നെൽ‌സൺ മണ്ടേല

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ്‌ നെൽസൺ മണ്ടേല (ഇംഗ്ലീഷ്: Nelson Rolihlahla Mandela, ജനനം 1918 ജൂലൈ 18 - മരണം:2013 ഡിസംബർ 5).

തുടർന്ന് വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. 1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക്‌ ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു. ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം. ലോങ് വോക് റ്റു ഫ്രീഡം ആണ് ആത്മകഥ.

നെൽ‌സൺ മണ്ടേല
നെൽ‌സൺ മണ്ടേല

Mandela in Johannesburg on 13 May 2008


പദവിയിൽ
10 May 1994 – 14 June 1999
Deputy Thabo Mbeki
F. W. de Klerk
മുൻഗാമി F. W. de Klerk
as State President
പിൻഗാമി Thabo Mbeki

ജനനം (1918-07-18)18 ജൂലൈ 1918
Mvezo, Cape Province, Union of South Africa
മരണം 5 ഡിസംബർ 2013(2013-12-05) (പ്രായം 95)
Johannesburg, Gauteng, South Africa
രാഷ്ട്രീയകക്ഷി African National Congress
ജീവിതപങ്കാളി
മക്കൾ 6 (including Makgatho, Makaziwe, Zenani and Zindziswa)
മതം Methodist

തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോർട്ട് ഹെയർ സർവ്വകലാശാലയിലും, വിറ്റവാട്ടർസ്രാന്റ് സർവ്വകലാശാലയിലുമായി നിയമപഠനം പൂർത്തിയാക്കി. ജോഹന്നസ്ബർഗിൽ താമസിക്കുന്ന കാലഘട്ടത്തിൽത്തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലൂടെ ആയിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല. 1948ലെ കടുത്ത വർണ്ണവിവേചനത്തിന്റെ കാലഘട്ടത്തിൽ മണ്ടേല, പാർട്ടിയിലെ പ്രമുഖസ്ഥാനത്തേക്ക് എത്തിച്ചേർന്നു. തുടക്കത്തിൽ മണ്ടേല അക്രമത്തിന്റെ പാതയിലൂടെയുള്ള ഒരു സമരമാർഗ്ഗമാണ് സ്വീകരിച്ചത്. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. വിധ്വംസനപ്രവർത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 27 വർഷത്തോളമാണ് മണ്ടേല ജയിൽവാസം അനുഭവിച്ചത്.

മണ്ടേലയുടെ ജീവിതത്തിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ വളരെ സ്വാധീനം ചെലുത്തിയിരുന്നു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെയും അവരുടെ സായുധവിഭാഗമായ ഉംഖോണ്ടോ വിസിസ്‌വേയുടെയും നേതാവായിരുന്ന മണ്ടേലയെ വർണ്ണവിവേചനത്തെ എതിർത്തവർ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റേയും പ്രതീകമായി കരുതുമ്പോൾ, വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെയും എ എൻ സിയെയും കമ്യൂണിസ്റ്റ്‌ തീവ്രവാദികളായാണു കരുതിയിരുന്നത്‌. 2008 ജൂലൈ വരെ അമേരിക്കൻ ഗവൺമെന്റ്‌, മണ്ടേലയെ തീവ്രവാദിപട്ടികയിൽ‌ ഉൾപ്പെടുത്തിയിരുന്നു‍. വർണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അക്രമപ്രവർത്തനങ്ങളുടെയും അട്ടിമറികളുടേയും പേരിൽ മണ്ടേലക്ക്‌ 27 വർഷം ജയിൽവാസമനുഷ്ഠിക്കേണ്ടതായി വന്നു. മണ്ടേലയുടെ വംശക്കാർ പ്രായത്തിൽ മുതിർന്നവരെ ബഹുമാനസൂചകമായി സംബോധന ചെയ്യുന്ന മാഡിബ എന്ന പേർ കൊണ്ടാണ് ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ അഭിസംബോധന ചെയ്തിരുന്നത്. ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേല നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18, നെൽസൺ മണ്ടേല ദിനമായി ആചരിക്കുമെന്ന് 2009 നവംബറിൽ യു. എൻ. പൊതുസഭ പ്രഖ്യാപിച്ചു. 2013 ഡിസംബർ 5 നു ജോഹന്നാസ് ബർഗിലെ സ്വവസതിയിൽ വെച്ച് മണ്ടേല അന്തരിച്ചു.

ആദ്യകാല ജീവിതം

ജനനം-ബാല്യം 1918–1936

ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ്‌ പ്രവിശ്യയിലെ ട്രാൻസ്കെയിൻ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തിൽപ്പെട്ടതാണ് മണ്ടേലയുടെ കുടുംബം. ഉംടാട ജില്ലയിലെ മ്‌വേസോ ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്‌. മണ്ടേലയുടെ മാതാവ്‌ ഖൊയിസാൻ (തെക്കൻ ആഫ്രിക്കയിലെ ഭൂരിപക്ഷമായ ബന്തു വിഭാഗത്തിൽപ്പെടാത്ത വംശം) വംശത്തിൽപ്പെട്ടവരായിരുന്നു. മണ്ടേലയുടെ പിതാവ് ഗാഡ്‌ല ഹെൻറി മ്‌ഫാകനൈസ്വ (1880-1928) പാരമ്പര്യനിയമപ്രകാരം പിന്തുടർച്ചാവകാശമില്ലായിരുന്നിട്ടും മ്‌വേസോയുടെ ഭരണാധികാരിയായി. എന്നാൽ കോളനിഭരണത്തിനോടുള്ള എതിർപ്പ് കാരണം ഈ സ്ഥാനം അദ്ദേഹത്തിനു നഷ്ടപ്പെട്ടു. തുടർന്ന് പ്രിവി കൗൺസിൽ അംഗമായിരുന്ന അദ്ദേഹത്തിന്റെ സഹായത്തോടെ ഈ സ്ഥാനത്ത് ജോൺഗിന്റാബ ഡാലിൻഡ്യേബോ അവരോധിക്കപ്പെട്ടു. ഗാഡ്‌ല ഹെൻറി മ്‌ഫാകനൈസ്വയുടെ മൂന്നാമത്തെ ഭാര്യയായ നോസികേനി ഫായിയായിരുന്നു മണ്ടേലയുടെ മാതാവ്‌.

