ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടിയ ഒരു വനിതയായിരുന്നു റൂത്ത് ഫസ്റ്റ്(4 മെയ് 1925 – 17 ഓഗസ്റ്റ് 1982).
സർവ്വകലാശാല വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചു. വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം, മാധ്യമരംഗമാണ് ഔദ്യോഗിക തൊഴിൽമേഖലയായി അവർ തിരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേയുള്ള യുദ്ധത്തിൽ പേന പടവാളാക്കി യുദ്ധം ചെയ്തു.
റൂത്ത് ഫസ്റ്റ് | |
---|---|
ജനനം | |
മരണം | 17 ഓഗസ്റ്റ് 1982 | (പ്രായം 57)
തൊഴിൽ | മനുഷ്യാവകാശപ്രവർത്തനം അപ്പാർത്തീഡ് വിരുദ്ധ പോരാട്ടങ്ങൾ |
ജീവിതപങ്കാളി(കൾ) | ജോ സ്ലോവ് |
1949 മുതൽ ഭർത്താവ് ജോ സ്ലോവുമൊത്തായിരുന്നു വർണ്ണവിവേചനത്തിനെതിരേയുള്ള സമരങ്ങൾ. 1956 ൽ ആഫ്രിക്കൻ സർക്കാർ ഇരുവരേയും അറസ്റ്റ് ചെയ്തു. 1961 മുതൽ അഞ്ചുകൊല്ലത്തേക്ക് ജോഹന്നസ്ബർഗിൽ പ്രവേശിക്കുന്നതിൽ നിന്നും സർക്കാർ റൂത്തിനെ വിലക്കി. 1963 ൽ വിറ്റ്വാട്ടർസ്രാൻഡ് സർവ്വകലാശാലയുടെ പൊതു ലൈബ്രറിയിൽ നിന്നും പോലീസ് റൂത്തിനെ അറസ്റ്റ് ചെയ്തു. 1964 ൽ ദക്ഷിണാഫ്രിക്കയിൽ നിന്നും കുട്ടികളോടൊപ്പം ഇംഗ്ലണ്ടിലേക്കു പലായനം ചെയ്തു. 1982 ഓഗസ്റ്റ് 17 ന് തന്റെ വിലാസത്തിൽ തപാലിൽ വന്ന ഒരു പൊതി തുറന്നു നോക്കുന്നതിനിടെ അതിൽ വച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് റൂത്ത് മരണമടഞ്ഞു.
1925 മേയ് 4നാണ് റൂത്ത് ഫസ്റ്റിന്റെ ജനനം. പിതാവ് ജൂലിയസ് ഫസ്റ്റും, മാതാവ് മറ്റിൽഡ ലവെതാനും ലാത്വിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയവരായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സൗത്ത് ആഫ്രിക്കയുടെ സ്ഥാപകനേതാക്കൾ കൂടിയായിരുന്നു ഈ ദമ്പതികൾ. ജോഹന്നസ്ബർഗിലാണ് റൂത്ത്ജനിച്ചത്. പെൺകുട്ടികൾക്കു വേണ്ടി മാത്രമുള്ള ജെപ്പെ ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വിറ്റ് വാട്ടർസ്രാൻഡ് സർവ്വകലാശാലയിലായിരുന്നു ഉപരിപഠനത്തിനായി റൂത്ത് ചേർന്നത്.അവരുടെ കുടുംബത്തിൽനിന്നും സർവ്വകലാശാലാ വിദ്യാഭ്യാസത്തിനായി പോകുന്ന ആദ്യ വ്യക്തി കൂടിയായിരുന്നു റൂത്ത്. വളരെ ബുദ്ധിമതിയായി കുട്ടിയായിരുന്നു റൂത്ത്. കൂടാതെ പാഠ്യേതര വിഷയങ്ങളിൽ താൽപര്യവുമുണ്ടായിരുന്നു. ബിരുദപഠനത്തിന് ഐഛികവിഷയം സാമൂഹ്യശാസ്ത്രമായിരുന്നു. ഇംഗ്ലീഷ് ഭാഷയിലും, ആഫ്രിക്കയുടെ ചരിത്രത്തിലും റൂത്തിന് പ്രത്യേക താൽപര്യമുണ്ടായിരുന്നു.
സർവ്വകലാശാലയിൽ നിയമപഠനം നടത്തിയിരുന്ന ഇന്ത്യൻ വിദ്യാർത്ഥിയായ ഇസ്മയിൽ മീറുമായി റൂത്തി പരിചയത്തിലായി. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തോടുള്ള എതിർപ്പായിരുന്നു ഇരുവരേയും തമ്മിലടുപ്പിച്ചത്. ഇസ്മയിലിന്റെ അടുത്ത സുഹൃത്തായിരുന്നു നെൽസൺ മണ്ടേല. ഇസ്മയിലും, റൂത്തും മുൻകൈയ്യെടുത്ത് ഫെഡറേഷൻ ഓഫ് പ്രോഗ്രസ്സീവ് സ്റ്റുഡന്റ്സ് എന്നൊരു സംഘടനക്ക് രൂപം കൊടുത്തു. കോളേജ് രാഷ്ട്രീയത്തിനുമപ്പുറത്ത് വിശാലമായ ലക്ഷ്യങ്ങളായിരുന്നു ഈ പുതിയ സംഘടനക്കുണ്ടായിരുന്നത്. യങ് കമ്മ്യൂണിസ്റ്റ് ലീഗിലും ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിത്വമായി റൂത്ത് മാറിയിരുന്നു.
