നിപാ വൈറസ് (ഇംഗ്ലീഷ്: Nipah Virus അഥവാ NiV) ഹെനിപാ വൈറസ് (Henipavirus) ജീനസിലെ ഒരു ആർ.
എൻ. എ. വൈറസ് ആണ്. മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു . കേരളത്തിൽ 2018 മെയ് മാസത്തിൽ നിപാ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടു. മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നത് കൊണ്ടാണ് പേരു വന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാ വൈറസ് പകരുന്നത്.
Henipavirus | |
---|---|
ഹെനിപ്പാവൈറസിൻ്റെ ഇലക്ട്രോൺ മൈക്രോസ്കോപ്പിക്ക് ചിത്രം. നിപാവൈറസ് ഇതേ ജനുസ്സിൽ പെട്ടതാണ്. | |
Virus classification | |
Group: | Group V ((−)ssRNA) |
Order: | Mononegavirales |
Family: | Paramyxoviridae |
Genus: | Henipavirus |
Type species | |
Hendra henipavirus | |
Species | |
Cedar henipavirus |
മലേഷ്യയിലെ കമ്പുങ് സുങായ് നിപാ എന്ന ഗ്രാമത്തിൽ 1998 ലാണ് ഈ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നതും പിന്നീട് 1999 -ൽ വൈറസിനെ വേർതിരിച്ചെടുക്കുന്നതും. ആ ഗ്രാമത്തിലെ പന്നിവളർത്തുന്ന കർഷകരിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. പന്നികൾക്ക് ഈ രോഗം ബാധിക്കപ്പെട്ടിരിക്കാം എന്നു കരുതി രോഗ സംക്രമണം തടയാൻ ദശലക്ഷക്കണക്കിനു പന്നികളെ അക്കാലത്ത് മലേഷ്യയിൽ കൊന്നൊടുക്കുകയുണ്ടായി.
1997 ലെ ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും കൃഷിയിടങ്ങളിലേക്കിറങ്ങി. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ കൂടി കൃഷിയിടങ്ങളിലേക്ക് എത്തി. അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി ചത്തൊടുങ്ങി. സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോളാണ് ഈ അവസ്ഥ ഏറെ ഭീഷണമായത് . 1999 ൽ, 257 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 105 ആളുകൾ മരണപ്പെടുകയും ചെയ്തു. മലേഷ്യയിലെ കാമ്പുങ് ബാറു സുങ്ഹായ് നിപാ എന്ന പ്രദേശത്തെ ഒരു രോഗിയിൽ നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് നിപ്പാ വൈറസ് എന്ന പേര് നൽകി. .
Genus | Species | Virus (Abbreviation) |
Henipavirus | Cedar henipavirus | Cedar virus (CedV) |
Ghanaian bat henipavirus | Kumasi virus (KV) | |
Hendra henipavirus* | Hendra virus (HeV) | |
Mojiang henipavirus | Mòjiāng virus (MojV) | |
Nipah henipavirus | Nipah virus (NiV) |
Table legend: "*" denotes type species.
പാരാമിക്സോവൈറിഡേ ഫാമിലിയിലെ അംഗമാണ് നിപാ വൈറസ്. ഇവ വ്യത്യസ്ത ഘടനയോടുകൂടിയവയാണ്, 40 മുതൽ 600 nm വരെ വ്യാസമുണ്ട് കൊഴുപ്പ് കൊണ്ടുള്ള ആവരണത്തിനകത്ത് ഒരു RNA ജനിതകപദാർത്ഥം എക്സ്റേ ക്രിസ്റ്റലോഗ്രാഫിയുടെ സഹായത്തോടെയാണ് ഇതിന്റെ ഘടന നിർണ്ണയിച്ചിരിക്കുന്നത്.
വൈറസ് ബാധയുള്ള റ്റീറോപ്പസ് വവ്വാലുകൾ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച മനുഷ്യരിൽ നിന്ന് മറ്റ് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.
