളത്തിലോ പുഴയിലോ കൊണ്ടുപോയി 'തീണ്ടാരിക്കുളി'യ്ക്കായി പ്രത്യേകം നിശ്ചയിക്കപ്പെട്ടിട്ടുള്ള കുളിക്കടവിലിറക്കി തേച്ചുകുളിപ്പിക്കുന്നു. അതോടൊപ്പം, സമീപക്ഷേത്രത്തിൽനിന്നും ലഭ്യമാക്കിയ 'പുണ്യാഹം' കൊണ്ടു് തീണ്ടാരിപ്പുരയും വീടും തളിച്ചു ശുദ്ധമാക്കുന്നു. ഇതിനുശേഷം, പെൺകുട്ടിയെ പുതിയ വസ്ത്രവും അലങ്കാരങ്ങളും ധരിപ്പിച്ച് വീട്ടിൽ കൊണ്ടുവരികയും സമീപവാസികൾക്കു് സദ്യ നൽകുകയും ചെയ്യുന്നു.

ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി, അപ്രായോഗികവും സാമൂഹ്യനീതിയനുസരിച്ച് യുക്തിഹീനവുമായ ഈ ആചാരം ഒട്ടുമിക്കവാറും ഇല്ലാതായി.

ചാവോല

ഉത്തരകേരളത്തിൽ കാരണവരുടെ ഭാര്യ, ഭർത്തൃഗൃഹത്തിലേക്ക് താമസം മാറ്റുന്ന പതിവുണ്ട്. എന്നാൽ അയാൾ മരിച്ചാൽ ശവദാഹത്തിനുമുമ്പ് വീടുവിടണം. നായർസ്ത്രീ വിധവയായാൽ, പിന്നെ മരിച്ച ഭർത്താവിന്റെ തറവാട്ടിൽ നിന്നു വീണ്ടും വിവാഹം പതിവില്ല. എന്നാൽ പുരുഷന്മാർക്ക് ഈ നിബന്ധനയില്ല. നായർ മരിച്ചാൽ വിവരം ഓലയിൽ എഴുതി ബന്ധുവീടുകളിൽ എത്തിക്കും. ഇതാണു 'ചാവോല'. ഇങ്ങനെ ചാവോല കൊണ്ടുപോകുന്നതിന്റെ ആചാരാവകാശം ക്ഷുരകനാണ്.

കലശം

നായർ ഗൃഹങ്ങളിൽ പലതിലും വീടിന്റെ മച്ചിലോ വീട്ടുപറമ്പിന്റെ വടക്കുകിഴക്കേ മൂലയിലോ മരിച്ചുപോയ കാരണവന്മാരെ സങ്കല്പിച്ചു വർഷംതോറും പൂജ നടത്തുന്ന പതിവുണ്ടായിരുന്നു. 'കലശം' എന്നറിയപ്പെട്ടിരുന്ന ഈ പൂജയിലെ മുഖ്യകാർമ്മികൻ തറവാട്ടിലെ കാരണവർ തന്നെയായിരിക്കും. രാത്രിയോ തീരെ പുലർച്ചയ്ക്കോ നടന്നിരുന്ന ഇത്തരം പൂജകളിൽ പരേതർക്ക് കള്ളും കോഴിയും നിവേദിക്കുന്ന അനുഷ്ഠാനവും നിലനിന്നിരുന്നു. മരിച്ചുപോയവർ കന്യകമാരായ സ്ത്രീകളാണെങ്കിൽ മച്ചിൽ അരുവട്ടി എന്ന പ്രത്യേകതരം കൊട്ടയ്ക്കകത്ത് പട്ടുവാവാടയും ചാന്തും കരിമഷിയും തൂക്കിയിട്ട് വർഷാവർഷമുള്ള മരണദിനങ്ങളിൽ പൂജ നടത്തുന്ന പതിവുണ്ടായിരുന്നു.

പുടമുറിക്കല്യാണം

കുടുംബത്തിൽ താരതമ്യേന ചെലവേറിയതും ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതും ആയിരുന്നു നായർ സമുദായങ്ങളിലെ പുടമുറിക്കല്യാണം. വധുവിനു് ആഭരണങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ, പങ്കെടുക്കുന്നവർക്കു് വിഭവസമൃദ്ധമായിരുന്ന സദ്യ തുടങ്ങിയവ ഈ ചടങ്ങിന്റെ ഭാഗങ്ങളായിരുന്നു. വരനെ വരവേല്ക്കൽ, താലികെട്ട്, പുടവകൊടുക്കൽ, മാലയിടീൽ, മധുരം കൊടുക്കൽ, സദ്യ, കുടിവയ്പ്, അടുക്കള കാണൽ തുടങ്ങിയ ചടങ്ങുകൾ വിവാഹത്തിന്റെ ഭാഗമാണ്.

പുളികുടി

ഗർഭിണിയായ സ്ത്രീയെ അഞ്ചാമത്തെ മാസത്തിലോ ഏഴാമത്തെ മാസത്തിലോ ചെന്നുകാണുന്ന ചടങ്ങിന് സീമന്തം അഥവാ പുളികുടി എന്നു പറയുന്നു. തെക്കൻ കേരളത്തിൽ അത് 'ഏക്കൾകൊട' എന്ന പേരിൽ ഒരു വലിയ ചടങ്ങാണ്. എത്ര മാസം ഗർഭവതിയാണോ അത്രയും തരം പലഹാരങ്ങളുമായാണ് പെൺവീട്ടുകാർ, ആ അവസരത്തിൽ ഭർത്തൃഗൃഹം സന്ദർശിക്കുന്നത്. ഈ ചടങ്ങ് തീരുന്നതോടെ ഗർഭിണി പുല ആചരിച്ചു തുടങ്ങേണ്ടതുണ്ട്. പ്രസവത്തിനുശേഷം പതിനഞ്ചു ദിവസംവരെ 'പുല' തുടരുന്നു. ഇക്കാലയളവിൽ ഗർഭിണിയായ സ്ത്രീ അമ്പലങ്ങളിൽ പ്രവേശിക്കാൻ പാടുള്ളതല്ല.