മണ്ടേലയും രണ്ട് സഹോദരിമാരും അമ്മയുടെ ഗ്രാമത്തിലാണ് വളർന്നത്. ബാലനായിരുന്നപ്പോൾ അദ്ദേഹം പശുക്കളെ മേക്കുന്ന ജോലി അടക്കം വീട്ടുജോലികളെല്ലാം ചെയ്തിട്ടുണ്ട്. മാതാപിതാക്കൾ നിരക്ഷരരായിരുന്നുവെങ്കിലും, മതകാര്യങ്ങളിൽ ശ്രദ്ധാലുക്കളായിരുന്നു. മണ്ടേലക്ക് ഏഴു വയസ്സുള്ളപ്പോൾ കുട്ടിയെ അടുത്തുള്ള പള്ളിയിൽ മതപഠനത്തിനായി ചേർത്തു. കൂടുതൽ സമയവും മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിലായിരുന്നു അന്ന് മണ്ടേലക്ക് താൽപര്യം. അക്കാലത്ത് സ്കൂളിലെ ഒരദ്ധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ നാടൻപേരിനോട് നെൽസൺ എന്നുകൂടി കൂട്ടിച്ചേർത്തത്. മണ്ടേലക്ക് ഒമ്പതു വയസ്സുള്ളപ്പോൾ പിതാവ് ശ്വാസകോശസംബന്ധമായ രോഗങ്ങളാൽ അന്തരിച്ചു.

വിദ്യാഭ്യാസം

നെൽ‌സൺ മണ്ടേല 
മണ്ടേല-1937 ൽ എടുത്ത ചിത്രം

തെംബു ഗോത്രത്തിന്റെ നേതൃപാരമ്പര്യം പിന്തുടരാനായി, ഏഴാമത്തെ വയസിൽ മണ്ടേല വിദ്യാഭ്യാസമാരംഭിച്ചു. മണ്ടേലക്കായിരുന്നു കുടുംബത്തിൽ ആദ്യമായി സ്കൂൾ വിദ്യാഭ്യാസം ലഭിച്ചത്. അക്കാലത്തെ ടീച്ചറായിരുന്ന മിസ് എംഡിംഗാനെയാണ് നെൽസൺ എന്ന ഇംഗ്ലീഷ് പേര് അദ്ദേഹത്തിനു നൽകിയത് പിതാവിന്റെ മരണത്തെ തുടർന്ന് റീജന്റ്‌ ജോൺഗിന്റാബ മണ്ടേലയുടെ രക്ഷാകർത്തസ്ഥാനം ഏറ്റെടുത്തു. റീജന്റിന്റെ കൊട്ടാരത്തിനടുത്തുള്ള വെസ്ലിയൻ മിഷൻ സ്കൂളിൽ വിദ്യാഭ്യാസം തുടർന്നു. ക്ലാർക്ക്ബറി ബോർഡിംഗ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ പതിനാറാമത്തെ വയസ്സിൽ ചേർന്ന അദ്ദേഹം ജൂനിയർ സർട്ടിഫിക്കറ്റ്‌ രണ്ട്‌ വർഷംകൊണ്ട്‌ പൂർത്തിയാക്കി. ദക്ഷിണാഫ്രിക്കയിൽ കറുത്ത വർഗ്ഗക്കാർക്കുവേണ്ടിയുള്ള പാശ്ചാത്യരീതിയിലുള്ള ഒരു മികച്ച സ്കൂളായിരുന്നു ക്ലാർക്ക്ബറി. പിതാവിന്റെ പ്രിവി കൗൺസിലർ പദവി ഏറ്റെടുക്കാൻ നിയുക്തനായ അദ്ദേഹം, 1937-ൽ, തെംബു രാജകുടുംബാംഗങ്ങൾ പഠിക്കാറുള്ള ഫോർട്ട് ബ്യൂഫോർട്ടിലെ വെസ്‌ലിയക് കോളേജിലെ ഹെൽദ്ടൗൺ കോമ്പ്രഹൻസീവ് സ്കൂളിൽ ചേർന്നു. സ്കൂളിലെ പ്രധാനാധ്യാപകൻ ഇംഗ്ലീഷ് രീതിയിലുള്ള വിദ്യാഭ്യാസത്തിനായിരുന്നു ഊന്നൽ നൽകിയിരുന്നതെങ്കിലും, ആഫ്രിക്കൻ സംസ്കാരവും ചരിത്രവും പഠിക്കാനായിരുന്നു മണ്ടേല താൽപര്യപ്പെട്ടത്. ഒഴിവു സമയങ്ങളിൽ ദീർഘദൂര ഓട്ടവും, ബോക്സിംഗും മണ്ടേല പരിശീലിച്ചിരുന്നു.

