പ്രിയദർശന്റെ സംവിധാനത്തിൽ 2021 ഡിസംബർ 2 നു പ്രദർശന ത്തിനെത്തിയ ഒരു മലയാളഭാഷാ ചരിത്ര-ഐതിഹ്യ ചലച്ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.
പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ,കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യർ, തുടങ്ങിയ വമ്പൻ താരനിര തന്നെ ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിൻ്റെ ബജറ്റ് 85-100 കോടിയാണ്. സാങ്കേതിക മികവും ശബ്ദമിശ്രണ വുമാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നത്.ഈ ചിത്രം ചൈനീസ് ഭാഷയിലും റിലീസ് ചെയ്യാൻ തീരുമാനിച്ചു. ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രമാകും ഇത്. പൂർണമായും ചൈനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രങ്ങളിലൊന്നാണിത്. എസ്സ്. തിരു ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചു. ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തത് എം.എസ്സ് അയ്യപ്പൻ നായരാണ്. റോണി റാഫേൽ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുൽ രാജും, അങ്കിത് സൂരിയും ലൈൽ ഇവാൻസ് റോഡറും ചേർന്നാണ്. മലയാളത്തിൽ ചിത്രീകരിച്ച ചിത്രം ഭാഗികമായി തമിഴിൽ പുനർനിർമിച്ചു. ലോകത്ത് പടർന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. 2021 ഡിസംബർ 2-ന് ഈ ചിത്രം റിലീസ് ചെയ്തു. ചിത്രം ഒരാഴ്ചക്കകം തന്നെ പരാജയപ്പെടുകയും ചെയ്തു. മലയാളത്തിൽ ചിത്രീകരിച്ച ചിത്രം ഭാഗികമായി തമിഴിലും പുനർനിർമ്മിച്ചു .
മരക്കാർ അറബിക്കടലിന്റെ സിംഹം | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ സന്തോഷ്.ടി കുരുവിള റോയ് സി.ജെ |
രചന | പ്രിയദർശൻ അനി ശശി |
തിരക്കഥ | പ്രിയദർശൻ അനി ശശി |
അഭിനേതാക്കൾ | മോഹൻലാൽ കീർത്തി സുരേഷ് സുനിൽ ഷെട്ടി അർജ്ജുൻ സർജ പ്രഭു മുകേഷ് സിദ്ദിഖ് നെടുമുടി വേണു മഞ്ജു വാര്യർ |
സംഗീതം | (ഗാനങ്ങൾ): റോണി റാഫേൽ (പശ്ചാത്തല സംഗീതം): രാഹുൽ രാജ്അങ്കിത് സൂരി ലൈൽ ഇവാൻസ് റോഡർ |
ഛായാഗ്രഹണം | എസ്സ്.തിരു |
ചിത്രസംയോജനം | എം.എസ്സ്.അയ്യപ്പൻ നായർ |
സ്റ്റുഡിയോ | ആശിർവാദ് സിനിമാസ് മൂൺഷൂട്ട് എൻറ്റർടൈമെൻറ്റ് കോൺഫിഡൻറ്റ് ഗ്രൂപ്പ് |
വിതരണം | :വി ക്രിയേഷൻസ് |
റിലീസിങ് തീയതി | 2021 ഡിസംബർ 2 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം തമിഴ് ഹിന്ദി ചൈനീസ് |
ബജറ്റ് | ₹100 കോടി |
പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ, കോഴിക്കോട് സാമൂതിരിയുടെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാർ നാലാമന്റെയും യൂറോപ്യൻ സേനയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യത്തെ നാവിക പ്രതിരോധത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.
