കോവിഡ് 19 സംബന്ധിച്ച അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക
കോവിഡ്-19 രോഗ നിർണ്ണയം, രോഗബാധ തടയൽ, ചികിത്സ എന്നിവക്കായി വ്യാജവും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതുമായ നിരവധി ആരോഗ്യ ഉൽപ്പന്നങ്ങളും രീതികളും നിലവിലുണ്ട്.
കോവിഡ്-19 ഭേദപ്പെടുത്താം എന്ന അവകാശവാദത്തോടെ വിൽക്കുന്ന വ്യാജ മരുന്നുകളിൽ അവകാശപ്പെടുന്ന ഘടകങ്ങൾ ഉണ്ടാവണമെന്നില്ല എന്ന് മാത്രമല്ല, അവയിൽ ദോഷകരമായ ചേരുവകൾ ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്.
ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള സോളിഡാരിറ്റി ട്രയൽ ഉൾപ്പെടെ കോവിഡ് മരുന്നിനായി പല രാജ്യങ്ങളിലും ഗവേഷണം നടക്കുന്നുണ്ട്. 12 വയസ്സിനു മുകളിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി എഫ്ഡിഎ അംഗീകരിച്ച ആദ്യത്തെ മരുന്നാണ് റെംഡെസിവിർ. 2020 ഒക്ടോബറിൽ ആണ് ഇതിന് അംഗീകാരം ലഭിച്ചത്. അതിന് ശേഷം മറ്റ് ചില മരുന്നുകളും എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാൻ അനുമതിയുള്ള മരുന്ന് ആയിട്ടു കൂടി റെംഡെസിവിർ പോലും “കോവിഡ് -19 ലെ ജീവൻ രക്ഷാ മരുന്നല്ല” എന്നും ഇത് മരണനിരക്ക് കുറയ്ക്കുന്നില്ലെന്നും ആണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറയുന്നത്. കോവിഡ് രോഗികളിൽ ഇത് "അനാവശ്യമായോ യുക്തിരഹിതമായോ" ഉപയോഗിക്കുന്നത് അനീതിയാണെന്നും, ഇത് വീട്ടു സാഹചര്യങ്ങളിൽ ഉപയോഗിക്കരുത് എന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്. അംഗീകരിച്ച മരുന്നുകൾ അല്ലാതെ ഏതെങ്കിലും വ്യാജ മരുന്നുകളോ വ്യാജ ഉൽപ്പന്നങ്ങളോ കണ്ടെത്തിയാൽ ഉടൻ അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള ഉൽപ്പന്നങ്ങൾ കോവിഡ്-19 നെതിരെ ഉപയോഗിക്കാനാവുമെന്ന് നിരവധി അവകാശവാദങ്ങളുണ്ട്; പരമ്പരാഗത പരസ്യങ്ങളേക്കാൾ ഓൺലൈനിൽ കിംവദന്തികളിലൂടെയാണ് ഇവ പ്രചരിക്കുന്നത്.
കോവിഡ്-19 നെക്കുറിച്ചുള്ള ഉത്കണ്ഠ ആളുകളെ എന്തും പരീക്ഷിക്കാൻ തയ്യാറാണ് എന്ന മാനസികാവസ്ഥയിൽ എത്തിക്കുന്നു. ഇത് കബളിപ്പിക്കപ്പെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു എന്ന് സതേൺ കാലിഫോർണിയ സർവകലാശാലയിലെ മനശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഏപ്രിൽ തേംസ് അഭിപ്രായപ്പെടുന്നു. കോവിഡ്-19 നെതിരായ ചികിത്സ സംബന്ധിച്ച നിരവധി തെറ്റായ അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്, ചിലത് മെസേജുകൾ, യൂട്യൂബ്, ചില മുഖ്യധാരാ മാധ്യമങ്ങൾ എന്നിവയിലും പ്രചരിച്ചിരുന്നു. തെറ്റായ സന്ദേശങ്ങൾ ഭയപ്പെടുത്തുന്ന തന്ത്രങ്ങളോ മറ്റ് ഉയർന്ന സമ്മർദ്ദ വാചാടോപങ്ങളോ ഉപയോഗിച്ചേക്കാം. ചില സന്ദേശങ്ങൾ യുണിസെഫ്, സർക്കാർ ഏജൻസികൾ എന്നിവപോലുള്ള ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നുള്ളതാണെന്ന് തെറ്റായി അവകാശപ്പെടുന്നുണ്ട്.
കോവിഡ്-19 അപകടസാധ്യത തടയുന്നുവെന്ന് അവകാശപ്പെടുന്ന ഉൽപ്പന്നങ്ങൾ അപകടകരമായ തെറ്റായ ആത്മവിശ്വാസം നൽകുകയും അണുബാധയുടെ തോത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അത്തരം ഉൽപ്പന്നങ്ങൾ ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിക്കുന്നതിനും സാമൂഹിക അകലം കുറയ്‌ക്കുന്നതിനും ആളുകളെ പ്രേരിപ്പിച്ചേക്കാം. ഇത്തരം പല ചികിത്സകളും വിഷമാണ് എന്നതും പ്രസ്താവ്യമാണ്; വ്യാജ കോവിഡ്-19 ചികിത്സകൾ ഉപയോഗിച്ച് നൂറുകണക്കിന് ആളുകൾ മരിക്കുകയുണ്ടായിട്ടുണ്ട്.
വീട്ടിൽ വച്ചുതന്നെ സ്വയം സ്വാബ് ചെയ്ത് കോവിഡ്-19 രോഗനിർണ്ണയം നടത്താനുള്ള ടെസ്റ്റുകൾക്കൊന്നും 2020 മാർച്ച് അവസാനം വരെ എഫ്.ഡി.എ. ലൈസൻസ് നൽകിയിട്ടില്ല. ഇന്ത്യയിലും ഇത്തരം പരിശോധനകളൊന്നും നിലവിലില്ല.
എച്ച് ഐ വി പരിശോധിക്കുന്നതിനും ഗ്ലൂക്കോസിൻ്റെ അളവ് നിരീക്ഷിക്കുന്നതിനും ആദ്യം ഉപയോഗിച്ചിരുന്ന പരിശോധന കിറ്റുകൾ കൊറോണ വൈറസ് രോഗനിർണയത്തിനായി ഉപയോഗിക്കാമെന്ന് വ്യാജ അവകാശ വാദങ്ങളുണ്ടായിരുന്നു.
ശ്വാസം 10 സെക്കൻഡ് പിടിക്കാനാവുന്നത് കൊറോണ വൈറസ് ബാധ ഉണ്ടോ എന്ന് പരിശോധിക്കാനുള്ള മാർഗ്ഗമാണ് എന്ന വ്യാജ അവകാശവാദമുണ്ടായിരുന്നു.
ബോഡിസ്ഫിയർ എന്ന നിർമാതാവ് കൊറോണ വൈറസ് ആൻ്റിബോഡി ടെസ്റ്റുകളാണെന്ന വ്യാജ അവകാശവാദത്തോടെ കിറ്റുകൾ വിൽപ്പന നടത്തുകയുണ്ടായി.