മെട്രികുലേഷൻ വിജയിച്ചതിനുശേഷം ഫോർട്ട്‌ ഹെയർ സർവ്വകലാശാലയിൽ ആണ് മണ്ടേല ഉപരിപഠനത്തിനായി ചേർന്നത്. കറുത്ത വംശജർക്കു വേണ്ടിയുള്ള മികച്ച ഒരു സ്ഥാപനമായിരുന്നു ഫോർട്ട് ഹെയർ സർവ്വകലാശാല. പ്രധാനമായും, ഇംഗ്ലീഷ് ഭാഷ, നരവംശശാസ്ത്രം, രാഷ്ട്രീയം എന്നീ വിഷയങ്ങളാണ് മണ്ടേല ബിരുദപഠനത്തിനായി തിരഞ്ഞെടുത്തത്. ആദ്യവർഷം പഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി ഉൾപ്പെട്ടിരുന്നു. അവിടെവച്ചാണ്‌ പിന്നീട് ദീർഘകാലസുഹൃത്തായിത്തീർന്ന ഒളിവർ തംബുവിനെ പരിചയപ്പെട്ടത്. സാമ്രാജ്യത്വത്തിനെതിരേ പോരാടുന്ന ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ സുഹൃത്തുക്കൾ പലരും അംഗങ്ങളായിരുന്നുവെങ്കിലും, മണ്ടേല തുടക്കത്തിൽ ഇത്തരം പൊതുപ്രവർത്തനത്തിൽ യാതൊരു താൽപര്യവും കാണിച്ചിരുന്നില്ല. മാത്രവുമല്ല, രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടന്ന് അനുകൂലമായി സംസാരിക്കുകപോലും ചെയ്തിരുന്നു. എന്നാൽ പിന്നീട് സ്റ്റുഡന്റ്സ് റെപ്രസന്റേറ്റീവ് കൗൺസിലിൽ മണ്ടേല അംഗമായി. സ്റ്റുഡന്റ്‌ റപ്രസന്റേറ്റിവ്‌ കൗൺസിൽ സർവ്വകലാശാല നിയമങ്ങൾക്കെതിരെ നടത്തിയ സമരത്തിൽ മണ്ടേല പങ്കെടുക്കുകയും, തുടർന്ന് അദ്ദേഹത്തെ സർവ്വകലാശാല പുറത്താക്കുകയും ചെയ്തു. ബിരുദം പൂർത്തിയാക്കാനാവാതെ അദ്ദേഹത്തിനു സർവ്വകലാശാല വിട്ടിറങ്ങേണ്ടി വന്നു.

ജൊഹാനസ്‌ബർഗിൽ

ഫോർട്‌ ഹെയർ വിട്ടതിനുശേഷം ജോൺഗിന്റാബ, മണ്ടേലയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. വിവാഹത്തിനു താൽപര്യമില്ലാത്തതിനാൽ മണ്ടേല ജൊഹാനസ്‌ബർഗിലേക്ക്‌ ഓടിപ്പോയി ഒരു ഖനിയിൽ കാവൽക്കാരനായി ജോലിനോക്കാൻ തുടങ്ങി. മുതലാളിത്തത്തിന്റെ ക്രൂരതകൾ മണ്ടേല മനസ്സിലാക്കിത്തുടങ്ങിയത് ഖനിയിലെ ആ ചുരുങ്ങിയ കാലത്തെ ജോലിക്കിടയിലണ്. പുതിയ ജോലിക്കാരൻ ഒരു ഒളിച്ചോട്ടക്കാരനാണെന്നറിഞ്ഞപ്പോൾ ഖനിയിലെ മേലധികാരി മണ്ടേലയെ അവിടെനിന്നും പിരിച്ചുവിട്ടു. ജോഹന്നസ്ബർഗ് ജീവിതത്തിനിടക്കാണ് മണ്ടേല ഒരു സുഹൃത്തു വഴി വാൾട്ട‍ർ സിസുലുവിനെ പരിചയപ്പെടുന്നത്. സിസുലുവിന്റെ ശുപാർശയിൽ മണ്ടേലക്ക് ഒരു അഭിഭാഷകന്റെ ഓഫീസിൽ ഗുമസ്തനായി ജോലി ലഭിച്ചു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നയങ്ങളോട് പിന്തുണ പുലർത്തിയിരുന്ന കുറേ ആളുകളാണ് അവിടെ ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് മണ്ടേല, കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ പരിചയപ്പെടുകയുണ്ടായി. പാർട്ടിക്ലാസ്സുകളിൽ പങ്കെടുക്കുകയും, ചർച്ചകളിൽ ഭാഗഭാക്കാകുകയും ചെയ്തെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം നേടാൻ അദ്ദേഹം ശ്രമിച്ചില്ല. നിരീശ്വരവാദത്തെ പിന്തുണക്കുന്ന കമ്മ്യൂണിസ്റ്റു പാർട്ടിയുമായുള്ള ബന്ധം തന്റെ ക്രൈസ്തവമതവിശ്വാസത്തിനു പരുക്കേൽപ്പിക്കുമെന്ന് അക്കാലത്ത് വിശ്വസിച്ചിരുന്നതായി മണ്ടേല പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. ജോലിക്കിടയിൽ മണ്ടേല യൂണിവേർസിറ്റി ഒഫ്‌ സൗത്ത്‌ ആഫ്രിക്കയിൽനിന്നും ബി. എ ബിരുദമെടുക്കുകയും യൂണിവേർസിറ്റി ഒഫ്‌ വിറ്റ്വാട്ടർസ്രാൻഡിൽ നിയമപഠനം തുടങ്ങുകയും ചെയ്തു.

തന്റെ ജോലിയിൽ നിന്നും ലഭിച്ചിരുന്ന വരുമാനം തുച്ഛമായിരുന്നതുകൊണ്ട് അലക്സാണ്ട്രയിൽ ഒരു കുടുംബത്തോടൊപ്പമാണ് മണ്ടേല താമസിച്ചിരുന്നത്. മോശം ജീവിതസാഹചര്യങ്ങളുള്ള ഒരു പ്രദേശമായിരുന്നു അലക്സാണ്ട്ര. കൂടാതെ അക്രമവും ദാരിദ്ര്യവും കൊണ്ട് അലക്സാണ്ട്രയിലെ ജനങ്ങൾ പൊറുതിമുട്ടിയിരുന്നു. സാധാരണ ജനങ്ങൾക്കൊപ്പം ഇടപഴകി അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും, ഒപ്പം പണം ലാഭിക്കാനും മണ്ടേല വിറ്റ്വാട്ടർസ്രാൻഡിലുള്ള ഒരു തൊഴിലാളി കോളനിയിലേക്ക് താമസം മാറുകയുണ്ടായി. വിവിധ ഖനികളിൽ ജോലിചെയ്തിരുന്ന പല ഗോത്രങ്ങളിലുള്ള ആളുകൾ ഒന്നിച്ചുതാമസിച്ച ഒരു കോളനിയായിരുന്നു അത്. 1941 ൽ ജോൺഗിന്റാബ, മണ്ടേലയെ വിറ്റ്വാട്ടർസ്രാൻഡിൽ ചെന്നു കണ്ട് തെംബുലാൻഡിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടു. 1943 ൽ ബിരുദം പൂർത്തിയാക്കിയ മണ്ടേലക്ക്, തെംബുലാൻഡിലെ കൗൺസിലറാകാൻ താൽപര്യമുണ്ടായിരുന്നില്ല. അവശതയനുഭവിക്കുന്ന കറുത്ത വർഗ്ഗക്കാർക്കുവേണ്ടി സമരം നയിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരുന്നത്.

