മലയാള നാടക വേദിയേയും പ്രവർത്തനങ്ങളേയും സൂചിപ്പിക്കുന്നതാണ് മലയാള നാടക വേദി.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അകനാടകങ്ങൾ
നാടകം ഒരു രംഗകലാരൂപമാണെങ്കിൽ 'അകനാടകം' തനതായ നാടകസാഹിത്യരൂപമാണ്. നാടകീയ മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്ക്കാരത്തിനായുള്ള രംഗപാഠമെന്ന നിലയിൽ സമൂർത്തമായ ദൃശ്യമാനത്തിൽ തയ്യാറാക്കപ്പെടുന്ന രചനകളെ പൊതുവേ, നാടകസാഹിത്യമായിത്തന്നെയാണ് പരിഗണിക്കപ്പെടുന്നത്. അതേസമയം, അവയുടെ സ്വതന്ത്രമായ ദൃശ്യാവിഷ്ക്കാരത്തിൽ നാടകകൃത്തല്ല പ്രധാനി, സംവിധായകനാണ്. എന്നാൽ, ദൃശ്യാവിഷ്ക്കാരത്തിന് വഴങ്ങാത്തതും അമൂർത്തവും ഭാവാത്മകവുമായ നാടകീയ മുഹൂർത്തങ്ങൾ നാടകാവബോധത്തോടെ വായനക്കുവേണ്ടി മാത്രം രചിക്കപ്പെടുന്നവയാണ് അകനാടകങ്ങൾ. നാടകകൃത്തും തിരക്കഥാകൃത്തുമായ മന്ദ്യത്ത് സുകുമാരൻ എന്ന എം.സുകുമാർജിയാണ് ആദ്യമായി അകനാടകരചനാസമ്പ്രദായം പരീക്ഷിച്ചത്. 1985-ൽ ഏഴ് ലഘു അകനാടകങ്ങളുടെ സമാഹാരമായ 'പൂക്കൾകൊണ്ടൊരു ഇതിഹാസ'മായിരുന്നൂ, ആദ്യ കൃതി. അതേ തുടർന്ന് 2022-ൽ പന്ത്രണ്ട് ലഘു അകനാടകങ്ങളുടെ സമാഹാരമായ 'പന്ത്രണ്ട് അകനാടകങ്ങൾ' എന്ന കൃതിയും പ്രസിദ്ധീകരിക്കപ്പെട്ടു.
കേരളീയ നാടോടിക്കലകളിൽനിന്ന് സ്വാംശീകരിച്ചെടുത്ത അഭിനയപ്രധാനമായ ഒരു പാരമ്പര്യമല്ല മലയാളനാടകത്തിന്റേത്. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെയും തമിഴ് സംഗീത നാടകസംസ്കാരത്തിന്റെയും സ്വാധീനവും സമന്വയവുമാണ് ആദ്യകാല മലയാള നാടകങ്ങളിലുള്ളത്.
കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ഷെയ്ക്സ്പിയർ കൃതിയിൽനിന്ന് പരിഭാഷപ്പെടുത്തിയ ആൾമാറാട്ടമാണ് (കോമഡി ഓഫ്
എറേഴ്സ്) മലയാളത്തിലെ ആദ്യനാടക കൃതിയെന്ന് കരുതുന്നു (1866) മലയാള നാടകരചനകൾക്കു തുടക്കം കുറിച്ചത്. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ അഭിജ്ഞാന ശാകുന്തളം വിവർത്തനത്തെ രണ്ടാമത്തേതായും കണക്കാക്കുന്നു. 1882ൽ പ്രകാശിതമായ ശാകുന്തളവിവർത്തനത്തിനു മുമ്പ് കേരളത്തിൽ നാടകം എന്നപേരിൽ അറിയപ്പെട്ടിരുന്നത് തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ വന്ന് അവതരിപ്പിച്ചിരുന്ന സംഗീത നാടകങ്ങളായിരുന്നു.സാഹിത്യലോകത്ത് ചക്രവർത്തിപദം അലങ്കരിച്ചിരുന്ന കേരളവർമ്മയുടെ വിവർത്തനപരിശ്രമം ഈ ദിശയിൽ പ്രവർത്തിക്കുവാൻ മലയാളികളായ സാഹിത്യകാരന്മാരെ പ്രേരിപ്പിച്ചു.സംസ്കൃതത്തിൽനിന്നു വിവർത്തനം ചെയ്ത ഈ കൃതി വളരെയധികം ആസ്വാദകരെ സമ്പാദിച്ചു.