മരക്കാർ: അറബിക്കടലിന്റെ സിംഹം യഥാർത്ഥത്തിൽ സംവിധായകൻ പ്രിയദർശൻ തിരക്കഥാകൃത്ത് ടി. ദാമോദരനൊപ്പം 1996 ൽത്തന്നെ മോഹൻലാലിനെ നായകനായി ആസൂത്രണം ചെയ്തിരുന്നുവെന്നു പറയപ്പെടുന്നു. കോഴിക്കോടുവച്ച് മോഹൻലാൽ അഭിനയിച്ച കലാപാനിയുടെ (1996) സെറ്റിൽവച്ചാണ് ചിത്രത്തിന്റെ ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. എന്നാൽ ചിത്രത്തിന്റെ ബജറ്റ് പരിമിതികൾ കാരണം ഈ ചർച്ചകൾ വേണ്ടത്ര പുരോഗമിച്ചില്ല, “അക്കാലത്ത് നമ്മുടെ വ്യവസായത്തന്റെ വലുപ്പം വളരെ പരിമിതമായിരുന്നതിനാൽ മിക്ക നിർമ്മാതാക്കളും അത്തരം ബൃഹത്തായ സംരംഭങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്താൻ തയ്യാറായിരുന്നില്ല”, പ്രിയദർശൻ പറഞ്ഞു. പക്ഷേ ഈ പദ്ധതി അപ്പോഴും അവരുടെ മനസ്സിലുണ്ടായിരുന്നു. 2008 - 2009 കാലയളവിൽ സംവിധായകൻ ജയരാജ് മോഹൻലാലിനെ നായക വേഷത്തിൽ പ്രതിഷ്ടിച്ച് കുഞ്ഞാലി മരക്കാർ എന്നൊരു ചിത്രം ആസൂത്രണം ചെയ്യുകയും ടി. പി. രാജീവനെ തിരക്കഥ എഴുതാൻ നിയമിക്കുകയും ചെയ്തിരുന്നു. വിപുലമായ ഗവേഷണങ്ങൾക്കും ചർച്ചകൾക്കും ശേഷം നിർമ്മാണം ആരംഭിക്കാൻ തയ്യാറാകുകയും പൂർത്തിയായ തിരക്കഥ മോഹൻലാലിന് കൈമാറുകയും ചെയ്തശേഷം, അദ്ദേഹം ഈ പ്രോജക്റ്റിൽ താൽപര്യം കാണിക്കാതിരുന്നതിനാൽ ആ പദ്ധതി ഫലവത്തായില്ല. ആ തിരക്കഥ വ്യത്യസ്ത അഭിനേതാക്കളും അണിയറപ്രവർത്തകരേയും ഉപയോഗിച്ച് ഒരു പ്രത്യേക പ്രോജക്റ്റിന്റെ നിർമ്മാണത്തിനുവേണ്ടി പിന്നീട് ആഗസ്റ്റ് സിനിമാക്കമ്പനി രാജീവനിൽ നിന്ന് വാങ്ങിയിരുന്നു.
2013 ൽ പ്രിയദർശൻ ഒരു ഹിന്ദി ചിത്രത്തിനുപുറമെ, മോഹൻലാലിനെ നായകനാക്കി കേരള ചരിത്രത്തിലെ ഒരു കാലഘട്ടം ആധാരമാക്കി കുഞ്ഞാലി മരക്കാർ എന്നൊരു ചിത്രത്തിനായും പ്രവർത്തിക്കുന്നുണ്ടെന്നും അതിന്റെ ഗവേഷണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും വെളിപ്പെടുത്തി. ആദ്യം ഹിന്ദി സിനിമ പൂർത്തിയാക്കിയ ശേഷം ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങൾക്ക് 10 മാസം കൂടി വേണ്ടിവരുന്ന മലയാളത്തിലെ പദ്ധതി ആരംഭിക്കുമെന്ന് പ്രിയദർശൻ ടൈംസ് ഓഫ് ഇന്ത്യയോട് 2017 നവംബർ 1 ന് സ്ഥിരീകരിച്ചു. അതുവരെ ശേഖരിച്ചതും പൊതുജനങ്ങളിൽനിന്നു ലഭ്യമായതുമായ വിവരങ്ങൾ പരിമിതമായിരുന്നതിനാൽ അവർക്ക് ചരിത്രത്തിലേക്ക് കൂടുതൽ ആഴത്തിൽ നോക്കേണ്ടിവന്നു. ആകെയുള്ള നാല് മരക്കാന്മാരിൽ നിന്ന് ഏതു കുഞ്ഞാലി മരക്കാറെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നതെന്ന് തീരുമാനമായിരുന്നില്ല. ആ കാലഘട്ടത്തിൽ നടന്ന പല സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവ്യക്തമായിരുന്നതിനാൽ താൻ അവതരിപ്പിക്കുന്ന കഥ ചില വസ്തുതയുടെയും കെട്ടുകഥകളുടേയും ഒരു സമന്വയമാകുമെന്ന് പ്രിയദർശൻ പറഞ്ഞു. ഏറ്റവും രസകരമായ കഥ കുഞ്ഞാലി മരക്കാർ നാലാമന്റേതായിരിക്കുമെന്നു കണക്കുകൂട്ടിയ പ്രിയദർശൻ കുഞ്ഞാലി മരക്കാർ നാലാമനെ സിനിമയിൽ മുഖ്യ കഥാപാത്രമായി അവതരിപ്പിച്ചു. 1505 മുതൽ 1601 വരെ നീളുന്നതായിരുന്ന ഈ കഥ.
