അഫ്ഗാനിസ്താനിൽ കാബൂളിന് വടക്കുകിഴക്കായുള്ള ഒറ്റപ്പെട്ട മലകളിൽ, ഹിന്ദുകുഷ് നീർത്തടപ്രദേശത്തിന് തെക്കായി, പടിഞ്ഞാറ് അലിംഗാർ നദിക്കും കിഴക്ക് കുനാർ നദിക്കുമിടയിലായി വസിക്കുന്ന ഒരു ജനവംശമാണ് നൂറിസ്താനികൾ.
സമീപപ്രദേശത്തുള്ള ജനങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഭാഷയും, സംസ്കാരവുമുള്ള ഇവരെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. 1979-നു മുൻപുള്ള ഒരു കണക്കനുസരിച്ച് നൂറിസ്താനികളുടെ ജനസംഖ്യ ഏതാനും ലക്ഷങ്ങളാണ്. ഇവർ ദ്രാവിഡപാരമ്പര്യമുള്ളവരാണെന്നും കരുതപ്പെടുന്നു.
നൂറിസ്താനികൾ |
---|
ആകെ ജനസംഖ്യ |
ഏകദേശം 150,000–300,000 |
സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ |
നൂറിസ്താൻ, ലാഘ്മാൻ പ്രവിശ്യ |
ഭാഷകൾ |
നൂറിസ്താനി ഭാഷകൾ, പഷ്തു |
മതങ്ങൾ |
ഇസ്ലാം |
അനുബന്ധവംശങ്ങൾ |
കലാശ്, പാഷായ്, ഇറാനിയൻ ജനവംശങ്ങൾ |
വെളിച്ചത്തിന്റെ ദേശം എന്ന് അർത്ഥമുള്ള നൂറിസ്താൻ എന്നാണ് ഇവർ വസിക്കുന്ന പ്രവിശ്യ ഇന്ന് അറിയപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം കാഫിറിസ്താൻ എന്നായിരുന്നു മറ്റുള്ളവർ ഈ പ്രദേശത്തെ വിളിച്ചിരുന്നത്. അക്കാലത്ത് ഇവിടുത്തുകാർ ഇസ്ലാം മതവിശ്വാസികളല്ലാതിരുന്നു എന്നതാണ് ഇതിനു കാരണം. കള്ളന്മാരും കൊലപാതകികളും മദ്യപാനികളും അഗ്നിയെ ആരാധിക്കുന്നവരുമായ കാഫിറുകൾ എന്നാണ് മറ്റുള്ളവരുടെയിടയിൽ ഇവർ അറിയപ്പെട്ടിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ അഫ്ഗാനികൾ ഇവരെ ആക്രമിച്ചുകീഴടക്കുകയും ഇവർ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു.
ഇവർ കാംബോജർ, കാവിറുകൾ എന്നിങ്ങനെയുള്ള പേരുകളിലായിരുന്നു മുൻപ് അറിയപ്പെട്ടിരുന്നത് എന്നു കരുതുന്നു. മുൻപ് നൂറിസ്താനികൾ, അവർ ഇന്ന് വസിക്കുന്ന പ്രദേശത്തേക്കാൾ കൂടുതൽ വിശാലമായ പ്രദേശത്തായിരുന്നിരിക്കണം വസിച്ചിരുന്നത്. മദ്ധ്യ അഫ്ഗാനിസ്താനിലെ ആദ്യകാലനിവാസികളായിരിക്കാം ഇവർ എന്നും കരുതുന്നു. ഇവരുടെ വിശ്വാസവും അങ്ങനെത്തന്നെയാണ്. മുസ്ലീങ്ങളുടെ അധിനിവേശം നിമിത്തം ഇന്നത്തെ നൂറിസ്താനിലെ കുന്നിൻപ്രദേശങ്ങളിലേക്ക് കാലക്രമേണ ഇവർക്ക് പിൻവലിയേണ്ടിവന്നു. വിഗ്രഹാരാധകർക്ക്, മുസ്ലീങ്ങൾ പൊതുവേ വിളിക്കുന്ന കാഫിർ എന്ന പേര് കാംബോജർ എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് കരുതുന്നു. 1020-ൽ ദാരാ ഇ നൂറിൽ എത്തിയ ഗസ്നിയിലെ മഹ്മൂദിന്റെ ചരിത്രകാരന്മാരാണ് ഇവരെ ആദ്യമായി കാഫിറൂകൾ എന്ന് വിളിക്കാൻ തുടങ്ങിയത്.
