ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ കാർഷിക കലാപമായും വർഗീയ കലാപമായും മാറി മാറി വ്യാഖ്യാനിക്കപ്പെട്ടു പോന്ന ഒന്നാണ് 'മാപ്പിള കലാപം', മലബാർ ലഹള, ഖിലാഫത്ത് സമരം, മാപ്പിളലഹള എന്നെല്ലാം അറിയപ്പെടുന്ന മലബാർ കലാപം (ഇംഗ്ലീഷ്: Malabar Rebellion).1921 ആഗസ്ററ് മാസം മുതൽ 1922 ഫെബ്രുവരി വരെ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയിലെ മാപ്പിളമാർ ആരംഭിച്ച സായുധ കലാപമാണിത്.
മലബാർ കലാപം | |||||||
---|---|---|---|---|---|---|---|
ഖിലാഫത്ത് പ്രസ്ഥാനം, മാപ്പിള ലഹളകൾ ഭാഗം | |||||||
1921 ഇൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും ലഹളക്കാർ മേധാവിത്യം നേടി സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശങ്ങൾ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയവ) | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ബ്രിട്ടീഷ് രാജ് , ജൻമികൾ | മാപ്പിള മുസ്ലിംകൾ,കുടിയാൻമാർ | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ജനറൽ ബാർനറ്റ് സ്റ്റുവർട്ട്,ഹിച്ച് കോക്ക്, A.S.P.ആമുസാഹിബ് | ആലി മുസ്ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, സീതിക്കോയ തങ്ങൾ, ചെമ്പ്രശ്ശേരി തങ്ങൾ , എം.പി. നാരായണ മേനോൻ, കാപ്പാട് കൃഷ്ണൻ നായർ, പാണ്ടിയാട്ട് നാരായണൻ നമ്പീശൻ | ||||||
നാശനഷ്ടങ്ങൾ | |||||||
കൊല്ലപ്പെട്ടവർ ബ്രിട്ടീഷ് : കമാണ്ടർ 1 , സൈനികർ 43 , പരിക്കേറ്റവർ 126 . ജന്മികൾ :സർക്കാർ അനുകൂലികൾ 500-800 | കൊല്ലപ്പെട്ടവർ : 10,000 -20,000 , ജയിലിൽ അടക്കപ്പെട്ടവർ 50,000 ,നാടുകടത്തപ്പെട്ടവർ 50,000, കാണാതായവർ 10,0000 |
· ഇടക്കൽ ഗുഹകൾ · മറയൂർ |
ഏറനാട് താലൂക്ക് കേന്ദ്രീകരിച്ചു നടന്ന പ്രക്ഷോഭം പിന്നീട് മലബാർ ജില്ലയുടെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ബ്രിട്ടീഷുകാർക്കു നേരെ ആരംഭിച്ച മാപ്പിള ലഹളയുടെ അവസാനഘട്ടത്തിൽ മാപ്പിളമാർ തങ്ങളുടെ ലഹളയെ അടിച്ചമർത്താൻ ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കുന്നു എന്ന് ആരോപിച്ച് ഹൈന്ദവ പ്രമാണികൾക്ക് നേരെ വലിയ തോതിലുള്ള ആക്രമണമാണ് അഴിച്ചുവിട്ടത്. ഈ ലഹളയുടെ ഭാഗമായി നിരവധി ഹൈന്ദവർ നിർബന്ധിത മത പരിവർത്തനത്തിന് വിധേയമാക്കപ്പെടുകയോ, വധിക്കപ്പെടുകയോ, പാലായനം ചെയ്യപ്പെടുകയോ ഉണ്ടായെന്നും ഒരു ലക്ഷത്തിലധികം പേരെ ഇത് ബാധിച്ചുവെന്നും ബ്രിട്ടീഷ് രാഷ്ട്രീയ പ്രവർത്തക ആനി ബസന്റ് റിപ്പോർട്ട് ചെയ്തു.
1921 ൽ കേരളത്തിൽ നടന്ന കലാപങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് മലബാർ കലാപം. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മലബാറിലെ മാപ്പിളമാർ നിരവധി കലാപങ്ങൾ നടത്തിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ കർഷകകലാപങ്ങളിൽ ഭുരിഭാഗവും മലബാറിലെ തെക്കൻ താലൂക്കുകളായ ഏറനാട്ടിലും വള്ളുവനാട്ടിലും നടന്നു. ഈ താലൂക്കുകളിലെ ജീവിതസാഹചര്യങ്ങളിൽ ഒട്ടും മെച്ചമായിരുന്നില്ല. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്‌തും കൂലിവേല ചെയ്‌തും മാപ്പിളമാർ ഇവിടെ ഉപജീവനം നടത്തി. എന്നാൽ അടിക്കടി നേരിടേണ്ടി വന്ന കുടിയൊഴിപ്പിക്കൽ,അന്യായമായ നികുതി പിരിവ്,ഉയർന്ന പാട്ടം തുടങ്ങിയവ ഇവരുടെ ബുദ്ധിമുട്ടുകൾ വർധിപ്പിച്ചു. 1841 ൽ വള്ളുവനാട്ടെ പള്ളിപ്പുറത്തും മണ്ണൂരിലുമുണ്ടായ കലാപങ്ങൾക്ക് കാരണമായത് കർഷകരും ജന്മിമാരും തമ്മിലുള്ള തർക്കമായിരുന്നു.1849 ൽ മഞ്ചേരിയിലും 1851 ൽ കുളത്തൂരിലും 1852 ൽ മട്ടന്നൂരിലും അസംതൃപ്തരായ മാപ്പിളമാർ ഭൂഉടമകൾക്കും ബ്രിട്ടീഷുകാർക്കുമെതിരെ കലാപങ്ങൾ നടത്തി.