സംവിധായകൻ പ്രിയദർശൻ, മോഹൻലാൽ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സഹനിർമാതാക്കളായ സന്തോഷ് ടി. കുരുവിള, റോയ് സിജെ എന്നിവർചേർന്ന് 2018 ഏപ്രിൽ 28 ന് കൊച്ചിയിൽനടന്ന പത്രസമ്മേളനത്തിൽ ചിത്രത്തിന്റെ പേര് ഔദ്യോഗിമായി പ്രഖ്യാപിച്ചു. ആഷിർവാദ് സിനിമാസ് എന്ന കമ്പനിയുടെ കീഴിൽ നിർമ്മിക്കുന്നതും മൂൺഷോട്ട് എന്റർടൈൻമെന്റും കോൺഫിഡന്റ് ഗ്രൂപ്പും സഹനിർമാതാക്കളായ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണെന്നു പ്രഖ്യാപിക്കപ്പെടുകയും ഇത് മലയാള സിനിമയിൽ ഏറ്റവും ചെലവേറിയ ചിത്രമായി മാറുകയും ചെയ്യുമെന്ന് കണക്കാക്കപ്പെട്ടു. 2018 നവംബർ 1 ന് കേരളപ്പിറവി ദിനത്തിൽ നിർമ്മാണം ആരംഭിച്ചുവെന്ന് പറയപ്പെടുന്നു.
അന്തരിച്ച തിരക്കഥാകൃത്ത് ടി. ദാമോദരന്റെ ആദ്യകാല ചർച്ചകളിൽ നിന്നുരുത്തിരിഞ്ഞ നിരവധി സന്ദർഭങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സംവിധായകൻ പ്രിയദർശൻ സഹായ അനി ശശിയോടൊപ്പം ചിത്രത്തിന്റെ തിരക്കഥയെഴുതാൻ ആരംഭിച്ചു. പ്രീ-പ്രൊഡക്ഷന് ഏകദേശം ഏഴ് മാസവും പോസ്റ്റ് പ്രൊഡക്ഷന് എട്ട് മാസവും ആവശ്യമുള്ള ഇതിന്റെ ആദ്യ ഡ്രാഫ്റ്റ് 2018 ഏപ്രിലിൽ പൂർത്തിയായിരുന്നു. മരയ്ക്കാർ നാലാമന്റെ വിശ്വസ്തനായ ഒരു ചൈനീസ് ലെഫ്റ്റനന്റ് ചിനാലിയുടെ വേഷം ചെയ്യാൻ പറ്റിയ ഒരു ചൈനീസ് നടനെ ഇതിനിടെ സിനിമാസംഘം അന്വേഷിച്ചിരുന്നു. 2018 മെയ് മാസത്തിൽ മോഹൻലാലിനോടൊപ്പം ചിത്രത്തിലെ പ്രധാനപ്പെട്ട വേഷങ്ങൾ അവതരിപ്പിക്കേണ്ട താരങ്ങളെ കണ്ടെത്തുന്നതിനായി തെലുങ്ക് നടൻ അക്കിനേനി നാഗാർജ്ജുന, ബോളിവുഡ് താരം സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരേയും സമീപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നാഗാർജുനയുടെ വേഷത്തിനായി ചർച്ചകൾ നടത്തുന്നതിനിടെ സുനിൽ ഷെട്ടി ഈ സിനിമയുടെ കരാറിൽ ഒപ്പിട്ടതായി സ്ഥിരീകരിക്കപ്പെട്ടു. ഈ സിനിമയിലെ വേഷം അവതരിപ്പിക്കുന്നതിനായി ഷെട്ടി മുടി നീട്ടിവളർത്തിയിരുന്നു. ജൂൺമാസത്തിൽ, തനിക്ക് ഇതുവരെ തിരക്കഥ കേൾക്കാൻ അവസരം ലഭിച്ചില്ലെന്നും അതിനാൽ തിരക്കഥ വായിച്ചതിനുശേഷം മാത്രമേ കരാറിൽ ഒപ്പിടുകയുള്ളൂവെന്നും നാഗാർജുന അറിയിച്ചതായി പറയപ്പെടുന്നു. എന്നിരുന്നാലും ചർച്ചകളുടെ അവസാനം അദ്ദേഹം ഈ വേഷം സ്വീകരിച്ചില്ല. പ്രിയദർശനും ശശിയും തിരക്കഥയുടെ അവസാന ഡ്രാഫ്റ്റ് 2018 ജൂൺ ആദ്യം പൂർത്തിയാക്കിയിരുന്നു. ആ മാസത്തിൽ മധുവും പ്രഭുവും സിനിമയിൽ അഭിനയിക്കുന്ന കാര്യം ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടു, മധു കുഞ്ഞാലി മരക്കാർ I / കുട്ടിയാലി മരക്കർ എന്ന കഥാപാത്രമായും