രോഗപ്രതിരോധവും രോഗശാന്തിയും സംബന്ധിച്ചുള്ള അവകാശവാദങ്ങൾ
SARS-CoV-2 അണുബാധ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള രീതികളെക്കുറിച്ച് വ്യാപകമായി പ്രചരിക്കുന്ന കിംവദന്തികളും അടിസ്ഥാനരഹിതമായ നിരവധി അവകാശവാദങ്ങളുമുണ്ട്. അതിൽ ചിലവ:
അണുനാശനവുമായി ബന്ധപ്പെട്ട രീതികൾ
കൈ വൃത്തിയാക്കൽ
സാധാരണ സോപ്പിലും വെള്ളത്തിലും കഴുകുന്നതിനേക്കാൾ ഹാൻഡ് സാനിറ്റൈസർ കൂടുതൽ ഫലപ്രദമല്ല. സോപ്പിലും വെള്ളത്തിലും കുറഞ്ഞത് 20 സെക്കൻഡ് കഴുകുന്നത് മിക്ക സാഹചര്യങ്ങളിലും കൈ വൃത്തിയാക്കാനുള്ള ഏറ്റവും നല്ല മാർഗമായി സി.ഡി.സി. ശുപാർശ ചെയ്യുന്നു. എന്നിരുന്നാലും, സോപ്പും വെള്ളവും ലഭ്യമല്ലെങ്കിൽ, കൈകൾ കാഴ്ച്ചയ്ക്ക് അഴുക്കുള്ളതോ, കൊഴുപ്പുള്ളതോ അല്ലാത്തപക്ഷം, കുറഞ്ഞത് 60% ആൾക്കഹോൾ ഉള്ള ഒരു ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കാം.
കൊറോണ വൈറസുകളെ കൊല്ലാൻ സോപ്പ് ഫലപ്രദമാണ്, പക്ഷേ ആൻറി ബാക്ടീരിയൽ സോപ്പ് സാധാരണ സോപ്പിനേക്കാൾ മികച്ചതല്ല.
ചുവന്ന (കാർബോളിക്) സോപ്പ് മറ്റ് നിറങ്ങളിലുള്ള സോപ്പുകളേക്കാൾ കൂടുതൽ അണുനാശം നടത്തുന്നില്ല എന്ന് ശ്രീലങ്കയിലെ ഹെൽത്ത് പ്രൊമോഷൻ ബ്യൂറോ (എച്ച്പിബി) രജിസ്ട്രാർ ഡോ. അഷാൻ പതിരാന പറയുകയുണ്ടായി.
റം, ബ്ലീച്ച്, ഫാബ്രിക് സോഫ്റ്റ്നർ എന്നിവ ചേർത്ത് വീട്ടിൽ തയ്യാറാക്കിയ ഹാൻഡ് സാനിറ്റൈസർ ഫിലിപ്പൈൻസിലെ യൂട്യൂബ് വീഡിയോകളിൽ കോവിഡ്-19 തടയുന്നതിന് ഫലപ്രദമാണ് എന്ന് പ്രചാരണമുണ്ടായി. ഇൻ്റഗ്രേറ്റഡ് കെമിസ്റ്റ്സ് ഓഫ് ഫിലിപ്പൈൻസ് (ഐസിപി) വെളിപ്പെടുത്തിയത് 40% ആൾക്കഹോൾ മാത്രം അടങ്ങിയിട്ടുള്ള മദ്യങ്ങളിൽ കൈകൾ ശുചിയാക്കാൻ ആവശ്യമുള്ള 60% ആൾക്കഹോൾ അളവില്ല. ബ്ലീച്ചും മദ്യവും കലർത്തുന്നത് ക്ലോറോഫോം സൃഷ്ടിക്കും. ഇത് ശ്വസിക്കുന്നത് അപകടകരവുമാണ്. ചർമ്മവുമായി സമ്പർക്കം പുലർത്തുമ്പോൾ. വീഡിയോകളിൽ ഉപയോഗിക്കുന്ന റം, ബ്ലീച്ച് എന്നിവ ചേർക്കുന്നത് അപകടകരമാണ് എന്ന് ഇവയുടെ നിർമാതാക്കൾ വെളിപ്പെടുത്തുകയുണ്ടായി.
വോഡ്ക കൈകൾ ശുചിയാക്കാൻ ഉപയോഗിക്കാമെന്ന് അവകാശവാദമുണ്ടായിരുന്നു. വോഡ്കയിലും 40% മാത്രമേ ആൾക്കഹോൾ ഉണ്ടാവുകയുള്ളൂ.
കൊറോണ വൈറസിനെതിരായ ഹാൻഡ് സാനിറ്റൈസറിനേക്കാൾ വിനാഗിരി കൂടുതൽ ഫലപ്രദമാണെന്ന അവകാശവാദങ്ങൾ ബ്രസീലിൽ പങ്കിട്ട ഒരു വീഡിയോയിൽ ഉന്നയിക്കുകയുണ്ടായി. " അസറ്റിക് ആസിഡ് വൈറസിനെതിരെ ഫലപ്രദമാണെന്നതിന് ഒരു തെളിവും ഇല്ല എന്നും സാധാരണ ഗാർഹിക വിനാഗിരിയിൽ അതിൻ്റെ സാന്ദ്രത കുറവാണ് എന്നതും ഈ അവകാശവാദം തെറ്റാണ് എന്ന് തെളിയിക്കുന്നു.
തൊണ്ടയിൽ കൊള്ളലും ശ്വസനവും
നെബുലൈസർ ഉപയോഗിച്ച് 0.5-3% ഹൈഡ്രജൻ പെറോക്സൈഡ് ലായനി ശ്വസിക്കുന്നതിലൂടെ കോവിഡ്-19 രോഗബാധ തടയാനോ രോഗം സുഖപ്പെടുത്താനോ കഴിയുമെന്ന് വിവാദ ബദൽ മരുന്ന് വക്താക്കളായ ജോസഫ് മെർക്കോളയും തോമസ് ലെവിയും അവകാശപ്പെടുകയുണ്ടായി. ഉപരിതലങ്ങളെ അണുവിമുക്തമാക്കുന്നതിന് ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാമെന്ന് സൂചിപ്പിക്കുന്ന ഗവേഷണങ്ങൾ ഉദ്ധരിച്ച് മനുഷ്യൻ്റെ ശ്വാസനാളം വൃത്തിയാക്കാനും ഇത് ഉപയോഗിക്കാമെന്ന് തെറ്റായി വാദിക്കുകയാണ് അവർ ചെയ്യുന്നത്. ഹൈഡ്രജൻ പെറോക്സൈഡ് ശ്വസിക്കുന്നത് ശ്വാസനാളത്തിലെ ഇറിറ്റേഷൻ, മൂക്കിൻ്റെ വീക്കം, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകും. ഉയർന്ന സാന്ദ്രതയിൽ, ഹൈഡ്രജൻ പെറോക്സൈഡ് ശ്വസിക്കുന്നത് സ്ഥിരമായ നാഡീനാശത്തിനോ മരണത്തിനോ കാരണമാകും. ഹൈഡ്രജൻ പെറോക്സൈഡ് കുറഞ്ഞ സാന്ദ്രതയിൽ നെബുലൈസ് ചെയ്യുകയും ശ്വസിക്കുകയും ചെയ്യുന്നത് ശ്വാസകോശത്തിൽ ഇൻ്റർസ്റ്റീഷ്യൽ ന്യൂമോണിറ്റിസിന് കാരണമാകുമെന്നതിന് തെളിവുകളുണ്ട്.