വൈറസ് ബാധയുണ്ടായാൽ, അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും രോഗലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനി, തലവേദന, തലകറക്കം, ബോധക്ഷയം മുതലായവയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ ബോധം നഷ്ടപ്പെട്ട്, കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്, . തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും സാധ്യത കൂടുതലാണ്. എൻസഫലൈറ്റിസ് മരണത്തിനുവരെ കാരണമായേക്കാം.തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ എന്ന പരിശോധന ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും. എന്നാൽ രോഗനിർണ്ണയം നടത്താൻ സമയമെടുക്കും എന്നതുകൊണ്ട് നിപാ വൈറസ് അണുബാധ സംശയിക്കപ്പെടുന്നവരെ പ്രത്യേകം പരിചരിക്കുകയാണ് ചെയ്യുക. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ, ശരീരകലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും.
നിപ്പാ വൈറസ്സ് ബാധക്ക് കൃത്യമായ ചികിത്സ ലോകത്തൊരിടത്തും ഇതുവരെ നിലവിൽ വന്നിട്ടില്ല. ലക്ഷണങ്ങൾക്ക് മാത്രമായുള്ള ചികിത്സയാണ് ഇന്ന് നിലവിലുള്ളത്. രോഗപ്രതിരോധശേഷി കൂടുതൽ ഉള്ളവർ രക്ഷപ്പെടുന്നു അല്ലാത്തവർ വൈറസിന്റെ പ്രവർത്തനത്തിൽ അസുഖം മൂർഛിച്ച് മരണപ്പെടുന്നു. റിബാവൈറിൻ എന്ന മോണോക്ലോണൽ ആന്റിബോഡി നിപ്പാവൈറസിനെതിരെ ഫലപ്രദമാണെന്ന് പരീക്ഷണശാലകളിൽ തെളിഞ്ഞിട്ടുണ്ടെങ്കിലും മനുഷ്യരിൽ ഉപയോഗിക്കാനുള്ള അനുമതി അതിനു ലഭിച്ചിട്ടില്ല. രോഗം ബാധിച്ചശേഷമുള്ള പ്രതിരോധപ്രവർത്തനരീതിയിൽ നിപാ ജി. ഗ്ലൈക്കോപ്രോട്ടീനിനെ തകർക്കുന്ന മൊണോക്ലോണൽ ആന്റിബോഡി ചികിത്സ ഉപയോഗത്തിലുണ്ട്. മലേറിയക്കെതിരെ ഉപയോഗിക്കുന്ന ക്ലോറോക്വിൻ വർഗ്ഗത്തിൽ പെടുന്ന മരുന്നുകൾ നിപ്പാ വൈറസിന്റെ വളർച്ചയെ തടയുന്നതായി കണ്ടെത്തിയിട്ടുണ്ട് എങ്കിലും അതിന്റെ ഉപയോഗം മൂലം ചികിത്സാരംഗത്ത് പ്രത്യേകമായ ഫലസിദ്ധി ഉറപ്പു വരുത്തിയിട്ടില്ല. എം.102.4 എന്നറിയപ്പെടുന്ന ഒരു മോണോക്ലോണൽ ആന്റിബോഡി, ആസ്റ്റ്രേലിയയിൽ രോഗം ബാധിച്ചു മരിക്കാറായ രോഗികളിൽ അവസാന ശ്രമമെന്ന നിലയിൽ പരീക്ഷണാർത്ഥം ഉപയോഗിച്ച് വികസിപ്പിച്ചുവരുന്നുണ്ട്.
