ഇരിങ്ങാലക്കുടകൂടൽമാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം) - തൃശ്ശൂർ ജില്ല (10°20′47.55″N76°12′3.82″E / 10.3465417°N 76.2010611°E / 10.3465417; 76.2010611): തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട നഗരത്തിലാണ് കൂടൽമാണിക്യം സംഗമേശ്വരസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ രാമാനുജനായ ഭരതനായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ശൈവ-വൈഷ്ണവ ചൈതന്യങ്ങളോടുകൂടിയ ശങ്കരനാരായണനായും സങ്കല്പമുണ്ട്. ക്ഷേത്രത്തിലെ പൂജകൾ വൈഷ്ണവഭാവത്തിലും ആചാരം ശൈവഭാവത്തിലുമാണ് നടത്തപ്പെടുന്നത്. ജ്യേഷ്ഠന്റെ പാദുകങ്ങൾ പൂജിച്ച് ബ്രഹ്മചര്യനിഷ്ഠയോടെ ജീവിയ്ക്കുന്ന ഭരതനാണ് സങ്കല്പം. ആറടിയോളം ഉയരമുള്ള ചതുർബാഹുവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വിഗ്രഹത്തിന്റെ ഇടതുകൈകളിൽ ശംഖചക്രങ്ങളും, പുറകിലെ വലതുകയ്യിൽ വില്ലും കാണാം. മുന്നിലെ വലതുകൈ അഭയഹസ്തമാണ്. ഈ ക്ഷേത്രത്തിൽ ഉപദേവതകളില്ല. എന്നാൽ, ദുർഗ്ഗ, ഭദ്രകാളി, ഹനുമാൻ എന്നിവർക്ക് അദൃശ്യസാന്നിദ്ധ്യങ്ങളുള്ളതായി വിശ്വസിച്ചുവരുന്നു. കൂടാതെ ക്ഷേത്രമതിലിനുപുറത്ത് പ്രത്യേകം ക്ഷേത്രത്തിൽ ഗണപതിഭഗവാനും കുടികൊള്ളുന്നു. താമരമാല, വഴുതനങ്ങ നിവേദ്യം, മീനൂട്ട്, വെടിവഴിപാട് എന്നിവയാണ് ഭഗവാന്റെ പ്രധാന വഴിപാടുകൾ. മേടമാസത്തിൽഉത്രം നാളിൽ കൊടികയറി പതിനൊന്നുദിവസം നീണ്ടുനിൽക്കുന്ന ഉത്സവവും തുലാമാസത്തിൽതിരുവോണം നാളിൽ നടത്തപ്പെടുന്ന മുക്കുടി നിവേദ്യവും പിറ്റേ ദിവസത്തെ തൃപ്പുത്തരിയുമാണ് പ്രധാന ആണ്ടുവിശേഷങ്ങൾ. സർക്കാർ ഉടമസ്ഥതയിലുള്ള പ്രത്യേക ദേവസ്വമാണ് ക്ഷേത്രഭരണം നടത്തുന്നത്.
പായമ്മൽ ശത്രുഘ്ന ക്ഷേത്രം - തൃശൂർ ജില്ല (10°18′42.69″N76°11′21.38″E / 10.3118583°N 76.1892722°E / 10.3118583; 76.1892722): തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടയ്ക്കടുത്ത് പൂമംഗലം ഗ്രാമപഞ്ചായത്തിൽ പായമ്മലിലാണ് ഈ ക്ഷേത്രം. നാലമ്പലങ്ങളിലെ ഏറ്റവും ചെറിയ ക്ഷേത്രമാണിത്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ചതുരശ്രീകോവിലാണുള്ളത്. ദശരഥന്റെ ഇളയപുത്രനായ ശത്രുഘ്നൻ കുടികൊള്ളുന്ന ക്ഷേത്രത്തിൽ, നാലമ്പലങ്ങളിലെ ഏറ്റവും ചെറിയ വിഗ്രഹമാണുള്ളത്. അഞ്ചടി ഉയരം വരുന്ന ഈ വിഗ്രഹവും ചതുർബാഹുവാണ്. പുറകിലെ വലതുകയ്യിൽ സുദർശനചക്രവും മുന്നിലെ ഇടതുകയ്യിൽ താമരയും പുറകിലെ ഇടതുകയ്യിൽ ശംഖും മുന്നിലെ ഇടതുകയ്യിൽ ഗദയും ധരിച്ച വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഗണപതിയും ഹനുമാനുമാണ് ഉപദേവതകൾ. സുദർശനപുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. കുംഭമാസത്തിൽപൂയം കൊടിയേറി അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് പ്രധാന ആണ്ടുവിശേഷം. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു കമ്മറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.