പ്രസവാനന്തര ആചാരങ്ങൾ

മരുമക്കത്തായ തറവാടുകളിൽ സ്ത്രീ പ്രസവിക്കുമ്പോൾ ഭർത്താവിന്റെ വീട്ടുകാർ എണ്ണയും നെല്ലും കൊണ്ടുവരും. ഓണം, തിരുവാതിര തുടങ്ങിയ ആഘോഷവേളകളിലും പച്ചക്കറി മുതലായവ എത്തിക്കും. നവജാത ശിശുവിന് തേനുംവയമ്പും നല്കുന്ന ചടങ്ങുണ്ട്. തുടർന്ന് ജനിച്ച് ഇരുപത്തിയെട്ടാം ദിവസം കുട്ടിയുടെ അരയിൽ ചരടുകെട്ടുന്നു. നിരവധി ചടങ്ങുകളുള്ള ഈ ആചാരത്തിന് ഇരുപത്തിയെട്ടുകെട്ടൽ, അരഞ്ഞാൺകെട്ടൽ, പാലുകൊടുക്കൽ എന്നീ പേരുകളുണ്ട്. ആറാമത്തെയോ ഏഴാമത്തെയോ മാസത്തിൽ കുട്ടിക്ക് ആദ്യമായി അരി ആഹാരം നല്കുന്നതിന് 'ചോറൂണ്' എന്ന ആഘോഷമുണ്ട്.

ഇത്തരം അടിയന്തരങ്ങളിൽ സംബന്ധിക്കുമ്പോൾ ഉയർന്ന ശ്രേണിയിൽപ്പെട്ടവർക്ക് മെത്തപ്പായയും താഴത്തെ ശ്രേണിയിൽ പെട്ടയാൾക്ക് തഴപ്പായയും ഇരിക്കാനായി നല്കാറുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്]

നായർമാരും സൈനികസേവനവും

പണ്ടുകാലങ്ങളിൽ പ്രഭുക്കന്മാർക്കും പ്രമാണികൾക്കും പുറമേ സാധാരണ നായർമാരും നല്ല പോരാളികളായിരുന്നു. സൈനിക സേവനം നടത്തുന്നവരോ നാടുവാഴി /പ്രഭുക്കളും ആണ് പൊതുവേ ക്ഷത്രിയ പദവി ഉള്ള നായർ ആയി ഗണിക്കപ്പെട്ടിരുന്നത്.എ.ഡി. 1563-ൽ മലബാർ സന്ദർശിച്ച സീസർ ഫ്രഡറിക് രേഖപ്പെടുത്തിയിട്ടുള്ളത്- "അരയ്ക്ക് മേലോട്ട് നഗ്നരായ നായർ സൈനികർ അരയിൽ ഒരു തുണി ചുറ്റിക്കെട്ടിയിട്ടുണ്ടാകും. ചെരുപ്പ് അണിയാറില്ല. തലമുടി നീട്ടിവളർത്തി നെറുകയിൽ കെട്ടിവച്ചിട്ടുണ്ടാകും. അവർ എല്ലായ്പ്പോഴും വാളും പരിചയും ധരിക്കാറുണ്ട്- എന്നാണ്.

മധ്യകാലഘട്ടത്തിൽ ഏതെങ്കിലും രാജാവിന്റെയോ ദേശവാഴിയുടെയോ കീഴിൽ ചാവേറ്റുപടയായി സേവനമനുഷ്ഠിക്കുന്ന സൈനികർ, തങ്ങളുടെ യജമാനനായ രാജാവ് പോർക്കളത്തിൽ വധിക്കപ്പെടുകയാണെങ്കിൽ, ശത്രുക്കളെ വധിക്കാൻ വേണ്ടി ഭവിഷ്യത്തുകളെ പരിഗണിക്കാതെ പോരിൽ ഏർപ്പെടുകയും മിക്കപ്പോഴും മരണം വരിക്കുകയും ചെയ്യുന്നു. സ്വജീവന് ഇവർ വലിയവില കല്പിച്ചിരുന്നില്ല. ചാവേറ്റുഭടന്മാർക്ക് കരമൊഴിവുള്ള ഭൂമി മുതലായവ രാജാവ് പ്രത്യേകമായി കൊടുത്തിരുന്നു. മധ്യകാലത്തിലെ യൂറോപ്യൻ സഞ്ചാരികൾ ഇവരെ 'അമോയി' എന്നു വിളിച്ചു.

നായർമാർക്ക് സ്ഥിരമായ ആയുധവിദ്യാലയങ്ങൾ ഉണ്ടായിരുന്നു. ഇവയെ 'കളരികൾ' എന്നാണ് വിളിച്ചിരുന്നത്. പണിക്കന്മാരും(നായർ പണിക്കർ) കുറുപ്പന്മാരുമായിരുന്നു ഗുരുനാഥന്മാർ. ഗുരുക്കൾ, ആശാൻ എന്നും ചിലപ്പോൾ അവരെ വിളിച്ചിരുന്നു. ഏഴാം വയസ്സിൽ നായർ ആൺകുട്ടികളെ ആയുധവിദ്യാലയങ്ങളിൽ ചേർക്കുന്നു.കളരിയാശാന്റെ വീട്ടുവളപ്പിൽ, വീട്ടിൽ നിന്ന് വിട്ട് ഒരൊഴിഞ്ഞ മൂലയിലാണ് 'കളരികൾ' സ്ഥാപിച്ചിരുന്നത്. കളരിയുടെ നടുവിലായി 'യുദ്ധദേവത'യുടെ സ്വരൂപത്തിലുള്ള 'പടകാളി'യുടെ രൂപം സ്ഥാപിച്ചിരുന്നു. ചിലപ്പോൾ നാഗയക്ഷിയുടെ പ്രതിമയും സ്ഥാപിക്കാറുണ്ട്. നായർ വനിതകളും ആയോധനകലയിൽ പരിശീലനം നേടിയിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂർ ഉൾപ്പെടെയുള്ള നാട്ടുരാജ്യങ്ങളിൽ നായർ പട്ടാളം എന്ന പേരിൽ സൈനിക സംവിധാനം ഉണ്ടായിരുന്നു. 1795-ലെ തിരുവിതാംകൂർ-ബ്രിട്ടീഷ് സന്ധിപ്രകാരം ബ്രിട്ടീഷുകാർക്കു സൈനികച്ചെലവിനു കൊടുക്കേണ്ട സംഖ്യ കുടിശ്ശിക വന്നപ്പോൾ നായർ പട്ടാളത്തിന്റെ അലവൻസ് കുറയ്ക്കാൻ വേലുത്തമ്പി ദളവ തീരുമാനിക്കുകയുണ്ടായി. ഇതിനെതുടർന്ന് 1804-ൽ ആരംഭിച്ച പ്രതിഷേധം ലഹളയായി മാറി. അത് കേരള ചരിത്രത്തിൽ 'നായർ പട്ടാളലഹള' എന്ന പേരിൽ സ്ഥാനം പിടിച്ചു.[അവലംബം ആവശ്യമാണ്]