ഉപ്പുവെള്ളം തൊണ്ടയിൽ കൊള്ളുന്നത് കൊറോണ വൈറസിനെ കൊല്ലുമെന്ന് ശ്വാസകോശ വിദഗ്ധനായ സോങ് നാൻഷാൻ, വുഹാൻ യൂണിയൻ ഹോസ്പിറ്റൽ എന്നിവർ ഇത്തരം ഉപദേശം നൽകി എന്നായിരുന്നു വെയ്‌ബോ, ട്വിറ്റർ, ഫെയ്‌സ്ബുക്ക് എന്നിവയിലെ അവകാശവാദങ്ങൾ. ഇത് പങ്കിടരുതെന്ന് ആളുകളോട് ആവശ്യപ്പെട്ട് സോംഗ് നാൻഷൻ്റെ മെഡിക്കൽ ടീം ഒരു നിരാകരണം പ്രസിദ്ധീകരിച്ചു. ശ്വാസകോശത്തിൽ വസിക്കുന്ന വൈറസിനെ തൊണ്ടയിൽ ഉപ്പുവെള്ളം കൊള്ളുന്നതിലൂടെ നശിപ്പിക്കാനാവില്ല എന്ന് അവർ ചൂണ്ടിക്കാട്ടി. ഈ രീതി കോവിഡ്-19 നെതിരെ ഒരു പരിരക്ഷയും നൽകുമെന്നതിന് ബോധ്യപ്പെടുത്തുന്ന തെളിവുകളില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ദക്ഷിണ കൊറിയയിലെ റിവർ ഓഫ് ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിൻ്റെ വാതിൽക്കൽ ഉപ്പുവെള്ള സ്പ്രേകൾ നൽകി, ഇത് വൈറസിൽ നിന്ന് ആളുകളെ സംരക്ഷിക്കുമെന്ന തെറ്റായ വിശ്വാസത്തിലാണ് ഇത് നൽകപ്പെട്ടത്. എല്ലാവരിലും അണുനാശം വരുത്തിയിട്ടാല്ലാത്ത ഒരേ സ്പ്രേ ബോട്ടിൽ ആണ് ഉപയോഗിച്ചത്. ഇത് അപകടസാധ്യത വർദ്ധിപ്പിച്ചിരിക്കാം. ഈ സംഭവത്തെത്തുടർന്ന് 46 ഭക്തർക്ക് വൈറസ് ബാധിച്ചു.
താപനിലയും വികിരണങ്ങളും
തണുപ്പും മഞ്ഞും കോവിഡ്-19 വൈറസിനെ നശിപ്പിക്കുന്നില്ല. വൈറസ് മനുഷ്യശരീരത്തിനുള്ളിലാണ് വസിക്കുന്നത്. ഉപരിതലങ്ങളിൽ അതിജീവിക്കാൻ കഴിയുമെങ്കിലും തുറന്ന സ്ഥലങ്ങളിൽ അത് സാദ്ധ്യമല്ല.
സോണയിൽ കുളിക്കുന്നതോ കൈയോ മുടിയോ ഉണക്കാൻ ഉപയോഗിക്കുന്ന ഡ്രയറുകളോ കോവിഡ്-19 വൈറസിനെ നശിപ്പിക്കുന്നില്ല.
സൂര്യപ്രകാശമേൽക്കുന്നതോ, ചൂടുവെള്ളം കുടിക്കുന്നതോ, 26–27 °C (79–81 °F) വരെ വെള്ളം ചൂടക്കുന്നതോ കോവിഡ്-19 വൈറസിനെ ഇല്ലാതാക്കില്ല. വൈറസ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളിൽ യുണിസെഫ് ഈ പ്രസ്താവനകൾ നടത്തിയെന്ന് അവകാശവാദമുണ്ടായിരുന്നെങ്കിലും, യുണിസെഫ് ഉദ്യോഗസ്ഥർ ഇത് നിരസിക്കുകയുണ്ടായി.
യുവി-സി പ്രകാശം, ക്ലോറിൻ, ഉയർന്ന താപനില (56°C -ൽ കൂടുതൽ) എന്നിവ കോവിഡ്-19 വൈറസിനെ കൊല്ലാൻ മനുഷ്യരിൽ ഉപയോഗിക്കാൻ കഴിയില്ല.
ഫേസ്ബുക്കിൽ കൊറോണ വൈറസ് അണുബാധയ്ക്കുള്ള പരിഹാരമായി നീരാവി ശ്വസിക്കുവാൻ തെറ്റായി നിർദ്ദേശിക്കപ്പെട്ടു.
അണുനാശിനി സംബന്ധമായ മറ്റ് രീതികൾ
കൊറോണ വൈറസിനെതിരേ വെള്ളനിറത്തിന് പ്രത്യേക പ്രഭാവമൊന്നും ഇല്ല; ശ്രീലങ്കയിലെ ഹെൽത്ത് പ്രൊമോഷൻ ബ്യൂറോയുടെ (എച്ച്പിബി) രജിസ്ട്രാർ ഡോ. അഷാൻ പതിരാനയുടെ അഭിപ്രായത്തിൽ ഒരു തൂവാലയുടെ നിറം വൈറസിനെ ബാധിക്കുന്നില്ല..
2020 ജനുവരി 12 ന് ഫിലിപ്പൈൻസിൽ പൊട്ടിത്തെറിച്ച ടാൽ അഗ്നിപർവ്വതത്തിൻ്റെ ചാരമാണ് രാജ്യത്ത് അണുബാധയുടെ തോത് കുറയാൻ കാരണമായതെന്ന് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ അവകാശപ്പെടുകയുണ്ടായി.
സംരക്ഷണ ഉപകരണങ്ങൾ
കൊറോണ വൈറസ് തടയൽ എന്ന അവകാശവാദം കാരണം 34,000 വ്യാജ ശസ്ത്രക്രിയാ മാസ്കുകൾ 2020 മാർച്ചിൽ യൂറോപോൾ പിടിച്ചെടുത്തിരുന്നു.
ശസ്ത്രക്രിയാ മാസ്കുകൾക്ക് പകരമായി വെറ്റ്-വൈപ്പുകളിൽ നിന്ന് മാസ്കുകൾ നിർമ്മിക്കുന്നത് ഔദ്യോഗികമായി ശുപാർശ ചെയ്തിട്ടില്ല.