ഖിലാഫത്ത് പ്രസ്ഥാനത്തോടനുബന്ധിച്ചുണ്ടായ ലഹളയുടെ ആരംഭത്തിനു കാരണമായത് തുർക്കിയിലെ അഭ്യന്തരപ്രശ്നങ്ങളായിരുന്നു. തുർക്കി ഭരിക്കുന്ന ഖലീഫയെ ബ്രിട്ടീഷുകാർ നിഷ്കാസനം ചെയ്തതിലും അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തതിലും പ്രതിഷേധിച്ച് മുസ്ലീങ്ങൾ രൂപം നൽകിയ പ്രസ്ഥാനമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം.
1792-ലാണ് മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായത്. അപ്പോഴേക്കും മിക്ക രാജാക്കന്മാരും അവരുടെ ആധിപത്യം അംഗീകരിച്ചു കഴിഞ്ഞിരുന്നു. ബ്രിട്ടിഷ് ഭരണം കേരളത്തിൻറെ സാമ്പത്തികവ്യവസ്ഥയെ ആകെ മാറ്റിമറിച്ചു. ബ്രിട്ടീഷുകാർക്കു മുന്നേ തന്നെ പോർചുഗീസുകാർ കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയെ മുച്ചൂടും നശിപ്പിച്ചിരുന്നു. ബ്രിട്ടീഷ് വ്യവസായങ്ങളുടെ ചരക്കുകൾ കേരളത്തിൽ പ്രചരിച്ചു. ബ്രിട്ടീഷുകാർ വരുന്നതുവരെ കേരളത്തിൽ പറയത്തക്ക ഭൂനികുതി ഉണ്ടായിരുന്നില്ല. കച്ചവട ചരക്കുകളുടെ ചുങ്കങ്ങളിൽ നിന്ന് ലഭിച്ചിരുന്ന ആദായമായിരുന്നു മുഖ്യ വരവിനം. നാട്ടുരാജാക്കന്മാർ തമ്മിലുള്ള കിടമത്സരം മൈസൂർ സുൽത്താന്മാർ മുതലെടുത്തു. അവർ കേരളത്തെ കീഴടക്കി. കൊച്ചിവരെ എത്തിയ ഹൈദരാലി മലബാറിൽ തന്റെ സാന്നിദ്ധ്യം ശക്തമാക്കി. മൈസൂർ സുൽത്താനായിരുന്ന ഹൈദരലിയുടെ ആക്രമണത്തിനു ശേഷമാണ് സ്ഥിരമായ ഭൂനികുതി ഏർപ്പെടുത്തിത്തുടങ്ങിയത്. ഹൈദരാലിയുടെ മരണശേഷം മകൻ ടിപ്പുസുൽത്താൻ അധികാരമേറ്റെടുത്തെങ്കിലും ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിലൂടെ ബ്രിട്ടീഷുകാർ അധികാരം തിരികെപിടിച്ചു. ഹൈദരാലി ഏർപ്പെടുത്തിയ നികുതി ബ്രിട്ടീഷുകാർ ദുസ്സഹമാം വിധം വർദ്ധിപ്പിച്ചു. ഈ നികുതി വർദ്ധനവ് നിരവധി കുടുംബങ്ങളെ ഭൂരഹിതരും വഴിയാധാരം മാത്രമുള്ളവരുമാക്കി. യഥാർത്ഥ കൃഷിക്കാർക്ക് ഭൂമിയിൽ അവകാശമില്ലാതാകുകയും ഭൂമിയെല്ലാം ജന്മിമാരുടെയും ദേവസ്വത്തിന്റെയും സ്വകാര്യസ്വത്താവുകയും ചെയ്തു.മുസ്ലിം മതപ്രബോധകരും ആത്മീയ വാദികളുമായ ഹസ്സൻ ജിഫ്രി മമ്പുറം സയ്യിദ് അലവി എന്നിവരാൽ കുടിയാൻ മാരായിരുന്ന ഒട്ടേറെ അയിത്ത ജാതിക്കാർ ഇസ്‌ലാമിലേക്ക് മാർഗ്ഗം കൂടി. മാർക്കം കൂടിയതോടെ ചൂഷിതരായ കുടിയാന്മാരുടെ അസംതൃപ്തി ക്രമത്തിൽ ലഹളകളുടെ രൂപം കൈക്കൊണ്ടു. ചിലപ്പോൾ ജന്മിമാരെ ആക്രമിച്ചു തങ്ങളിൽ നിന്നും ചൂഷണം ചെയ്തിരുന്ന ധാന്യങ്ങളടക്കം ബലമായി തിരിച്ചെടുക്കുന്ന രൂപത്തിൽ മറ്റു ചിലപ്പോൾ ജന്മികളുടേയും ഉദ്യോഗസ്ഥന്മാരുടേയും എതിരായ കലാപങ്ങളുടെ രൂപത്തിൽ. മലബാറിൽ നല്ലൊരു പങ്കു കൃഷിക്കാരും മാപ്പിളമാരായിരുന്നു ജന്മികളൂം കാണക്കുടിയാന്മാരുമാകട്ടെ നമ്പൂതിരി, നായർ എന്നീ സമുദായക്കാരും. മലബാർ കലാപത്തിൽ മുഖ്യമായി പങ്കെടുത്തത് മുസ്ലിം