1398-ൽ തന്റെ ദില്ലിയിലേക്കുള്ള ആക്രമണവേളയിൽ തിമൂറി സാമ്രാജ്യസ്ഥാപകനായ തിമൂർ, നൂറിസ്താനികളെ ആക്രമിച്ചിരുന്നു. തിമൂറിന്റെ ആക്രമണം വിജയകരമായിരുന്നെങ്കിലും പിന്നെയും 500-ഓളം വർഷങ്ങൾ ഇവർ തങ്ങളുടെ വിശ്വാസരീതി പിന്തുടർന്നു.
ഇവർക്കു പുറമേ പതിനഞ്ചും പതിനാറും നൂറ്റാണ്ടിൽ കാശ്ഗാർ സുൽത്താന്റെ മകനടക്കം നിരവധി ഇസ്ലാമികനേതാക്കൾ ഇവർക്കെതിരെ ആക്രമണം നടത്തിയിട്ടുണ്ട്. മുഗൾ ഭരണകാലത്ത് അക്ബറിന്റേയും ജഹാംഗീറിന്റേയും ദൂതന്മാർ, കാഫിറുകളെ സന്ദർശിച്ചിട്ടുണ്ട്.
1839-ലാണ് കാഫിറുകൾ വീണ്ടും ചരിത്രത്തിൽ ഇടം കാണുന്നത്. 1839-ൽ ഇവർ ജലാലാബാദിലെ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന സർ വില്യം മാഗ്നാഘ്ടണോട് തങ്ങളുടെ നാട്ടിലെത്തിയ വെളൂത്തവരായ ഭരണാധികാരികളോടെ ബന്ധം സ്ഥാപിക്കുനന്തിന് ഒരു പ്രതിനിധിസംഘത്തെ അയച്ചു. എന്നാൽ മാഗ്നാഘ്ടൺ ഇതിനോട് നല്ല രീതിയിൽ പ്രതികരിച്ചില്ല. അതിനാൽ, ബ്രിട്ടീഷുകാരുടെ ആധിപത്യകാലത്ത് ഇവരെക്കുറിച്ചുള്ള വാർത്തകൾ കേട്ടില്ല. പിൽക്കാലത്ത് ഗിൽഗിതിലെ ഏജന്റായിരുന്ന സർ ജോർജ് റോബർറ്റ്സൺ ഇവരെ സന്ദർശിക്കുകയും ഇവരെക്കുറിച്ച് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
1895-96 കാലത്ത് അമീർ അബ്ദ് അൽ റഹ്മാന്റെ നേതൃത്വത്തിൽ അഫ്ഗാനികൾ നൂറിസ്താൻ പ്രദേശം പിടിച്ചടക്കിയതോടെയാണ് ഇവർ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരായത്..
നൂറിസ്താനികൾ ഇസ്ലാം മതം നിർബന്ധിതമായി സ്വീകരിക്കുന്നതിനു മുൻപുള്ള കാലത്തെ ഇവരുടെ സംസ്കാരത്തെയും ജീവിതരീതിയ്യും കുറിച്ച് ഇന്ന് വളരെക്കുറിച്ച് അറിവുകളേയുള്ളൂ. ഇവരുടെ സമൂഹം ഗോത്രരീതിയിലുള്ളതായിരുന്നു. സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനം വളരെ താഴെയായിരുന്നു. ബഹുഭാര്യത്വവും ബഹുഭർതൃത്വവും ഇവർക്കിടയിൽ സാധാരണമായിരുന്നു.
1830-ൽ പെഷവാറിൽ നിന്നും കാബൂളിലെത്തിയ അലക്സാണ്ടർ ബർണസ് (Alexander Burnes), കാഫിറുകൾ ഏറ്റവും അപരിഷ്കൃതരായ ജനങ്ങളായിരുന്നുവെന്നാണ് പരാമർശിക്കുന്നത്. ഇവർ കരടിയേയും കുരങ്ങിനേയും ഭക്ഷിച്ചിരുന്നെന്നും, വില്ലാളികളായ ഇവർ ശത്രുക്കളുടെ തലയറുത്തിരുന്നു എന്നും അദ്ദേഹം പറയുന്നു. അഫ്ഗാനിസ്താനിലെ ആദിമനിവാസികളായ ഇവർ അലക്സാണ്ടറുടെ സംഘത്തിന്റെ പിന്മുറക്കാരാണെന്നും ബർണസ് കൂട്ടിച്ചേർക്കുന്നു
ഇവർ ഗ്രീക്കുകാരെപ്പോലെയിരിക്കുന്നു എന്നും വിഗ്രഹാരാധന നടത്തിയിരുന്നെന്നും വെള്ളിപ്പാത്രങ്ങളിൽ വീഞ്ഞ് കുടിച്ചിരുന്നു എന്നും കസേര, മേശ തുടങ്ങിയവ ഉപയോഗിച്ചിരുന്നെന്നും സമീപവാസികൾക്ക് മനസ്സിലാകാത്ത ഭാഷയായിരുന്നു സംസാരിച്ചിരുന്നതെന്നും മൗണ്ട്സ്റ്റ്യുവാർട്ട് എൽഫിൻസ്റ്റോൺ രേഖപ്പെടുത്തിയിട്ടുണ്ട്.
