പല മതഗ്രന്ഥങ്ങളിലും പൊതുവായുള്ള പ്രതിപാദ വിഷയങ്ങളിൽ ഒന്നാണ് മരണശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങൾ.
സ്വർഗ്ഗത്തിലെ നിത്യസമ്മാനത്തിന്റേയോ നരകത്തിലെ ശിക്ഷയുടേയോ രൂപത്തിലുള്ള മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിലും ഇസ്ലാം മതവിശ്വാസികളുടെ പവിത്ര ഗ്രന്ഥമായ ഖുർ ആനിലും കാണാം. റബൈനിക യഹൂദതയും ഈ വിശ്വാസം ഏറെക്കുറെ പിന്തുടരുന്നു. നിത്യരക്ഷപോലെ നരകശിക്ഷയും നിത്യകാലത്തേക്കുള്ളതാണ് എന്നാണ് മുഖ്യധാരാ ക്രൈസ്തവസഭകളുടെ വിശ്വാസം. എന്നാൽ എതിർ അഭിപ്രായം പുലർത്തുന്ന ചില വിഭാഗങ്ങളും ഉണ്ട്.
ദൈവത്തോടൊത്ത് നിത്യവും വസിക്കേണ്ടതിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എന്നാൽ സ്വതന്ത്രമായ ഇച്ഛാശക്തിയും, തിരഞ്ഞെടുക്കുവാനുള്ള അവകാശവും തെറ്റായി വിനിയോഗിച്ച ആദിമനുഷ്യനായ ആദം ദൈവത്തോട് അനുസരണക്കേട് കാണിച്ച് ദൈവിക കൂട്ടായ്മയിൽ നിന്നും അകന്നുപോയി. പാപത്തിന്റെ ശിക്ഷയായ നിത്യമരണത്തിന് അവൻ അർഹനായി തീർന്നു. ബൈബിൾ പ്രഖ്യാപിക്കുന്നത്, എല്ലാ മനുഷ്യരും പാപികളാണ് എന്നാണ്. ആദമിന്റെ സന്തതിപരമ്പരയായ മാനവവംശം പാപത്തിന്റെ അടിമത്തത്തിലായി. നീതിമാനായ ദൈവത്തിന് പാപത്തെ ശിക്ഷിക്കാതിരിക്കുവാൻ സാധിക്കില്ല. പാപത്തിന്റെ ശമ്പളം മരണമത്രേ എന്ന് ദൈവവചനം വ്യക്തമാക്കുന്നു. പാപിയായിതീർന്ന മനുഷ്യരുടെ കേവലമായ ഏതെങ്കിലും കർമ്മങ്ങളോ, സത്പ്രവർത്തികളോ, സ്വയംപീഡകളോ, ധാനധർമ്മങ്ങളോ, അനുഷ്ഠാനങ്ങളോ അവന് ദൈവവുമായുണ്ടായിരുന്ന ബന്ധത്തിലേക്ക് തിരിച്ച് പോകുവാൻ സാധ്യമല്ല. എന്നാൽ സ്നേഹവാനായ ദൈവം ഒരു രക്ഷാമാർഗ്ഗം ഒരുക്കി. ദൈവിക ത്രിത്വത്തിലെ മൂന്നാമനായ പുത്രനെ (യേശുക്രിസ്തുവിനെ) ഭൂമിയിലേക്ക് അയച്ചു. സർവ്വ മാനവരാശിയുടെയും സകല തെറ്റുകളും സ്വയം ഏറ്റെടുത്തുകൊണ്ട് അവർക്ക് പകരമായി യേശുക്രിസ്തു കാൽവറി ക്രൂശിൽ പാപപരിഹാരബലിയായി തന്റെ ജീവനെ അർപ്പിച്ചു. പിതാവായ ദൈവം തന്റെ പുത്രന്റെ പാപപരിഹാരബലിയിൽ പ്രസാദിച്ചതിന്റെ അടയാളമായി യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു. ഉയിർത്തെഴുന്നേറ്റ ക്രിസ്തു നാല്പത് ദിവസങ്ങളോളം അഞ്ഞൂറിൽ അധികം പേർക്കു പ്രത്യക്ഷനായി താൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്ന് സ്ഥാപിച്ചതിന് ശേഷം സ്വർഗ്ഗാരോഹണം ചെയ്തു.
ഒരു വ്യക്തി താൻ ഒരു പാപിയാണെന്ന് ദൈവത്തോട് സമ്മതിക്കുകയും, തന്റെ തെറ്റുകൾ ഏറ്റുപറയുകയും, യേശുക്രിസ്തുവിന്റെ മരണം തന്റെ പാപങ്ങൾക്ക് പകരമായിട്ടാണെന്ന് വിശ്വസിക്കയും, മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ യേശുവിനെ തന്റെ ജീവിതത്തിന്റെ നാഥനും കർത്താവുമായി അംഗീകരിക്കുകയും ചെയ്യുമ്പോൾ ആ വ്യക്തിയുടെ പാപങ്ങൾ ക്ഷമിക്കപ്പെടുമെന്നും ദൈവവുമായുള്ള ബന്ധം യഥാസ്ഥാനപ്പെട്ട് നിത്യജീവന് അവകാശിയായി തീരുമെന്നും ബൈബിൾ വ്യക്തമാക്കുന്നു. ദൈവമക്കളാകുക, രക്ഷിക്കപ്പെടുക, വീണ്ടും ജനനം പ്രാപിക്കുക എന്നീ പ്രയോഗങ്ങളെല്ലാം ഇതാണ് അർത്ഥമാക്കുന്നത്. നിത്യരക്ഷ ദൈവം സൗജന്യമായി നൽകുന്നതും വിശ്വാസത്താൽ ഓരോ വ്യക്തികളും ഏറ്റെടുക്കേണ്ടതുമാണ് എന്നതിന് അനേക വാക്യങ്ങൾ വേദപുസ്തകത്തിൽ തെളിവായുണ്ട്. യേശുക്രിസ്തുവിന്റെ ജനനത്തിന് അനേക നുറ്റാണ്ടുകൾക്ക് മുമ്പ് എഴുതപ്പെട്ട ബൈബിൾ പഴയനിയമ പുസ്തകങ്ങളിലും യേശുക്രിസ്തുവിന്റെ ജനനവും, ശുശ്രൂഷയും, മരണവും, ഉയിർത്തെഴുന്നേല്പുമെല്ലാം പ്രവചന രൂപത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതിന്റെ നിവൃത്തീകരണം പുതിയനിയമ പുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
തന്നിൽ വിശ്വസിക്കുന്നവരെ ചേർത്തുകൊള്ളാനും വിശ്വസിക്കാത്തവരെ ന്യായംവിധിക്കുവാനും യേശുക്രിസ്തു വീണ്ടും വരുമെന്നും ബൈബിൾ വ്യക്തമാക്കുന്നു.
This article uses material from the Wikipedia മലയാളം article നിത്യരക്ഷ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.