നാട്ടുവൈദ്യവിധി പ്രകാരം കോട്ടൻ തുണിയിൽ നിർമിച്ച മുഖം മൂടികൾ പച്ചില കഷായത്തിൽ പുഴുങ്ങിയെടുത്താൽ കോവിഡ്-19 പ്രതിരോധത്തിന് ഉപകരിക്കുമെന്ന് അവകാശവാദമുണ്ട്. ഈ അവകാശവാദം തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ഹാജരാക്കപ്പെട്ടിട്ടില്ല.
കൊക്കൈൻ കോവിഡ്-19 ബാധയിൽ നിന്ന് സംരക്ഷണം നൽകുന്നു എന്ന തെറ്റായ അവകാശവാദമുണ്ടായിരുന്നു.
കഞ്ചാവിന് കൊറോണ വൈറസിനെതിരേ സംരക്ഷണം നൽകാനാവും എന്ന അവകാശവാദവും ശ്രീലങ്കയിൽ കഞ്ചാവ് നിയമവിധേയമാക്കാനുള്ള അപേക്ഷയും യൂട്യൂബിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. കോവിഡ്-19 ൽ നിന്ന് കഞ്ചാവ് സംരക്ഷിച്ചതിന് തെളിവുകളില്ലെന്ന് ശ്രീലങ്കൻ ആരോഗ്യ അധികൃതർ ചൂണ്ടിക്കാട്ടി. സിബിഡി ഓയിൽ ഒരു പരിഹാരമാർഗമാണെന്ന് വ്യാജ ഫോക്സ് ന്യൂസ് ലേഖനം അവകാശപ്പെടുകയുണ്ടായി.
ക്ലോറോഫോം, ഈതർ എന്നിവ അടിസ്ഥാനമാക്കിയുള്ള മയക്കുമരുന്ന് ലോലെ എന്നിവ രോഗം ഭേദമാക്കുമെന്ന് ബ്രസീലിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ പറയപ്പെടുന്നു.
വ്യാവസായിക മെത്തനോൾ കൊറോണ വൈറസിനെ സുഖപ്പെടുത്തുമെന്ന് അവകാശവാദമുണ്ടായി. കുടിക്കുവാനുപയോഗിക്കുന്ന മദ്യം എഥനോൾ ആണ്, മെത്തനോൾ വിഷവസ്തുവാണ്.
എഥനോൾ മദ്യം കോവിഡ്-19 ൽ നിന്ന് സംരക്ഷിക്കുന്നില്ല, മാത്രമല്ല ആരോഗ്യസംബന്ധമായ ഹ്രസ്വ-ദീർഘ കാല അപകടസാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യും
വാണിജ്യ ഉൽപ്പന്നങ്ങൾ
കോവിഡ്-19 നെതിരെ പ്രവർത്തിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി വ്യാജ ഉൽപ്പന്നങ്ങൾ ഉണ്ട്.
ജപ്പാനിൽ കഴുത്തിൽ ധരിച്ചിരിക്കുന്ന "വൈറസ് ഷട്ട് ഔട്ട് പ്രൊട്ടക്ഷൻ" ഏലസ്സുകൾ അണുബാധ തടയുന്നുവെന്ന തെറ്റായ അവകാശവാദത്തോടെ വിൽക്കുകയുണ്ടായി.
"ഓസ്ട്രേലിയൻ മെഡിക്കൽ യൂണിവേഴ്സിറ്റി" യിലെ ശാസ്ത്രജ്ഞർ കൊറോണ വൈറസിനായി ഒരു വാക്സിൻ വികസിപ്പിച്ചതായി ഒരു ട്വിറ്റർ പോസ്റ്റ് അവകാശപ്പെട്ടു. ഒരു വാക്സിനേഷൻ കിറ്റിനുള്ള പണമടയ്ക്കലായി ഇത് 0.1 ബിറ്റ്കോയിൻ സ്വീകരിച്ചു, 5-10 ദിവസത്തിനുള്ളിൽ വാക്സിൻ അയച്ചുനൽകും എന്ന് വാഗ്ദാനം ചെയ്തു. ലിങ്കുചെയ്‌ത വെബ്‌സൈറ്റ് പിന്നീട് നീക്കംചെയ്‌തു.
ഹോമിയോപ്പതി 'ഇൻഫ്ലുവൻസ കോംപ്ലക്സ്' കോവിഡ്-19 നുള്ള ഒരു പ്രതിരോധ മരുന്നായി ന്യൂസിലാൻ്റിലെ ഒരു വ്യക്തി വിപണനം ചെയ്തു, ഒരു "റേഡിയോണിക്സ് മെഷീൻ " ഉപയോഗിച്ച് കോവിഡ്-19 ൻ്റെ "ഫ്രീക്വൻസി" ഉപയോഗിച്ച് തൻ്റെ ഉൽപ്പന്നം തിരിച്ചറിഞ്ഞുവെന്ന് ഇയാൾ അവകാശപ്പെട്ടു. ഇതുപോലുള്ള ഹോമിയോ പ്രതിവിധികൾക്ക് സജീവ ഘടകങ്ങളില്ലെന്നും പനി, ജലദോഷം, കോവിഡ് -19 എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ കഴിയില്ലെന്നും ഓക്ക്ലാൻഡ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറും മൈക്രോബയോളജിസ്റ്റുമായ ഡോ. സിയോക്സി വൈൽസ് പറഞ്ഞു. കോവിഡ്-19 തടയുമെന്ന് അവകാശപ്പെടുന്ന ഉൽപ്പന്നങ്ങൾ അപകടകരമായ തെറ്റായ ആത്മവിശ്വാസം നൽകുന്നുവെന്ന് ന്യൂസിലൻ്റ് ആരോഗ്യ മന്ത്രാലയം വിമർശിച്ചു.
ആഴ്‌സണിക്കം ആൽബം എന്ന ഹോമിയോ ഉൽപ്പന്നം കോവിഡ്-19 തടയുന്നതിനായി മറ്റുൽപ്പന്നങ്ങൾക്കൊപ്പം ഉപയോഗിക്കാം എന്ന് അവകാശവാദമുണ്ടായിരുന്നു.
കാലിഫോർണിയയിൽ താമസിക്കുന്ന ഒരാൾ കൊറോണ വൈറസ് ചികിത്സയ്ക്ക് എന്ന അവകാശവാദത്തോടെ ഗുളികകൾ വിപണനം ചെയ്യുകയുണ്ടായി. ഉള്ളടക്കം പരസ്യമാക്കിയിരുന്നില്ല. ഇയാളെ തട്ടിപ്പ് ശ്രമത്തിന് അറസ്റ്റ് ചെയ്യുകയുണ്ടായി. 20 വർഷം വരെ തടവ് അനുഭവിക്കാവുന്ന കുറ്റമാണിത്.