രാഷ്ട്രീയപ്രവർത്തനം

എ.എൻ.സി.യൂത്ത് ലീഗ്

വിറ്റ്വാട്ടർസ്രാൻഡ് സർവ്വകലാശാലയിൽ നിയമപഠനം നടത്തിയിരുന്നവരിൽ ഏക കറുത്തവർഗ്ഗക്കാരനായിരുന്നു മണ്ടേല. വർണ്ണവിവേചനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഏറെ ബോധവാനായിരുന്ന മണ്ടേല, സർവ്വകലാശാലയിലെ കമ്മ്യൂണിസ്റ്റ്പ്രവർത്തകരായ വെളുത്ത വംശജരുമായി സൗഹൃദം സ്ഥാപിച്ചു. റൂത്ത് ഫസ്റ്റ്, ജോ സ്ലോവ് എന്നിവരായിരുന്നു സർവ്വകലാശാലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തകർ. വാൾട്ടർ സിസുലുവിന്റെ ആശയങ്ങൾ മണ്ടേലയെ ഏറെ സ്വാധീനിച്ചിരുന്നു. അടിമത്തത്തിനെതിരേയും, സാമ്രാജ്യത്വതിനെതിരേയും സമരം ചെയ്തുകൊണ്ടിരുന്ന കമ്മ്യൂണിസ്റ്റുകാരുമായുള്ള സൗഹൃദത്തിന്റെ സ്വാധീനത്തിൽ നിന്നാണ് കറുത്തവർഗ്ഗക്കാരുടെ രാഷ്ട്രീയമോചനത്തിനായുള്ള സമരത്തിന് വേണ്ടി അവർ തന്നെ സ്വയം പര്യാപ്തരാവണമെന്ന ആശയത്തിൽ മണ്ടേല എത്തിച്ചേരുന്നത്. മണ്ടേലയും, കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുകൂടി പ്രവർത്തിക്കുന്ന സംഘടനയായ ആഫ്രിക്കൻ നാഷണലിസ്റ്റിന്റെ നേതാവ് ആന്റൺ ലെംബാഡേയും ചേർന്ന് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് ഒരു യുവജനവിഭാഗത്തിന്റെ ആവശ്യകതയെക്കുറിച്ച് എ.എൻ.സിയുടെ പ്രസിഡന്റ് ക്സുമായോട് സംസാരിക്കുകയുണ്ടായി. 1944 ലെ ഈസ്റ്റർ ദിനത്തിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് യൂത്ത് ലീഗ് സ്ഥാപിതമായി. ലെംബാഡെയായിരുന്നു ലീഗിന്റെ ആദ്യ പ്രസിഡന്റ്. നെൽസൺ മണ്ടേല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1947 ൽ ലെംബാഡെയുടെ മരണത്തോടെ മണ്ടേല യൂത്ത് ലീഗിന്റെ പ്രസിഡന്റായി.

ആഫ്രിക്കാൻസ് ഭാഷ സംസാരിക്കുന്ന യൂറോപ്യൻ വംശജരായ ആഫ്രിക്കാനർക്ക് ആധിപത്യമുള്ളതും, വർണ്ണവിവേചനത്തിനും വംശീയമായ വേർ‍തിരിവിനും വേണ്ടി നിലകൊണ്ടിരുന്നതുമായ നാഷണൽ പാർട്ടിയുടെ 1948-ലെ തിരഞ്ഞെടുപ്പ്‌ വിജയത്തിനുശേഷം, മണ്ടേല, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ 1952-ലെ സമരത്തിലും 1955-ലെ പീപ്പിൾസ്‌ കോൺഗ്രസ്സിലും സജീവമായി പങ്കെടുക്കുകയുണ്ടായി.

നിയമലംഘന പ്രസ്ഥാനം

1950 ൽ മണ്ടേല എ.എൻ.സിയുടെ ദേശീയ എക്സിക്യുട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അക്കൊല്ലം ജോഹന്നസ്ബർഗിൽ നടന്ന ഒരു കൺവെൻഷനെ തുടർന്ന് ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ സമാന ലക്ഷ്യങ്ങളുള്ള സംഘടനകൾ ഒരു സമരം നടത്തുകയുണ്ടായി. മണ്ടേല ഈ സമരത്തിനെതിരായിരുന്നു. ഈ സമരം ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ളതല്ലായിരുന്നു. കൂടാതെ സമരത്തെ അടിച്ചമർത്താൻ സർക്കാൻ എന്തു നടപടിയും സ്വീകരിച്ചേക്കാമെന്നും മണ്ടേലക്കറിയാമായിരുന്നു. ഈ സമരത്തിനെ തുടർന്ന് സർക്കാർ ആന്റി കമ്മ്യൂണിസം സപ്രഷൻ ആക്ട് കൊണ്ടു വന്നു. ഇതുപ്രകാരം എല്ലാത്തരം സമരങ്ങളും നിരോധിക്കപ്പെട്ടു. 1951 ൽ നടന്ന ദേശീയ സമ്മേളനത്തിൽ വച്ച് മണ്ടേല, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കറുത്ത വർഗ്ഗക്കാരുടെ ഒരു മുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ച് മണ്ടേല ആലോചിച്ചിരുന്നുവെങ്കിലും വേണ്ടത്ര പിന്തുണ കിട്ടാതിരുന്നതുകൊണ്ട് ആ ആശയം നടപ്പിലായില്ല.