തിരുവിതാംകൂർ സൈന്യം 1818 ൽ തിരുവിതാംകൂർ നായർ ബ്രിഗേഡ് ആയി പുനസംഘടിപ്പിച്ചു.തിരുവിതാംകൂർ സൈന്യത്തെ 1935 മുതൽ ഇന്ത്യൻ സ്റ്റേറ്റ് ഫോഴ്സിന്റെ ഭാഗമായി കണക്കാക്കി. ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തിരുവിതാംകൂർ കാലാൾപ്പട എന്നാണ് ഈ യൂണിറ്റുകൾ അറിയപ്പെട്ടിരുന്നത്. കാലാൾപ്പട യൂണിറ്റുകൾ, സ്റ്റേറ്റ് ഫോഴ്‌സ് ആർട്ടിലറി, തിരുവിതാംകൂർ പരിശീലന കേന്ദ്രം, സുദർശൻ ഗാർഡ്സ്, സ്റ്റേറ്റ് ഫോഴ്‌സ് ബാൻഡ് എന്നിവ ഉൾപ്പെട്ടതാണ് സംസ്ഥാന സേന. സംസ്ഥാനത്തെ ഇന്ത്യൻ യൂണിയനുമായി സംയോജിപ്പിച്ചതോടെ നായർ ബ്രിഗേഡ് ഇന്ത്യൻ സൈന്യവുമായി മദ്രാസ് റെജിമെന്റിൻറെ ഒമ്പതാം ബറ്റാലിയനായും (ഒന്നാം തിരുവിതാംകൂർ) 1954 ൽ മദ്രാസ് റെജിമെന്റിന്റെ 16 ആം ബറ്റാലിയനായും (രണ്ടാം തിരുവിതാംകൂർ) സംയോജിപ്പിച്ചു.

വേഷഭൂഷാദികൾ

നായർ: നായർ സ്ഥാനപ്പേരുകൾ, മതവിശ്വാസം, വർണം 
നായർ സ്ത്രീകൾ ധരിച്ചിരുന്ന ആഭരണങ്ങൾ (1909)

മുൻകാലങ്ങളിൽ നായർ വിഭാഗത്തിൽപ്പെട്ടവർ ഉടുത്തുപോന്നിരുന്നത് ഒരു വെള്ള വസ്ത്രമായിരുന്നു. ചിലപ്പോൾ ഇത് കരയുള്ളതാവാറുണ്ട്. അരയ്ക്കു മേൽപ്പോട്ട് നഗ്നമായി ഇടുകയാണ് പതിവ്, അപൂർവം ചില വിശേഷ ദിവസങ്ങളിൽ ഒരു രണ്ടാം മുണ്ട്-തുവർത്തുമുണ്ട്-ചുമലുകളിൽ ഇടാറുണ്ട്. പ്രഭുക്കന്മാരും സമ്പന്നന്മാരും മാത്രമേ ഇങ്ങനെ ചെയ്യാറുള്ളു. സ്ത്രീകൾ മുണ്ടിനടിയിൽ 'ഒന്നര' ഉടുക്കുകയും മാറുമറയ്ക്കാൻ റവുക്ക ധരിക്കുകയും ചെയ്തുപോന്നു. പണ്ടുകാലത്ത് റവുക്കയ്ക്കു പകരം ഒരു മുലക്കച്ച ധരിക്കുകയായിരുന്നു പതിവ്. സ്ത്രീകൾ തലമുടി മുകളിലേക്ക് കെട്ടിവച്ച് പൂക്കൾ ചൂടുമായിരുന്നു. പുരുഷന്മാർ ഒരു പപ്പടവട്ടത്തിൽ മാത്രം തലമുടി വളർത്തി ബാക്കി ക്ഷൗരം ചെയ്തുകളയുന്നു. സ്ത്രീകളും പുരുഷന്മാരും ആഭരണങ്ങൾ അണിയാറുണ്ട്. പലപ്പോഴും വിലപിടിച്ച കല്ലുകൾ വെച്ച കടുക്കൻ പുരുഷന്മാർ കാതുതുളച്ച് അണിയുമായിരുന്നു. സ്ത്രീകൾ ചെറിയ പ്രായത്തിൽ തന്നെ കാതുകുത്തുകയും മുതിരുമ്പോൾ 'തോട' അണിയുകയും ചെയ്യുന്നു. മൂക്കിൽ മൂക്കുത്തി, അരയിൽ അരഞ്ഞാൺ, കാലിൽ തണ്ട്, കൊലുസ്സ് എന്നിവയും ധരിക്കാറുണ്ടായിരുന്നു.