കൊറോയിഡൽ സിൽവർ ലായനി ഉപയോഗിച്ച് കൊറോണ വൈറസ് ഉൾപ്പെടെ 650 ലധികം രോഗകാരികളെ കൊല്ലാൻ കഴിയുമെന്ന തെറ്റായ അവകാശവാദമുണ്ടായിരുന്നു. കോവിഡ്-19 ചികിത്സിക്കാൻ താൻ വിറ്റ കൊളോയിഡ് വെള്ളി (അത് മാത്രം) ഉപയോഗിക്കാമെന്ന് പ്രസംഗകൻ ജിം ബക്കർ അവകാശപ്പെട്ടിരുന്നു. കൊളോയ്ഡൽ സിൽവർ ഒന്നിനും ഫലപ്രദമായ ചികിത്സയല്ല. ഇത് മറ്റ് മരുന്നുകളുമായി ഇടപെട്ട് പ്രവർത്തനത്തെ ബാധിക്കുവാൻ സാദ്ധ്യതയുണ്ട്. മാത്രമല്ല സ്ഥിരമായ ആർജീരിയ (നീല-ചാര ചർമ്മത്തിൻ്റെ നിറം മാറൽ) എന്നതിനും കാരണമായേക്കാം.
കൊറോണ വൈറസ് അണുബാധയെ സുഖപ്പെടുത്താമെന്ന അവകാശവാദവുമായി ടൂത്ത് പേസ്റ്റുകൾ, ഡയറ്ററി സപ്ലിമെൻ്റുകൾ, ക്രീമുകൾ എന്നിവ യുഎസിൽ നിയമവിരുദ്ധമായി വിൽക്കപ്പെട്ടിരുന്നു. .
ബയോചാർജർ എൻജി സട്ടിൽ എനർജി പ്ലാറ്റ്ഫോം എന്ന ഉപകരണത്തിന് കൊറോണ വൈറസ് ഭേദമാക്കുമെന്ന് സെലിബ്രിറ്റി ഷെഫ് പീറ്റ് ഇവാൻസ് അവകാശപ്പെടുകയുണ്ടായി. ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ ഈ ഉൽപ്പന്നത്തെ "ഫാൻസി ലൈറ്റ് മെഷീൻ" എന്ന് തള്ളിക്കളഞ്ഞതിനെത്തുടർന്ന് അദ്ദേഹം പരസ്യം പിൻവലിച്ചു.
സോഡിയം ക്ലോറൈറ്റിൻ്റെയും (ടേബിൾ ഉപ്പും മറ്റ് ചില ധാതുക്കളും അടങ്ങിയ) ഒരു ആസിഡും ചേർന്ന മിശ്രിതമാണ് " മിറക്കിൾ മിനറൽ സൊല്യൂഷൻ " (എംഎംഎസ്), ഇത് സോഡിയം ക്ലോറൈറ്റുമായി പ്രതിപ്രവർത്തിച്ച് അസ്ഥിരമായ ക്ലോറസ് ആസിഡിൻ്റെ ഒരു ലായനി ഉൽപാദിപ്പിക്കുന്നു, ഇത് ക്ലോറൈറ്റ്, ക്ലോറേറ്റ്, ക്ലോറിൻ ഡൈ ഓക്സൈഡ്, ഒരു വ്യാവസായിക ബ്ലീച്ച് എന്നിവ ഉത്പാദിപ്പിക്കുന്നു. ഇത് കോവിഡ്-19 സുഖപ്പെടുത്തുകയോ, തടയുകയോ, ചികിത്സിക്കുകയോ ചെയ്യുന്നു എന്നതിന് തെളിവുകളില്ലെന്നും ഇത് ആരോഗ്യത്തിന് ഗുരുതരമായി അപകടകരമാണെന്നും എവ്.ഡി.എ. മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. " ജെനസിസ് II ചർച്ച്" ഇത് വിൽപ്പന നടത്തുന്നത് തങ്ങളുടെ മതപരമായ അവകാശമാണ് എന്ന് പറയുകയുണ്ടായി.
1960 കളിൽ കണ്ടുപിടിച്ച സസ്യങ്ങളുടെ മിശ്രിതമായ ഷുവാങ്‌വാങ്‌ലിയൻ ഉപയോഗിച്ച് കൊറോണ വൈറസിനെ ചികിത്സിക്കാൻ കഴിയുമെന്ന് സിൻഹുവ ന്യൂസ് ഏജൻസി പരസ്യം ചെയ്തു. അത് വാങ്ങാൻ ക്യൂവിലായിരിക്കുമ്പോൾ പലരും സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങൾ ലംഘിക്കുന്നുവെന്ന് വെയ്‌ബോയിലെ പോസ്റ്റുകൾ അവകാശപ്പെട്ടു. ഇത്തരം വാർത്തകൾ ഓഹരി വിപണി കൃത്രിമം കാണിക്കുവാനാണ് എന്നും ആരോപണമുണ്ട്.
സ്കിന്നി ബീച്ച് മെഡ് സ്പാ ഉടമയും ഡോക്ടറുമായ ജെന്നിംഗ്സ് റയാൻ സ്റ്റാലി, മെയിൽ ഓർഡർ വഴി "കോവിഡ് -19 ട്രീറ്റ്മെൻ്റ് പായ്ക്കുകൾ" വിറ്റതായി ആരോപിക്കപ്പെടുന്നു, അവർ ആറ് ആഴ്ചത്തേക്ക് കോവിഡ് -19 ൽ നിന്ന് സംരക്ഷിക്കുമെന്നും "100%" ഭേദമാക്കുമെന്നും അവകാശവാദമുണ്ടായിരുന്നു. ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടു. കുറ്റം തെളിയിക്കപ്പെട്ടാൽ അയാൾക്ക് 20 വർഷം തടവ് ശിക്ഷ ലഭിച്ചേയ്ക്കാം.
രാഷ്ട്രീയകക്ഷിയായ ഗ്രീക്ക് സൊല്യൂഷൻ്റെ വലതുപക്ഷ നേതാവ് കിറിയാക്കോസ് വെലോപോളോസ് തൻ്റെ ടിവി ഷോപ്പ് വഴി വിൽക്കുന്ന ഒരു ഹാൻഡ് ക്രീം കോവിഡ്-19 നെ പൂർണ്ണമായും കൊല്ലുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് മെഡിക്കൽ അധികൃതരുടെ അംഗീകാരമില്ല.
ഒരു "ആൻ്റി-കൊറോണ വൈറസ്" കട്ടിൽ ഫംഗസ് വിരുദ്ധവും, അലർജി വിരുദ്ധവും, പൊടി, വെള്ളം എന്നിവയോട് പ്രതിരോധ ശേഷി ഉള്ളതാണ് എന്നും കൊറോണ വൈറസിനെതിരെ പോരാടാൻ കഴിവുള്ളവതാണ് എന്നും പരസ്യം ചെയ്യപ്പെടുകയുണ്ടായി.
തമിഴ്നാട്ടിൽ ഒരു ഹെർബൽ കമ്പനി ഉടമസ്ഥൻ സ്വയം ഉണ്ടാക്കിയ സോഡിയം നൈട്രേറ്റ് കലർന്ന കൂട്ട് കഴിച്ച് മരണമടയുകയുണ്ടായി. ഇയാൾക്ക് കോവിഡ്-19 രോഗബാധയുണ്ടായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.
