ഹിന്ദുപുരാണങ്ങൾ അനുസരിച്ചു മഹാവിഷ്ണുവിന്റെ പ്രധാനപ്പെട്ട 10 അവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത്.
ഇവകൂടാതെ വിഷ്ണുവിന് വേറെയും അവതാരങ്ങൾ വിവിധ ഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിങ്ങനെയാണ് ദശാവതാരങ്ങൾ.[1] ബലരാമനെ ഒഴിവാക്കി പകരം ബുദ്ധനെ ഉൾപ്പെടുത്തിയും ദശാവതാരസങ്കല്പമുണ്ട്.[2] ജയദേവന്റെ ഗീതഗോവിന്ദത്തിൽ ബലരാമനെയും ബുദ്ധനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണൻ എന്ന പൂർണ്ണാവതാരത്തെക്കൂടാതെ പത്തു അവതാരങ്ങളുണ്ടെന്നാണു അതിലെ സങ്കല്പം. [3] എന്നാൽ ചിലരുടെ അഭിപ്രായപ്രകാരം അവതാരങ്ങൾ 24 ആണ്. 23 എണ്ണവും കഴിഞ്ഞു. വേദങ്ങളിലോ ആദ്യകാല ഹൈന്ദവ ധർമശാസനകളിലോ അവതാര സങ്കല്പത്തെക്കുറിച്ച് സൂചന ഇല്ല. ഹിന്ദുമതത്തിന്റെ വളർച്ചക്കിടയിൽ മറ്റുമതങ്ങളിൽ നിന്നും കൂട്ടിച്ചേർക്കപ്പെട്ടയും അവക്കായി രചിക്കപ്പെട്ട പുരാണങ്ങളുമാണ് ദശാവതാര വാദത്തിനടിസ്ഥാനം. വിവിധ പുരാണങ്ങളിൽ നൽകിയിട്ടുള്ള അവതാരകഥകൾ പരസ്പരവിരുദ്ധമാണെങ്കിലും അവതാരവാദത്തിന്റെ വികാസത്തിനിടക്ക് മഹാവിഷ്ണുവിന്റെ പത്ത് മുഖ്യ അവതാരങ്ങളുടെ നിശ്ചിതക്രമത്തിലുള്ള പരമ്പര സർവസമ്മതമായത് ക്രി.വ. എട്ടാം നൂറ്റാണ്ടു മുതൽ ആണ്. ഇതിനിടെ, വൈഷ്ണവ മതത്തെ പ്രബലമായി പ്രചരിപ്പിച്ചവർ വിഷ്ണുവിന്റെ അവതാരങ്ങളും ശൈവമതത്തിന്റെ പ്രചാരകർ ശിവന്റെ പുത്രന്മാരും ആയി വർണ്ണിക്കപ്പെട്ടെന്ന് വാഗ്ഭടാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട്
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
വിശ്വാസങ്ങളും ആചാരങ്ങളും ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ ഹിന്ദു |
അവതാരവാദത്തിന്റെ ആശയം ആദ്യം ലഭിക്കുന്നത് ശതപഥബ്രാഹ്മണത്തിൽ നിന്നുമാണ്. ഋഗ്വേദത്തിൽ വിഷ്ണുവിനെക്കുറിച്ചു പരാമർശങ്ങൾ ഒന്നുമില്ലെങ്കിലും ശതപഥത്തിൽ അങ്ങിങ്ങായി പരാമർശിക്കുന്നുണ്ട്. പ്രാരംഭത്തിൽ വിഷ്ണുവിനേക്കാൾ പ്രജാപതിക്കായിരുന്നു പ്രാമാണ്യം. ശതപഥത്തിൽ പ്രജാപതിതന്നെയാണ് മത്സ്യം കൂർമ്മം വരാഹം എന്നീ അവതാരങ്ങൾ എടുത്തിരുന്നത്. പ്രജാപതി വരാഹത്തിന്റെ രൂപം ധരിക്കുന്നതിനെപ്പറ്റിയുള്ള കഥ തൈത്തിരീയ ബ്രാഹ്മണത്തിലും തൈത്തിരീയ ആരണ്യകത്തിലും കാഠകസംഹിതയിലും പ്രാരംഭരൂപത്തിലുമുണ്ട്. രാമായണത്തിന്റെദാക്ഷിണാത്യപാഠത്തിലും ഇത് കാണുന്നുണ്ട്. എന്നാൽ പുരാണങ്ങളിൽ പ്രജാപതിയുടെ അവതാരമായാണ് വിവരിക്കുന്നത്. എന്നാൽ ഇതേ പുരാണത്തിൽ വിഷ്ണുവിന്റേയും ബ്രഹ്മസ്വരൂപമായ നാരായണന്റേയും അഭിന്നതയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. പ്രാരംഭത്തിൽ പ്രജാപതിയോടും പിന്നീട് വിഷ്ണുവിന്റെ മഹത്ത്വം വർദ്ധിച്ചതിനാൽ വിഷ്ണുവിന്റെയും അവതാരമായി കരുതപ്പെടാൻ തുടങ്ങുകയും ചെയ്തതായിട്ടാണ് ചരിത്രകാരന്മാർ വിവരിക്കുന്നത്.