പാമ്പിന്റെ പത്തിയുടെ ആകൃതിയിലുള്ള നാഗപടം, അഡ്ഡിയൽ, പൂത്താലി, അവിൽമാല എന്നിവ നായർ സ്ത്രീകൾ ധരിച്ചിരുന്ന പഴയ ആഭരണങ്ങളാണ്. പുരുഷന്മാർ പുലിനഖത്തിന്റെ ആകൃതിയിൽ ഉണ്ടാക്കിയ സ്വർണക്കഷണങ്ങൾ എച്ചുകെട്ടിയ 'പുലിയാമോതിരം' കഴുത്തിൽ അണിയുമായിരുന്നു. സ്ത്രീകൾ പാലയ്ക്കാമോതിരം എന്നു പേരായ ഒരുതരം ആഭരണവും കഴുത്തിൽ അണിഞ്ഞിരുന്നു. ഇതിനു പുറമേ ഇവർ കൈകളിൽ വളകളും 'കാപ്പു'കളും, കാലിൽ 'പാദസരവും' അണിയാറുണ്ട്.

പുരുഷന്മാർ

ചരിത്രപരമായി നിലം മുട്ടാതെ നീണ്ടു കിടക്കും വിധം അരയ്ക്കു ചുറ്റും ധരിക്കുന്ന മുണ്ടാണ് നായന്മാർ ധരിച്ചിരുന്ന വേഷം. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേതുപോലെ വസ്ത്രം താറുടുക്കും മട്ടിൽ നായന്മാർ സാധാരണ ധരിച്ചിരുന്നില്ല. നിലത്തോളം നീളത്തിൽ ധരിക്കുന്ന മുണ്ട് നായർ ജാതിയുടെ അടയാളമായി കരുതപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് യാധാസ്ഥിതികമായ ഗ്രാമീണ മേഖലകളിൽ മറ്റു ജാതിക്കാർ ഈ വിധം മുണ്ട് താഴെയെത്തും വിധമുടുത്താൽ ആക്രമിക്കപ്പെടുമായിരുന്നുവെന്ന് കണ്ടിട്ടുണ്ട്. ധനികരായ നായന്മാർ പട്ടു മുണ്ടുകൾ ധരിച്ചിരുന്നു. മസ്ലിൻ തുണികൊണ്ട് അവർ അരയ്ക്കു മുകളിലുള്ള ശരീരവും മറച്ചിരുന്നു. സാധാരണക്കാർ ഇരണിയൽ എന്ന പ്രദേശത്തു നിർമിച്ച വസ്ത്രമായിരുന്നത്രേ ധരിച്ചിരുന്നത്. പണിക്കർ (1918-ൽ ) ഇതെപ്പറ്റി എഴുതിയ കാലത്ത് ലങ്കാഷൈറിൽ നിന്നും ഇറക്കുമതി ചെയ്ത വസ്ത്രമാണ് സാധാരണ ധരിച്ചിരുന്നത്. ഇവർ അക്കാലത്ത് അരയ്ക്കു മുകളിൽ ഒന്നും ധരിച്ചിരുന്നില്ല. നായർ പുരുഷന്മാർ ശിരോവസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. പക്ഷേ വെയിൽ കൊള്ളാതിരിക്കാൻ കുട ചൂടാറുണ്ടായിരുന്നു. സാധാരണഗതിയിൽ പാദരക്ഷകൾ ധരിക്കാറില്ലായിരുന്നെങ്കിലും ചില ധനികർ ചെരിപ്പുകൾ ധരിക്കുമായിരുന്നു.

സ്ത്രീകൾ

നായർ: നായർ സ്ഥാനപ്പേരുകൾ, മതവിശ്വാസം, വർണം 
മലബാറിലെ ഒരു നായർ പെൺകുട്ടി

നായർ സ്ത്രീകൾ പണ്ടുകാലത്ത് അരയ്ക്കു ചുറ്റും ധരിക്കുന്ന "ഒന്നര" എന്ന വസ്ത്രവും ഒരു മുണ്ടുമാണ് സാധാരണ ധരിച്ചിരുന്നത്. അവർണ്ണസമുദായങ്ങളിലെ സ്ത്രീകളെപ്പോലെത്തന്നെ, ഇരുപതാം നൂറ്റാണ്ടിനു മുൻപ് സാധാരണ അരയ്ക്കു മുകളിൽ ഒന്നും ധരിച്ചിരുന്നില്ലത്രേ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യാത്രയിലും മറ്റും അരയ്ക്കു മുകളിൽ ഒരു അയഞ്ഞ വസ്ത്രമുപയോഗിച്ച് മൂടുക എന്ന പതിവ് നിലവിൽ വന്നു. മറ്റു ലോകസമൂഹങ്ങളുമായി സമ്പർക്കം കൂടിവന്ന ഇക്കാലത്തു്, സ്ത്രീകളുടെ മാറ് മറയ്ക്കാതിരിക്കുന്നതിൽ പൊതുവിൽ നാണക്കേട് തോന്നിത്തുടങ്ങുകയും കേരളത്തിൽ നിലവിലുണ്ടായിരുന്ന അല്പവസ്ത്രധാരണസ്വഭാവം മാറിത്തുടങ്ങുകയും ചെയ്തു. പിൽക്കാലത്തു് നായർ സ്ത്രീകൾ മുണ്ടും നേരിയതും മിക്കപ്പോഴും ചുവന്ന ബ്ലൗസിനൊപ്പം ഉപയോഗിക്കുമായിരുന്നു. നേരിയത് ബ്ലൗസിനു മുകളിലൂടെ മാറു മറയ്ക്കാനാണ് ഉപയോഗിച്ചിരുന്നത്. നായർ ഉൾപ്പെടെയുള്ള സമുദായങ്ങളിലെ സ്ത്രീകൾ മാറു മറച്ചു തുടങ്ങി വളരെ നാൾ കഴിഞ്ഞാണ്, കേരളത്തിലെ ജാതിവ്യവസ്ഥയിൽ താഴെയായി കണക്കാക്കപ്പെട്ടിരുന്ന മറ്റു സമുദായങ്ങളിലെ സ്ത്രീകൾ മാറു മറയ്ക്കുന്ന രീതി തുടങ്ങിയത്. പ്രസിദ്ധമായ ചാന്നാർ ലഹള വസ്ത്രധാരണശീലത്തിന്റെ ഈ പരിണാമവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അടിവസ്ത്രം എന്ന നിലയിൽ നായർ സ്ത്രീകൾ ധരിച്ചിരുന്ന വസ്ത്രമാണ് ഒന്നര. ഇത് അരവണ്ണം കുറച്ചു തോന്നിക്കുന്നതും സുന്ദരവുമായ വസ്ത്രമാണെന്ന് വിവരിക്കപ്പെട്ടിട്ടുണ്ട്.