ഇക്കാലത്ത് കമ്മ്യൂണിസത്തെ കൂടുതൽ അടുത്തറിയാനായി മണ്ടേല ശ്രമിച്ചു. കാൾ മാർക്സ്, ഫ്രെഡറിക് ഏംഗൽസ്, ലെനിൻ, മാവോ സേതൂങ് തുടങ്ങിയവരുടെ രചനകൾ അദ്ദേഹം വായിച്ചു മനസ്സിലാക്കാൻ തുടങ്ങി. വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ആശയത്തിൽ മണ്ടേല വളരെധികം ആകൃഷ്ടനായിരുന്നു. 1952 ൽ മണ്ടേല, ഒരു നിയമസഹായസ്ഥാപനത്തിൽ ഉദ്യോഗം ആരംഭിക്കുകയും, അതോടൊപ്പം തന്നെ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമാകാനും തുടങ്ങി.

1952ൽ വർണ്ണവിവേചനത്തിനെതിരേ പോരാടുന്ന ചില ഇന്ത്യൻ സംഘടനകളോടും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടുമൊപ്പം സഹകരിച്ച് ഒരു നിയമലംഘന മുന്നേറ്റത്തിന് എ.എൻ.സി രൂപം കൊടുക്കുകയുണ്ടായി. ഇന്ത്യയിൽ ഗാന്ധി കൊണ്ടു വന്ന അക്രമരഹിത സമരമാർഗ്ഗമാണ് എ.എൻ.സി. തങ്ങളുടെ പുതിയ സമരരീതിയായി സ്വീകരിച്ചത്. ചില വിമർശനങ്ങൾ ഉയർന്നുവെന്നാലും, തികച്ചും പ്രായോഗികമായ രീതി ഇതുതന്നെയാണെന്ന് മണ്ടേല ഉറച്ചു വിശ്വസിച്ചു. 1952 ജൂൺ 22 ന് ഡർബനിലെ ഒരു റാലിയിൽ പങ്കെടുത്ത് സംസാരിച്ചുകൊണ്ടിരിക്കവെ മണ്ടേലയെ പോലീസ് അറസ്റ്റ് ചെയ്തു. വിചാരണക്കുശേഷം, മാർഷൽ സ്ക്വയറിലെ ജയിലിലടച്ചു. എ.എൻ.സി.യുടെ അംഗബലം ദ്രുതഗതിയിൽ വർദ്ധിക്കുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനുന്ന് പ്രതികാരനടപടികളും അറസ്റ്റും അതോടൊപ്പം തന്നെ വർദ്ധിച്ചു. പ്രക്ഷോഭങ്ങളെ നേരിടാനും, അമർച്ച ചെയ്യാനും ഏതാനും കരിനിയമങ്ങളും സർക്കാർ തിടുക്കത്തിൽ പാസ്സാക്കി.ട്രാൻസ്വാൾ എ.എൻ.സി.പ്രസിഡന്റായിരുന്നു ജെ.ബി.മാർക്സിനെ സർക്കാർ പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കി. പാർട്ടിക്കുവേണ്ടി പൊതുരംഗത്ത് പ്രവർത്തിക്കാൻ കഴിയാതിരുന്ന മാർക്സ് തന്റെ സ്ഥാനത്തേക്ക് മണ്ടേലയുടെ പേര് ശുപാർശ ചെയ്തു. ഒക്ടോബർ മുതൽ മണ്ടേല, ട്രാൻസ്വാൾ എ.എൻ.സി പ്രസിഡന്റിന്റെ സ്ഥാനം കൂടി ഏറ്റെടുത്തു.

ഈ സമയത്ത്‌ മണ്ടേല ഒളിവർ തംബുവിനോടൊപ്പം, കറുത്ത വർഗ്ഗക്കാർക്ക്‌ തുഛമായ ചിലവിലോ, സൗജന്യമായോ നിയമസഹായം നൽകാനായി, മണ്ടേല ആന്റ്‌ തംബൊ എന്ന സ്ഥാപനം രൂപവത്കരിച്ചു. 1952 - 1959 കാലത്ത്‌ നാഷനൽ പാർട്ടിക്കെതിരായി കൂടുതൽ കടുത്ത സമരമുറകൾക്കായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലെ പുതിയ തലമുറയിൽ‌പ്പെട്ടവർ ആവശ്യപ്പെടാൻ തുടങ്ങി. ഏ എൻ സിയുടെ നേതാക്കളായ ആൽബർട്ട്‌ ലിതൂലി, ഒലിവർ ടാംബോ, വാൾട്ടർ സിസുലു എന്നിവർക്ക്‌ കാര്യങ്ങൾ വളരെ വേഗത്തിലാണ്‌ നീങ്ങുന്നതെന്നും അവരുടെ നേതൃസ്ഥാനപദവികൾതന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്നും‌ തോന്നാൻ തുടങ്ങി. അതിനാൽ അവർ ഇന്ത്യൻ വംശജർ, വർണ്ണവിവേചനത്തിനെതിരെ നിന്ന വളരെ ചെറിയ വിഭാഗം വെള്ളക്കാർ എന്നിവരുമായി വ്യാപകമായ ഒരു സഖ്യമുണ്ടാക്കി. 1959-ൽ തീവ്രവാദികളായ പല ആളുകളും ഘാന, ട്രാൻസ്‌വാൾ ആസ്ഥാനമായുള്ള ബസോതോ എന്നിവയുടെ സഹായത്താൽ, റോബർട്ട്‌ സൊബൂകെ, പോട്ട്‌ലാക്കോ ലെബാല്ലോ എന്നിവരുടെ നേതൃത്വത്തിൽ, പാൻ ആഫ്രിക്കനിസ്റ്റ്‌ കോൺഗ്രസ്‌ എന്ന സംഘടന രൂപവത്കരിച്ചു.