പിന്നീട് ഒട്ടനവധി സംസ്കൃത നാടക വിവർത്തനങ്ങളും സ്വതന്ത്ര നാടകകൃതികളും പുറത്തിറങ്ങിയെങ്കിലും പലതും രംഗത്ത് അവതരിപ്പിച്ചിരുന്നില്ല. സംസ്കൃതത്തിൽ നിന്ന് മാളവികാഗ്നിമിത്രം, വിക്രമോർവശീയം, മാലതീമാധവം, ചാരുദത്തം, സ്വപ്നവാസവദത്തം, പഞ്ചരാത്രം, അഭിഷേകനാടകം, അവിമാരകം, മധ്യമവ്യായോഗം, വേണീസംഹാരം, മൃച്ഛകടികം, രത്നാവലി, നാഗാനന്ദം തുടങ്ങിയ നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇംഗ്ളീഷിൽ നിന്ന് ചില ഷെയ്ക്സ്പിയർ കൃതികളും പോർഷ്യാ സ്വയംവരം, കലഹിനീദമനകം, ലിയർ നാടകം, സുനന്ദാസരസവീരം, ഹാംലെറ്റ്, വെനീസിലെ വ്യാപാരി, വാസന്തികാസ്വപ്നം എന്നീ പേരുകളിൽ മലയാളത്തിലെത്തി. ഒപ്പം സാമൂഹികപ്രശ്നങ്ങൾ അവതരിപ്പിക്കുന്ന മലയാളത്തിന്റേതായ നാടകങ്ങളും പ്രഹസനങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിനൊടുവിൽ പ്രത്യക്ഷപ്പെട്ടു. ചന്ദ്രികാനാടിക (കുഞ്ഞിക്കുട്ടൻ തമ്പുരാൻ - 1891); എബ്രായക്കുട്ടി (കണ്ടത്തിൽ വർഗീസ് മാപ്പിള - 1893); മത്തവിലാസം (സി.വി. - 1893); ചക്കീചങ്കരം (മുൻഷി രാമക്കുറുപ്പ് - 1894) എന്നിവയായിരുന്നു അവ.
ആദ്യകാലത്തെ പ്രധാന നാടകങ്ങളിൽ ചിലവ സി.വി.രാമൻപിള്ളയുടെ ‘ചന്ദ്രമുഖീവിലാസം’ (1885), കൊച്ചുണ്ണിത്തമ്പുരാന്റെ കല്യാണീകല്യാണം (1888), കെ.സി.കേശവപിള്ളയുടെ ലക്ഷ്മീകല്യാണം (1893), കണ്ടത്തിൽ വറുഗ്ഗീസ് മാപ്പിളയുടെ ‘എബ്രായക്കുട്ടി’(1894), കലഹിനീദമനകം (വില്യം ഷേക്സ്പിയറിന്റെ ‘റ്റേമിങ് ഓഫ് ദ് ഷ്ര്യൂ’ എന്ന കൃതിയുടെ വിവർത്തനം), കൊച്ചീപ്പൻ തരകന്റെ ‘മറിയാമ്മ’ (1903) തുടങ്ങിയവയായിരുന്നു. ചെറിയ ഒരിടവേളക്കുശേഷം സി.വി. രാമൻപിള്ള 1909ൽ ‘കുറുപ്പില്ലാക്കളരി’ എന്ന ആക്ഷേപഹാസ്യ നാടകവുമായി രംഗത്തുവന്നു. സി.വി.യുടെ പിൽക്കാല നാടകങ്ങൾ ‘തെണ്ടനാംകോട്ടു ഹരിശ്ചന്ദ്രൻ’ (1918), ‘ബട്‍ലർ പപ്പൻ’ (1921) എന്നിവയായിരുന്നു.സിവിയുടെ പ്രധാന നാടകകൃതികൾ പ്രഹസനം എന്ന വിഭാഗത്തിൽ പെടുന്നവയായിരുന്നു.