സർവ്വകലാശാലയിൽ പഠിക്കുമ്പോൾ തന്നെ, വർണ്ണവിവേചനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് റൂത്ത് നന്നായി മനസ്സിലാക്കിയിരുന്നു. വർണ്ണവിവേചനത്തിനെതിരേ പൊരുതണമെന്ന് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ റൂത്ത് തീരുമാനിച്ചിരുന്നു. ബിരുദ പഠനത്തിനുശേഷം ജോഹന്നസ്ബർഗ് സിറ്റി കൗൺസിലിൽ ഒരു ഗവേഷക സഹായിയായിട്ടാണ് റൂത്ത് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മാതാപിതാക്കൾ രൂപംകൊടുത്ത സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സജീവ പ്രവർത്തകയായി റൂത്ത് ഇക്കാലം കൊണ്ട് മാറിയിരുന്നു. സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ പോലീസ് പിടിയിലായപ്പോൾ, പാർട്ടിയെ ശക്തിപ്പെടുത്തേണ്ട ചുമതല റൂത്തിന്റെ ചുമലിലായി. ദ ഗാർഡിയൻ പത്രത്തിന്റെ ചീഫ് എഡിറ്ററായി റൂത്ത് നിയമിതയായത് ഈ സമയത്താണ്. 1949 ൽ സഹപ്രവർത്തകനും, കമ്മ്യൂണിസ്റ്റ് നേതാവുമായ ജോ സ്ലോവിനെ വിവാഹം ചെയ്തു.
1953 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സുമായി കൂടിചേർന്ന് വർണ്ണവിവേചനത്തിനെതിരേ സമരം നയിക്കാൻ മറ്റു പ്രാദേശിക സംഘടനകളോട് നെൽസൺ മണ്ടേല ആഹ്വാനം ചെയ്തു. സൗത്ത് ആഫ്രിക്കൻ കോൺഗ്രസ്സ് ഓഫ് ഡെമോക്രാറ്റ്സ് എന്നൊരു സംഘടന റൂത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ ഈ ആഹ്വാനത്തോട് പ്രതികരിക്കാൻ ചേർന്ന യോഗങ്ങളിൽ റൂത്ത് പങ്കെടുത്തിരുന്നു. അനുകൂലവും,പ്രതികൂലവുമായ അഭിപ്രായങ്ങൾ യോഗത്തിൽ ഉയർന്നു വന്നു. അഭിപ്രായ സമന്വയം രൂപീകരിക്കുവാൻ കഴിഞ്ഞില്ലെങ്കിലും, സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി പോലുള്ള ചില സംഘടനകൾക്ക് രൂപം നൽകാൻ ഈ യോഗങ്ങൾ സഹായിച്ചു. സൗത്ത് ആഫ്രിക്കൻ കോൺഗ്രസ്സ് ഓഫ് ഡെമോക്രാറ്റ്സ് എന്ന സംഘടനയുടെ പ്രസിദ്ധീകരണമായ കൗണ്ടർ അറ്റാക്ക് എന്ന വാരികയിലേക്ക് ലേഖനങ്ങൾ തയ്യാറാക്കിയിരുന്നത് റൂത്തിന്റെ മേൽനോട്ടത്തിലാണ്.
റൂത്തിന്റെ ലേഖനങ്ങളിൽ ചിലത് പ്രത്യേകിച്ച് സോവിയറ്റ് യൂണിയനിലെ ആഫ്രിക്കക്കാർ എന്ന ലേഖനം രാജ്യാന്തര ശ്രദ്ധപിടിച്ചു പറ്റി. ഇതിന്റെ ഫലമായി, 1951 ൽ സോവിയറ്റ് യൂണിയനും, 1954 ൽ ചൈനയും റൂത്തിനെ അവരുടെ രാജ്യങ്ങളിലേക്ക് ക്ഷണിക്കുകയുണ്ടായി.