ഗറില്ല പ്രവർത്തനങ്ങൾ

മണ്ടേല 1961-ൽ എം കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന, എ എൻ സിയുടെ സായുധവിഭാഗമായ, ഉംഖോണ്ടൊ വി സിസ്വെയുടെ തലവനായി സൈന്യത്തിനും ഗവണ്മെന്റിനുമെതിരെ അട്ടിമറിപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഭാവിയിൽ ഗറില്ല യുദ്ധം നടത്താൻ വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുകയുംചെയ്തു. ക്യൂബയുടെ പ്രസിഡന്റായിരുന്ന ഫിദൽ കാസ്ട്രോ, രൂപം നൽകിയ 26ജൂലൈ മൂവ്മെന്റ് എന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഉംഖോണ്ടൊ വി സിസ്വെ സംഘടിപ്പിക്കപ്പെട്ടത്. സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന, ജോ സ്ലോവും, വാൾട്ടർ സിസുലുവും ഈ മുന്നേറ്റത്തിന് മണ്ടേലക്കൊപ്പമുണ്ടായിരുന്നു. ഗറില്ലാ യുദ്ധങ്ങളിൽ നിപുണരായിരുന്ന മാവോ സേതൂങും ചെ ഗുവേരയും നടത്തിയ ഗറില്ലാ യുദ്ധങ്ങളെക്കുറിച്ചുള്ള രേഖകൾ മണ്ടേല ആവേശപൂർവ്വം വായിക്കുമായിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ നിന്നും വേറിട്ട ഒരു സംഘടനയായിരുന്നുവെങ്കിലും, പിന്നീട് എം.കെ, എ.എൻ.സി.യുടെ സായുധസേനാ വിഭാഗമായി അറിയപ്പെട്ടു. കമ്മ്യൂണിസ്റ്റ്നേതാക്കളായ, ജോ സ്ലോവ്, റെയ്മണ്ട് ഹ്ലാവ, ബെൺസ്റ്റെയിൻ എന്നിവർ ചേർന്ന് എം.കെ.ക്ക് ഒരു ഭരണഘടന തയ്യാറാക്കുകയും ചെയ്തു. 1980കളിൽ എം. കെ നടത്തിയ ഗറില്ലയുദ്ധത്തിൽ സിവിലിയന്മാരടക്കം പലരും കൊല്ലപ്പെട്ടിരുന്നു. മണ്ടേല എം. കെ.യ്ക്കുവേണ്ടി വിദേശരാജ്യങ്ങളിൽനിന്നും ധനസഹായവും പല ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും സൈനികപരിശീലനവും സംഘടിപ്പിച്ചു. ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് മണ്ടേലക്ക് സൈനിക പരിശീലനം നൽകിയിരുന്നുവെന്ന് അവരുടെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.

വളരെക്കാലത്തെ അഹിംസാസമരം വിജയിക്കുന്നില്ലെന്നും ഭരണകൂടത്തിന്റെ അടിച്ചമർത്തലും അക്രമവും വർദ്ധിക്കുകയാണെന്നും കണ്ടതിനാലുമാണ്‌, അവസാനത്തെ പോംവഴിയായി സായുധസമരത്തിലേക്കിറങ്ങിയതെന്നു മണ്ടേല പിന്നീട് പ്രസ്താവിക്കുകയുണ്ടായി. സാധാരണക്കാരുടെ ജീവന് അപകടം പറ്റാതിരിക്കാനായി അർദ്ധരാത്രിയിലും, ആളുകൾ ഇല്ലാതിരിക്കുന്ന സ്ഥലങ്ങളിലുമാണ് എം.കെ. വിധ്വംസനപ്രവർത്തനങ്ങൾ നടത്തിയിരുന്നത്. വൈദ്യുത നിലയങ്ങൾ തകർക്കുക, വാർത്താവിനിമയ ബന്ധം വിച്ഛേദിക്കുക, ഗതാഗത സംവിധാനം താറുമാറാക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് എം.കെ. തുടർന്നുപോന്നിരുന്നത്. എന്നാൽ, വർണ്ണവിവേചനത്തിനെതിരെയുള്ള ഈ സമരത്തിൽ മനുഷ്യാവകാശലംഘനം നടന്നതായി അദ്ദേഹം പിൽക്കാലത്ത്‌ സമ്മതിച്ചു. ഇങ്ങനെയൊരു സംഘടന നിലനിൽക്കുന്നതായി പുറം ലോകത്തെ അറിയിക്കുന്നതിനു വേണ്ടി 1961 ഡിസംബർ 16നും, ഡിസംബർ 31നും പൊതു സ്ഥലങ്ങളിൽ എം.കെ. ചില ബോംബാക്രമണങ്ങൾ നടത്തുകയുണ്ടായി

സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ താൻ ഒരിക്കലും അംഗമായിരുന്നിട്ടില്ലെന്ന് മണ്ടേല മുൻകാലങ്ങളിൽ പ്രസ്താവിച്ചിരുന്നു. 1950-1960 കാലഘട്ടത്തിൽ മണ്ടേല, ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ്പാർട്ടിയിൽ അംഗമായിരുന്നുവെന്നും, കൂടാതെ അവരുടെ കേന്ദ്ര കമ്മിറ്റി അംഗമായി കുറേക്കാലം പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണശേഷം പുറത്തു വന്ന ചില ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. തികച്ചും രാഷ്ട്രീയപരമായ കാരണങ്ങളാണാലത്രേ, അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം അക്കാലത്ത് പുറത്തു പറയാതിരുന്നത്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സും ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

അറസ്റ്റ്, റിവോണിയ വിചാരണ

1962 ആഗസ്റ്റ്‌ 5-ആം തീയതി, പതിനേഴു മാസത്തോളം ഒളിവിൽ കഴിഞ്ഞ മണ്ടേല അറസ്റ്റ്‌ ചെയ്യപ്പെടുകയും ജൊഹാനസ്‌ബർഗ് കോട്ടയിൽ തടവിൽ പാർപ്പിക്കപ്പെടുകയും ചെയ്തു. അമേരിക്കയുടെ ചാരസംഘടനയായ സി. ഐ. എ.യും, ചില പ്രവർത്തകരും ഒറ്റിക്കൊടുത്തതിനാലാണ് മണ്ടേലയുടെ താമസസ്ഥലം പോലീസിനു മനസ്സിലാക്കാൻ കഴിഞ്ഞതെന്നു പറയപ്പെടുന്നു. എന്നാൽ മണ്ടേല ഇത്തരം വാർത്തകളെല്ലാം തന്നെ നിഷേധിക്കുന്നു, തന്റെ തന്നെ ശ്രദ്ധക്കുറവുകൊണ്ടു മാത്രമാണ് താൻ പോലീസ് പിടിയിലായതെന്ന് അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു. മൂന്നു ദിവസത്തിനു ശേഷം മണ്ടേലയെ കോടതിയിൽ ഹാജരാക്കി. 1961-ൽ സമരത്തിനു ആഹ്വാനം നൽകിയതും, അനധികൃതമായി രാജ്യം വിട്ടതുമായിരുന്നു അദ്ദേഹത്തിന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ. 1962 ഒക്ടോബർ 25-നു മണ്ടേലയെ അഞ്ചു വർഷത്തേക്ക്‌ തടവിൽ കഴിയാനായി കോടതി വിധിച്ചു.