സസ്യസംബന്ധമായ അവകാശവാദങ്ങൾ
കോവിഡ് -19 ഉൾപ്പെടെ മനുഷ്യരെ ബാധിക്കുന്ന എല്ലാ വൈറസ് അണുബാധകൾക്കും പരിഹാരമായി ഒരു സങ്കീർണ്ണ ശ്രീലങ്കൻ ഹെർബൽ പാനിയം ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നു. ഈ മിശ്രിതം കാരണം ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം എന്ന് കൊളംബോ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡിജെനസ് മെഡിസിൻ സീനിയർ ലക്ചറർ ഡോ. എൽ.പി.എ. കരുണാതിലക അഭിപ്രായപ്പെട്ടു.
ആൻഡ്രോയിഗ്രാഫിസ് പാനിക്കുലേറ്റ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കൊറോണ വൈറസിൻ്റെ ലക്ഷണങ്ങൾ ഒഴിവാക്കുന്നതിനും ഫലപ്രദമാണ് എന്ന് ഒരു തായ് മീഡിയ വെബ്‌സൈറ്റ് അവകാശപ്പെട്ടു. ഇതിന് ഒരു തെളിവുമില്ല.
തിനൊസ്പൊര ച്രിസ്പ കണ്ണിൽ ഒഴിച്ചാൽ കൊറോണ വൈറസിനെതിരായി ആൻ്റിബയോട്ടിക് എന്ന രീതിയിൽ ഗുണം ചെയ്യും എന്ന് അവകാശവാദമുണ്ടായിരുന്നു.
കോവിഡ്-19 നുള്ള പ്രതിരോധത്തിന് ഉമ്മം എന്ന വിഷ സസ്യത്തിൻ്റെ കായ ഉപയോഗിക്കാമെന്ന് തെറ്റായ പ്രചാരണമുണ്ടായിരുന്നു. ഇതിൻ്റെ ഫലമായി പതിനൊന്ന് പേരെ ഇന്ത്യയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. കായ കണ്ടാൽ കൊറോണ വൈറസ് പോലെ തോന്നും എന്ന തെറ്റായ വിവരം ടിക് ടോക്ക് വീഡിയോയിൽ കണ്ടവരാണ് ഇത് കഴിച്ചത്.
നാരങ്ങ പുല്ല്, സംബൂക്കസ്, ഇഞ്ചി, കുരുമുളക്, നാരങ്ങ, തേൻ എന്നിവയുൾപ്പെടെയുള്ള ജലദോഷത്തെ തടയുന്നതിനും ചികിത്സിക്കുന്നതിനും പലപ്പോഴും ഉദ്ദേശിച്ചിട്ടുള്ള ചേരുവകൾ അടങ്ങിയ ഒരു പാചകക്കുറിപ്പ് വെനിസ്വേലൻ ഭരണഘടനാ അസംബ്ലിയിലെ അംഗമായ മരിയ അലജാൻഡ്ര ഡയസ് പ്രചരിപ്പിച്ചു. വൈറസിനെ ബയോടേററിസം ആയുധം എന്നും ഡയാസ് വിശേഷിപ്പിച്ചു.
മതപരവും മാന്ത്രികവുമായ രീതികൾ
പശു മൂത്രം കുടിക്കുകയും ശരീരത്തിൽ ചാണകം പുരട്ടുകയും ചെയ്താൽ കൊറോണ വൈറസ് ഭേദമാക്കുമെന്ന് ഇന്ത്യൻ രാഷ്ട്രീയക്കാരനായ സ്വാമി ചക്രപാണി അവകാശപ്പെട്ടു. ഇന്ത്യൻ പശുക്കളെ മാത്രമേ ഉപയോഗിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. എംപി സുമൻ ഹരിപ്രിയയും ചാണകവും മൂത്രവും പ്രോത്സാഹിപ്പിച്ചു. ഇന്ത്യൻ വൈറോളജിക്കൽ സൊസൈറ്റിയിലെ ഡോ. ശൈലേന്ദ്ര സക്‌സേന, പശു മൂത്രത്തിന് വൈറൽ വിരുദ്ധ പ്രഭാവം ഉണ്ടെന്നതിന് തെളിവുകളില്ലെന്നും ചാണകം കഴിക്കുന്നത് ഒരു പുതിയ സൂനോസിസ് സൃഷ്ടിച്ചേക്കാമെന്നും പറഞ്ഞു.
ഒട്ടക മൂത്രം കുടിക്കുന്നത് പശ്ചിമേഷ്യയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഇത് മതപരമായി പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്ന അവകാശവാദങ്ങൾ അബാനാഫ ഉൾപ്പെടെയുള്ള മുസ്‌ലിം പണ്ഡിതന്മാർ നിരാകരിച്ചു. കോവിഡ്-19 നെക്കാൾ കൂടുതൽ അപകടകാരിയായ തരം കൊറോണ വൈറസ് ആയ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്), ഒഴിവാക്കാൻ ഒട്ടക മൂത്രം കുടിക്കരുതെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിച്ചിരുന്നു.
ടെലിവിഞ്ചലിസ്റ്റ് കെന്നത്ത് കോപ്ലാൻ്റ് അനുയായികളോട് അവരുടെ ടെലിവിഷനുകളെ വിദൂര പ്രതിരോധ കുത്തിവയ്പ്പ് മാർഗമായി സ്പർശിക്കാൻ ആവശ്യപ്പെട്ടിരുന്നു, കൂടാതെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും കോവിഡ്-19 നെ "ദൈവത്തിൻ്റെ കാറ്റ്" വിളിച്ച് “നശിപ്പിക്കാൻ” ശ്രമിക്കുകയും ചെയ്തു, പൊതുജനാരോഗ്യ ഉപദേശങ്ങൾ അവഗണിച്ച് പള്ളികളിലേക്ക് വരാൻ അദ്ദേഹം അനുയായികളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. രോഗം പിടിപെട്ടാൽ കൈകൾ വയ്ക്കുന്നതിലൂടെ അവരെ സുഖപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.
"ഹാപ്പി സയൻസ്" എന്ന രഹസ്യമായി പണമടയ്‌ക്കേണ്ട മതഗ്രൂപ്പ്, കോവിഡ്-19 തടയാൻ “ആത്മീയ വാക്‌സിനുകൾ“ വിൽക്കുന്നുണ്ടായിരുന്നു. റുഹോ ഒകാവ എന്ന നേതാവ് തുടക്കത്തിൽ സാമൂഹ്യ-വിദൂര നടപടികളെ ധിക്കരിച്ച ശേഷം, പിന്നീട് തങ്ങളുടെ ന്യൂയോർക്ക് ക്ഷേത്രം അടച്ചു, ആത്മീയ വാക്സിനുകൾ വിദൂരമായി നൽകാനാരംഭിച്ചു.
മലദ്വാരത്തിൽ വയലറ്റ് എണ്ണ മുക്കിയ പഞ്ഞി പ്രയോഗിക്കുന്നതിലൂടെ കോവിഡ്-19 തടയാൻ കഴിയുമെന്ന നിർദ്ദേശം നൽകിയതിനാൽ അബ്ബാസ് തബ്രീഷ്യൻ എന്നയാൾ ഇറാനിൽ വ്യാപകമായ പരിഹാസത്തിന് പാത്രമാവുകയുണ്ടായി. ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മൂന്നാഴ്ച മുമ്പ് കോവിഡ് -19 സ്വയം സുഖപ്പെടുത്തിയതായി അയതോല്ല ഹാഷെം ബതായ് ഗോൽപയേഗാനി അറിയിച്ചുവെങ്കിലും രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു.