ജന്തുബലി, പൂജകൾ, പൂജാരിമാർ തുടങ്ങിയവയൊക്കെ ഇവരുടെ ആചാരങ്ങളിൽ ഉൾപ്പെട്ടിരുന്നതിനാൽ പുരാതന ഇന്തോ ഇറാനിയൻ മതവുമായി ഇവരുടെ മതത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കരുതുന്നു. നൂറിസ്താനികളുടെ പൗരാണികദൈവങ്ങളുടെ പേരുകൾക്കും ഹിന്ദുമതമടക്കമുള്ള പുരാതന ഇന്തോഇറാനിയൻ മതത്തിലെ ദൈവങ്ങളുടെ പേരുമായി സാമ്യമുണ്ട്. ഇമ്ര, മാറ, യമ്രായ് എന്നീ പേരുകളിലുള്ള ഇവരുടെ പ്രധാന ദേവന്റെ[൩] പേര് ഹിന്ദുക്കളുടെ മരണദേവനായ യമന്റെ പേരിനോട് സാമ്യം പുലർത്തുന്നു. അതുപോലെ ഇന്ദ്രനോട് സാമ്യം പുലർത്തുന്ന ഇന്ദ്ര് എന്ന ഒരു ദേവനും ഇവർക്കുണ്ടായിരുന്നു. അനവധി ദേവന്മാർക്കും ദേവതകൾക്കും പുറമേ രാക്ഷസരും, ആത്മാക്കളും ഇവരുടെ വിശ്വാസത്തിന്റെ ഭാഗമായിരുന്നു ഇവരുടെ ആചാരങ്ങളിൽ നിരവധി ഉത്സവങ്ങളുണ്ട്. പാട്ടും നൃത്തവും ഇവർ വളരെ ഇഷ്ടപ്പെടുന്നു. ഇവരുടെ മതാചാരങ്ങൾ, ഇന്നും ചില ഒറ്റപ്പെട്ട താഴ്വരകളിൽ ആചരിക്കുന്നുണ്ട്.
കാഫിരി ഭാഷകൾ എന്നു വിളിച്ചിരുന്ന, ഇന്തോ ഇറാനിയൻ ഭാഷാകുടുംബത്തില്പ്പെട്ട ഒരു കൂട്ടം ഭാഷകാളാണ് ഇവർ സാംസാരിക്കുന്നത്. ഈ ഭാഷകൾക്ക് ഇന്തോ ഇറാനിയൻ കുടുംബത്തിലെ ഒരു വിഭാഗമായ ഇന്തോ ആര്യൻ ഭാഷകളുമായും സാമ്യമുണ്ടെങ്കിലും വേറിട്ടൊരു വിഭാഗമായാണ് ഈ ഭാഷകളെ പരിഗണിക്കാറുള്ളത്.