സമുദായക്കാരായിരുന്നു. മാത്രവുമല്ല കലാപകാരികൾ ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചപ്പോൾ തന്നെ ബ്രിട്ടീഷുകാർക്ക് വേണ്ട ഒത്താശകൾ നൽകിയിരുന്ന കുറേയേറെ ജന്മികളേയും, കൊള്ളയടിക്കുകയും വധിക്കുകയും ചെയ്തു. ഹൈന്ദവസമുദായത്തിലുള്ള സാധാരണക്കാരും ഈ പീഡനത്തിന് ഇരയായി. അതുകൊണ്ട് തന്നെ ഈ കലാപങ്ങൾ പിന്നീട് മാപ്പിളലഹള എന്നാണറിയപ്പെട്ടത്. ഏറനാട് വള്ളുവനാട് താലൂക്കുകളിലെ ദരിദ്ര കർഷകർക്കും തൊഴിലാളികൾക്കുമിടയിൽ ദേശീയ പ്രസ്ഥാനത്തിനും തുടർന്ന് ഖിലാഫത്ത് പ്രസ്ഥാനത്തിനും ഉണ്ടായ സ്വധീനമാണ് മലബാർ കലാപത്തിനു വിത്തു പാകിയത്. സർക്കാരിന്റെ ജനദ്രോഹനയങ്ങൾകാരണം ഏറനാട്ടിലേയും വള്ളുവനാട്ടിലേയും മുസ്ലിം കർഷകരുടെ അസംതൃപ്തി ചെറുതല്ലാത്ത രീതിയിൽ വളർന്നിരുന്നു. തടി,ഉപ്പ്, പുകയില തുടങ്ങിയവയുടെ കുത്തകവ്യാപാരം കമ്പനി ഏറ്റെടുത്തു. അമ്പതോളം വരുന്ന അത്യാവശ്യ ഉൽപ്പന്നങ്ങൾക്ക് വൻതോതിൽ നികുതി ചുമത്തി. നികുതി ഭാരം സാധാരണജനങ്ങൾക്ക് താങ്ങാൻ പറ്റാത്തതാണെന്ന് കാണിച്ച് മലബാർ കളക്ടർ ബാബർ കമ്പനിക്കു കത്തയക്കുകപോലുമുണ്ടായി. എന്നാൽ കമ്പനി അതൊന്നും ചെവിക്കൊള്ളാൻ കൂട്ടാക്കിയതുപോലുമില്ല.
1836 മുതൽ ചെറുതും വലുതുമായ ലഹളകൾ മലബാറിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1921ലെ കലാപം ഇതിനു മുമ്പുണ്ടായ ലഹളകളുടെ തുടർച്ചയാണെങ്കിലും അവയിൽനിന്ന് തീർത്തും വ്യത്യസ്തവുമാണ്. മറ്റു പല കാര്യങ്ങൾക്കും പുറമെ രാഷ്ട്രീയമായ ഒരംശം 1921ലെ കലാപത്തിൽ ഉണ്ടായിരുന്നു എന്നതാണു ഇത്.. 1792 മുതല് 1799 വരെ മലബാർ ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. വർദ്ധിച്ച ലഹളകൾ നടന്ന കാലമായിരുന്നു അത്. 1800 നും 1805 നും ഇടയില് വീണ്ടും വലിയ ലഹളകൾ നടന്നു. 1832നുശേഷം കാർഷിക വിളവുകളൂടെ വില വർധിച്ചതിനുശേഷം കൃഷിക്കാരിൽ നിന്ന് ഭൂമി ഒഴിപ്പിക്കാനുള്ള ജന്മികളുടെ ശ്രമം പതിന്മടങ്ങ് വർദ്ധിച്ചു. അതോടേ കലാപങ്ങൾ കൂടുതലായിട്ടുണ്ടായി. ലഹളകളോ കലാപങ്ങളോ ഉണ്ടാകുമ്പോൾ ജന്മിമാരുടെ സഹായത്തിന് ബ്രിട്ടിഷ് പട്ടാളം രംഗത്തിറങ്ങിയിരുന്നു. അതിനാൽ ജന്മികളെ മാത്രമല്ല ബ്രീട്ടീഷ് മേധാവിത്വത്തിനെതിരേയും അവർ കലാപം നയിച്ചു. നിരവധി ജന്മിമാരേയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും അവർ കൊന്നു, ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടപ്പോഴൊക്കെ അവർ ജനങ്ങളുടെ ക്രൂരമായി ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്തു. 1849 ലെ മഞ്ചേരി കലാപത്തോടെയാണ് ഈ സമരങ്ങൾ തീവ്രതയാർജ്ജിച്ചത്. കളരിഗുരുക്കളായിരുന്ന ഹസ്സൻ മൊയ്തീന്റെ നേതൃത്വത്തിലായിരുന്നു മഞ്ചേരി കലാപം നടന്നത്. അടിച്ചേൽപ്പിക്കപ്പെടുന്ന നികുതിക്കെതിരേ അദ്ദേഹം ആയുധമെടുത്തു പോരാടാൻ ആഹ്വാനം ചെയ്തു.