വാമനാവതാരത്തിനും നരസിംഹാവതാരത്തിനും പ്രാരംഭം മുതൽക്കേ വിഷ്ണുവുമായി ബന്ധം കാണുന്നുണ്ട്. പരശുരാമനെ സംബന്ധിച്ചുള്ള പ്രാരംഭ കഥകളിൽ അവതാരകാരണത്തിനുള്ള സൂചനകളൊന്നും ലഭിക്കുന്നില്ല. എന്നാൽ നാരായണീയോപാഖ്യാനത്തിലും വിഷ്ണുപുരാണത്തിലും പരശുരാമനെ വിഷ്ണുവിന്റെ അവതാരമായി പരിഗണിച്ചിരിക്കുന്നു.
ബ്രാഹ്മണങ്ങളിലും അതുപോലുള്ള പ്രാചീന ഗ്രന്ഥങ്ങളിലും അവതാരവാദങ്ങൾ ഉണ്ടെങ്കിലും അവയുടെ രചനാകാലത്ത് അവതാരങ്ങളെ ദേവതകളായി പൂജിച്ചിരുന്നില്ല എന്നത് വിഷ്ണുവിന് പ്രാധാന്യം കുറവായിരുന്നു എന്നതിനാലായിരിക്കാം എന്നാണ് ഡോ. കാമിൽ ബുൽക്കേ അവകാശപ്പെടുന്നത്. എന്നാൽ കൃഷ്ണാവതാരത്തോടൊപ്പം അവതാര വാദത്തിന്റെ വികാസത്തിൽ ഗണ്യമായ പരിവർത്തനം നടന്നു. വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കരുതാൻ തുടങ്ങിയതോടെ ഭാഗവതരെ തങ്ങളിലേക്കാകർഷിക്കാൻ ബ്രാഹ്മണർക്കായി. അവതാരവാദത്തിനു ഗണ്യമായ പ്രോത്സാഹനം അങ്ങനെ ലഭിച്ചു. താമസിയാതെ രാമനെയും അവതാര വാദത്തിൽ ഉൾപ്പെടുത്തി. രാമായണം ക്ഷത്രിയരുടെ സ്വന്തം കൃതിയായിരുന്നു. എന്നാൽ രാമായണത്തിന്റെ പ്രചാരത്തോടനുബന്ധിച്ച് രാമന്റെ ജനപ്രീതിയും ക്ഷത്രിയർക്കും മറ്റു ജനങ്ങൾക്കുമിടയിൽ വർദ്ധിച്ചു വന്നതോടെ രാമനേയും വിഷ്ണുവിന്റെ അവതാരമായി കരുതപ്പെടാൻ തുടങ്ങിയതും ഈ അവതാരവാദത്തിന്റെ സ്വാഭാവിക വികാസപരിണാമമായാണ് കാണുന്നത്. ഉത്തരകാണ്ഡത്തിൽ മാത്രം അവതാരവാദത്തെപ്പറ്റി പരാമർശമുള്ളതും പിന്നീടുള്ള പ്രക്ഷേപങ്ങളിൽ ഈ വാദം കൂടുതലും കാണപ്പെടുന്നതിനും തെളിവായി കാണിക്കപ്പെടുന്നത്.
അവതാരവാദത്തിന്റെ പരിണാമത്തിനിടയിൽ ക്രി.വ. 7-8 നൂറ്റാണ്ടുകളിൽ ശ്രീബുദ്ധനേയും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെട്ടു.