തമിഴ്നാടകസംഘങ്ങൾ അവതരിപ്പിച്ചിരുന്ന ചരിത്രപുരാണ നാടകങ്ങളും കേരളത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തി. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയവയെ ഇതിവൃത്തമാക്കിയുള്ള സംഗീതനാടകങ്ങൾക്ക് ഏറെ ആസ്വാദകരുണ്ടായിരുന്നു. സി.വി.യുടെ ആഖ്യായികകളും ഇന്ദുലേഖയും നാടകരൂപത്തിൽ എത്തിയപ്പോൾ പുതിയൊരു നാടകസങ്കല്പം മലയാളത്തിൽ വികസിച്ചു. തമിഴ്നാടകക്കമ്പനികളുടെ മാതൃകയിൽ സെറ്റുകളുമായിട്ടാണ് മലയാളത്തിൽ ആദ്യ നാടകക്കമ്പനികൾ ഉണ്ടായത്. തിരുവട്ടാർ നാരായണപ്പിള്ളയുടെ മനോമോഹനം കമ്പനി, സി.പി. അച്യുതമേനോന്റെ വിനോദചിന്താമണി, ചാത്തുക്കുട്ടി മന്നാടിയാരുടെ രസികരഞ്ജിനി, പി.എസ്. വാര്യരുടെ പരമശിവവിലാസം എന്നിവ അവയിൽ ചിലതാണ്. ടി.സി. അച്യുതമേനോന്റെ സംഗീത നൈഷധം (1892), കെ.സി. കേശവപിള്ളയുടെ സദാരാമ (1903) എരുവയിൽ ചക്രപാണിവാര്യരുടെ ഹരിശ്ചന്ദ്രചരിതം (1913) എന്നീ നാടകങ്ങൾ സംഗീത നാടകകലയെ പുഷ്ടിപ്പെടുത്തി. 1903-ൽ എഴുതപ്പെട്ട സദാരാമ മുതൽക്കാണ് യഥാർഥത്തിൽ മലയാള നാടകവേദിയുടെ ചരിത്രം ആരംഭിക്കുന്നതെന്ന് സി.എൻ. ശ്രീകണ്ഠൻ നായർ അഭിപ്രായപ്പെടുന്നു. സാഹിത്യഗുണവും സംഗീതഭംഗിയും ഒന്നുപോലെ സമ്മേളിച്ച സദാരാമ മാത്രമേ അക്കാലത്ത് പരിപൂർണവിജയം നേടിയിട്ടുള്ളുവെന്ന് എൻ. കൃഷ്ണപിള്ളയും സൂചിപ്പിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുണ്ടായ സി.വി. രാമൻപിള്ളയുടെ പ്രഹസനങ്ങളും മലയാളനാടകത്തിന്റെ വളർച്ചയ്ക്ക് പുതിയ മുഖം സമ്മാനിച്ചു. തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ (1914), കയ്മളശ്ശന്റെ കടശ്ശിക്കൈ (1915), ഡാക്ടർക്ക് കിട്ടിയ മിച്ചം (1916), ചെറുതേൻ കൊളംബസ് (1917), പണ്ടത്തെ പാച്ചൻ (1918), പാപി ചെല്ലുന്നിടം പാതാളം (1919), കുറുപ്പിന്റെ തിരിപ്പ് (1920), ബട്ളർ പപ്പൻ (1921) എന്നിവയായിരുന്നു അവ.
1886 മുതൽ 1930 വരെയുള്ള കാലത്ത് ഇരുന്നൂറോളം നാടകങ്ങൾ രചിക്കപ്പെട്ടു. സംഗീതനാടകം കലാപരമായി അധഃപതിച്ച കാലഘട്ടത്തിലാണ് സ്വാമി ബ്രഹ്മവ്രതൻ, കുമാരനാശാന്റെ കരുണ (1930) നാടകരൂപത്തിൽ അവതരിപ്പിച്ചത്. തത്ഫലമായി സംഗീതനാടകവേദിയിൽ പുതിയ ചലനങ്ങളുണ്ടായി. പ്രഗല്ഭരായ കലാകാരന്മാരുടെ നേതൃത്വത്തിൽ പുതിയ നാടകാവതരണങ്ങളുണ്ടായി. അഞ്ചൽ രാമകൃഷ്ണപിള്ളയുടെ ബഹ്മവിലാസം സംഗീതനടനസഭ, പി.ജെ. ചെറിയാന്റെ റോയൽ ഡ്രമാറ്റിക് കമ്പനി, പൊടക്കനയത്ത് വേലുപ്പിള്ളയുടെ ഓച്ചിറ പരബ്രഹ്മോദയ സംഗീത നടനസഭ കടയ്ക്കാവൂർകുഞ്ഞുകൃഷ്ണപണിക്കരുടെ ശ്രീ സഹൃദയാനിന്ദിനി നടനസഭ [S.S.നടനസഭ]തുടങ്ങിയ നാടകക്കമ്പനികൾ ഇക്കാലത്ത് രൂപംകൊണ്ടവയാണ്.മലയാളനാടകരംഗത്ത് ചിട്ടയുള്ള ഫ്രൊഫഷണലിസത്തിന് തുടക്കംകുറിച്ചത് കടയ്ക്കാവൂർകുഞ്ഞുകൃഷ്ണപണിക്കരാണ്.അഞ്ചുകളികഴിഞാൽ ആറാംകളി സമിതിക്കെന്ന രീതി നടപ്പിലാക്കിയതും നടീനടന്മാർക്ക് അഡ്വാൻസ് നൽകി ഒരു വർഷത്തേക്ക് കരാറുറപ്പിക്കുകയും കരാറുതുക ഓരോ കളിയിൽനിന്നും ക്രമാനുഗതമായ് തിരികെപ്പിടിക്കുകയെന്ന സമ്പ്രദായവുമൊക്കെ നടപ്പിലാക്കിയതും ഇദ്ദേഹമാണ് .ഓച്ചിറ വേലുക്കുട്ടി, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, തേവലക്കര കുഞ്ഞൻപിള്ള, തിരുവമ്പാടി പാച്ചുപിള്ള, പാൽക്കുളങ്ങര കൃഷ്ണൻകുട്ടി നായർ, ആർ.പി. കേശവപിള്ള തുടങ്ങിയ നടന്മാർ പേരെടുത്തതും ഈ കാലയളവിലാണ്.