കാതി, പ്രസൂൻ, വൈഗാലി, ഗംബിരി, അശ്കുൻ എന്നിങ്ങനെ അഞ്ചു കാഫിരിഭാഷകളുണ്ട്. ഓരോ ഭാഷ സംസാരിക്കുന്നവരിലും സാമൂഹികവും സാംസ്കാരികവുമായ വ്യത്യാസങ്ങളും കാണുന്നുണ്ട്.[൨] കാതി ഭാഷക്കാർ പൊതുവേ കറുത്ത വസ്ത്രം ധരിക്കുന്നവരാണ്. അതുകൊണ്ട് കറുത്ത വസ്ത്രധാരികൾ എന്ന അർത്ഥത്തിൽ ഇവരെ സിയാ പുഷ് എന്ന് പേർഷ്യൻ ഭാഷയിലും തോർകാഫിർ എന്ന് പഷ്തോ ഭാഷയിലും വിളിക്കുന്നു. വെളുത്ത വസ്ത്രം ധരിക്കുന്ന മറ്റുള്ളവരെ സഫേദ് പുഷ് (പഷ്തോ:സ്പിൻകാഫിർ) എന്നാണ് വിളിക്കുന്നത്. കാതി ഭാഷ, നൂറിസ്താന്റെ വടക്കുകിഴക്കും വടക്കുപടിഞ്ഞാറൂം ഭാഗങ്ങളിലാണ് സംസാരിക്കപ്പെടുന്നത്. മേഖലയിലെ പൊതുഭാഷയായും ഇത് ഉപയോഗിക്കപ്പെടുന്നു. അഫ്ഗാനിസ്താനിലെ മാർക്സിസ്റ്റ് ഭരണകാലത്ത് ഈ ഭാഷയെ ഒരു ഔദ്യോഗികഭാഷയാക്കിയിരുന്നു. കാതി ഭാഷക്കാരുടേയും, നൂറിസ്താന്റെ തന്നെയും പ്രധാന കേന്ദ്രം, ബശ്ഗൽ താഴ്വരയിലെ കാംഗ്രോം അഥവാ കാംദേശ്[൧] ഗ്രാമമാണ്. കാതി ഭാഷക്കാർ, അവരുടെ പൂർവികരുടെ വൻപ്രതിമകൾ മരത്തിൽ നിർമ്മിച്ചിരുന്നു.. മരണമടഞ്ഞവരുടെ കുഴിമാടത്തിനു മുകളിലായിരുന്നു ഇത്തരം മരപ്രതിമകൾ പ്രതിഷ്ഠിച്ചിരുന്നത്. കുതിരപ്പുറത്തേറിയ രീതിയിലാണ് പൊതുവേ ഈ പ്രതിമകൾ കണ്ടുവരുന്നത്. ഇസ്ലാമിക ആക്രമണകാലത്ത് ഇത്തരത്തിലുള്ള അനവധി പ്രതിമകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
കാതി ഭാഷക്കാരുടെ ആവാസമേഖലക്കിടയിലുള്ള ഒരു ഒറ്റപ്പെട്ട താഴ്വരയിലാണ് പ്രസൂൻ ഭാഷക്കാർ വസിക്കുന്നത്. കാഫിറിസ്താന്റെ മതകേന്ദ്രമായിരുന്നു ഈ താഴ്വര. താഴ്വരയിലെ കുശ്തെകി എന്ന സ്ഥലത്ത് ഇവരുടെ പ്രധാന ദൈവമായ മാര (ഇമ്രാ)യുടെ ആരാധനാലയും ഉണ്ടായിരുന്നു. പ്രസൂൻ ഭാഷക്കാർ മതത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. കാതി ഭാഷക്കാരുടേതു പോലെ ഇവർ പൂർവികരുടെ പ്രതിമകൾ നിർമ്മിച്ചിരുന്നില്ല. മറിച്ച് ദൈവങ്ങളുടെ പ്രതിമകളായിരുന്നു. ഇവർ തീർത്തിരുന്നത്.
പ്രസൂനുകളുടെ വാസസ്ഥലത്തിന് തെക്കാണ് വൈഗാലി, ഗംബിരി, അശ്കുൻ എന്നീ ഭാഷക്കാർ വസിച്ചിരുന്നത്. ഇതിൽ വൈഗലിയും ഗംബിരിയും ഏതാണ്ട് ഒരുപോലെയുള്ള ഭാഷകളാണ് അതുകൊണ്ട് ഇവയെ ഒരൊറ്റ ഭാഷയായും കണക്കാക്കാറുണ്ട്.
വൈഗാലികളും അശ്കുനുകളൂം മാത്രമായിരുന്നു, തെക്ക് കാബൂൾ താഴ്വരയിലെ മറ്റു ജനവിഭാഗങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നത്. എന്നാൽ ഈ ബന്ധം അത്ര സമാധാനപൂർണമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇവരുടെ സമൂഹം ആയോധനവിദ്യക്ക് പ്രാധാന്യം നൽകിയിരുന്നു. പോരാളികൾക്ക് സമൂഹത്തിൽ ഉന്നതസ്ഥാനം നൽകിയിരുന്നു. അതുകൊണ്ടു തന്നെ കാതികളിൽ നിന്നും പ്രസൂനുകളിൽ നിന്നും വ്യത്യസ്തമായി ജീവിച്ചിരിക്കുന്ന വ്യക്തികളുടെ പ്രതിമകളായിരുന്നു ഇവർ നിർമ്മിച്ചിരുന്നത്.
This article uses material from the Wikipedia മലയാളം article നൂറിസ്താനി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.