ഒരു ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനാണ് സർ ജോർജ് പേജറ്റ് തോംസൺ (Thomson,George Paget :1892 - 1975).
ഇലക്ട്രോണിന്റെ തരംഗസ്വഭാവം പരീക്ഷണങ്ങളിലൂടെ തെളിയിച്ചതിന് സി.ജെ. ഡേവിസ്സനുമായി 1937-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു.
സർ ജോർജ് പേജറ്റ് തോംസൺ | |
---|---|
ജനനം | |
മരണം | 10 സെപ്റ്റംബർ 1975 | (പ്രായം 83)
ദേശീയത | യുണൈറ്റഡ് കിങ്ഡം |
കലാലയം | University of Cambridge |
അറിയപ്പെടുന്നത് | Electron diffraction |
പുരസ്കാരങ്ങൾ | The Franklin Institute Awards |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഫിസിക്സ് |
സ്ഥാപനങ്ങൾ | University of Aberdeen University of Cambridge Imperial College London |
ഡോക്ടർ ബിരുദ ഉപദേശകൻ | John Strutt, 3rd Baron Rayleigh |
ഡോക്ടറൽ വിദ്യാർത്ഥികൾ | Ishrat Hussain Usmani |
നോബൽ സമ്മാന ജേതാവായ സർ ജെ.ജെ. തോംസണിന്റെയും റോസ് എലിസബത്ത് പേജറ്റിന്റെയും പുത്രനായി 1892 മേയ് 3-ന് കേംബ്രിജിൽ ജി.പി. തോംസൺ ജനിച്ചു. 1975-ൽ അദ്ദേഹം നിര്യാതനായി.
സർ തോംസൺ ട്രിനിറ്റി കോളജിലെ വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ കീഴിൽ ഗവേഷണമാരംഭിച്ചു. അപ്പോഴേക്കും ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. അക്കാലമത്രയും (1914-18) അദ്ദേഹം യുദ്ധസംബന്ധമായ പ്രവർത്തനങ്ങളിൽ മുഴുകി. യുദ്ധാനന്തരം വീണ്ടും ശാസ്ത്രഗവേഷണങ്ങൾക്കായി കേംബ്രിജിലെ കോർപ്പസ് ക്രിസ്റ്റി കോളജിലെത്തി. 1922-ൽ അബർഡീൻ സർവകലാശാലയിലും 1930-ൽ ലണ്ടൻ സർവകലാശാലയിലും പ്രൊഫസറായി നിയമിതനായി.
രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടെ തോംസൺ ആണവോർജവുമായി ബന്ധപ്പെട്ട് രൂപവത്കൃതമായ ആദ്യ ബ്രിട്ടിഷ് കമ്മിറ്റിയുടെ (MAUD Committee) ചെയർപേഴ്സനായി നിയമിക്കപ്പെട്ടു. വേർതിരിക്കപ്പെട്ട യുറേനിയം 235-ൽ നിന്ന് അണുബോംബ് നിർമ്മിക്കുന്നതിനുള്ള സാധ്യത വെളിപ്പെടുത്തുന്ന റിപ്പോർട്ട് 1941-ൽ സമർപ്പിച്ചു. റേഡിയോ ബോർഡിന്റെ വൈസ് ചെയർപേഴ്സനായും പിന്നീട് വ്യോമമന്ത്രാലയത്തിന്റെ ശാസ്ത്രോപദേഷ്ടാവായും നിയമിതനായി.
ദ്രവ്യത്തിന് കണ സ്വഭാവത്തോടൊപ്പം തരംഗ സ്വഭാവം കൂടി ഉണ്ടെന്ന പരികല്പന ലൂയി ദി ബ്രോയ് അവതരിപ്പിച്ച കാലമായിരുന്നു അത്. എന്നാൽ പരീക്ഷണഫലങ്ങൾ സൈദ്ധാന്തിക നിഗമനങ്ങൾ ശരിയെന്നു സ്ഥാപിക്കുന്നതിൽ ആദേഹം പരാജയപ്പെട്ടു. ഇലക്ട്രോൺ തരംഗങ്ങളുടെ നന്നേ ചെറിയ തരംഗദൈർഘ്യത്തിന് അനുയോജ്യമായ ഗ്രേറ്റിങ്ങുകൾ ലഭ്യമല്ലാത്തതാണ് പരാജയത്തിനു കാരണമെന്ന് തോംസൺ ഊഹിച്ചു. ഒരു ക്രിസ്റ്റലിലെ ആറ്റങ്ങളുടെ അടുക്കുകൾ അഥവാ ദ്വിമാനതലങ്ങൾ തമ്മിലുള്ള അകലം നന്നേ ചെറുതായതുകൊണ്ട് ഒരു ഗ്രേറ്റിങ് പോലെ ക്രിസ്റ്റൽ പ്രവർത്തിക്കുമെന്നും ഇലക്ട്രോൺ തരംഗങ്ങളെ അത് വിഭംഗനത്തിന് (diffraction) വിധേയമാക്കുമെന്നും തോംസൺ മനസ്സിലാക്കി. തുടർന്ന്, നേർത്ത ലോഹത്തകിടിലൂടെ ഇലക്ട്രോൺ ബീം കടത്തിവിട്ടുകൊണ്ടു നടത്തിയ പരീക്ഷണങ്ങളിൽ വിഭംഗന ഫ്രിഞ്ചുകൾ ദൃശ്യമായി. ഇലക്ട്രോണുകളുടെ ദി ബ്രോയ് ഫോർമുലയെയും ഈ തരംഗങ്ങൾ സാധൂകരിച്ചു. ഇപ്പോൾ പലതരം ക്രിസ്റ്റലുകളുടെ ആന്തരികഘടനയും പ്രതലഘടനയും മനസ്സിലാക്കാൻ ഇലക്ട്രോൺ വിഭംഗനം പ്രയോജനപ്പെടുന്നു.
തോംസണിന്റെ കണ്ടുപിടിത്തത്തിനു സമാന്തരമായും എന്നാൽ സ്വതന്ത്രമായും അമേരിക്കൻ ശാസ്ത്രജ്ഞരായ സി.ജെ. ഡേവിസ്സനും ജെർമറും ഇതേ നിഗമനങ്ങളിലെത്തിയിരുന്നു. എന്നാൽ, നിക്കൽ ക്രിസ്റ്റൽ ഉപയോഗിച്ചുള്ള വ്യത്യസ്തമായൊരു രീതിയാണ് ഡേവിസ്സൻ അവലംബിച്ചത്. സമകാലീനമായി രണ്ട് പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ, ഇലക്ട്രോൺതരംഗ കണ്ടുപിടിത്തത്തിന് 1937-ലെ നോബൽ സമ്മാനം ഇരുവർക്കുമായി നല്കപ്പെട്ടു. 1946 മുതൽ തോംസൺ നിയന്ത്രിത താപ അണുകേന്ദ്രീയ അഭിക്രിയകളെ (thermonuclear) കുറിച്ചുള്ള പരീക്ഷണങ്ങളിൽ മുഴുകി. 1929-ൽ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ചില പ്രധാന കൃതികൾ:-
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ജോർജ് പേജറ്റ് തോംസൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
This article uses material from the Wikipedia മലയാളം article ജോർജ് പേജറ്റ് തോംസൺ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.