നായർ സ്ത്രീകൾ നാഗപട്ടത്താലി, ആഡ്യൽ എന്നിവ കഴുത്തിലും; തക്ക, തോട എന്ന ആഭരണങ്ങൾ ചെവിയിലും; മൂക്കുത്തിയും ധരിച്ചിരുന്നു. മുതിർന്ന നായർ സ്ത്രീകൾ കണങ്കാലിൽ ആഭരണങ്ങൾ ധരിച്ചിരുന്നില്ലെങ്കിലും യുവതികൾ പാദസരവും കൊലുസും ധരിച്ചിരുന്നു. പച്ചകുത്തൽ ചരിത്രപരമായി വ്യാപകമല്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊല്ലത്തിനു തെക്കുള്ള നായർ സ്ത്രീകളിൽ പച്ചകുത്തൽ പ്രചാരത്തിലുണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പശ്ചാത്തലം

ക്രിസ്തുവർഷം ഏതാണ്ട് 130 മുതൽ 110 വരെ പല രൂപങ്ങളിൽ നിലനിന്നിരിക്കാവുന്ന ചേര സാമ്രാജ്യം പലപ്പോഴായും കേരളത്തിൽ ഐക്യം കൊണ്ടുവന്നിരുന്നു. 11ആം ശതകത്തിൽ നടന്ന ചോളന്മാരുമായുണ്ടായ വലിയ യുദ്ധം കേരളത്തെ ശിഥിലമാക്കുകയും ശക്തമായ കേന്ദ്രനേതൃത്വത്തിന്റെ അഭാവത്തിൽ നായന്മാരായ നാട്ടുപ്രമാണിമാരെ ഉയർത്തിക്കൊണ്ടു വരികയും ചെയ്തു. ഇനിയുള്ള ആറേഴ് ശതകങ്ങളിൽ ഈ പ്രമാണിമാർ തമ്മിൽ സമരങ്ങളിൽ മുഴുകുന്നതായാണ് കാണുന്നത്. വിജയികളും പ്രബലരുമായവർ തങ്ങൾ ക്ഷത്രിയർ ആണെന്ന് അവകാശപെട്ടു. ജന്മംകൊണ്ട് ക്ഷത്രിയർ ആയിരുന്നില്ലെങ്കിലും രാഷ്ട്രീയവും സൈനികവുമായ വിജയം കൊണ്ട് മതപരമായ നിലക്ക് ഒരുയർച്ച വന്ന നായന്മാരായിരുന്നു അവർ സഹ്യപർവ്വതത്തിന്റെ പ്രത്യേകസ്ഥാനം നിമിത്തം ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും പാടെ വ്യത്യസ്തമായ രാഷ്ട്രീയ സമ്പ്രദായം വളർന്നുവന്നു. ആന്തരികമായ ബന്ധങ്ങൾ അതാതു സ്ഥാനങ്ങളിൽ രാജാക്കന്മാരെ സൃഷ്ടിച്ചു. ഇവർ എല്ലാംതന്നെ ചേരചക്രവർത്തിയുടെ പിന്തുടർച്ച അവകാശപെട്ടിരുന്നു.

ഇവർക്ക് താഴെയായി ഓരോ ദേശത്തെയും പ്രധാനിയായ നായർപ്രമുഖൻ വളർന്നുവന്നു. ഈ ദേശത്തലവന്മാർ അതാതു നാടുവാഴി തമ്പ്രാക്കളോട് വിശ്വസ്തത പാലിച്ചുവന്നു. ദേശത്തിനു സമാന്തരമായി അതിർത്തികൾക്ക് വിധേയമാകാതെ ബ്രാഹ്മണിക സാമുദായിക സംഘടനകളും വളർന്നുവന്നു, ഇവർ ഗ്രാമങ്ങളിലായി നിലകൊണ്ടപ്പോൾ നായൻന്മാർ കരകളിലും ഈഴവർ ചേരികളിലും സംഘടിപ്പിക്കപ്പെട്ടു.

പ്രാചീന കാലം മുതൽ 18 നൂറ്റാണ്ടിന്റെ അവസാനംവരെ നായന്മാരുടെ നാട്ടൂക്കൂട്ടങ്ങളും തറക്കൂട്ടങ്ങളും ഭരണാധികാരികളുടെ അടിച്ചമർത്തലുകളിൽ നിന്നും സ്വേച്ഛാധിപത്യത്തിൻ നിന്നും നാടിനെ പരിരക്ഷിച്ചുവന്നു എന്നു കരുതുന്നു. ഇതിനു ഒരു വ്യത്യാസം വന്നത് 1729-ൽ മാർത്താണ്ഡവർമ വേണാട്ട് രാജാവായ ശേഷമായിരുന്നു.

സമുദായ പരിഷ്കരണം

കൂട്ടുകുടുംബവും മരുമക്കത്തായ സമ്പ്രദായവുമായി കഴിഞ്ഞുവന്ന നായർമാർ ഇന്നു മക്കത്തായവും കുടുംബഭാഗവും സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽത്തന്നെ ഈ മാറ്റങ്ങളുടെ പ്രവണത കണ്ടുതുടങ്ങിയിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു ലഭിച്ച സൗകര്യം ആദ്യം മുതൽക്കേ നായന്മാരിൽ ഒരു വിഭാഗം പ്രയോജനപ്പെടുത്തി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു കൈവന്ന പ്രചാരം അവരുടെ സാമൂഹ്യസ്വാധീനത്തിനു് നവജീവൻ നല്കി.