സാമൂഹിക അനാചാരങ്ങളും അസമത്വങ്ങളും കൊടികുത്തി വാഴുന്ന ഒരു കാലഘട്ടത്തിലാണ് സംഗീത നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായി, മാനവികബോധം ഊട്ടിയുറപ്പിക്കുന്ന ഒരു നാടകസങ്കല്പം കേരളത്തിൽ പിറവികൊള്ളുന്നത്. ലോകമെമ്പാടും സംഭവിച്ച സാമൂഹികപരിണാമങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും അതിന് പ്രചോദനമായി. 1929-ൽ വി.ടി. ഭട്ടതിരിപ്പാട് രചിച്ച അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന സാമൂഹിക നാടകം ഒട്ടേറെ കോളിളക്കങ്ങൾ സൃഷ്ടിച്ചു. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ പുറത്തുകാട്ടിയ ആ നാടകം മലയാള നാടകവേദിക്ക് പുതിയൊരു സാമൂഹ്യദർശനം പകർന്നു നൽകി. എം.ആർ.ബി.യുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം (1931), പ്രേംജിയുടെ ഋതുമതി (1938) എന്നീ നാടകങ്ങളും പരിവർത്തനസ്വഭാവം കൊണ്ടു മികച്ചുനിന്നു.
1930 കളിൽ ഇബ്സന്റെ നാടകങ്ങളുടെ സ്വാധീനം ആംഗലേയലോകത്തെന്നപോലെ മലയാളത്തിലും നാടകരംഗത്ത് സുപ്രധാന മാറ്റങ്ങൾക്കു വഴിതെളിച്ചു. പ്രശസ്തനിരൂപകനായ കേസരിഎ.ബാലകൃഷ്ണപിള്ള ഇബ്സന്റെ ‘പ്രേതങ്ങൾ’ 1936ഇൽ മലയാളത്തിലേക്കു വിവർത്തനം ചെയ്യുകയും ഇബ്സന്റെ നാടകങ്ങളെക്കുറിച്ച് മലയാളത്തിൽ അനേകം ലേഖനങ്ങൾ എഴുതുകയും ചെയ്തു. 1940-ൽ സി.നാരായണപിള്ള ‘റോസ്മെർഹോം’ മലയാളത്തിലേക്കു വിവർത്തനം ചെയ്തു. വി.ടി.ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽനിന്നും അരങ്ങത്തേക്ക്’ (1930) എന്ന നമ്പൂതിരിസ്ത്രീകളുടെ പുരോഗമനത്തിന്റെ കഥപറയുന്ന നാടകം നാടൊട്ടൊക്കും പ്രചുരപ്രചാരം നേടി. വി.ടി.യുടെ മറ്റൊരു പ്രധാന നാടകമായ ‘ഋതുമതി’ (1939) അതിന്റെ ആശയസമ്പൂർണതയ്ക്കു പേരുകേട്ടതാണ്.