1843 ഇൽ അരങ്ങേറിയ ചേരൂർ വിപ്ലവമാണ് ബ്രിട്ടീഷുകാരെയും,ജന്മികളെയും ഒന്നിച്ചു ആക്രമിക്കാൻ മാപ്പിള കുടിയൻമാർക്ക് പ്രചോദനമേകിയത്. തിരൂരങ്ങാടിക്കടുത്ത് വെന്നിയൂരിലെ പുരാതന ജന്മികുടുംബമായിരുന്ന കപ്രാട്ട് പണിക്കരുടെ അടിച്ചു തളിക്കാരി ചക്കി മമ്പുറം സയ്യിദ് അലവിയുടെ സഹായത്തോടെ ഇസ്ലാം സ്വീകരിച്ചു ആയിഷയായി. മതം മാറിയ ചക്കി മാറ് മറച്ചു വസ്ത്രമണിഞ്ഞു ജോലി ചെയ്യാൻ തുടങ്ങി. കീഴ്ജാതിക്കാരിയായ ജോലിക്കാരി മാറ് മറച്ചത് പണിക്കർക്ക് ഇഷ്ടപ്പെട്ടില്ല. പണിക്കർ ആയിഷയുടെ വസ്ത്രങ്ങൾ കീറിയെറിഞ്ഞു. താൻ മതം മാറിയെന്ന ചക്കിയുടെ രോദനം പണിക്കർ ചെവി കൊണ്ടില്ല. ആയിഷ സയ്യിദ് അലവിയുടെ അരികിലേക്ക് പരാതി ബോധിപ്പിച്ചു. പിന്നാലെ അലവിയുടെ ആശീർവാദത്തോടെ ഏഴ് മാപ്പിള യുവാക്കൾ കോവിലകത്ത് കയറി പണിക്കരെ വധിച്ചു. തുടർന്ന് പണിക്കരുടെ രക്ഷക്കെത്തിയെ ബ്രിട്ടീഷ് പട്ടാളവുമായി മാപ്പിളമാർ ഏറ്റുമുട്ടുകയും 20 പട്ടാളക്കാരും 7 മാപ്പിളമാരും കൊല്ലപ്പെടുകയുമുണ്ടായി. ഈ സംഭവത്തെ തുടർന്ന് പിന്നീട് ഇത്തരത്തിൽ ഹിന്ദുക്കകളെയും ബ്രിട്ടീഷ് പട്ടാളത്തെയും ലക്ഷ്യം വെച്ച് നിരവധി കലാപങ്ങൾ ഉടലെടുത്തു..
1880 കളിൽ തന്നെ ഭൂപരിഷ്കരണത്തിനു വേണ്ടിയുള്ള മുറവിളികൾ മലബാറിൽ മുഴങ്ങിയീരുന്നു. 1916 ന് ശേഷം വർഷം തോറുമുള്ള രാഷ്ട്രീയ സമ്മേളനങ്ങളിൽ കുടിയാൻ പ്രസ്ഥാന നേതാക്കളും ജന്മിമാരായ പ്രതിനിധികളും ഏറ്റുമുട്ടി. ഇത്തരം സമ്മേളനങ്ങളുടെ സംഘാടകരായിരുന്ന ജൻമിമാർ ഭൂപരിഷ്കരണത്തിനു വേണ്ടിയുള്ള പ്രമേയങ്ങൾ അംഗീകരിച്ചില്ല. 1920 ൽ കുടിയാൻമാരുടെ സംഘടനയായ കുടിയാൻ സംഘം രൂപീകൃതമായി. ഒഴിപ്പിക്കൽ, മേൽച്ചാർത്ത്,പൊളിച്ചെഴുത്ത്,അന്യായ മിച്ചവാര വർദ്ധന എന്നിവയെ എതിർത്തുകൊണ്ടാണ് കുടിയാൻ പ്രസ്ഥാനം വളർന്നത്. വിവിധ തലൂക്കുകളിലെ പൊതുയോഗങ്ങളിൽ മുസ്ലിം കുടിയാന്മാർ ധാരാളമായി പങ്കെടുത്തിരുന്നു. എം പി നാരായണ മേനോൻ, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാർ എന്നിവർ ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുവാനും കുടിയാൻ പ്രസ്ഥാനം ശക്തിപ്പെടുത്താനും ശ്രമിച്ചു.
1920 ഓഗസ്റ്റ് മാസത്തിൽ ഗാന്ധിജിയും രാജഗോപാലാചാരിയും ഷൌക്കത്തലിയും മറ്റും കോഴിക്കോട് സന്ദർശിച്ചു. 1921 ജനുവരി 30ന് കോഴിക്കോട് കോൺഗ്രസ് കമ്മിറ്റി യോഗം വിളിചു കൂട്ടുകയും തെക്കേ മലബാറിൽ കോൺഗ്രസ്-ഖിലാഫത് കമ്മിറ്റികൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതേത്തുടർന്ന് കളക്ടർ തോമസ് ഖിലാഫത് സമ്മേളനങ്ങൾ നിരോധിച്ചു. നിരോധനത്തെയും കടുത്ത മർദനങ്ങളെയും അതിജീവിച്ച് ഖിലാഫത് വ്യാപകമായി.