1956 ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി റൂത്തിനെ സർക്കാർ അറസ്റ്റ് ചെയ്തു. അപ്പാർത്തീഡിനെതിരേ സമരം ചെയ്യുന്ന 156 പേരെക്കൂടി റൂത്തിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് നേതാക്കളായ നെൽസൺ മണ്ടേലയും, വാൾട്ടർ സിസുലുവും എല്ലാം ഇതേ കേസിൽതന്നെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പ്രധാനികളാണ്. ഈ കേസുമായി ബന്ധപ്പെട്ട വിചാരണ ഏതാണ്ട് അഞ്ചുകൊല്ലക്കാലം നീണ്ടു നിന്നു. 156 പേരിൽ പത്തുപേർ വനിതകളായിരുന്നു. തടവിലാക്കപ്പെട്ടവരെയെല്ലാം കോട്ട എന്നു വിളിക്കപ്പെടുന്ന ജോഹന്നസ്ബർഗ് ജയിലിലാണ് താമസിപ്പിച്ചിരുന്നത്. വെള്ളക്കാർക്കും, കറുത്തവർക്കും പ്രത്യേകം മുറികളാണുണ്ടായിരുന്നത്. 1960 ൽ ദക്ഷിണാഫ്രിക്കൻ സർക്കാർ റൂത്തിന് നിരോധനം ഏർപ്പെടുത്തി. പൊതുവേദികളിൽ പ്രസംഗിക്കുന്നതിനും, ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുമായിരുന്നു വിലക്ക്. കൂടാതെ, റൂത്തിന്റെ പ്രസംഗങ്ങൾ മറ്റുള്ളവർ പരാമർശിക്കുന്നതുപോലും സർക്കാർ നിയമം മൂലം നിരോധിച്ചു. 1963 ൽ വീണ്ടും റൂത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. ഇത്തവണ കരുതൽ തടങ്കൽ നിയമം പ്രകാരം 117 ദിവസത്തേക്കായിരുന്നു റൂത്തിനെ തടവിൽ വെച്ചിരുന്നത്. ഈ നിയമംമൂലം തടവിലാക്കപ്പെടുന്ന ആദ്യത്തെ വെളുത്ത വംശജയായിരുന്നു റൂത്ത് ഫസ്റ്റ്.
1964 ൽ റൂത്ത് ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്തു. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ ഇംഗ്ലണ്ടിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കാളിയാവുക എന്നതായിരുന്നു ഉദ്ദേശം. 1972 ൽ മാഞ്ചസ്റ്റർ സർവ്വകലാശാലയിൽ ഗവേഷണത്തിനായി ചേർന്നു. 1973 മുതൽ 1978 വരെ ഡർഹാം സർവ്വകലാശാലയിൽ അദ്ധ്യാപികയായിരുന്നു. മറ്റു ചില സർവ്വകലാശാലകളിലും അദ്ധ്യാപികയായി റൂത്ത് ജോലി ചെയ്തിരുന്നു. 1965 ൽ ബി.ബി.സി അവർക്കുവേണ്ടി ഒരു ഡോക്യുമെന്ററിയിൽ അഭിനയിക്കാൻ റൂത്തിനോട് ആവശ്യപ്പെട്ടു. റൂത്ത് തന്നെയായിരുന്നു ഇതിന്റെ തിരക്കഥ തയ്യാറാക്കിയത്. 1966 ൽ 90ഡേയ്സ് എന്ന ഈ ലഘു ചിത്രം പൂർത്തിയായി. നെയ്റോബിയിലെ മുൻ പ്രസിഡന്റായിരുന്ന ഒഗിങ ഒഡിങയുടെ രാഷ്ട്രീയ ജീവചരിത്രം എഴുതാൻ അദ്ദേഹത്തെ സഹായിച്ചത് റൂത്ത് ഫസ്റ്റ് ആയിരുന്നു. 1972ൽ ലിബിയയുടെ പ്രസിഡന്റായിരുന്നു കേണൽ ഗദ്ദാഫിയെക്കുറിച്ച് റൂത്ത് ഒരു പുസ്തകം എഴുതിയിരുന്നു. ലിബിയ, ദ എല്യൂസീവ് റെവല്യൂഷൻ എന്നായിരുന്നു 1974 ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ പേര്.
1982 ൽ മൊസാംബിക്കിലെ ഒരു സർവ്വകലാശാലയിൽ ഡയറക്ടർ പദവിയിൽ ജോലി ചെയ്യുകയായിരുന്നു റൂത്ത്. സർവ്വകലാശാലയുടെ മേൽവിലാസത്തിൽ തന്റെ പേരിൽ വന്ന ഒരു പാർസൽ തുറന്നു നോക്കുന്നതിനിടെ അതിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് റൂത്ത് കൊല്ലപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ക്രെയിഗ് വില്ല്യംസിന്റെ ഉത്തരവനുസരിച്ചായിരുന്നു ഈ കൊലപാതകം എന്ന് പിന്നീട് പോലീസ് കണ്ടെത്തി. ക്രെയിഗ് വില്ല്യംസണും, സുഹൃത്ത് റോജർ റാവെനും ചേർന്നായിരുന്നു റൂത്തിനെ വധിക്കാൻ പദ്ധതി തയ്യാറാക്കിയത്. ദ ട്രൂത്ത് ആന്റ് റീകൺസീലിയേഷൻ കമ്മീഷൻ ഇരുവർക്കും പിന്നീട് മാപ്പു നൽകി വെറുതെ വിട്ടയക്കുകയുണ്ടായി.
This article uses material from the Wikipedia മലയാളം article റൂത്ത് ഫസ്റ്റ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.