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
2018 മേയ് മാസത്തിൽ കേരളത്തിൽ നിപാ വൈറസിന്റെ സംക്രമണം ഉണ്ടായതായി പൂനെയിലെ ദേശീയ വൈറോളജി ഇന്സ്റ്റിറ്റൂട്ട് സ്ഥിരീകരിച്ചു. കേരളത്തിലെ കോഴിക്കോട്ടുള്ള ചെങ്ങരോത്ത് എന്ന ഗ്രാമത്തിലാണ് ഈ പകർച്ചവ്യാധിയുടെ ഉറവിടം എന്നാണ് കരുതുന്നത്. മേയ് 5 നു മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്ത് എന്നയാൾ ആണിതിന്റെ ആദ്യത്തെ ഇര എന്നാണ് നിഗമനം. രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. സാലിഹിനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ മസ്തിഷ്കജ്വരമാണെന്ന ആശങ്കയിൽ അടിയന്തര ശുശ്രൂഷക്കായി പ്രവേശിച്ചപ്പോഴാണ് നിപ്പ വൈറസിനെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്ക് സംശയം ഉണ്ടാവൻ ഇടയായത്. തുടർന്ന് പനിയുമായി വീട്ടിൽ കഴിഞ്ഞിരുന്ന മറിയത്തിന്റേയും മൂസയുടേയും രക്തസാമ്പിളുകൾ ശേഖരിച്ച് മണിപ്പാൽ ഇന്റ്സിറ്റുട്ട്ലേക്ക് പരിശീധനക്ക് അയച്ചത് രോഗം സ്ഥിരീകരിക്കാൻ സഹായിച്ചു. മേയ് 20 നാണു ഇവരിൽ നിന്നുള്ള സാമ്പിളുകൾ മണിപ്പാലിലെ വൈറസ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് പരിശോധനക്കുശേഷം ലഭിച്ചത്. മേയ് 20 നു കോഴിക്കോട് മെഡിക്കൽ കോളെജിലെ നഴ്സിങ്ങ് സഹായി ആയിരുന്ന ലിനി പുതുശ്ശേരി വൈറസ് ബാധയെത്തുടർന്ന് മരണമടഞ്ഞു. രോഗം മൂലം മരണമടഞ്ഞ ആദ്യത്തെ രണ്ടു പേരെയും ചികിത്സിച്ച ആരോഗ്യപ്രവർത്തകരിൽ ലിനിയും അംഗമായിരുന്നു. ലിനി അവസാനമായി ഭർത്താവിനെഴുതിയ എഴുത്ത് സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. കേരളത്തിലെ വൈദ്യശാസ്ത്ര രംഗം ഇത്തരം ഒരു സംക്രമികരോഗത്തെ നേരിടാൻ തയ്യാറായിട്ടില്ല എന്ന ആക്ഷേപവും ഇതിനെത്തുടർന്ന് ഉയർന്നു. കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ സംവിധാനവും പ്രതിരോധസംവിധാനവും സാഹചര്യം മനസ്സിലാക്കി കൃത്യമായി പ്രവർത്തിച്ചതിന്റെ തുടർന്നാണ് വളരെ ആരംഭത്തിൽ തന്നെ ഈ രോഗ ബാധ കൃത്യമായി തിരിച്ചറിഞ്ഞതും അത് പടരാതെ തടയുവാൻ കഴിഞ്ഞതും എന്നതാണ് യാഥാർഥ്യം. ലോക രാജ്യങ്ങൾക്കിടരാജ്യങ്ങൾക്കിടയിൽ തന്നെ ഇത് ശ്രദ്ധ പിടിച്ചു പറ്റി .
അസുഖം മൂലം മരിച്ച കോഴിക്കോട്ട് ചെങ്ങരോത്ത് പഞ്ചായത്തിലെ മൂന്നു പേർ ഒരേ വീട്ടിലുള്ളവരായിരുന്നു. ഇതാണ് വൈറസ് ആകാം കാരണം എന്ന നിഗമനത്തിലെത്തിച്ചത്. പൂനേയിലേക്ക് അയച്ച രക്തസാമ്പിളുകൾ എല്ലാം വൈറസ് ബാധ ശരിവക്കുന്നവയായിരുന്നു. തുടർന്ന് വീടിനു ചുറ്റുമുള്ള സ്ഥലങ്ങൾ പരിശോധിക്കുകയും അടുത്തുള്ള കിണറ്റിൽ പ്രത്യേക ഇനത്തിലുള്ള വവ്വാലുകൾ കൂട്ടമായി വസിക്കുന്നതായി കണ്ടെത്തുകയും അതിൽ മൂന്നു വവ്വാലുകളെ പരിശോധനക്കായി അയക്കുകയും ചെയ്തു. കൂടതെ 5 കിലോമീറ്റർ പരിധിക്കുള്ളിൽ നിന്ന് പന്നികളുടേയും മറ്റും മൂത്രവും മറ്റും പരിശോധനക്കായി ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെകൂരിറ്റി ആനിമൽ ഡിസീസസിലേക്ക് അയക്കുകയുണ്ടായി. എന്നാൽ ഇവയിൽ വൈറസ് ബാധ ഇല്ല എന്ന നിഗമനത്തിലാണ് എത്തിയത്.
