സൂര്യനിൽ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം (Sunburn).
അൾട്രാവൈലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാവാറ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. അമിതചൂടിത്തുടർന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസ്സായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. തലച്ചോർ, കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉയർന്ന താപനില സാരമായി ബാധിക്കും. അമിതചൂടിൽ ആവശ്യത്തിനു വെള്ളം കുടിക്കാതെ കഴിയുന്നതുമൂലം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടും സൂര്യാഘാതം സംഭവിക്കാം. അമിത ചൂടിൽ കഠിനജോലികൾ ചെയ്യുന്നവരിൽ കുറഞ്ഞസമയം കൊണ്ടും സൂര്യാഘാതമുണ്ടാകാം.
കഠിനമായ ചൂടിൽ പേശികളിലെ പ്രോട്ടീനുകൾ വിഘടിക്കുകയും വൃക്ക സ്തംഭനം ഉൾപ്പെടെയുള്ള സങ്കീർണതകൾ ഉണ്ടാകുകയും ചെയ്യാം. തലച്ചോറിനേയും സൂര്യാഘാതം ബാധിക്കും. അസ്വഭാവികമായ പെരുമാറ്റങ്ങളും അപസ്മാരബാധ പോലുള്ള ലക്ഷണങ്ങളും ഇതിനെത്തുടർന്നുണ്ടാകാം. തീവ്രമായ അബോധാവസ്ഥക്കും (കോമ) സൂര്യാഘാതം ഇടയാക്കാം.
ശരീരം തണുപ്പിക്കുകയാണ് പ്രാഥമിക ചികിത്സയിൽ മുഖ്യം. തണലുള്ള സ്ഥലത്തേക്കു മാറ്റിയ ശേഷം തണുത്ത വെള്ളം കൊണ്ട് ദേഹമാസകലം തുടയ്ക്കണം. ഐസ് കക്ഷത്തിലും തുടയിടുക്കിലും വയ്ക്കുന്നത് താപനഷ്ടം കൂട്ടാൻ ഉപകരിക്കും. തുടർന്ന് രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയും വിദഗ്ദ്ധചികിത്സയ്ക്ക് വിധേയയാക്കുകയും വേണം.
ദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ബിയർ, മദ്യം, കൃതൃമശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക.
This article uses material from the Wikipedia മലയാളം article സൂര്യാഘാതം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.