രണ്ടാമത്തേയാൾ വെളിപ്പെടുത്താത്ത ഒരു നിർണായക വേഷത്തിലും അഭിനയിക്കുമെന്നായിരുന്നു ധാരണ. എന്നിരുന്നാലും, സിനിമാ വ്യവസായത്തിൽ നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനത്തിന്റെ ഭാഗമായി മധു സിനിമയിൽ നിന്നും (മറ്റ് സിനിമകളിൽ നിന്നും) പിൻമാറി. പിന്നീട്, ഫാസിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ ഈ കഥാപാത്രത്തെ ഏറ്റെടുത്തു. അക്ഷയ് കുമാറിന് ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിരസിച്ചിരുന്നു.
2018 ജൂലൈയിൽ ദുർഗ കൃഷ്ണൻ ചിത്രത്തിലെ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കാൻ ധാരണയിലെത്തിയതായി റിപ്പോർട്ടുചെയ്യപ്പെട്ടു. നായികയടക്കം 2018 സെപ്റ്റംബർ അവസാനത്തോടെ നടീനടന്മാരുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് സിനിമാ സംഘം ലക്ഷ്യമിട്ടത്. ആ മാസത്തിൽ ചിത്രത്തിലെ കൂടുതൽ അഭിനേതാക്കൾ വെളിപ്പെടുത്തപ്പെട്ടു. അർജുൻ സർജയെ ചിത്രത്തിലെ ഒരു പ്രധാന വേഷത്തിൽ സ്ഥിരീകരിച്ചു. ഷെട്ടിയുടെയും സർജയുടെയും വേഷങ്ങൾ ചരിത്രത്തിൽ കൂടുതൽ അറിയപ്പെടാത്തതിനാൽ യഥാർത്ഥ ചരിത്ര കഥാപാത്രങ്ങളെ കെട്ടുകഥകളുമായി സമന്വയിപ്പിച്ചതിന്റെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കഥാപാത്രങ്ങൾ. രഞ്ജി പണിക്കർ, നെടുമുടി വേണു, സിദ്ദിഖ് എന്നിവരെ സഹവേഷങ്ങളിൽ സ്ഥിരീകരിച്ചു. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ചിത്രത്തിൽ "പ്രത്യേക വേഷങ്ങൾ" അവതരിപ്പിക്കുമെന്ന് പ്രിയദർശൻ വെളിപ്പെടുത്തി. പ്രണവ് യുവാവായ മരക്കാർ നാലാമനെ അവതരിപ്പിക്കുന്നു. അവർ സിനിമയിൽ ദമ്പതികളായി അഭിനയിക്കുന്നു. ഈ സിനിമയിലെ ഒരു വേഷം താൻ തന്നെയാണ് പിതാവിനോട് ആവശ്യപ്പെട്ടതെന്ന് കല്യാണി പറഞ്ഞിരുന്നു. കീർത്തി സുരേഷ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അവർ വീണ വായിക്കാൻ പഠിച്ചിരുന്നു. ചൈനീസ് നടൻ ജയ് ജെ. ജക്രിത് അവതരിപ്പിച്ച ചിനാലി / ചിയാങ് ജുവാനുമായി അവളുടെ കഥാപാത്രത്തിന് ഒരു പ്രണയബന്ധവുമുണ്ട്. മുകേഷ് ചിത്രത്തിലുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. 2018 ഒക്ടോബറിൽ പൂജാ കുമാറിനായുള്ള ഒരു വേഷത്തിനായി ചർച്ചകൾ നടത്തിയിരുന്നു. മഞ്ജു വാരിയർ ചിത്രത്തിൽ സുബൈദ എന്ന കഥാപാത്രമായി വേഷമിട്ടു. അശോക് സെൽവൻ ഒരു പ്രതിയോഗിയുടെ വേഷം അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചു. മരക്കാർ നാലാമന്റെ സംഘത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷിയാസ് കരീം എന്ന നടന് 50 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു.
