മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evertime Evergreen Hero) എന്നറിയപ്പെട്ടിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ (ജീവിതകാലം: 7 ഏപ്രിൽ 1926 - 16 ജനുവരി 1989).
മലയാള സിനിമയിൽ അദ്ദേഹത്തിന്റെ തലമുറയിലെ പ്രമുഖരിൽ ഒരാളായി പ്രേംനസീർ അറിയപ്പെടുന്നു. അബ്ദുൾ ഖാദർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർ. അനശ്വരനായ സത്യനുശേഷം മമ്മൂട്ടി-മോഹൻലാൽ ദ്വയം വരെ മലയാളചലച്ചിത്ര താരരാജാവായി അദ്ദേഹം നിലനിന്നു.
പ്രേംനസീർ | |
---|---|
ജനനം | അബ്ദുൾ ഖാദർ 7 ഏപ്രിൽ 1926 |
മരണം | 16 ജനുവരി 1989 | (പ്രായം 62)
അന്ത്യ വിശ്രമം | ചിറയിൻകീഴ്, |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | നിത്യഹരിതനായകൻ (എവർഗ്രീൻ ഹീറോ) |
കലാലയം | എസ്.ബി കോളേജ്, ചങ്ങനാശ്ശേരി |
തൊഴിൽ | Actor |
സജീവ കാലം | 1951–1989 |
അറിയപ്പെടുന്നത് | നടൻ |
ജീവിതപങ്കാളി(കൾ) | ഹബീബ ബീവി |
കുട്ടികൾ | ഷാനവാസ് ഉൾപ്പെടെ 4 |
ബന്ധുക്കൾ | പ്രേം നവാസ് (brother) ഷാനവാസ് |
പുരസ്കാരങ്ങൾ | പത്മഭൂഷൺ (1983) |
ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സത്യന്റെയും നസീറിന്റെയും അരങ്ങേറ്റചിത്രം കൂടിയായിരുന്ന ത്യാഗസീമ പക്ഷേ റിലീസ് ആയില്ല. പിന്നീട് 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിൽ വന്നത്. വിശപ്പിന്റെ വിളി (1952) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റുകളിൽവച്ച് അദ്ദേഹം നസീർ എന്ന നാമം സ്വീകരിച്ചു. പിന്നീട് പൊന്നാപുരം കോട്ട എന്ന സിനിമയിൽ നസീർ എന്ന പേരിനൊപ്പം പ്രേം എന്ന് കൂടെ കുഞ്ചാക്കോ ചേർത്തു. 1950 കളിൽ ഒരു താരമായി ഉയർന്നുവന്ന അദ്ദേഹം 1950 മുതൽ 1989 ൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള കാലത്ത് മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർതാരങ്ങളിലൊരാളായിത്തീർന്നിരുന്നു. ഒരു റൊമാന്റിക് നായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനാണ്. 1985 ന് ശേഷം, മറ്റ് കലാകാരന്മാരെപ്പോലെ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ ആഗ്രഹിച്ചതിനാൽ നായകവേഷങ്ങളിൽ നിന്ന് മറ്റു കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മനപൂർവ്വം വഴിമാറി സഞ്ചരിച്ചു.
മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1967), കള്ളിച്ചെല്ലമ്മ (1969), നദി (1969), അനുഭവങ്ങൾ പാളിച്ചകൾ (1971), അഴകുള്ള സെലീന (1973), വിട പറയും മുൻപേ (1981) ), പടയോട്ടം (1982), ധ്വനി (1988) തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ അഭിനയത്തിലൂടെ അദ്ദേഹം നിരൂപക പ്രശംസ നേടിയിരുന്നു. വിട പറയും മുൻപേ എന്ന സിനിമയിലെ മാധവൻ കുട്ടിയെ അവതരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (പ്രത്യേക ജൂറി അവാർഡ്) നേടിയിരുന്നു. കലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യാ ഗവൺമെന്റ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും സിവിലിയൻ ബഹുമതികളായ പത്മഭൂഷൻ, പത്മശ്രീ എന്നിവ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1989 ജനുവരി 16 ന് 62 ആമത്തെ വയസ്സിൽ അഞ്ചാംപനി ബാധിച്ച് അദ്ദേഹം അന്തരിച്ചു.
542 മലയാളം സിനിമകളിൽ നായകനായി അഭിനിയച്ചിതിന്റെ പേരിലും130 സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചിതിന്റെ പേരിലും രണ്ട് ഗിന്നസ് വേൾഡ് റിക്കാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. എൺപത് നായികമാർക്കൊപ്പം അഭിനയിച്ചതിനും ഒരേ വർഷം (1973, 77) 30 സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചതിന്റെ പേരിലും മറ്റ് രണ്ട് അഭിനയ റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1968 ൽ റസ്റ്റ് ഹൌസ് എന്ന സിനിമയ്ക്കായി അദ്ദേഹം പാടുകയും ചെയ്തു.
