ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ 34 - ആം റജിമെന്റിൽ ശിപായി ആയി ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു മംഗൽ പാണ്ഡേ (19 ജൂലൈ 1827 – 8 ഏപ്രിൽ 1857) (Hindi: मंगल पांडे).
ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയായി പലരും ഇദ്ദേഹത്തെയാണ് കണക്കാക്കുന്നത്.
മംഗൾ പാണ്ഡെ | |
---|---|
ജനനം | നാഗ്വാ, ബല്ലിയ, ഉത്തർപ്രദേശ്, ബ്രിട്ടീഷ് ഇന്ത്യ | 19 ജൂലൈ 1827
മരണം | 8 ഏപ്രിൽ 1857 | (പ്രായം 29)
തൊഴിൽ | 34 ആം ബംഗാൾ റെജിമെന്റിലെ ശിപായി |
അറിയപ്പെടുന്നത് | കലാപകാരി/ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനി |
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലുള്ള നഗ്‌വ എന്ന ഗ്രാമത്തിൽ 1827 ജൂലൈ 19-ന്, ഒരു ഭുമിഹർ ബ്രാഹ്മണ കുടുംബത്തിലായിരുന്നു മംഗൽ പാണ്ഡേയുടെ ജനനം.
1849-ൽ തന്റെ 22-ആം വയസ്സിൽ മംഗൽ പാണ്ഡേ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ചേർന്നു. 34-ആം ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ അഞ്ചാം കമ്പനിയിലാണ് ശിപായി ആയി മംഗൽ പാണ്ഡേ ഉദ്യോഗത്തിൽ പ്രവേശിച്ചത്. ഒരു സാധാരണ ശിപായി ആയിരുന്ന മംഗൽ പാണ്ഡേ, പിൽകാലത്ത് ശിപായി ലഹള എന്നറിയപ്പെട്ട ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് രാജ്യം മുഴുവൻ അറിയുന്ന ഒരു വ്യക്തിയായത്. 1857-ൽ നടന്ന് ഈ ലഹള ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരമായി കണക്കാക്കപ്പെടുന്നു. ഒരു തികഞ്ഞ ഹിന്ദു വിശ്വാസിയായ മംഗൽ പാണ്ഡേ, തന്റെ മതത്തിന്റെ വിശ്വാസങ്ങളെ ഹനിക്കുന്നരീതിയിലുള്ള ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങൾക്കെതിരേ പ്രതിഷേധിച്ചതാണ് ഈ സമരത്തിന്റെ മൂലകാരണം.
1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്നത്. ശിപായിലഹള എന്നാണ് ബ്രിട്ടീഷുകാർ ഈ സമരത്തെ വിളിച്ചിരുന്നത്. മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു.
1857 മാർച്ച് 29ന് കൽക്കട്ടക്കടുത്തുള്ള ബാരഖ്പൂർ എന്ന സൈനികതാവളത്തിൽ മംഗൽ പാണ്ഡേ തന്റെ മേധാവിയും, 34 ആം റെജിമെന്റിന്റെ ഓഫീസറുമായ ലഫ്ടനന്റ്, ബോഗിനെതിരേ വെടിയുതിർത്തു. എന്നാൽ മംഗൽ പാണ്ഡേക്ക് ലക്ഷ്യം കണ്ടെത്താനായില്ല. തിരികെ വെടിവെച്ച ബോഗിന്റെ ലക്ഷ്യവും പാഴായി. എന്നാൽ ബോഗിന്റ കുതിരക്ക് വെടിയേറ്റിരുന്നു. താഴെ വീണ ബോഗിനെ മംഗൽ തന്റെ വാളുകൊണ്ട് പരുക്കേൽപ്പിക്കാൻ ശ്രമിച്ചു. ഈ സമയം അടുത്തുണ്ടായിരുന്നു മറ്റൊരു സൈനികനായിരുന്ന ഷെയ്ക് പാൾത്തു മംഗൽ പാണ്ഡേയെ തടയുകയുണ്ടായി. ഈ വിവരം അറിഞ്ഞ് പരേഡ് മൈതാനത്തെത്തിയ സെർജന്റ് മേജർ ജോയ്സി ഹെർസെ ഇന്ത്യാക്കാരനായ ഇഷാരി പാണ്ഡേയോട് മംഗൽ പാണ്ഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ ഇഷാരി തന്റെ മേലധികാരിയുടെ ഉത്തരവിനെ നിരസിച്ചു. മറ്റു ശിപായിമാർ മംഗൽ പാണ്ഡേയെ വിട്ടയക്കാൻ ഷെയ്ക്ക് പാൾത്തുവിനോട് ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായില്ല. ഉടൻ തന്നെ അവർ അയാൾക്കു നേരെ കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി. ജോയ്സിയുടെ ഉത്തരവിനെ ആരും തന്നെ അനുസരിക്കാൻ തയ്യാറായില്ല, തന്റെ ആജ്ഞയെ അനുസരിക്കാത്തവരെ വെടിവെക്കുമെന്ന് അയാൾ ആക്രോശിക്കാൻ തുടങ്ങി. ഈ സമയത്ത് തന്റെ തോക്കിൽ നിന്ന് മംഗൽ സ്വയം വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നിസ്സാരമായ പരുക്കേറ്റ മംഗൽ പാണ്ഡേയെ അറസ്റ്റ് ചെയ്തു.
ബംഗാൾ സൈന്യത്തിൽ പുതിയതായി എത്തിയ എൻഫീൽഡ്-പി-53 തോക്കുകളിൽ ഉപയോഗിക്കുന്ന തിരകളെക്കുറിച്ചുള്ള ദുരീകരിക്കാത്ത സംശയങ്ങളായിരുന്നു മംഗൽ പാണ്ഡേയുടെ പെരുമാറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തോക്കുകളിൽ ഉപയോഗിക്കുന്നതിനു മുമ്പായി തിരകൾ പൊതിഞ്ഞിരിക്കുന്ന കടലാസുകൊണ്ടുള്ള ആവരണം പട്ടാളക്കാർ കടിച്ചു തുറക്കേണ്ടിയിരുന്നു. ഈ കടലാസ് ആവരണത്തിൽ പന്നിയുടേയും, പശുവിന്റേയും കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന കിംവദന്തി പട്ടാളക്കാർക്കിടയിൽ പെട്ടെന്നു പടർന്നു. ഹിന്ദു മതത്തിൽ പശു ഒരു വിശുദ്ധ മൃഗമായി കണക്കാക്കിയിരുന്നു, മുസ്ലിം സമുദായത്തിൽ പന്നി ഒരു വർജ്ജിക്കപ്പെട്ട മൃഗവുമായിരുന്നു. തങ്ങളുടെ മതവികാരങ്ങളെ ഹനിക്കാനുള്ള ബ്രിട്ടീഷുകാരുടെ മനപൂർവ്വമുള്ള ഒരു ശ്രമമായി യാഥാസ്ഥിതിക ഹിന്ദു, മുസ്ലിം സമുദായക്കാർ കരുതി. ഈ കടലാസ് ആവരണത്തിൽ മെഴുകും, ആടിന്റെ മാംസത്തിൽ നിന്നെടുക്കുന്ന കൊഴുപ്പും മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. ഹിന്ദുക്കളേയും, മുസ്ലിങ്ങളേയും തങ്ങളുടെ മതത്തെ ധിക്കരിക്കുക വഴി, ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം നടത്താനുള്ള ശ്രമമായി പോലും ഈ സംഭവം വ്യാഖ്യാനിക്കപ്പെട്ടു. അതുപോലെ, പട്ടാളക്കാർക്കു ഭക്ഷണത്തിനായി നൽകിയ ഗോതമ്പു പൊടിയിൽ പശുവിന്റെ എല്ലു പൊടിച്ചു ചേർത്തിരുന്നുവെന്ന വ്യാജവാർത്തയും പ്രചരിക്കപ്പെട്ടു.