ഐതിഹ്യപ്രകാരം മേൽപ്പറഞ്ഞ നാലുക്ഷേത്രങ്ങളിലെയും, പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെയും വിഗ്രഹങ്ങൾ ദ്വാരകയിൽ ശ്രീകൃഷ്ണഭഗവാന്റെ പൂജയേറ്റുവാങ്ങിയവയാണ്. നാലുഭാഗത്തും പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ദ്വാരകയിൽ, കിഴക്കുഭാഗത്തെ രൈവതകപർവ്വതത്തിൽ ശ്രീരാമനും, വടക്കുഭാഗത്തെ വേണുമന്ദപർവ്വതത്തിൽ ഭരതനും, പടിഞ്ഞാറുഭാഗത്തെ സുകക്ഷപർവ്വതത്തിൽ ലക്ഷ്മണനും, തെക്കുഭാഗത്തെ ലതാവേഷ്ടപർവ്വതത്തിൽ ശത്രുഘ്നനും കുടികൊണ്ടുവെന്നാണ് വിശ്വാസം. ദിവസവും രാവിലെ, തന്റെ പത്നിമാരായ രുക്മിണി-സത്യഭാമ ദേവിമാരോടൊപ്പം ഭഗവാൻ ഇവിടങ്ങളിൽ ദർശനം നടത്തിപ്പോന്നു. ദ്വാപരയുഗാവസാനം ഭഗവാൻ വൈകുണ്ഠാരോഹണം ചെയ്യുകയും ദ്വാരക പ്രളയത്തിലാണ്ടുപോകുകയും ചെയ്തപ്പോൾ ഈ വിഗ്രഹങ്ങൾ കടലിലാണ്ടുപോയി. ഒരുപാടുകാലം അവ കടലിൽത്തന്നെ കിടന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, അറബിക്കടലിൽ മീൻ പിടിയ്ക്കാൻ പോയ മുക്കുവന്മാരുടെ വലയിൽ ഈ വിഗ്രഹങ്ങൾ പെടുകയുണ്ടായി. അവർ വിഗ്രഹങ്ങളുമായി സ്ഥലത്തെ പ്രമാണിയായിരുന്ന വാക്കയിൽ കയ്മളെപ്പോയിക്കണ്ടു. ഒരു ജ്യോത്സ്യൻ കൂടിയായ കയ്മൾ പ്രശ്നം വച്ചുനോക്കിയപ്പോൾ വിഗ്രഹങ്ങളുടെ മാഹാത്മ്യം മനസ്സിലാക്കുകയും അവ പ്രതിഷ്ഠിയ്ക്കാൻ തീരുമാനിയ്ക്കുകയും ചെയ്തു. ആ സമയത്ത് നാലുവിഗ്രഹങ്ങളിൽ നിന്നും ഓരോ പ്രാവ് ഉയർന്നുവരികയും അവ പോയിരുന്ന സ്ഥലങ്ങളിൽ അതത് വിഗ്രഹങ്ങൾ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു എന്നാണ് കഥ.