രോഗശാന്തിക്കായി ആളുകൾ ആരാധനാലയങ്ങൾ സന്ദർശിക്കണമെന്നും തീർത്ഥാടന കേന്ദ്രങ്ങൾ സർക്കാർ അടയ്ക്കുന്നതിനെ എതിർക്കണമെന്നും ചില മതവിശ്വാസികൾ വാദിച്ചു.
രമേശ് ബിധുരി എന്ന ബിജെപി പാർലമെൻ്റംഗം നമസ്തേ എന്ന അഭിവാദ്യം കോവിഡ്-19 പകരുന്നത് തടയും എന്നും ആദാബ്, അസലാമു അലൈക്കും എന്നിവ പോലെയുള്ള അറബി അഭിവാദ്യങ്ങൾ വായിലേയ്ക്ക് വായു കയറുന്നതിനാൽ രോഗബാധ തടയുന്നില്ല എന്നും വിദഗ്ദ്ധർ പറഞ്ഞതായി അവകാശപ്പെട്ടു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട മതപരവും ശാസ്ത്രീയവുമായ തെറ്റിദ്ധാരണകൾ പാകിസ്ഥാനിൽ വ്യാപകമാണ്. ഇപ്‌സോസ് നടത്തിയ ഒരു സർവേ ഗവേഷണ പ്രകാരം, പാകിസ്ഥാനിലെ 82% ആളുകൾ ഒരു ദിവസം അഞ്ച് തവണ നമസ്കാരം നടത്തുന്നത് കോവിഡ്-19 ബാധിക്കുന്നതിൽ നിന്ന് സംരക്ഷിക്കപ്പെടുമെന്ന് വിശ്വസിച്ചു. 67 ശതമാനം പേരും സമൂഹപ്രാർത്ഥന അണുബാധയുടെ ഉറവിടമാകില്ലെന്ന് വിശ്വസിച്ചു 48 ശതമാനം ആളുകളും വിശ്വസിക്കുന്നത് കൈ കുലുക്കുന്നത് ആരെയും ബാധിക്കില്ലെന്നും അത് സുന്നത്താണെന്നും ആയിരുന്നു.
ഭക്ഷണങ്ങളും പാനീയങ്ങളും
പഴങ്ങൾ
കോവിഡ്-19, കാൻസർ എന്നിവ തടയാൻ ചെറുചൂടുള്ള നാരങ്ങവെള്ളം കുടിക്കുന്നത് നല്ലതാണ് എന്നാണ് ഒരു അവകാശവാദം. വിറ്റാമിൻ സി കൊറോണയ്ക്ക് ഫലപ്രദമായ പ്രതിരോധമാർഗ്ഗമാണ് എന്ന് തെളിവുകൾ ഇല്ല. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങുന്ന ഫലം നാരങ്ങയുമല്ല.
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും കോവിഡ്-19 തടയാനും ചികിത്സിക്കാനും വാഴപ്പഴത്തിന് കഴിയുമെന്ന് വ്യാജ അവകാശവാദമുണ്ട്.
മാങ്ങ ദുരിയൻ എന്നീ പഴങ്ങൾ കോവിഡ്-19 രോഗശാന്തി നൽകുന്നില്ല.
ഉള്ളി കോവിഡ്-19 നെതിരായ പ്രതിരോധത്തിന് ഫലപ്രദമാണ് എന്ന് ഫേസ്ബുക്ക് പ്രചാരണമുണ്ടായിരുന്നു.
ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും
വെളുത്തുള്ളി കോവിഡ്-19 തടയുമെന്ന് ഫേസ്‌ബുക്ക് പ്രചാരണമുണ്ടായിരുന്നു. ഇതിന് തെളിവുകളൊന്നുമില്ല.
ഒരു ദിവസം ഉപവസിച്ചതിന് ശേഷം വലിയ അളവിൽ വേവിച്ച ഇഞ്ചി കഴിക്കുന്നത് കൊറോണ വൈറസ് തടയുകയോ സുഖപ്പെടുത്തുകയോ ചെയ്യും എന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിന് തെളിവുകളില്ല.
പാവയ്ക്ക ജ്യൂസ് കോവിഡ്-19 ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ് എന്ന് സോഷ്യൽ മീഡിയ അവകാശവാദമുണ്ടായിരുന്നു.
മഞ്ഞൾ കോവിഡ്-19 തടയാൻ സഹായിക്കുമെന്ന് അവകാശവാദങ്ങളുണ്ടായിരുന്നു ഇതിന് തെളിവുകളില്ല.
വേപ്പിലകൾ കോവിഡ്-19-ന് പരിഹാരമാണ് എന്ന് ഇന്ത്യയിൽ അവകാശവാദമുണ്ടായിരുന്നു.
കോവിഡ് 19 അണുബാധ സുഖപ്പെടുത്താമെന്നും ജനങ്ങളെ ചികിത്സിക്കാമെന്നും പറഞ്ഞ സ്വയം പ്രഖ്യാപിത പ്രകൃതിചികിത്സകനായ മോഹനൻ വൈദ്യർ കേരളത്തിൽ അറസ്റ്റിലാവുകയുണ്ടായി.
പാനീയങ്ങളും ശീതീകരിച്ച ഭക്ഷണങ്ങളും
മദ്യപാനം കോവിഡ്-19 ചികിത്സയ്ക്കോ രോഗപ്രതിരോധത്തിനോ ഫലപ്രദമല്ല. ചില അവകാശവാദങ്ങൾക്ക് വിരുദ്ധമായി മദ്യപാനം രോഗപ്രതിരോധശേഷി കുറയുന്നതിന് കാരണമായേക്കാം.
ഓരോ 15 മിനിറ്റിലും വെള്ളം കുടിക്കുന്നത് രോഗബാധ തടയും എന്ന് അവകാശവാദമുണ്ടായിരുന്നു നിർജ്ജലീകരണം ഒഴിവാക്കുന്നത് ആരോഗ്യകരമാണെങ്കിലും വലിയ അളവിൽ വെള്ളം കുടിക്കുന്നത് കോവിഡ്-19 നെ തടയുകയോ സുഖപ്പെടുത്തുകയോ ചെയ്യില്ല.
സോഷ്യൽ മീഡിയയിൽ കോവിഡ്-19 നെതിരെ ചായ ഫലപ്രദമാണെന്ന് തെളിവില്ലാത്ത അവകാശവാദമുണ്ടായിരുന്നു.
പെരുംജീരകം ഒരു ചികിത്സയാണ് എന്ന് ബ്രസീലിൽ തെറ്റായി അവകാശവാദമുണ്ടായി.