2019 സെപ്റ്റംബർ 22 ന് ആശിർവാദ് സിനിമാസ് സംഘടിപ്പിച്ച് കൊച്ചിയിലെ ഗോകുലം പാർക്കിൽ നടന്ന ആഷിർവാദത്തോടെ ലാലേട്ടൻ എന്ന പരിപാടിയിൽ ഈ ചിത്രത്തിന്റെ ചില ഫുട്ടേജുകൾ പ്രത്യേകമായി പ്രദർശിപ്പിച്ചിരുന്നു. പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി 2018 ഡിസംബർ 1ന് ആരംഭിച്ചു.റാമോജി റാവു ഫിലിം സിറ്റി , ഹൈദരാബാദ്, എന്നിവയാണ് ഷൂട്ടിംഗ് ലൊക്കേഷനുകൾ. തിരു ആണ് ഛായാഗ്രഹണം നിർവഹിച്ചത്.
ഡിസംബർ 16 ന് മോഹൻലാൽ സെറ്റിൽ ചേർന്നു. പ്രധാന ഫോട്ടോഗ്രാഫി 104 ദിവസം നീണ്ടുനിന്നു. ഇത് 2019 മാർച്ച് അവസാനത്തോടെ അവസാനിച്ചു.സംവിധായകൻ പ്രിയദർശന്റെ പതിവ് സഹകാരി സാബു സിറിൽ ആയിരുന്നു ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചത്.പ്രണവും കല്യാണിയും ഉൾപ്പെടുന്ന കുറച്ച് രംഗങ്ങൾ ആദ്യം ചിത്രീകരിച്ചു. ഇവ രണ്ടും ഉൾക്കൊള്ളുന്ന ഗാനരംഗത്തിൻറ്റെ നൃത്തം സംവിധാനം നിർവ്വഹിച്ചത് ബ്രിന്ദയാണ്. ആ മാസം മധ്യത്തിൽ മോഹൻലാൽ ചിത്രത്തിൻറെ സെറ്റുകളിൽ എത്തിച്ചേർന്നു. പ്രധാന ഫോട്ടോഗ്രാഫി 104 ദിവസം നീണ്ടുനിന്നു. 2019 മാർച്ച് അവസാനത്തിലാണ് ഇത് അവസാനിച്ചത്. ചിത്രത്തിന്റെ ഭൂരിഭാഗവും രാമോജി ഫിലിം സിറ്റിയിലും, മറ്റ് ഏതാനും ശേഷിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചത് കോവളം , തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ ആണ്.
വാഗമൺ,ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളായി തെരഞ്ഞെടുത്തിരുന്നത്. ഏറ്റവും വലിയ ബജറ്റിൽ ചിത്രീകരിച്ച സിനിമ എന്ന ഖ്യാതി നേടിയ ഈ ചിത്രം മലയാള സിനിമ ചരിത്രത്തിൽ ഇടം നേടി കഴിഞ്ഞു[അവലംബം ആവശ്യമാണ്]. ഒപ്പം എന്ന ത്രില്ലർ ചിത്രത്തിന് ശേഷം പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ആണിത്. പ്രേക്ഷകരെ വിസ്മയിപ്പിച്ച ബാഹുബലിയുടെ കലാസംവിധാനം സംവിധാനം നിർവഹിച്ച സാബു സിറിൾ ആണ് ഈ ചിത്രത്തിന്റെയും കലാസംവിധാനം കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിന്റെ വിഷ്വൽ ഇഫക്റ്റുകൾ കൈകാര്യം ചെയ്യുന്നതിനായി, ഫ്രെയിംസ്റ്റോറുമായുള്ള പങ്കാളിത്തത്തിലൂടെ ആഗോളതലത്തിൽ അംഗീകാരം ലഭിച്ച പൂനെ ആസ്ഥാനമായുള്ള അനിബ്രെയിനുമായി കരാർ ഒപ്പിട്ടു. ഒരു വർഷം നീണ്ടുനിന്ന ചിത്രത്തിന്റെ വിഷ്വൽ ഇഫക്റ്റ് പ്രക്രിയകൾ പൂർത്തിയായിരുന്നു. പ്രിയദർശന്റെ മകൻ സിദ്ധാർത്ഥാണ് ഈ ചിത്രത്തിൻറെ വിഷ്വൽ എഫക്റ്റ്സ് സൂപ്പർവൈസർ.
ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ 2020 ജനുവരി 1ന് പുറത്തിറങ്ങി.മോഹൻലാൽ കുതിരപ്പുറത്തേറി വരുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. 2020 ജനുവരി 26-ന് ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. 2020 മാർച്ച് 6-ന് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ റിലീസ് ചെയ്തു.
ലോകത്ത് പടർന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചു.2020 മാർച്ച് 26-നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിക്കുവാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.ഈ ചിത്രത്തിന്റെ വിദേശ വിതരണാവകാശം ഫാർസ് ഫിലിം സ്വന്തമാക്കി.
ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നതിനു മുൻപ് തന്നെ 2019 ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. രണ്ടു പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും മികച്ച വിഎഫ്എക്സി(സിദ്ധാർഥ് പ്രിയദർശൻ)നുള്ള പുരസ്കാരവുമാണ് ലഭിച്ചത് [1].
ചിത്രം കേരളത്തിൽ ആദ്യ ദിനം ₹6.92 കോടിയും രണ്ടാം ദിനം ഏകദേശം ₹7 കോടിയും നേടി. 70-100 കോടി ബജറ്റിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 50 കോടിയിലധികം ചിത്രം നേടി. ഈ ചിത്രം ഒരു ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു.
നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.ടൈംസ് ഓഫ് ഇന്ത്യ ഈ ചിത്രത്തിന് 5 ൽ 2.5 റേറ്റിംഗ് നൽകി. ന്യൂസ് മിനിറ്റ് സിനിമയെ 5 ൽ 3 ആയി റേറ്റുചെയ്‌തു
റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. രാഹുൽ രാജ്, അങ്കിത് സൂരി, ലൈൽ ഇവാൻസ് റോഡർ എന്നിവർ ചേർന്ന് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കി. വിനീത് ശ്രീനിവാസൻ, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, ശ്രേയ ഘോഷാൽ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചത്.
പ്രതീക്ഷിച്ചതിനു വിപരീതമായി ചിത്രം സാമ്പത്തികമായി വൻ പരാജയമായിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും വന്നിരുന്നത്. സിനിമക്കെതിരെ വ്യാപകമായി ഡീഗ്രേഡിങ് നടന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം ശരാശരിയിൽ ഒതുങ്ങി. ചരിത്രവുമായി ബന്ധമില്ലാത്ത പൊള്ളയായ തിരക്കഥയും പ്രായം തളർത്തിയ കഥാപാത്രങ്ങളും കൂടാതെ കഥാപാത്രനിർണ്ണയത്തിലെ പോരായ്മകളും ചിത്രത്തിനു മങ്ങലേൽപ്പിച്ചു. എന്നിരുന്നാലും മികച്ച സാങ്കേതികതികവും V.F.X ഉം ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി എടുത്തുപറയേണ്ടതുതന്നെയാണ്. ചിത്രത്തിന് ബോക്സ്ഓഫീസിൽ വേണ്ടത്ര രീതിയിൽ മുന്നേറാൻ സാധിച്ചില്ല. അതുപോലെ തന്നെ ചിത്രത്തിന്റെ പശാത്തലസംഗീതവും ഗാനങ്ങളും മികവ് പുലർത്തിയിട്ടുണ്ട്.
This article uses material from the Wikipedia മലയാളം article മരക്കാർ അറബിക്കടലിന്റെ സിംഹം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.