തിരുവിതാംകൂറിലെ [[ചിറയൻകീഴ് നിയമസഭാമണ്ഡലം
ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മൂത്ത മകനായി 1926 ഏപ്രിൽ 7-ന് ജനിച്ചു. പ്രേം നവാസ്, അഷ്‌റഫ് എന്നീ രണ്ട് സഹോദരന്മാരും സുലേഖ, ആരിഫ, അനീസ, ഉമൈബ, സുനൈസ, സുഹാറ എന്നീ ആറ് സഹോദരിമാരുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ മാതാവ് അന്തരിച്ചു. പിതാവ് അതേ പേരിലുള്ള ഒരു സ്ത്രീയെ പിന്നീട് പുനർവിവാഹം ചെയ്തിരുന്നു. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ഗവ. എൽ പി എസ് കൂന്തള്ളൂർ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെർക്കുമാൻസ് കോളേജ് (ചങ്ങനാശ്ശേരി) എന്നിവിടങ്ങളിലായി അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായിത്തീർന്നിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരൻ നായർ അദ്ദേഹത്തിന്റെ പേര് നസീർ എന്നായി പുനർനാമകരണം ചെയ്തത്. പിന്നീട് സൂപ്പർ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു.
പ്രേം നസീർ തന്റെ മുറപ്പെണ്ണായ ഹബീബ ബീവിയെയാണ് വിവാഹം കഴിച്ചത്. അവർക്ക് മൂന്ന് പെൺമക്കളുണ്ട്. ലൈല (തിരുവനന്തപുരം സ്വദേശിയും എഞ്ചിനീയറുമായ റഷീദിനെ വിവാഹം കഴിച്ച് കോഴിക്കോട് സ്ഥിരതാമസമാക്കിയിരിക്കുന്നു), റസിയ (കണ്ണൂരിൽ നിന്നുള്ള വ്യവസായി ഹാഷിമിനെ വിവാഹം കഴിക്കുകയും ചെന്നൈയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു). ഇരുവരും പുത്രൻ ഷാനവാസിനേക്കാൾ മൂത്തവരാണ്. ഇളയമകൾ റീത്ത പുനലൂർ സ്വദേശി ഡോക്ടർ ഷറഫുദ്ദീനെ വിവാഹം കഴിച്ച് മസ്കറ്റിൽ സ്ഥിരതാമസമാക്കി. പ്രേംനസീറിന്റെ മൂത്ത സഹോദരി സുലൈഖ ബീവിയുടെ മകളാണ് ഷാനവാസിന്റെ പത്നിയായ ആയിഷാ ബീവി. പ്രേം നസീറിന്റെ പുത്രൻ ഷാനവാസ് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പിതാവിനെപ്പോലെ അഭിനയരംഗത്ത് ശോഭിക്കാൻ കഴിഞ്ഞില്ല. പ്രേം നസീറിന്റെ മൂന്നാം തലമുറയായി ഷാനവാസിന്റെ പുത്രൻ ഷമീർ ഖാൻ മലയാള ചിത്രമായ ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇൻ ആക്ഷനിൽ അഭിനയിച്ചിരുന്നു.
പ്രേം നസീറിന്റെ ഇളയ സഹോദരനായിരുന്ന പ്രേം നവാസും (അബ്ദുൽ വഹാബ്) ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കുടുംബത്തിലെ ആദ്യത്തെയാളായിരുന്നെങ്കിലും അദ്ദേഹം പിന്നീട് ഒരു നിർമ്മാതാവായി മാറുകയും അഗ്നിപുത്രി, തുലാവർഷം, പൂജക്ക് എടുക്കാത്ത പൂക്കൾ, നീതി, കെണി എന്നീ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. പ്രേം നവാസിന്റെ ഏക മകൻ പ്രേം കിഷോറും വെക്കേഷൻ, തസ്കരപുത്രൻ എന്നീ രണ്ട് മലയാള ചിത്രങ്ങളിൽ അഭിനയിച്ച് സിനിമാ വ്യവസായവുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ട്. മലയാളത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ബഹുവർണ്ണ ചിത്രമായിരുന്ന കണ്ടം ബച്ച കോട്ടിൽ അഭിനയിച്ചതിന്റെ പേരിലും പ്രേം നവാസ് ശ്രദ്ധേയനാണ്.
അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിച്ചാണ് അദ്ദേഹത്തിന്റെ പേര് നസീർ എന്ന് പുനർനാമകരണം ചെയ്തത്. പിന്നീട് ജനകീയ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. പിന്നീട് സംവിധായകനായി മാറിയ ജെ. ശശികുമാറിന്റെയും നടന്മാരായ ബഹദൂറിന്റെയും ഉമ്മറിന്റെയും പേരുകളും തിക്കുറിശ്ശി മാറ്റുകയുണ്ടായി. എന്നാൽ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹജാൻ എന്ന നാമം അദ്ദേഹം ഈ ഒരു ചിത്രത്തിൽ മാത്രമാണ് ഉപയോഗിച്ചത്.
എക്സെൽ കമ്പനിക്കുവേണ്ടി ആയിരുന്നു അദ്ദേഹം ചലച്ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. 1951 ഡിസംബർ 26 നു ക്യാമറക്കു മുന്നിൽ വന്നു. 1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഉദയ, മേരിലാൻഡ് സ്റ്റുഡിയോകൾ ആയിരുന്നു. മലയാളികളുടെ മനസ്സിലെ പുരുഷ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങൾ.