പ്രാചീന സാഹിത്യത്തിലും പുരാണങ്ങളിലും ക്രി.വ. ഏട്ടാമാണ്ടുവരെ അവതാരങ്ങളുടെ സംഖ്യകളിലും പേരിലും ഐക്യരൂപം കാണുന്നില്ല. നാരായണീയോപാഖ്യാനത്തിൽ വിഷ്ണുവിന് ആറു അവതാരങ്ങൾ ആണുള്ളതെങ്കിൽ (വരാഹം, നരസിംഹം, വാമനൻ, ഭാർഗ്ഗവരാമൻ, ദാശരഥിരാമൻ, വാസുദേവകൃഷ്ണൻ) ഇതേ ഉപാഖ്യാനത്തിലെ മറ്റൊരിടത്ത് നാലു അവതാരങ്ങളുടെ (വരാഹം, നരസിംഹം, വാമനൻ, മനുഷ്യാവതാരം) പരാമർശമേയുള്ളൂ. വിഷ്ണുപുരാണത്തിൽ പ്രജാപതിയുടെ കൂർമ്മവരാഹവതാരങ്ങളെപ്പറ്റി പറയുന്നുണ്ടെങ്കിലും മറ്റൊരിടത്ത് ആദിത്യൻ, ഭാർഗ്ഗവൻ, രാമൻ, കൃഷ്ണൻ എന്നിങ്ങനെ നാല് അവതാരങ്ങളുടെ മറ്റൊരു പട്ടികയാണ് പ്രദർശിപ്പിക്കുന്നത്. പതിനൊന്നാം ശതകത്തിൽ ദശാവതാരചരിത്രം എന്ന കൃതിയിലാണ് ബുദ്ധനെ ആദ്യമായി വിഷ്ണുവിന്റെ അവതാരമായി അവതരിപ്പിച്ചിരിക്കുന്നത്. താമസിയാതെ ജയദേവകവിയും ഗീതാഗോവിന്ദത്തിൽ ഇതേ രീതി പിന്തുടർന്നതായും കാണാം.
ഭാഗവതപുരാണത്തിലെ അവതാരങ്ങളുടെ പട്ടികയിൽ രണ്ടുപ്രാവശ്യം ഇരുപത്തിരണ്ടും ഒരു പ്രാവശ്യം ഇരുപത്തിയൊന്നും അവതാരങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നു. അവിടെയും പലക്രമത്തിലും രൂപത്തിലുമാണ്. ഐക്യരൂപമില്ല.
ആദ്യത്തെ അവതാരമായി കണക്കാക്കുന്നത് മത്സ്യത്തെയാണ്. ജീവജാലങ്ങളെ പ്രളയത്തിൽ നിന്നു രക്ഷിക്കുവാനായി പ്രജാപതിയുടെ കൈക്കുമ്പിളിൽ മത്സ്യം അവതരിച്ചു എന്നാണ് കഥ. പ്രളയജലത്തിൽ ജീവജാതികളെ എല്ലാം ഒരു നൗകയിൽ ആക്കി മത്സ്യം രക്ഷിച്ചു എന്നാണ് കഥ. മത്സ്യാവതാരത്തിന്റെയും പ്രജാപതിയുടെയും ബന്ധം മഹാഭാരതത്തിൽ[4] വിവരിച്ചിട്ടുണ്ട്.
മഹാഭാരതത്തിൽ സമുദ്രമഥനത്തിന്റെ അവസരത്തിൽ കൂർമ്മരാജനെപ്പറ്റി വിവരിക്കുന്നുണ്ടെങ്കിലും ഇതിലെങ്ങും അത് ഒരു ദേവതയായി പ്രസ്താവിക്കുന്നില്ല. പാലാഴി കടയാൻ മന്ദരപർവതത്തിന്റെ ആധാരമായി വർത്തിക്കാൻ കൂർമ്മരാജൻ ദയവുണ്ടാകണമെന്ന് ദേവാസുരന്മാർ നിവേദനം നടത്തുന്നതായാണ് പ്രസ്താവം. രാമായണത്തിന്റെ ഉദീച്യപാഠത്തിന്റെ സമുദ്രമഥ വൃത്താന്തത്തിൽ കൂർമ്മത്തെപ്പറ്റി പ്രസ്താവമില്ല.