1885 ലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനിച്ചത്. 1905-ൽ ബംഗാൾ വിഭജനത്തെത്തുടർന്ന് ഉത്തര ഇന്ത്യയിലൊട്ടുക്കും ഉണ്ടായ പ്രക്ഷോഭങ്ങൾ കേരളീയരുടെ ജീവിതത്തിലും ചലനങ്ങൾ ഉണ്ടാക്കി. അതിനുശേഷമാണ് കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനമാരംഭിച്ചത്. 1910ൽ മലാബാറിൽ ഡിസ്ട്രിക്റ്റ് കോൺഗ്രസ് ആരംഭിച്ചു. എന്നാലും ജനങ്ങൾക്കിടയിൽ സജീവമാകാൻ അതിനു കഴിഞ്ഞില്ല. 1914-ലെ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം മാറ്റങ്ങൾ വന്നു തുടങ്ങി. യുദ്ധം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പാപ്പരത്തം തുറന്നു കാണിക്കയുണ്ടായി. യുദ്ധത്തിന്റെ ആവശ്യങ്ങൾ ഇന്ത്യൻ വ്യവസായത്തെ പ്രോത്സാഹിപ്പിച്ചു എന്നു പറയാം. 1916 -ൽ ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചതോടെ നാട്ടുകാർ തന്നെ ഇന്ത്യ ഭരിക്കണമെന്ന ആശയം മുന്നോട്ടുവന്നു. മലബാറിലും ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചു. ഡിസ്ട്രിക് കമ്മിറ്റി കൂടുതൽ ശക്തി പ്രാപിച്ചു. കേശവമേനോനായിരുന്നു രണ്ടിന്റെയും മുഖ്യ സചിവൻ. നിരവധി ദേശീയ നേതാക്കൾ കേരളത്തിലേക്കെത്താൻ തുടങ്ങി. യോഗങ്ങളും ചർച്ചകളും ജാഥകളും സംഘടിപ്പിക്കപ്പെട്ടു. ആദ്യകാല സമ്മേളനങ്ങളില് ജന്മിമാരും മറ്റു ധനാഡ്യരും പങ്കെടുക്കുകയുണ്ടായി.
1918 ൽ ഇന്ത്യാ സെക്രട്ടറി മൊണ്ടേഗോ പ്രഭുവും വൈസ്രേയി ചെംസ്ഫോർഡ് പ്രഭുവും ചേർന്ന് തയ്യാറാക്കിയ ഭരണപരിഷ്കരണ പദ്ധതി പ്രകാരം പ്രമുഖ വകുപ്പുകളൊക്കെ ഇന്ത്യാക്കാരായ മന്ത്രിമാർക്കായി വ്യവസ്ഥ ചെയ്തു.1919-ൽ അത് നിയമമായി. ഇത് എതിർത്തവരുടേയും സ്വീകരിച്ചവരുടേയും നേതൃത്വത്തിൽ പുതിയ രാഷ്‌ട്രീയാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇന്ത്യയിലെങ്ങും പ്രക്ഷുബ്ധമായ അന്തരീക്ഷം സംജാതമായി. ഈ സന്ദർഭത്തിലാണ് മഞ്ചേരിയിൽ അഞ്ചാമത്തെ അഖില മലബാർ സമ്മേളനം കൂടിയത്. 1300 പേർ പങ്കെടുത്ത ആ സമ്മേളനത്തിൽ പുതിയ ഭരണപരിഷ്കാരം ചർച്ച ചെയ്യപ്പെട്ടു, എതിർക്കുന്നവരും പിൻതാങ്ങുന്നവരും രണ്ടുവിഭാഗം ഉടലെടൂത്തു. ഈ സമ്മേളനത്തിൽ വച്ചാണ് ആദ്യമായി കുടിയാന്മാരും ജന്മിമാരും തമ്മിൽ സംഘട്ടനമുണ്ടായത്. ഭൂമി തങ്ങളുടേതുമാത്രമായ സ്വത്താണെന്ന് ജന്മിമാർ വാദിച്ചു. കോൺഗ്രസ്സിന്റെ നിലപാടിൽ പ്രതിഷേധിച്ച് ജന്മിമാർ യോഗം ബഹിഷ്കരിച്ചു. കുടിയാന്മാരെ സംരക്ഷിക്കാനെടുത്ത തീരുമാനം യഥാർത്ഥത്തിൽ കോൺഗ്രസ്സിനെ ഇടതുപക്ഷത്തേക്കടുപ്പിക്കുന്നതായിരുന്നു.
1920-ൽ മഹാത്മാഗാന്ധി കോൺഗ്രസിന്റെ നേതൃത്വമേറ്റെടുത്തതോടെ രാജ്യത്തെങ്ങും പുത്തനുണർവുണ്ടായി. അക്രമരഹിതമായ നിസ്സഹകരണ പ്രസ്ഥാനം അദ്ദേഹം നാഗ്പൂരിൽ വച്ച് ജനങ്ങളോട് ആഹ്വാനം ചെയ്തു. നാഗപ്പൂർ സമ്മേളനത്തിൽ വച്ച് കോൺഗ്രസ് ഭാഷാ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു, കേരളത്തിൽ മലബാറിൽ മാത്രമായിരുന്നു അന്ന് കോൺഗ്രസ്സിന് കാര്യമായ പ്രവർത്തനം. അങ്ങനെ മലബാർ ഒരു സംസ്ഥാനമായി കോൺഗ്രസ് അംഗീകരിച്ചു. പ്രസ്ഥാനത്തിനെ കൊച്ചിയിലേക്കും തിരുവിതാംകൂറിലേക്കും വ്യാപിപ്പിക്കാൻ ശ്രമം തൂടങ്ങി. രണ്ടിടത്തും ഒരോ ജില്ലാ കമ്മറ്റികൾ സ്ഥാപിക്കപ്പെട്ടു.