542 മലയാളചിത്രങ്ങളിൽ അഭിനയിച്ചതോടൊപ്പം പ്രേംനസീർ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ പ്രണയ ജോഡികളായി അഭിനയിച്ചു. ഇത് ഒരു സർവ്വകാല റെക്കോഡാണ്. ജയഭാരതിയോടൊത്ത് 92 സിനിമകളിൽ ഒന്നിച്ചഭിനയിച്ചത് മറ്റൊരു റെക്കോർഡ് കൂടിയാണ്. 1978-ൽ 41 സിനിമകളിലും 1979-ൽ 39സിനിമകളിലും നായകവേഷം അവതരിപ്പിച്ചു. 781 ചിത്രങ്ങളിൽ 93 വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാനുള്ളത്.
1980-ൽ പുറത്തിറങ്ങിയ തന്റെ 500 മത്തെ ചിത്രമായ കരിപുരണ്ട ജീവിതങ്ങളിലെ അഭിനയത്തിന് ഔട്ട്സ്റ്റാൻഡിംഗ് പെർമോർമൻസ് അവാർഡ് ലഭിച്ചു. ആ സമയത്തു രണ്ടുപേർ ഒരുപോലെ മികച്ച നടന്റെ പട്ടികയിൽ വന്നപ്പോൾ ആണ് പ്രേം നസീറിന് പ്രഥമ Outstanding Performance അവാർഡ് ലഭിച്ചത്. പടയോട്ടം, ഇരുട്ടിന്റെ ആത്മാവ് എന്നീ സിനിമകളിലെ അഭിനയത്തിന് കപ്പിന്റെയും ചുണ്ടിന്റെയും അകലത്തിലാണ് അദ്ദേഹത്തിന് ദേശീയ അവാർഡ് നഷ്ടമായത്.
അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പ്രേം നസീർ പുരസ്കാരം 1992-ൽ സ്ഥാപിച്ചു. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷൺ പുരസ്കാരം അദ്ദേഹത്തിനു നൽകി. സർവ്വകാല സംഭാവനകളെ മാനിച്ച് കേരളസംസ്ഥാന പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് 1981-ൽ നൽകി. പ്രേം നസീറും യേശുദാസും ഒരു ഉത്തമ നടൻ-ഗായക ജോഡിയായിരുന്നു. ഇവർ ഒരുമിച്ചുള്ള സംഗീതങ്ങൾ മലയാള സിനിമാചരിത്രത്തിൽ അനശ്വരമായി നിലകൊള്ളുന്നു. അവസാനമായി അഭിനയിച്ച ചിത്രം ധ്വനിയും 1990-ൽ പുറത്തിറങ്ങിയ കടത്തനാടൻ അമ്പാടി എന്ന ചിത്രമാണ് നസീറിന്റെതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. . ഗാനരംഗങ്ങളിൽ ഇത്രയും മനോഹരമായി അഭിനയിക്കുന്ന മറ്റൊരു നടനും ഇന്ത്യയിലില്ല. ദേവരാജന്റേയും ബാബുരാജിന്റേയും ഗാനങ്ങൾ അദ്ദേഹം ജനപ്രിയമാക്കി. യേശുദാസിന്റെ ശബ്ദവുമായി ഏറ്റവും പൊരുത്തപ്പെടുന്ന നടനും നസീറാണ്. ക്യാമറയിലൂടെ ഏത് ആംഗിളിൽ നിന്നു നോക്കിയാലും ഒരു പോലെ തിരിച്ചറിയാവുന്നത് അദ്ദേഹത്തിൻ മുഖത്തിൻ പ്രത്യേകത ആയിരുന്നു ഇത് ഒരു തരം ത്രിമാന അനുഭൂതി (3D Effect) കാഴ്ചക്കാരിൽ സൃഷ്ടിക്കുമായിരുന്നു. അദ്ദേഹത്തി വിജയത്തിന്റെ ഒരു പ്രധാന ഘടകം ഇതായിരുന്നു. യേശുദാസിന്റെ ശബ്ദവുമായി ഏറ്റവും ചേരുന്നത് അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു യാതൊരു അഹങ്കാരവും സിനിമയിലേ ജീവിതത്തിലോ ഒരിക്കലും അദ്ദേഹത്തിനുണ്ടായിരുന്നില്ല
അവസാനകാലത്ത് കടുത്ത പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടിയ നസീർ, പക്ഷേ ചലച്ചിത്രലോകത്തും സാമൂഹികലോകത്തും നിറസാന്നിദ്ധ്യമായി തുടർന്നുവന്നു. അൾസർ ബാധിച്ചതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലായി. അൾസർ മാറിയെങ്കിലും അഞ്ചാംപനി ബാധിച്ച് മരിച്ചു
അർഹിക്കുന്ന ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല എന്നത് നിർഭാഗ്യകരമായ വസ്തുതയാണ്.
This article uses material from the Wikipedia മലയാളം article പ്രേംനസീർ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.