രാമായണത്തിലെ ദാക്ഷിണാത്യ പാഠത്തിൽ പിൽക്കാലത്ത് ചേർക്കപ്പെട്ട പ്രക്ഷേപത്തിലാണ് വിഷ്ണു വരാഹാവതാരമെടുക്കുന്ന കഥയുള്ളത്. ഹിരണ്യാക്ഷനെ വധിച്ചു ഭൂമിയെ വീണ്ടെടുക്കാൻ അവതരിച്ചു എന്ന് പുരാണം. വിഷ്ണുപുരാണത്തിലും, വരാഹപുരാണത്തിലും വിവരണങ്ങൾ ഉണ്ട്. വിജയനഗര സാമ്രാജ്യകാലത്തെ രാജകീയ ചിഹ്നങ്ങളിലൊന്ന് വരാഹമായിരുന്നു.
അസുര ചക്രവർത്തിയായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാൻ മഹാവിഷ്ണു മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹരൂപത്തിൽ അവതരിച്ചു. സകല ചരാചരങ്ങളിലും ഭഗവത് ചൈതന്യമുണ്ട് എന്ന് വിളംബരം ചെയ്യുന്നതാണ് നരസിംഹാവതാരം. സിംഹത്തിന്റെ തലയും മനുഷ്യന്റെ ഉടലുമായി ഹിരണ്യകശിപുവിന്റെ ചോര കുടിക്കുന്ന രൂപത്തിൽ വാതിൽ പടിയിലിരിക്കുന്ന ഭാവത്തിലാണ് നരസിംഹ അവതാരത്തെ ചിത്രീകരിച്ചിട്ടുള്ളത്.
മനുഷ്യാവതാരമാണ് വാമനൻ. ഉയരം കുറഞ്ഞ ഒരു മനുഷ്യന്റെ രൂപമാണ് വാമനൻ. വാമനാവതാരത്തിനെ പറ്റി ശതപഥത്തിലും തൈത്തിരീയ ബ്രാഹ്മണത്തിലും ഐതരേയ ബ്രാഹ്മണത്തിലും ഈ കഥ ഋഗ്വേദത്തിലെ ഒരു കഥയിൽ നിന്ന് വികസിച്ചതാണെന്ന് കരുതപ്പെടുന്നു. ബ്രാഹ്മണ മേധാവിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ക്ഷത്രിയർക്കുള്ള ജാഗ്രതാ സൂചനകളായാണ് വാമനാവതാരകഥ നിലവിൽ വരുന്നത്. സമാനമായ കഥകളാണ് വിശ്വാമിത്രനും ത്രിശങ്കുവും. ധർമ്മിഷ്ഠനും ഭക്തനുമായ മഹാബലി സ്വർഗം കീഴടക്കുവാൻ മഹായാഗം നടത്തിയപ്പോൾ ദേവമാതാവായ അദിതിയുടെ ആവശ്യപ്രകാരവും, അദ്ദേഹത്തിന്റെ അഹംഭാവം മാറ്റാനായും അവതരിച്ച വാമനൻ, തനിക്കെല്ലാം ഭക്തിയോടെ സമർപ്പിച്ച മഹാബലിയുടെ ഭക്തിയിൽ സന്തോഷിച്ചു അദ്ദേഹത്തെ സ്വർഗത്തേക്കാൾ സുന്ദരമായ പാതാളലോകത്തിലെ സുതലം എന്ന സ്വർണ്ണം കൊണ്ട് നിർമ്മിക്കപ്പെട്ട ലോകത്തിന്റെ ചക്രവർത്തിയാക്കുകയും, അവിടെ മഹാബലിക്ക് കാവൽക്കാരനായി നിൽക്കുകയും, അടുത്ത മന്വന്തരത്തിലെ ഇന്ദ്രനായി സ്വർഗ്ഗലോകത്തിൽ വാഴിക്കുകയും ചെയ്തു എന്നാണ് ഭാഗവതത്തിലെ കഥ. ഓണനാളിൽ മഹാബലി വാമനനോടൊപ്പം തന്റെ പ്രജകളെ കാണാൻ ഭൂമിയിലേക്ക് വരുന്നു എന്നാണ് ഐതിഹ്യം.