മലബാറിലെ നായർ വിവാഹക്കാര്യങ്ങൾ പരിഗണിക്കാൻ 1884 ജൂലൈയിൽ മദിരാശി സർക്കാർ ഒരു കമ്മിറ്റിയുണ്ടാക്കി. തുടർന്ന് 1890-ൽ മലബാറിൽ സംബന്ധം രജിസ്റ്റർ ചെയ്യുന്നതിനും സംബന്ധവിവാഹത്തിലെ ഭാര്യാമക്കൾക്കു സ്വത്തിൽ അവകാശം നൽകുന്നതിനുമുള്ള നായർ വിവാഹബിൽ മദിരാശി നിയമസഭയിൽ അവതരിപ്പിക്കുകയുണ്ടായി. എതിർപ്പുണ്ടായതിനെത്തുടർന്ന് ഒരു കമ്മീഷനെ നിയോഗിക്കുകയും കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ നായർ വിവാഹങ്ങൾക്കു നിയമസാധുത ഇല്ലെന്നും, അതിനാൽ നിർദിഷ്ട ബിൽ നിയമമാക്കി സംബന്ധവിവാഹത്തിലെ ഭാര്യാമക്കൾക്കു സ്വത്തിൽ അവകാശം നല്കണമെന്നുമായിരുന്നു ശുപാർശ. 1886-ൽ തിരുവനന്തപുരത്തു സ്ഥാപിതമായ 'മലയാളിസഭ' മരുമക്കത്തായം, വിവാഹബിൽ, ജന്മി-കുടിയാൻ പ്രശ്നം മുതലായവ ചർച്ചചെയ്യുകയും വിദ്യാഭ്യാസം സിദ്ധിച്ച യുവാക്കളിൽ പുതിയൊരു ചിന്താഗതി വളർത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ താമസിയാതെതന്നെ മലയാളിസഭയുടെ ശ്രദ്ധ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞത് ആ സംഘടനയെ നിഷ്പ്രഭമാക്കി. മലയാളിസഭ തുടങ്ങിവച്ച സാമൂഹ്യ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള യത്നങ്ങളിൽ സി. കൃഷ്ണപിള്ളയും, സി.വി. രാമൻപിള്ളയും ഏർപ്പെട്ടു. 'സാമൂഹ്യപരിഷ്കരണസംഘം' എന്ന പേരിൽ 1899-ൽ രൂപവത്കരിക്കപ്പെട്ട ഒരു സംഘടന ഏതാനും വർഷം പ്രവർത്തിച്ചു. . സിവി രാമൻ പിള്ള , സി കൃഷ്ണപിള്ള എന്നിവരുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായ കെ. സി. ഷഡാനനൻ നായർ ആണ് 1899 ൽ  സമസ്ത കേരള വിളക്കിത്തല നായർ സമാജം രൂപീകരിക്കുന്നത്. മലയാളി സഭയിലെ പ്രവർത്തകനും അധ്യാപകനും ആയിരുന്നു ഷഡാനനൻ നായർ. നായർ സമുദായത്തിലെ അനാചാരങ്ങളും ഉപജാതി വ്യവസ്ഥയും അവസാനിപ്പിക്കുവാൻ കെ .സി.ഷഡാനനൻ നായരുടെ സമുദായ രഞ്ജിനിയും സി.കൃഷ്ണപിള്ളയുടെ സമുദായ പരിഷ്കരിണിയും എന്നി മാസികകൾ കുറേക്കാലം ഊർജസ്വലമായ പ്രവർത്തനം നടത്തി .താലികെട്ടു കല്യാണം, നായർ സമുദായത്തിലെ ഭിന്നവർഗങ്ങളുടെ ഏകീകരണം, നമ്മുടെ വിവാഹക്രമം, ന്നമ്മുടെ വസ്ത്രധാരണം എന്നിങ്ങനെ പല ലഘുലേഖകളും സാമൂഹ്യപരിഷ്കരണ സംഘത്തിൽ നിന്നു പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ സംഘടനയുടെ പ്രവർത്തനങ്ങൾ പിന്നീട് മുന്നോട്ടു കൊണ്ടുപോയത് 1903-ൽ സി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകൃതമായ 'തിരുവിതാംകൂർ നായർ സമാജ'മാണ്. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിതമായിരുന്ന നായർ സമാജങ്ങളെ ഏകോപിപ്പിച്ച് സാമൂഹ്യപരിഷ്കരണത്തിൽ അവയെ വ്യാപൃതമാക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ഉദ്ദേശ്യം. 1904-ൽ നായർ സമാജങ്ങളുടെ ഈ സമ്മേളനം നടന്നു. 1905-ൽ ഈ സംഘടന 'കേരളീയ നായർ സമാജ'മായി രൂപാന്തരപ്പെട്ടു. സമുദായാചാരങ്ങൾ പരിഷ്കരിക്കുക, അവാന്തരജാതി വിഭാഗങ്ങൾ നിർമാർജ്ജനം ചെയ്യുക എന്നിവയായിരുന്നു സംഘടന ശ്രദ്ധകേന്ദ്രീകരിച്ച വിഷയങ്ങൾ. നായർ സമുദായത്തിലെ ദായക്രമം, സ്വത്തവകാശം എന്നിവ വ്യവസ്ഥപ്പെടുത്തുന്നതിനായി 1907-08 കാലയളവിൽ തിരുവിതാംകൂർ സർക്കാർ ഒരു കമ്മിറ്റിയെ നിയമിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1912-ൽ ഒന്നാം ആക്റ്റ് പാസ്സാക്കി. എന്നാൽ തറവാട്ടു സ്വത്ത് ഭാഗത്തിന് അനുവാദം നൽകിയിരുന്നില്ല. സ്വാർജിതസ്വത്ത് പകുതി മക്കൾക്കും പകുതി മരുമക്കൾക്കും നല്കാൻ ബിൽ അവതരിപ്പിക്കപ്പെട്ടു. താവഴിവിഭാഗത്തിനു സ്വത്തിന്റെ ഭാഗം വ്യവസ്ഥ ചെയ്യുന്ന പ്രസ്തുത ബിൽ എതിർപ്പുമൂലം പാസായില്ല. തുടർന്ന് 1921-22-ൽ ഒരു അനൌദ്യോഗിക ബിൽ അവതരിപ്പിക്കപ്പെടുകയും പാസാവുകയും ചെയ്തു. ഇതിൽ ആളോഹരി ഭാഗത്തിനു വ്യവസ്ഥയുണ്ടായിരുന്നു. 1912-ലെ ആക്ട് തറവാട്ടു കാരണവരുടെ അധികാരം, വിവാഹം ഇവയിൽ വ്യവസ്ഥകളും നിയന്ത്രണങ്ങളുമുണ്ടാക്കി.