പെരിന്തൽമണ്ണ താലൂക്കിലെ പുഴക്കാട്ടിരി പഞ്ചായത്തിൽ (പെരിന്തൽമണ്ണ-മലപ്പുറം പാതയിൽ) രണ്ട് കി. മീ. ചുറ്റളവിൽ സ്ഥിതിചെയ്യുന്നു. പുരാതനക്ഷേത്രങ്ങളായ ഇവ നാശോന്മുഖമാണ്
മലപ്പുറത്തുനിന്നും പെരിന്തൽമണ്ണക്കുപോകുന്ന നാഷണൽ ഹൈവേ 213ൽ 9 കിലോമീറ്റർ മാറിയാണ് രാമപുരം. അവിടെ പ്രസിദ്ധമായ ശ്രീരാമസ്വാമിക്ഷേത്രം നിലകൊള്ളൂന്നു. ആനല്ലൂർ തെക്കേടത്തു മനയുടെ ഊരാഴ്മയിലുള്ള ഈ ക്ഷേത്രം ഇപ്പോൽ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. തൊട്ടടുത്തുതന്നെ ഒരു നരസിംഹസ്വാമിക്ഷേത്രവും ഉണ്ട്.
രാമപുരത്തുനിന്നും ഒരു കിലോമീറ്റർ വടക്കുമാറി റോഡരികിലാണ് അയോദ്ധ്യ ലക്ഷ്മണസ്വാമിക്ഷേത്രം. നാശോന്മുഖമായ ഈ ക്ഷേത്രം ഇപ്പോൾ നാട്ടുകാരുടെ ഉത്സാഹത്തിൽ പുനരുദ്ധരിച്ചുവരുന്നു.
കരിഞ്ചാപ്പാടി ഭരത ക്ഷേത്രം
രാമപുരത്തുനിന്നും മലപ്പുറം ദിശയിൽ പോകുമ്പോൾ നാറാണത്ത് എന്ന സ്ഥലത്തുനിന്നും ഇടത്തോട്ട് 5 കിലോമീറ്റർ പോയാൽ കരിഞ്ചാപ്പാടി ഭരതസ്വാമിക്ഷേത്രത്തിലെത്താം. അതീവശോചനീയവസ്ഥയിലായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ നാലമ്പലദർശനത്തിന്റെ പച്ചപ്പിൽ പുരോഗമിച്ചുവരുന്നു
മലപ്പുറം-പെരിന്തൽമണ്ണ റൂട്ടിൽ നാറാണത്ത എന്ന കവലയിൽ നാറാണത്ത് പുഴയുടെ വക്കിലായി പുരാതനമായ നാറാണത്ത ശത്രുഘ്ന ക്ഷേത്രം നിലകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഘടനയിൽ നിന്നു തന്നെ പഴക്കം അനുഭവപ്പെടുന്ന ഈ ക്ഷേത്രത്തിൽ മീനൂട്ട ആണ് പ്രധാന വഴിപാട്. ഈ ക്ഷേത്രത്തിന്ന് 1000ത്തിലധികം വർഷം പഴക്കമുള്ളതായും പറയിപെറ്റ് പന്തിരുകുലത്തിലെ യോഗിവര്യനായ നാറാണത്ത് ഭ്രാന്തനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണെന്നും ശ്രീ നല്ലൂർ രാമകൃഷ്ണപണിക്കർ ശ്രീ എളവള്ളി പ്രശാന്ത് നായർ എന്നീ ജ്യോതിഷപണ്ഡിതരുടെ നേതൃത്വത്തിൽ നടന്ന അഷ്ടമംഗല്യപ്രശ്നത്തിൽ തെളിയുകയുണ്ടായി.
ഒരു കാലത്ത് പ്രതാപത്തിലായിരുന്ന ഈ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്താണ് തകർന്നതെന്ന് പറയുന്നും ഇരിങ്ങാലക്കുട ഗ്രാമത്തിൽ നിന്നും വള്ളുവനാട്ടിലെത്തിയ ആനല്ലൂർതെക്കേടത്ത് മന കുടുംബത്തിന്റെ ഊരാഴ്മയിൽ ഉള്ള ഈ അമ്പലം നാട്ടുകാരുടെ കൂടി കമ്മിറ്റിയുടെ പ്രവർത്തനത്താലും നാലമ്പലദർശനത്തിനെ തണലിൽ അഭിവൃധ്ധിപ്പെടുന്നു. തന്ത്രി തരണനല്ലൂർ മന
This article uses material from the Wikipedia മലയാളം article നാലമ്പലം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses. ®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.