ജമദഗ്നി മഹർഷിയുടെ പുത്രനായ പരശുരാമൻ അഥവാ ഭാർഗവരാമൻ വിഷ്ണുവിന്റെ ആറാമത്തെ അവതാരമായാണ് വിശ്വസിക്കപ്പെടുന്നത്. പരശുരാമനാണ് കടലെടുത്ത കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്തത് എന്നാണ് ഐതിഹ്യം
രാമായണത്തിലെ ദശരഥപുത്രനായ രാമനും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്നു. എന്നു മുതലാണ് രാമനേയും വിഷ്ണുവിനേയും ഒന്നായി കാണാൻ തുടങ്ങിയത് എന്ന് വ്യക്തമായി പറയാൻ സാധിക്കുകയില്ല എങ്കിലും രാമായണത്തിന്റെ പ്രചാരം വർദ്ധിച്ചതിനു ശേഷമായിരിക്കണം എന്നത് ഏറെക്കുറെ ശരിയാണ്.
വസുദേവകൃഷ്ണൻ ഭാഗവതരുടെ ഇഷ്ടദേവനായിരുന്നു. പ്രാരംഭകാലത്ത് അദ്ദേഹത്തിനും വിഷ്ണുവിനും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. അദ്ദേഹം ഗുജറാത്തിലെ അറിയപ്പെടുന്ന വീരയോദ്ധാവായിരുന്നു. എന്നാൽ മിക്കവാറും ക്രി.മു. മൂന്നാം ശതകത്തോടെയായിരിക്കണം വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കാൻ തുടങ്ങിയത്. ഈ അവകാശവാദത്തിന്റെ കാരണം ബുദ്ധമതത്തോടാണ് ബന്ധപ്പെടുത്തിക്കാണുന്നത്. ബുദ്ധമതത്തിന്റേയും ഭാഗവത സമ്പ്രദായത്തിന്റേയും ഭക്തിമാർഗ്ഗം തുല്യരൂപത്തിൽ യജ്ഞപ്രധാനമായ ബ്രാഹ്മണമതത്തിനു പകരമായി ഉയർന്നുവന്ന സാഹചര്യത്തിൽ മതാതിർത്തികൾക്കുള്ളിൽ ബ്രാഹ്മണരുടെ അധികാരം കുറഞ്ഞതും ബുദ്ധമതത്തിന്റെ കൂടുതൽ പ്രചാരം കണ്ട് ഭാഗവതരെ തങ്ങളിലേക്ക് ആകർഷിക്കുന്നതിനുമായാണ് ഭാഗവതരുടെ ഇഷ്ടദേവനായ വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണ്ടു തുടങ്ങിയത്.
ഹിന്ദുമത വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമാണ് ബലരാമൻ. ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ് പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ബലരാമൻ.അതിയായ ബലത്തോട് കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട് ബലരാമൻ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. വൈദിക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു.
മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി. കലിയുഗത്തിന്റെ അവസാനത്തിൽ ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയും. ഈ കാലഘട്ടത്തിൽ മഹാവിഷ്ണു കൽക്കിയായി അവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. അതിനുശേഷം സത്യയുഗം ആരംഭിക്കും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും.
ഇന്ത്യയിൽ പിൽക്കാലത്ത് ഉത്ഭവിച്ച ചില ഹൈന്ദവ മതനവീകരണ പ്രസ്ഥാനങ്ങൾ അവതാര സങ്കല്പത്തെ പാടെ എതിർത്തിട്ടുണ്ട്. കബീറിന്റെ പരിഷ്കരണ പ്രസ്ഥാനം ഉദാഹരണം. ആര്യന്മാർ അവതാരസങ്കല്പമുള്ളവരായി യാതൊരു സൂചനയും അക്കാലത്തെ ആധികാരിക ഗ്രന്ഥമായ ഋഗ്വേദം നൽകുന്നില്ല. അവതാരസങ്കല്പം പിൽക്കാല സൃഷ്ടിയായിരിക്കാനാണ് സാധ്യത എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ മതാചാര്യന്മാരെ പുരാതന ഭാരതീയർ അവതാരം എന്ന് വിളിച്ചിരുന്നത് പിൽക്കാല ഗ്രന്ഥകാരന്മാർ പരിഷ്കരിച്ചതാവാം എന്നും കരുതുന്നു.
|origmonth=
ignored (help); Cite has empty unknown parameters: |month=
, |origdate=
, and |coauthors=
(help); Check date values in: |accessdate=
(help); |access-date=
requires |url=
(help)This article uses material from the Wikipedia മലയാളം article ദശാവതാരം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.