ഇ.വി. കൃഷ്ണപിള്ള, സി.വി.രാമൻപിള്ളയുടെ ചരിത്ര ദുരന്തങ്ങളുടെയും ആക്ഷേപഹാസ്യത്തിന്റെയും പാത പിന്തുടർന്ന് പല നാടകങ്ങളും രചിച്ചു. ഇ.വി.യുടെ ഹാസ്യരസ പ്രധാനമായ നാടകങ്ങളുടെ ശൈലി പിന്തുടർന്ന് നാടകമെഴുതിയവരിൽ പ്രധാനികളായിരുന്നു ടി.എൻ.ഗോപിനാഥൻനായരും എൻ.പി.ചെല്ലപ്പൻനായരും. അദ്ദേഹത്തിന്റെ ചരിത്രദുരന്ത നാടകങ്ങളുടെ പാത പിന്തുടർന്നവരായിരുന്നു കൈനിക്കര പത്മനാഭപിള്ള (‘വേലുത്തമ്പി ദളവാ’, ‘കാൽവരിയിലെ കല്പപാദപം’ (1934)), കാപ്പന കൃഷ്ണമേനോൻ (‘ചേരമാൻ പെരുമാൾ’, ‘പഴശ്ശിരാജാ’), കൈനിക്കര കൃഷ്ണപിള്ള (‘ഹരിശ്ചന്ദ്രൻ’ (1938)), കുട്ടനാട്ട് രാമകൃഷ്ണപിള്ള (‘തപ്തബാഷ്പം’ (1934)) തുടങ്ങിയവർ.
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ-സാമൂഹിക നാടകം ഒരുപക്ഷേ കെ.ദാമോദരന്റെ ‘പാട്ടബാക്കി’ (1938) ആയിരിക്കും. 1940 കളിൽ എൻ.ബാലകൃഷ്ണപിള്ള, പുളിമന പരമേശ്വരൻപിള്ള, ഇടശ്ശേരി ഗോവിന്ദൻ നായർ, സി.ജെ.തോമസ് തുടങ്ങിയവർ മലയാള നാടകരംഗത്തേക്ക് ദുരന്തനാടകങ്ങളെ അവതരിപ്പിച്ചു. കൃഷ്ണപിള്ളയുടെ പ്രധാന നാടകങ്ങളിൽ ‘ഭഗ്നഭവനം‘ (1942), ‘കന്യക’ (1944), ബലാബലം (1946), തുടങ്ങിയവ ഉൾപ്പെടും. പുളിമന പരമേശ്വരൻപിള്ളയുടെ ‘സമത്വവാദി’ (1944) ‘എക്സ്പ്രഷനിസ്റ്റ്’ സമ്പ്രദായത്തിലെഴുതിയ ഒരു അമൂല്യ കൃതിയാണ്. ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി‘(1950) ഗ്രാമീണയാഥാർത്ഥ്യങ്ങളുടെ കഥപറഞ്ഞു. സി.ജെ.തോമസിന്റെ പ്രധാന നാടകമായ ‘അവൻ വീണ്ടും വരുന്നു’ മലയാള നാടകങ്ങൾക്കു ഒരു പുതിയ മാനം നൽകി. അദ്ദേഹത്തിന്റെ നാടകങ്ങൾ പുരോഗമന സ്വഭാവമുള്ളവയും ഭാവിയിലെ മലയാള നാടകവേദിയെ മുൻകൂട്ടിക്കണ്ടവയുമായിരുന്നു. അദ്ദേഹത്തിന്റെ പരീക്ഷണത്വര അതിന്റെ പാരമ്യത്തിലെത്തുന്നത് ‘1128 ഇലെ ക്രൈം 27‘ (1954) എന്ന നാടകത്തിലൂടെയാണ്. അഭിനേതാക്കൾക്കും സംവിധായകർക്കും വെല്ലുവിളിയുയർത്തിയ ഈ നാടകം ഇന്നും മലയാള നാടകരംഗത്ത് വേറിട്ടുനിൽക്കുന്നു.
1950-60കളിലെ നാടകങ്ങൾ നാടക ഗാനങ്ങൾക്കു പ്രാധാന്യമുള്ളവയും രാഷ്ട്രീയ-സാമൂഹിക ചായ്‌വുകൾ ഉള്ളവയുമായിരുന്നു. തോപ്പിൽ ഭാസി, എൻ.എൻ. പിള്ള, കെ.ടി. മുഹമ്മദ്, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ തുടങ്ങിയവർ ചലച്ചിത്രങ്ങളുടെ കുത്തൊഴുക്കിലും നാടകരംഗത്തെ ചലനാത്മകവും ആസ്വാദകവുമാക്കി നിലനിർത്തി.
നവയുഗ് ചിൽഡ്രൻസ് തീയറ്റർ, കോട്ടയം== പ്രധാന നാടകസംവിധായകർ ==
This article uses material from the Wikipedia മലയാളം article മലയാളനാടകവേദി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.