1926-ലെ രണ്ടാം റഗുലേഷൻ അനുസരിച്ച് നായർ സ്ത്രീക്കു ബ്രാഹ്മണ-സാമന്ത ക്ഷത്രിയ സംബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്കും അച്ഛന്റെ സ്വയാർജിത സ്വത്തിൽ ഒരു ഭാഗത്തിന് അവകാശമുണ്ടായിരുന്നു. കൂട്ടുകുടുംബവ്യവസ്ഥയുടെ തകർച്ചയിലേക്കും മക്കത്തായം പ്രബലമാകുന്നതിലേക്കും ഇതു വഴിതെളിച്ചു. നായർ സ്ത്രീക്കു ഭർത്താവിന്റെ സ്വത്തിൽ അവകാശം ലഭിച്ചു. ബഹുഭാര്യാത്വവും ബഹുഭർത്തൃത്വവും നിയന്ത്രിക്കാനായി. 1920-ൽ കൊച്ചിയിൽവന്ന നായർ റഗുലേഷനെത്തുടർന്ന്, നമ്പൂതിരി, നായർ ഭാര്യയ്ക്കും സന്തതികൾക്കും ചെലവിനു കൊടുക്കാൻ ബാധ്യസ്ഥനായി. 1937-ലും കൂടുതൽ പുരോഗമനപരമായ ഒരു നായർ ആക്റ്റ് കൊച്ചിയിൽ പ്രാബല്യത്തിൽ വന്നു. 1910-ൽ നടന്ന സമ്മേളനത്തിൽ നായർ സമുദായത്തിലെ വിവാഹ സമ്പ്രദായത്തിന് നിയമസാധുത്വം നല്കുക, മരുമക്കത്തായ സമ്പ്രദായം പരിഷ്കരിക്കുക എന്നീ കാര്യങ്ങൾ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടു. പ്രക്ഷോഭങ്ങളെത്തുടർന്ന് മരുമക്കത്തായ കുടുംബങ്ങൾക്ക് ആവശ്യമായ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഒരു റിപ്പോർട്ടു തയ്യാറാക്കാൻ ദിവാൻ ബഹദൂർ എ. ഗോവിന്ദപ്പിള്ളയുടെ അധ്യക്ഷതയിൽ ഒരു 'മരുമക്കത്തായ സമിതി'യെ ഗവൺമെന്റു നിയോഗിച്ചു. നിലവിലിരിക്കുന്ന മരുമക്കത്തായ വിവാഹങ്ങൾ സമവായത്തിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെട്ടവയാണെന്നും, മലബാറിലെ നിയമം അനുശാസിക്കുന്നതുപോലെ രജിസ്ട്രേഷന്റെ ആവശ്യം ഇല്ലെന്നും കമ്മിറ്റി അഭിപ്രായപ്പെടുകയുണ്ടായി. ഒരു നായർ ഭർത്താവിന്റെ സ്വയാർജിത സ്വത്തിൽ പകുതി ഭാര്യയ്ക്കും, പകുതി തറവാട്ടിലേക്കും ലഭിക്കേണ്ടതാണെന്നും അവർ നിർദ്ദേശിച്ചു.

മരുമക്കത്തായക്കമ്മിറ്റിയുടെ ശിപാർശകളെ അടിസ്ഥാനമാക്കി 1911-ൽ ഗവൺമെന്റുതന്നെ നിയമസഭയിൽ ഒരു നായർ ബിൽ അവതരിപ്പിച്ചു. പ്രസ്തുത ബിൽ പൂർണരൂപത്തിൽ നിയമസഭയിൽ പാസായില്ല. ഭാഗവ്യവസ്ഥ പിൻവലിച്ചുകൊണ്ടുള്ള ഒരു റഗുലേഷനാണ് പാസായത്. 1913-ലെ നായർ റഗുലേഷനിലെ പരിമിതികൾ 1920-ലെ പരിഷ്കരണ ബില്ലിനു കാരണമായി. എന്നിരുന്നാലും പ്രസ്തുത ബിൽ സമുദായത്തിലെ ഉത്പതിഷ്ണുക്കളെ തൃപ്തിപ്പെടുത്തിയില്ല.

