നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള.
കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ 1912 ഏപ്രിൽ 17ന് ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സമകാലികനായിരുന്നു.
തകഴി ശിവശങ്കരപ്പിള്ള | |
ജനനം | 1912 ഏപ്രിൽ 17 [[തകഴm |
മരണം | ഏപ്രിൽ 10, 1999 | (പ്രായം 86)
പൗരത്വം | ഭാരതീയൻ |
പ്രശസ്ത സൃഷ്ടികൾ | ചെമ്മീൻ (1965), ഏണിപ്പടികൾ (1964), കയർ (1978),രണ്ടിടങ്ങഴി (1948), തലയോട് (1949). |
പുരസ്കാരങ്ങൾ | ജ്ഞാനപീഠം,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്,കേരള സാഹിത്യ അക്കാദമി അവാർഡ്,വയലാർ അവാർഡ് |
ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. കേരള മോപ്പസാങ്ങ് എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്.
1912 ഏപ്രിൽ 17-ന് (കൊല്ലവർഷം:1087 മേടം 5-ആം തീയതി) പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിൻറെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു. പ്രസിദ്ധകഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് തകഴിയുടെ പിതൃസഹോദരൻ ആയിരുന്നു. മുത്തച്ഛൻ:- വേലിക്കകത്ത് പരമേശ്വര കൈമൾ. അച്ഛനും, ചക്കംപുറത്തു കിട്ടു ആശാൻ എന്ന ആളും ആണ് തകഴിയെ നിലത്തെഴുത്ത് പഠിപ്പിച്ചത്. തകഴി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം.
അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്‌ക്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചു. തുടർന്ന് വൈക്കം ഹൈസ്‌ക്കൂളിൽ ചേർന്നെങ്കിലും ഒൻപതാം ക്ലാസ്സിൽ തോറ്റതിനെത്തുടർന്ന് കരുവാറ്റ സ്‌ക്കൂളിലേയ്ക്ക് പഠനം മാറ്റി. കരുവാറ്റയിൽ കൈനിക്കര കുമാരപിള്ളയായിരുന്നു ഹെഡ്മാസ്റ്റർ. പത്താം ക്ലാസ് പാസായശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ്പ് പരീക്ഷയിൽ ജയിച്ചു. പ്ലീഡർ പരീക്ഷ ജയിച്ച ഉടനെ കേരളകേസരി പത്രത്തിൽ റിപ്പോർട്ടറായി. 1934-ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുളള (കാത്ത) വിവാഹം നടന്നു.
തകഴി, അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പി. പരമേശ്വരൻ പിള്ള വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിലേയ്ക്ക് ആകൃഷ്ടനായി, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രവർത്തനത്തിൽ പങ്കാളിയായി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വളർച്ചയിലും തകഴിക്ക് പങ്കുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും, യൂറോപ്പിലും, ജപ്പാനിലും, റഷ്യയിലും പര്യടനം നടത്തി. 1999 ഏപ്രിൽ 10-ആം തീയതി തന്റെ 87-ആം വയസ്സിൽ കേരളം കണ്ട മഹാനായ ആ സാഹിത്യകാരൻ ജന്മനാട്ടിലെ തറവാട്ടുവീട്ടിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ കാത്ത 2011 ജൂൺ 1-ന് അന്തരിച്ചു.
13-ാം വയസ്സിൽ ആദ്യകഥ എഴുതിയ തകഴി നൂറുകണക്കിന് കഥകൾ രചിച്ചിട്ടുണ്ട്. പിന്നീട് നോവലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നാണ് തകഴിയെ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരം ലോ കോളജിലെ പഠനത്തിനു ശേഷം കേരള കേസരി പത്രത്തിൽ ജോലിക്കു ചേർന്നതോടെയാണ് തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്. കേസരിയുമായുള്ള സമ്പർക്കമാണ് തകഴിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഈ കാലയളവിൽ ചെറുകഥാരംഗത്ത് സജീവമായി.
1934-ൽ ത്യാഗത്തിനു പ്രതിഫലം എന്ന നോവൽ പ്രസിദ്ധീകരിച്ചു. ചെമ്മീൻ എന്ന നോവലാണ് തകഴിയെ ആഗോള പ്രശസ്തനാക്കിയത്. എന്നാൽ രചനാപരമായി ഈ നോവലിനേക്കാൾ മികച്ചു നിൽക്കുന്ന ഒട്ടേറെ ചെറുകഥകൾ തകഴിയുടേതായുണ്ട്. ഇദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തിൽ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]തകഴിയുടെ ചെമ്മീൻ 1965-ൽ രാമു കാര്യാട്ട് എന്ന സംവിധായകൻ ചലച്ചിത്രമാക്കിയിട്ടുണ്ട്. രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, കയർ എന്നീ നോവലുകൾ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, തഹസിൽദാരുടെ അച്ചൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. തകഴി ആദ്യകാലത്ത് കവിതകൾ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകൾ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്. വളരെ പരപ്പാർന്നതാണ് തകഴിയുടെ സാഹിത്യ സംഭാവന.
ത്യാഗത്തിനു പ്രതിഫലം, ചെമ്മീൻ (നോവൽ) (1956), അനുഭവങ്ങൾ പാളിച്ചകൾ, അഴിയാക്കുരുക്ക്, ഏണിപ്പടികൾ (1964), ഒരു മനുഷ്യന്റെ മുഖം, ഔസേപ്പിന്റെ മക്കൾ, കയർ (1978), കുറെ കഥാപാത്രങ്ങൾ, തോട്ടിയുടെ മകൻ (1947), പുന്നപ്രവയലാറിനു ശേഷം, ബലൂണുകൾ, രണ്ടിടങ്ങഴി (1948).
ഒരു കുട്ടനാടൻ കഥ, ജീവിതത്തിന്റെ ഒരേട്, തകഴിയുടെ കഥ. ചങ്ങാതികൾ, ഇങ്ക്വിലാബ്, മകളുടെമകൾ, പ്രതീക്ഷകൾ, പതിവ്രത, ഘോഷയാത്ര, അടിയൊഴുക്കുകൾ, പുതുമലർ, പ്രതിജ്ഞ, മാഞ്ചുവട്ടിൽ, ആലിംഗനം, ഞരക്കങ്ങൾ,ഞാൻ പിറന്ന നാട്, വെള്ളപ്പൊക്കത്തിൽ.
എന്റെ ഉള്ളിലെ കടൽ
തകഴിയിലെ ശങ്കരമംഗലത്ത് പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തകഴി സ്മാരകം പ്രവർത്തിക്കുന്നുണ്ട്.
This article uses material from the Wikipedia മലയാളം article തകഴി ശിവശങ്കരപ്പിള്ള, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.