കൊൽക്കത്തയിലെ ഫോർട്ട് വില്ല്യം എന്ന സൈനിക കാമ്പിൽ ജോലി ചെയ്ത് വന്ന 28 കാരനായ മലയാളി സൈനികൻ മേയ് 20 നു അസുഖമായി സൈനിക കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും 25 നു സമാന ലക്ഷണത്തോടെ മരണത്തിനു കീഴടങ്ങുകയും ചെയ്യുകയുണ്ടായി. ഇയാളുടെ രക്തസാമ്പിളുകളും പുനേയിലെ വൈറോളജി സ്ഥാപനത്തിലേക്ക് അയച്ചിരിക്കുകയാണ്. 196 രോഗികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ 178 എണ്ണത്തിലും വൈറസ് ബാധയില്ല എന്നു സ്ഥിരീകരിക്കപ്പെട്ടു. നിപ്പ ബാധയുണ്ടെന്ന് കണ്ടെത്തിയ 18 പേരിൽ 16 പേരും മരണമടഞ്ഞു ഈ പതിനാറു പേരും ആദ്യം മരണമടഞ്ഞ സാബിത്തുമായി ബന്ധമുള്ളവരായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നതും അവരിൽ പെടാത്ത ബാലുശ്ശേരിയിൽ നിന്നുള്ള നിർമ്മാണത്തൊഴിലാളിയായ റെസിൻ എന്നൊരാൾ ഇതേ രോഗത്തെ തുടർന്ന് മേയ് 31 നു മരണമടഞ്ഞതോടെ 2 പേരുടെ നില ആശങ്കയില്ലാതെ തുടർന്നതിനിടക്ക് സംസ്ഥാന ഭരണകൂടം നിപ്പാ വൈറസിന്റെ രണ്ടാമത്തെ ഘട്ട പകർച്ചയുണ്ടാകാമെന്ന് ജാഗ്രത നിർദ്ദേശം നൽകി. മുൻപുണ്ടായ പനിയെത്തുടർന്ന് റെസിൻ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ സമയത്ത് നിപ വൈറസ് ബാധിച്ച് മരിച്ച് കോട്ടൂർ സ്വദേശി ഇസ്മായിലും അതേ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടയിരുന്നു. ഇതാണ് രോഗം ആദ്യത്തെ ഘട്ടത്തിൽ നിന്ന് പുറത്തേക്ക് വ്യാപിച്ചിരിക്കാം എന്ന് ആരോഗ്യവകുപ്പ് സംശയിക്കാൻ കാരണമായത്.
മലപ്പുറത്തു നിന്നും രേഖപ്പെടുത്തിയ രണ്ടു മരണങ്ങളും എൻ.ഐ.വി. മൂലമാണെന്ന് സ്ഥിരീകരിക്കെപ്പെട്ടു.
കേരളത്തിലെ സർക്കാരിറ്റെ കീഴിലുള്ള ആരോഗ്യ വകുപ്പ് പ്രത്യേക സമിതി രൂപികരിച്ചു. ആസ്റ്റ്രേലിയയിൽ നിന്ന് റിബാവരിൻ എന്ന പേരിലുള്ള മോണോക്ലോണൽ ആന്റിബോഡി മരുന്നുകൾ ജൂൺ 2 നു കേരളത്തിൽ എത്തിക്കുകയുണ്ടായി എങ്കിലും മരുന്ന് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള ധാരണക്കുറവുമൂലം ഡോക്റ്റർമാർക്കിടയിൽ ആശങ്കയുണ്ടാക്കി.
ചില ഗൾഫ് രാജ്യങ്ങൾ കേരളത്തിൽ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതി നിരോധിച്ചു.
2019 ജൂണിൽ കൊച്ചിയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു.
2021 സെപ്റ്റംബർ 5 കോഴിക്കോട് പാഴൂർപുൽപ്പറമ്പിൽ മുഹമ്മദ് ഹാഷിം എന്ന കുട്ടി മരണത്തിന് കീഴടങ്ങി
This article uses material from the Wikipedia മലയാളം article നിപാ വൈറസ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.