മണ്ടേല ജയിലിൽ കഴിയുമ്പോൾ, 1963 ജൂലൈ 11-ന്, റിവോണിയയിലെ ലിലിസ്‌ലീഫ്‌ ഫാർമിൽനിന്നും, പ്രധാന എ എൻ സി നേതാക്കളെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. റിവോണിയ വിചാരണയിൽ മണ്ടേലയെ കൂടാതെ അഹമ്മദ്‌ കത്രാദ, വാൾട്ടർ സിസുലു, ഗോവൻ മ്‌ബേകി, ആൻഡ്രൂ മ്‌ളാങ്ങേനി, റയ്‌മണ്ട്‌ മ്‌ലാബ, എലിയാസ്‌ മൊട്‌സൊഅലേദി, വാൾട്ടർ മ്‌ക്വായി, ആർതർ ഗോൾഡ്‌റൈയ്ച്‌, ഡെന്നീസ്‌ ഗോൽഡ്ബർഗ്‌, ലയണൽ ബേൺസ്‌റ്റീൻ എന്നിവർക്കുമെതിരെ അട്ടിമറി തുടങ്ങിയ രാജ്യദ്രോഹക്കുറ്റങ്ങൾ ആരോപിച്ചു. മണ്ടേല ഈ കുറ്റാരോപണം നിഷേധിച്ചില്ലെങ്കിലും ദക്ഷിണാഫ്രിക്കയിലേക്ക്‌ വിദേശാധിപത്യത്തിനു വഴിതെളിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം നിഷേധിച്ചു. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വിശദീകരിക്കാനാണ് ഈ വിചാരണ മണ്ടേലയും കൂട്ടുകാരും വിനിയോഗിച്ചത്. ഫിദൽ കാസ്ട്രോയുടെ ചരിത്രം എനിക്കു മാപ്പു നൽകും എന്ന പേരിൽ പിന്നീട് പ്രശസ്തമായ പ്രസംഗത്തെ ഓർമ്മപ്പെടുത്തുമാറ് മൂന്നു മണിക്കൂർ നീണ്ടു നിന്ന ഒരു പ്രസംഗം വിചാരണയുടെ തുടക്കത്തിൽ മണ്ടേല നടത്തുകയുണ്ടായി.

1964 ഏപ്രിൽ 20 ന്‌ പ്രിട്ടോറിയയിലെ സുപ്രീം കോടതിയിൽ നടന്ന വിചാരണയ്ക്കിടയിൽ ഏ എൻ സി അഹിംസാമാർഗ്ഗം വെടിഞ്ഞതിന്റെ കാരണങ്ങൾ മണ്ടേല വിശദമാക്കി. 1960 മാർച്ച് 21-നു ഷാർപ്പ്‌വിൽ കൂട്ടക്കൊല നടന്നതുവരെ, വർണ്ണവിവേചനത്തിനെതിരെ ഏ എൻ സി അവലംബിച്ചുവന്ന അഹിംസയിലൂന്നിയ സമരത്തിനെക്കുറിച്ചു മണ്ടേല വിവരിച്ചു. ഈ കൂട്ടക്കൊലയും, അടിയന്തരാവസ്ഥയുടെ പ്രഖ്യാപനവും എ എൻ സിയുടെ നിരോധനവും എല്ലാം കൂടിയപ്പോൾ അക്രമമാർഗ്ഗങ്ങളിലേക്കു തിരിയുകയല്ലാതെ വേറെ പോംവഴിയില്ലാതായി, അല്ലാതെ ചെയ്യുന്നത്‌ നിരുപാധികമായ കീഴടങ്ങലായിത്തീരുമായിരുന്നു. നാഷനൽ പാർട്ടിയുടെ നയങ്ങളുടെ പരാജയം രാജ്യത്തിൽ വിദേശനിക്ഷേപം നിരുത്സാഹപ്പെടുത്തുമെന്നു തുറന്നുകാണിക്കുന്നതിനു വേണ്ടിയായിരുന്നു 1961 ഡിസംബർ 16-നു എം കെ-യുടെ പ്രകടനപത്രിക ഉണ്ടാക്കിയതെന്ന് മണ്ടേല പറഞ്ഞു. തന്റെ ജീവിതം ആഫ്രിക്കൻ വംശജരുടെ സമരത്തിനായി ഉഴിഞ്ഞുവച്ചിരിക്കുകയാണെന്നും വെള്ളക്കാരുടെയോ കറുത്തവരുടേയോ ആധിപത്യത്തിനു താൻ എതിരാണെന്നും എല്ലാവരും തുല്യവകാശത്തോടെയും സാഹോദര്യത്തോടെയും സഹവസിക്കുന്ന ജനാധിപത്യത്തിലൂന്നിയ ഒരു സ്വതന്ത്ര സമൂഹത്തിനുവേണ്ടിയാണ്‌ താൻ ജീവിക്കുന്നതെന്നും വേണ്ടിവന്നാൽ ഇതിനുവേണ്ടി ജീവൻ പോലും പരിത്യാഗം ചെയ്യാൻ സന്നദ്ധനാണെന്നും മണ്ടേല പ്രസ്താവിച്ചു.