1914-ൽ മന്നത്ത് പത്മനാഭപിള്ളയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ 'നായർ സമുദായ ഭൃത്യ ജനസംഘം' എന്ന പേരിൽ ഒരു സംഘടന സ്ഥാപിതമായി. നായർ ഉപജാതികളെ ഏകോപിപ്പിച്ച് 'നായർ സമുദായ'മാക്കി മാറ്റാനും അവർക്ക് സാമൂഹിക-സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കാനുമാണ് ഈ സംഘം ഉദ്യമിച്ചതു്. സമുദായത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി പ്രവർത്തനമാരംഭിച്ചു. 1915-ൽ ഇതിന്റെ പേര് നായർ സർവീസ് സൊസൈറ്റി എന്നതാക്കി മാറ്റി. ആളോഹരിയും മക്കത്തായവും സംബന്ധിച്ചുള്ള പ്രചരണജോലികൾ അന്ന് സർവീസ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. 1923-ലെ ഇതു സംബന്ധിച്ച ബിൽ നിയമസഭയിൽ പാസാക്കിയെടുക്കുവാൻ എൻ.എസ്.എസ്സിന്റെ പ്രവർത്തനങ്ങൾ സാഹചര്യമൊരുക്കി. മൂന്നു ദശാബ്ദക്കാലത്തെ പ്രവർത്തനഫലമായി നായർ സമുദായത്തിൽ ആളോഹരി ഭാഗവും മക്കത്തായവും അംഗീകരിക്കപ്പെട്ടു. അനേക നൂറ്റാണ്ടുകാലമായി നിലനിന്ന സാമൂഹ്യാചാരങ്ങളിൽ വമ്പിച്ച പരിവർത്തനമാണ് ഈ കാലയളവിൽ നായർ സമുദായത്തിൽ സംഭവിച്ചത്. തിരണ്ടുകുളി, കെട്ടുകല്യാണം തുടങ്ങിയ ആചാരങ്ങൾ കാലക്രമേണ നിശ്ശേഷം നിർത്തലാക്കപ്പെട്ടു. മരിച്ചാൽ പതിനഞ്ചു ദിവസത്തെ പുലയും പതിനാറാം അടിയന്തരവും എന്ന ആചാരത്തിലും മാറ്റങ്ങൾ കൊണ്ടുവന്നു. എൻ.എസ്സ്.എസ്സ്. ആവിഷ്കരിച്ച 'കർമ്മപദ്ധതി' എന്ന നവീകരിച്ച രീതിയിലൂടെ പല സമുദായങ്ങൾക്കും സമാനമായി ഉദകക്രിയയുടെ ചടങ്ങുകൾ പത്തും പതിനൊന്നും ദിവസങ്ങളായി ചുരുക്കി. എൻ.എസ്.എസ്സിന്റെ പ്രവർത്തനഫലമായി നായന്മാരുടെ ആചാരപരിഷ്കരണങ്ങൾ കേരളത്തിലെമ്പാടും ഒരേ വിധത്തിൽ സാർവത്രികമായിത്തീർന്നു.

ചിത്രശാല

നായർ രാജവംശങ്ങൾ

പ്രശസ്ത വ്യക്തികൾ

അവലംബങ്ങൾ

36. v. sankaran nair,nellinteyum kalappayuteyum swadesaththekk nirukthimaargam, farm information bureau vijnanavyapanaththinte suvaRna aetukal, FIB, kerala government,2019

നായർ: നായർ സ്ഥാനപ്പേരുകൾ, മതവിശ്വാസം, വർണം കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നായർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

നായർ സ്ഥാനപ്പേരുകൾനായർ മതവിശ്വാസംനായർ വർണംനായർ ചരിത്രംനായർ അവാന്തര വിഭാഗങ്ങൾനായർ ദായക്രമംനായർ ആചാരാനുഷ്ഠാനങ്ങൾനായർ മാരും സൈനികസേവനവുംനായർ വേഷഭൂഷാദികൾനായർ പശ്ചാത്തലംനായർ സമുദായ പരിഷ്കരണംനായർ ചിത്രശാലനായർ അവലംബങ്ങൾനായർ

🔥 Trending searches on Wiki മലയാളം:

സച്ചിൻ തെൻഡുൽക്കർഏഷ്യാനെറ്റ് ന്യൂസ്‌ഷെങ്ങൻ പ്രദേശംനസ്ലെൻ കെ. ഗഫൂർപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകേരളീയ കലകൾതൃശ്ശൂർകായംകുളംവയനാട് ജില്ലരാമായണംഎ.എം. ആരിഫ്ചൂരപ്രേമലുചന്ദ്രൻരമ്യ ഹരിദാസ്കരുനാഗപ്പള്ളിഇൻഡോർ ജില്ലകടത്തുകാരൻ (ചലച്ചിത്രം)തെങ്ങ്കേരള സാഹിത്യ അക്കാദമികോട്ടയംചിലപ്പതികാരംകൺകുരുഇംഗ്ലീഷ് ഭാഷആലപ്പുഴ ജില്ലസ്വാതിതിരുനാൾ രാമവർമ്മവോട്ട്തിരുമല വെങ്കടേശ്വര ക്ഷേത്രംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംബൈബിൾഹൃദയം (ചലച്ചിത്രം)അരവിന്ദ് കെജ്രിവാൾഇന്ത്യൻ സൂപ്പർ ലീഗ്കെ. അയ്യപ്പപ്പണിക്കർആർത്തവംതനിയാവർത്തനംഇന്ത്യവിദ്യാഭ്യാസംചേനത്തണ്ടൻമുടിയേറ്റ്സി. രവീന്ദ്രനാഥ്സുരേഷ് ഗോപിഈലോൺ മസ്ക്ഇന്ത്യയുടെ ദേശീയപതാകതരുണി സച്ച്ദേവ്വൈക്കം മുഹമ്മദ് ബഷീർതത്ത്വമസിഅഡോൾഫ് ഹിറ്റ്‌ലർമലയാളചലച്ചിത്രംപൊറാട്ടുനാടകംമഹേന്ദ്ര സിങ് ധോണിപ്രകാശ് രാജ്പ്രധാന താൾന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്കേരളത്തിലെ തനതു കലകൾവീട്സിന്ധു നദീതടസംസ്കാരംമിയ ഖലീഫആത്മഹത്യആർട്ടിക്കിൾ 370വി. ജോയ്മൻമോഹൻ സിങ്പ്ലാസ്സി യുദ്ധംജി സ്‌പോട്ട്ഒരു കുടയും കുഞ്ഞുപെങ്ങളുംഇന്ത്യൻ പ്രീമിയർ ലീഗ്ഹരപ്പകിരീടം (ചലച്ചിത്രം)അസിത്രോമൈസിൻവിദ്യാരംഭംമിന്നൽവള്ളത്തോൾ പുരസ്കാരം‌അണ്ണാമലൈ കുപ്പുസാമിഇന്ത്യൻ പാർലമെന്റ്കേരളത്തിലെ ജില്ലകളുടെ പട്ടികസ്ഖലനംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംബാഹ്യകേളിശ്രീനിവാസൻ🡆 More