അവോക്കാഡോ, പുതിന ചായ, ചൂടുള്ള വിസ്കി, തേൻ, അവശ്യ എണ്ണകൾ, വിറ്റാമിൻ സി, ഡി എന്നിവ രോഗശമനം നൽകുമെന്ന് ബ്രസീലിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുകയുണ്ടായി.
'ഉപ്പുവെള്ളം തൊണ്ടയിൽ കൊള്ളുക, ചായ പോലുള്ള ചൂടുള്ള ദ്രാവകങ്ങൾ കുടിക്കുക, ഐസ്ക്രീം ഒഴിവാക്കുക എന്നിവയ്ക്ക് കോവിഡ് -19 പകരുന്നത് തടയാൻ കഴിയും' എന്ന് ഫേസ്ബുക്ക് പ്രചാരണമുണ്ടായിരുന്നു.
ശുചിത്വത്തോടെ തയ്യാറാക്കുന്നിടത്തോളം ഐസ്ക്രീമും ശീതീകരിച്ച ഭക്ഷണങ്ങളും കഴിക്കുന്നത് കോവിഡ്-19 രോഗബാധയുണ്ടാക്കുകയോ രോഗം ഭേദപ്പെടുത്തുകയോ ചെയ്യില്ല.
മാംസം
സസ്യഭുക്കുകൾ കൊറോണ വൈറസിനെതിരേ പ്രതിരോധശേഷിയുള്ളവരാണ് എന്ന അവകാശവാദം ട്വിറ്ററിൽ "#NoMeat_NoCoronaVirus" എന്ന ഹാഷ്ടാഗ് ട്രെൻഡ് ചെയ്യാൻ കാരണമായി. മാംസഭക്ഷണം കഴിക്കുന്നതും രോഗബാധയുമായി ബന്ധമില്ല. ഈ അഭ്യൂഹം ആഭ്യന്തര വ്യവസായത്തെ സാരമായി ബാധിച്ചുവെന്ന് മത്സ്യബന്ധന, ക്ഷീര, മൃഗസംരക്ഷണ മന്ത്രി ഗിരാജ് സിംഗ് പറഞ്ഞു.
ശുചിത്വത്തോടെ തയ്യാറാക്കി നന്നായി വേവിച്ച ചിക്കൻ കഴിക്കുന്നത് കോവിഡ്-19 ന് കാരണമാകില്ല.
വ്യായാമങ്ങൾ
സോഷ്യൽ മീഡിയയിൽ കോവിഡ്-19 അണുബാധയ്ക്കുള്ള ചികിത്സയായി ആറ് തവണ ആഴത്തിലുള്ള ശ്വാസമെടുത്ത് വായ മൂടി ചുമയ്ക്കുന്നത് ഫലപ്രദമാണ് എന്ന പ്രചാരണമുണ്ടായിരുന്നു.
കോവിഡ്-19 നെതിരെ നിലവിലുള്ള മരുന്നുകളുടെ തെളിവില്ലാതെയുള്ള ഉപയോഗം
കോവിഡ് -19 ചികിത്സിക്കുന്നതിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ ക്ലോറോക്വിൻ എന്ന മലേറിയ മരുന്ന് അംഗീകരിച്ചതായി 2020 മാർച്ചിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. കോവിഡ്-19 നുള്ള ചികിത്സകളോ മരുന്നുകളോ അംഗീകരിച്ചിട്ടില്ലെന്ന് എഫ്.ഡി.എ. പിന്നീട് വ്യക്തമാക്കി, എന്നാൽ കോവിഡ്-19 ചികിത്സയിൽ ക്ലോറോക്വിൻ ഫലപ്രദമാകുമോയെന്നറിയാൻ പഠനങ്ങൾ നടക്കുന്നുണ്ട്. ഈ അവകാശവാദത്തെത്തുടർന്ന് ആഫ്രിക്കയിലെയും ദക്ഷിണേഷ്യയിലെയും പല രാജ്യങ്ങളിൽ നിന്നും ക്ലോറോക്വിൻ വാങ്ങിക്കൂട്ടുന്നത് ഈ മരുന്നുകൾ പതിവായി കഴിക്കുന്ന ല്യൂപ്പസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് രോഗികൾക്ക് ലഭ്യതക്കുറവിന് കാരണമായി. അക്വേറിയം ഉപയോഗത്തിനായി ഉദ്ദേശിച്ചുള്ള അനുബന്ധ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് ഗുരുതരമായ രോഗത്തിനും മരണത്തിനും കാരണമാകും.
ഇറാഖിലെ ഫാർമസ്യൂട്ടിക്കൽ കമ്പനികളായ പിയോനീർ കമ്പനി, സമാറ എന്നിവ കൊറോണ വൈറസിന് ചികിത്സ കണ്ടെത്തിയതായി കിംവദന്തികൾ ഇറാഖിൽ പ്രചരിച്ചു.
30 വർഷം പഴക്കമുള്ള ഇന്ത്യൻ പാഠപുസ്തകത്തിൽ ആസ്പിരിൻ, ആൻ്റി ഹിസ്റ്റാമിനുകൾ, നാസൽ സ്പ്രേ എന്നിവ കോവിഡ്-19 ചികിത്സയായി പട്ടികപ്പെടുത്തുന്നുവെന്നും അവകാശവാദമുണ്ടായിരുന്നു.
കോവിഡ്-19 ടെസ്റ്റ് കിറ്റിൻ്റെ ഫോട്ടോകൾ വാക്സിൻ ആണെന്ന് തെറ്റായ അവകാശവാദങ്ങളുമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.
ഫിലിപ്പൈൻസിൽ ഒരു ചികിത്സയായി ആൻ്റി വൈറൽ കുത്തിവയ്പ്പ് വികസിപ്പിച്ചതായും അവകാശവാദങ്ങളുണ്ടായിരുന്നു.
മൂക്കിൽ ദിവസവും ഗ്ലൂക്കോസ് ഒഴിക്കുന്നത് കൊറോണ വരുന്നത് തടയും എന്ന കേരളത്തിൽ നിന്നുള്ള ഒരു ഇ.എൻ.ടി ഡോക്ടറുടെ അവകാശവാദം (മാതൃഭൂമി,13.10.2020, പേജ് 10) യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പതഞ്ജലി നിർമ്മിക്കുന്ന കൊറോണിൽ എന്ന പ്രൊഡക്ട് കൊറോണയ്ക്കെതിയെയുള്ള ഔഷധമെന്ന പേരിൽ പ്രചരിപ്പിക്കുന്നതിന് കേന്ദ്രമന്ത്രി ഹരീഷ് വർദ്ധൻ കൂട്ടുനിന്നതിനെ ഐ എം എ വിമർശിക്കുകയുണ്ടായി.
കേരള സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് ആർസനിക് ആൽബം എന്ന ഹോമിയോ ഗുളിക നൽകാൻ തീരുമാനിച്ചത് വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് കോവിഡിന് ഏതെങ്കിലും വിധത്തിൽ ഗുണപ്രദമാണെന്ന് യാതൊരു തെളിവും ഇല്ല.
അവലംബങ്ങൾ
This article uses material from the Wikipedia മലയാളം article കോവിഡ് 19 സംബന്ധിച്ച അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses. ®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.