1920 ജൂണ് 14 ന് മഹാത്മാഗാന്ധിയും മൌലാനാ ഷൌക്കത്തലിയും കോഴിക്കോട് കടപ്പുറത്ത് പ്രസംഗിച്ചതോടെ ഖിലാഫത്ത് പ്രസ്ഥാനം മലബാറില് ശക്തി പ്രാപിക്കാനാരംഭിച്ചു. മലബാറിലാകട്ടെ ഏറനാട്, വള്ളുവനാട് താലൂക്കുകളുൾപ്പെടെ മിക്ക പ്രദേശങ്ങളിലും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ താലൂക്ക് സമിതിയും പ്രാദേശിക കമ്മിറ്റികളും രൂപവത്കരിക്കപ്പെട്ടു. വക്കാലത്ത് നിർത്തിയ അഭിഭാഷകരും വിദ്യാലയം ബഹിഷ്കരിച്ച വിദ്യാർത്ഥികളും പ്രവർത്തനം സജീവമാക്കി. നിസ്സഹകരണപ്രസ്ഥാനത്തിലൂടേയും, ഖിലാഫത്ത് പ്രസ്ഥാനത്തിലൂടേയും ഭാരതത്തെ സ്വതന്ത്രമാക്കണമെന്ന് സമ്മേളനങ്ങൾ ആഹ്വാനം ചെയ്തു. ഒറ്റപ്പാലം സമ്മേളനത്തിൽ പങ്കെടുത്ത രാമുണ്ണിമേനോനേയും, ഖിലാഫത്ത് നേതാവ് അഹമ്മദ് ഖാനേയും പോലീസ് ക്രൂരമായി മർദ്ദിച്ചു. കുടിയാൻ സംഘങ്ങൾ ഊർജ്ജിതമാവാൻ തുടങ്ങി. മുസ്ലിംകൾ കുടിയാൻ സംഘങ്ങളിൽ ചേർന്ന് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
അനുദിനം വളർന്നു വരുന്ന ജനകീയ ശക്തിയെ തകർക്കാൻ 1921 ഫെബ്രുവരി 16ന് യക്കൂബ് ഹസൻ, മാധവൻ നായർ, ഗോപാല മേനോൻ, മൊയ്തീൻ കോയ എന്നീ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളുവനാട്, ഏറനാട് താലൂക്കുകളിൽ നിരോധനഞ്ജയും പ്രഖ്യാപിച്ചു. ആഗസ്റ്റ് അവസാനത്തോടെ സംഗതികളുടെ സ്വഭാവം മാറി. ജയിൽ മോചിതരായ ഗോപാല മേനോനും മാധവൻ നായർക്കും ഓഗസ്റ്റ് 17ന് കോഴിക്കോട് കടപ്പുറത്ത് സ്വീകരണം നൽകി. മലബാറിന്റെ നാനാഭാഗത്തുനിന്നുള്ള നിരവധി പേർ അതിൽ പങ്കെടുത്തു. ഇതോടേ നിലപാട് കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് 19ന് കളക്ടർ തോമസിന്റെ നേതൃത്വത്തിൽ പാട്ടാളക്കാരുടെ ഒരു തീവണ്ടി തെക്കോട്ട് തിരിച്ചു. പൂക്കോട്ടൂർ വഴി മറ്റൊരു സംഘം റോഡ് വഴിക്കും തിരിച്ചു. തീവണ്ടിയിൽ പോയ അഞ്ഞൂറോളം വരുന്ന ഇംഗ്ലീഷ് പട്ടാളത്തിന്റെ ഈ സംഘം പരപ്പനങ്ങാടിയിൽ ഇറങ്ങി തിരൂരങ്ങാടിക്ക് മാർച്ച് ചെയ്തു. 20ന് പുലർച്ചെയോടെ കിഴക്കേ പള്ളിയും ചില ഖിലാഫത് പ്രവർത്തകരുടെ വീടുകളും പൊലീസ് വളഞ്ഞു. രാവിലെ കളക്ടർ തോമസിന്റെയും ഡി വൈ എസ് പി ഹിച്കോക്കിന്റെയും നേതൃത്വത്തിൽ പള്ളിയും ഖിലാഫത് കമ്മിറ്റി ഓഫീസും റെയ്ഡ് ചെയ്ത് മൂന്നു പേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്കു മടങ്ങി.