56ആം ബംഗാൾ ഇൻഫൻട്രിയിലെ ക്യാപ്ടനായിരുന്ന വില്ല്യം ഹാലിഡേയുടെ ഭാര്യ, ഉറുദുവിൽ അച്ചടിച്ച ബൈബിൾ ശിപായിമാർക്കിടയിൽ വിതരണം ചെയ്തിരുന്നു. ഇത്തരം നടപടികൾ, ബ്രിട്ടീഷുകാരെക്കുറിച്ചുള്ള ശിപായിമാരുടെ സംശയം കൂടുതൽ വർദ്ധിപ്പിച്ചു.
34 ആം ബംഗാൾ നേറ്റീവ് ഇൻഫെൻട്രി പിരിച്ചുവിട്ടു. തങ്ങളുടെ മേലധികാരിക്കെതിരായി ഉണ്ടായ ഒരു ആക്രമണത്തെ ചെറുക്കുന്നതിൽ ശിപായിമാർ പരാജയപ്പെട്ടു എന്നതായിരുന്നു കാരണം. ബ്രിട്ടീഷ് സർക്കാർ ഉപയോഗിച്ച ഒരു അന്വേഷണകമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. മംഗൾ പാണ്ഡേയെ പിടികൂടിയ ഷെയ്ക്ക് പാൾത്തുവിന് ഉടനടി തന്നെ ഹവിൽദാർ എന്ന തസ്തികയിലേക്ക് ഉദ്യോഗകകയറ്റം നൽകി. 34 ആം ബംഗാൾ നേറ്റീബ് ഇൻഫെൻട്രിയെക്കുറിച്ച് വളരെ നല്ല അഭിപ്രായം തന്നെയാണ് സർക്കാരിനുണ്ടായിരുന്നതെങ്കിലും, മംഗൾ പാണ്ഡേ സംഭവം ആ റെജിമെന്റിൽ ബ്രിട്ടീഷുകാർക്കുണ്ടായ വിശ്വാസത്തെ തല്ലിക്കെടുത്തി.
മംഗൽ പാണ്ഡേയുടെ പ്രവൃത്തി അപ്രതീക്ഷിമായിരുന്നു. അത്തരമൊരു നടപടിക്കു തുനിയുന്നതിനു മുമ്പ് പാണ്ഡേ, തന്റെ സഹപ്രവർത്തകരുമായി ഒരു വട്ടം പോലും ആലോചിച്ചിരുന്നില്ല. മംഗൾ പാണ്ഡേയുടെ പ്രവർത്തിയോടുള്ള പിന്തുണക്കുപരി ബ്രിട്ടീഷ് മേധാവികളോടുള്ള ദേഷ്യമായിരുന്നു മറ്റു ശിപായിമാരെ വെറും കാഴ്ചക്കാരായി മാറ്റാനുള്ള കാരണമായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നത്.
1857 മേയിൽ മീറഠിൽ നടന്ന ലഹളയുടെ പൊട്ടിപ്പുറപ്പെടലിന് മംഗൽ പാണ്ഡെക്ക് യഥാർത്ഥത്തിൽ ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് സമർത്ഥിക്കപ്പെടുന്ന വാദമുഖങ്ങളുണ്ട്. പക്ഷെ ഭൂരിഭാഗം സ്വാതന്ത്ര്യ സമര അനുബന്ധ രചനകളിലും 1857-ലെ ശിപായി ലഹളയുണ്ടായതിൻ്റെ പല വിധ സാഹചര്യങ്ങളിൽ ഒന്നായി മംഗൾ പാണ്ഡെയുടെ വധശിക്ഷ ചൂണ്ടിക്കാട്ടുന്നുണ്ട്.
This article uses material from the Wikipedia മലയാളം article മംഗൽ പാണ്ഡേ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.