തിരൂരങ്ങാടി മമ്പുറം പള്ളിയിൽ നിന്നും പോലീസ് മൂന്നുപേരെ അറസ്റ്റു ചെയ്തു. ഇതോടെ പോലീസ് പള്ളിയുടെ പവിത്രത നഷ്ടപ്പെടുത്തിയെന്നും, മമ്പുറം മഖാം തകർത്തുവെന്നുമുള്ള വ്യാജ വാർത്ത കാട്ടു തീപോലെ പടർന്നു. നിമിഷ നേരം കൊണ്ട് കലാപം പൊട്ടിപ്പുറപ്പെട്ടു. 2000 ഓളം മുസ്ലിംകൾ തിരൂരങ്ങാടിയിൽ തടിച്ചുകൂടി. പട്ടാളം ജനക്കൂട്ടത്തിനു നേർക്ക് വെടിവെച്ചു. 300 ഓളം പേർ കൊല്ലപ്പെട്ടു. കുറെ പേരെ അറസ്റ്റ് ചെയ്ത് തിരൂരങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ തടങ്കലിൽ വെച്ചു. വിവരമറിഞ്ഞ ജനക്കൂട്ടം അങ്ങോട്ടു കുതിച്ചു. വഴിക്കു വെച്ച് പട്ടാളം ഇവരെ തടഞ്ഞു. തുടർന്നുണ്ടായ സംഘട്ടനത്തിൽ സെക്കൻഡ് ലെഫ്റ്റനന്റ് ജോൺസൺ, ദി വൈ എസ് പി റൌലി എന്നീ വെള്ളക്കാരും കുറച്ചു കോൺസ്റ്റബിൾമാരും കൊല്ലപ്പെട്ടു. പട്ടാളം വീണ്ടും നടത്തിയ വെടിവെപ്പിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ഫറോക്ക് വരെ വഴിനീളെ വെടിയുതിർത്തുകൊണ്ടാണ് പട്ടാളം മടങ്ങിപ്പോയത്. അടുത്ത ദിവസം തിരൂരിൽ കച്ചേരി കയ്യേറിയ ലഹളക്കാർ പൊലീസുകാരുടെ റൈഫിളുകൾ പിടിച്ചെടുത്തു.
സർക്കാരിനും ജന്മികൾക്കും എതിരെ നടത്തിയിരുന്ന കലാപം ബ്രിട്ടീഷ് അനുകൂലികളായ ഹിന്ദുക്കൾക്കും എതിരെയായി പലയിടത്തും വഴി തെറ്റി. ഓഗസ്റ്റ് 21ന് നിലംബൂർ കോവിലകം കയ്യേറി ലഹളക്കാർ കൊള്ളയടിച്ചു. അവിടെ നിന്നു മടങ്ങും വഴി മഞ്ചേരിയിലെ ഖജനാവും നമ്പൂതിരി ബാങ്കും കൊള്ളയടിച്ചു. നമ്പൂതിരിബാങ്ക് കൊള്ളയടിച്ചതറിഞ്ഞ കുഞ്ഞമ്മത് ഹാജി അതു തിരിച്ചു കൊടുപ്പിച്ചു. പിന്നീട് ഹിന്ദുക്കളും മുസ്ലിങ്ങളും ഉൾപ്പെടുന്ന അഡ് ഹോക് കമ്മിറ്റി രൂപവത്കരിച്ചു. കലാപത്തെക്കുറിച്ച് വിവരം നൽകാത്തവരെ കലാപകാരികളെന്നു മുദ്രകുത്തി പോലീസ് പീഡിപ്പിച്ചിരുന്നു. വിവരങ്ങൾ നൽകിയവരെ കലാപകാരികൾ ആക്രമിച്ചു. ഇതൊക്കെയാവാം മലബാർ കലാപത്തിന് മതപരമായ നിറം കൈവരുവാൻ കാരണം എന്നു വിശ്വസിക്കപ്പെടുന്നു.
കോഴിക്കോട് മലപ്പുറം റോഡിലെ മൊറയൂർ,വാലഞ്ചേരി റോഡും]] വെള്ളൂർ പാപ്പാട്ടുങ്ങൽ പാലവും പൊളിച്ച് സമരക്കാർ പൂക്കോട്ടൂരിലും, മൊറയൂർ - ചെമ്പാലം കുന്നിലും തമ്പടിച്ചു. കുന്നുകളും വിശാലമായ പാടവും കിടങ്ങായി ഉപയോഗിക്കാവുന്ന തോടും ഉൾപ്പെടെ ഗറില്ലാ യുദ്ധത്തിനു പറ്റിയ എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള പ്രദേശമായതിനാലാണ് കലാപകാരികൾ ഈ സ്ഥലം തിരഞ്ഞെടുത്തത്. പട്ടാളത്തെ നേരിടാനൊരുങ്ങി മൂവായിരത്തോളം പേരാണ് എത്തിയിരുന്നത്. മൊറയൂർ-വാലഞ്ചേരി റോഡും[1[പാലം|പാലങ്ങളും]] റോഡും നന്നാക്കി ഓഗസ്റ്റ് 26ന് രാവിലെ പട്ടാളം പൂക്കോട്ടൂരെത്തി. ക്യാപ്റ്റൻ മെക്കന്റി പരീക്ഷണാർത്ഥം ഒരു വെടി ഉതിർത്തപ്പൊഴേക്ക് നാനാ ഭാഗത്തുനിന്നും പട്ടാളക്കാർക്കു നേരെ ആക്രമണമുണ്ടായി. പട്ടാളക്കാരുടെ മെഷീൻ ഗണിനും കൈ ബോമ്പിനും എതിരെ കലാപകാരികൾ വാളും കുന്തവുമായി കുതിച്ചു. അഞ്ചു മണിക്കൂർ നീണ്ട പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ പട്ടാളം കലാപകാരികളെ കീഴടക്കി. പട്ടാള ഓഫീസറും സൂപ്രണ്ടുമുൾപ്പെടെ നാല് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പട്ടാളക്കാരിൽ എത്രപേർ മരിച്ചുവെന്നു വ്യക്തമല്ല. ലഹളക്കാരുടെ ഭാഗത്തു നിന്ന് 250ലേറെപ്പേർ മരിച്ചു. ലഹളക്കാരുടെ നേതാവ് വടക്കെ വീട്ടിൽ മുഹമ്മദും കൊല്ലപ്പെട്ടു. ബാംഗ്ലൂരിൽ നിന്നും മറ്റും കൂടുതൽ പട്ടാളം എത്തി വൻ സേനയായി ഓഗസ്റ്റ് 30ന് തിരൂരങ്ങാടിയിലേക്കു നീങ്ങി. പള്ളി വളഞ്ഞ് ആലി മുസലിയാരെ പിടിക്കുകയായിരുന്നു ഉദ്ദേശം. പട്ടാളം ജമാഅത്ത് പള്ളി വളഞ്ഞ് വെടിയുതിർത്തു. കലാപകാരികൾ തിരിച്ചും. പള്ളിയിൽ 114 പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും 8 മണിക്ക് ആരംഭിച്ച വെടിവെപ്പ് 12 മണിവരെ നീണ്ടു. ഒടുവിൽ ആലി മുസലിയാരെയും ശേഷിച്ച 37 പേരെയും പട്ടാളം പിടികൂടി. ഇവരെ വിചാരണ ചെയ്ത പട്ടാളക്കോടതി ആലി മുസലിയാർ അടക്കം 13 പേർക്ക് വധശിക്ഷ വിധിച്ചു. ബാക്കിയുള്ളവരെ നാടുകടത്തി. ആലി മുസലിയാരെ 1922 ഫെബ്രുവരി 17ന് കോയമ്പത്തൂർ ജയിലിൽ തൂക്കിക്കൊന്നു. ലഹളത്തലവൻമാരായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശേരി തങ്ങൾ എന്നിവർ പിന്നീട് കീഴടങ്ങി. ഇവരെ പട്ടാള കോടതി വിധിയനുസരിച്ച് വെടിവെച്ച് കൊന്നു. ലഹളയിൽ ആയിരത്തിലധികം മാപ്പിളമാർ കൊല്ലപ്പെട്ടു. 14,000ത്തിൽ പരം പേർ അറസ്റ്റ് ചെയ്യപ്പെട്ടു.
ആനി ബസന്റ് മലബാർ കലാപത്തെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടു:
"അവർ ഖിലാഫത്ത് രാജ്യം സ്ഥാപിച്ചു. അവരിൽ ഒരാളെ രാജാവായി വാഴിച്ചു. മതം മാറാൻ വിസമ്മതിച്ച അനേകം ഹിന്ദുക്കളെ ആട്ടിയോടിച്ചു. ഏതാണ്ട് ഒരു ലക്ഷത്തോളം പേർക്ക് വീടുകൾ വിട്ട് പാലായനം ചെയ്യേണ്ടി വന്നു."
ബ്രിട്ടിഷ് സർക്കാരിന്റെ ഭീകരതക്കു മകുടം ചാർത്തുന്ന സംഭവമാണ് ‘വാഗൺ ട്രാജഡി’ എന്ന പേരിൽ അറിയപ്പെടുന്ന ദുരന്തം. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ജാലിയൻ വാലാബാഗ് ഒഴിവാക്കിയാൽ ഇത്രയേറെ മനുഷ്യത്വ രഹിതമായ മറ്റൊരു സംഭവമുണ്ടാകില്ലെന്നാണ് ചരിത്രകാരൻമാരുടെ അഭിപ്രായം. മലബാർ കലാപത്തെ തുടർന്ന് അറസ്റ്റ് ചെയ്ത കലാപകാരികളെ കാറ്റുപോലും കടക്കാത്ത ഗുഡ്സ് വാഗണിൽ അടച്ചിട്ടാണ് ജയിലുകളിലേക്കു കൊണ്ടുപോയിരുന്നത്. പട്ടാള ഓഫീസറായ ഹിച് കോക്കാണ് പുറത്തുള്ളവർ കലാപകാരികളെ കാണുന്നതു തടയാൻ ഈ ആശയം നടപ്പാക്കിയത്. 1921 നവംബർ 17ന് ഇരുനൂറോളം തടവുകാരെ ഒരു വാഗണിൽ കുത്തിനിറച്ച് തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്കു പുറപ്പെട്ടു. വണ്ടി പുറപ്പെടും മുമ്പുതന്നെ ശ്വാസം കിട്ടാതെ നിലവിളി തുടങ്ങിയിരുന്നു. വണ്ടി കടന്നുപോയ വഴിനീളെ തടവുകാരുടെ നിലവിളി കേൾക്കാമായിരുന്നു. കോയമ്പത്തൂരിനടുത്തുള്ള പോതന്നൂരിൽ വണ്ടിയെത്തിയപ്പൊൾ വാഗണിൽ നിന്ന് അനക്കമൊന്നും കേൾക്കാത്തതിനെത്തുടർന്ന് പട്ടാളക്കാർ വാഗൺ തുറന്നു. ശ്വാസം കിട്ടാതെ പരസ്പരം കടിച്ചും മാന്തിക്കീറിയും 64 തടവുകാർ മരിച്ചിരുന്നു. ബാക്കിയുള്ളവരിൽ പലരും ബോധരഹിതരായിരുന്നു. പുറത്തിറക്കിയ ശേഷവും കുറെപ്പേർ മരിച്ചു..!
This article uses material from the Wikipedia മലയാളം article മലബാർ കലാപം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.