ബ്രാം ഫിഷർ, വെ ർ നോൺ ബെറാൻജ്‌, ഹാരി ഷ്വാർട്‌സ്‌ ജോ ജോഫി, ആർതർ ചാസ്‌കൽസൺ, ജോർജ്ജ്‌ ബിസോസ്‌ എന്നിവരായിരുന്നു പ്രതികൾക്കുവേണ്ടി വാദിച്ചിരുന്നത്‌. റിവോണിയ വിചാരണ അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുത്തു. ലോക സമാധാന കൗൺസിലും, ഐക്യരാഷ്ട്രസഭയും മണ്ടേലയുൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കണമെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാരിനോട് ആവശ്യപ്പട്ടു. വാദി ഭാഗം മുഖ്യ അഭിഭാഷകൻ പ്രതികൾക്ക് വധശിക്ഷയാണ് നൽകേണ്ടതെന്ന് കോടതിയോട് ശുപാർശചെയ്തെങ്കിലും, വേണ്ടത്ര തെളിവുകളില്ലെന്നു പറഞ്ഞ് ന്യായാധിപകൻ ഈ ആവശ്യം നിരസിക്കുകയായിരുന്നു. റസ്റ്റി ബേൺസ്റ്റീൻ ഒഴികെയുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും, 1964 ജൂൺ 12-ന്‌ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെടുകയുമുണ്ടായി.

ജയിൽവാസം

റോബൻ ദ്വീപ് 1964–1982

നെൽ‌സൺ മണ്ടേല 
റോബൻ ദ്വീപിലെ ജയിൽ

അടുത്ത പതിനെട്ടു വർഷക്കാലം മണ്ടേല റോബൻ ദ്വീപിലെ ജയിലിലായിരുന്നു ശിക്ഷ അനുഭവിച്ചത്‌. മറ്റു തടവുകാരോടൊപ്പം മണ്ടേലയെ ഒരു ക്വാറിയിൽ ജോലിയെടുപ്പിച്ചു. തടവുകാരെ അവരുടെ വർണ്ണമനുസരിച്ച്‌ വേർതിരിച്ചിരുന്നു, കറുത്ത വർഗ്ഗക്കാരായിരുന്നു താഴെത്തട്ടിൽ. കൂടാതെ രാഷ്ട്രീയത്തടവുകാർ മറ്റുള്ള തടവുകാരെ അപേക്ഷിച്ച്‌ താഴ്‌ന്ന നിലയിലായിരുന്നു കണക്കാക്കിയിരുന്നത്‌. 8അടി നീളവും, 7അടി വീതിയുമുള്ള ഒരു മുറിയിലായിരുന്നു അദ്ദേഹത്തെ തടവിലിട്ടിരുന്നത്. കിടക്കാനായി ഒരു പുല്ലുപായ മാത്രമാണ് നൽകിയിരുന്നത്. ഡി ഗ്രൂപ്പ്‌ തടവകാരനായതിനാൽ ആറു മാസത്തിൽ ഒരു സന്ദർശകനേയും ഒരു കത്തുമായിരുന്നു മണ്ടേലക്ക്‌ നൽകിയിരുന്നത്‌, കത്തുകൾ പലപ്പോളും വൈകിയും, സെൻസർഷിപ്പ്‌ കാരണം വായിക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു അദ്ദേഹത്തിനു ലഭിച്ചിരുന്നത്‌. ചുണ്ണാമ്പ് ക്വാറിയിലെ ജോലിയുടെ കാഠിന്യം മൂലം മണ്ടേലയുടെ കാഴ്ചശക്തിക്ക് സാരമായ പ്രശ്നങ്ങൾ ഉണ്ടായി. ഇക്കാലത്ത്‌ യൂണിവേർസിറ്റി ഒഫ്‌ ലണ്ടന്റെ വിദൂരപഠനപരിപാടിയിലൂടെ ബാച്ചിലർ ഒഫ്‌ ലോ ബിരുദം കരസ്ഥമാക്കി. വർത്തമാനപത്രങ്ങൾ അദ്ദേഹത്തിന് വിലക്കിയിരുന്നു.

ജയിലിൽ വിവധതരക്കാരായ ആളുകളുമായി അദ്ദേഹം ഇടപഴകുമായിരുന്നു. ജയിലിലെ അന്തേവാസികൾ അവർക്ക് പ്രാവീണ്യമുള്ള മേഖലകളിൽ പ്രസംഗങ്ങൾ നടത്തുമായിരുന്നു. റോബിൻ ഐലൻഡ് സർവ്വകലാശാല എന്നു പേരിട്ടു വിളിച്ച ഈ സൗഹൃദസദസ്സിൽ മണ്ടേല, സ്വവർഗ്ഗരതിയെക്കുറിച്ചും, രാഷ്ട്രീയത്തെക്കുറിച്ചുമാണ് സംസാരിച്ചിരുന്നത്. ജയിൽ ജീവിതകാലഘട്ടത്തിൽ മണ്ടേല ഇസ്ലാം മതത്തെക്കുറിച്ചും പഠിച്ചു. ലോകനേതാക്കളുൾപ്പടെയുള്ളവർ മണ്ടേലയെ ജയിലിൽ സന്ദർശിച്ചിരുന്നു. മണ്ടേലയുടെ ജയിൽവാസകാലത്ത് അദ്ദേഹത്തിന്റെ അമ്മയും മകനും മരണമടഞ്ഞുവെങ്കിലും, അവരുടെ ശവസംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ അധികാരികൾ അദ്ദേഹത്തെ അനുവദിച്ചില്ല.

നെൽ‌സൺ മണ്ടേല 
മണ്ടേല 1988-ൽ യു. എസ്. എസ്. ആർ പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്

1967ൽ കറുത്ത വർഗ്ഗക്കാരോട് ജയിൽ അധികൃതർ കാണിച്ചിരുന്ന മനോഭാവത്തിന് അല്പം അയവു വന്നു. അവർക്കു ധരിക്കാൻ മാന്യമായ വസ്ത്രങ്ങൾ ലഭിച്ചു. തടവുകാരുടെ ഭക്ഷണം കൂടുതൽ മെച്ചപ്പെട്ടതായി, ഒഴിവു നേരങ്ങളിൽ ഫുട്ബോൾ കളിക്കാനുള്ള അനുമതിയും അവർക്ക് ലഭിച്ചു.

1975 ൽ മണ്ടേലയെ എ ക്ലാസ്സ് തടവുകാരുടെ ഗണത്തിൽ പെടുത്തി. അതോടെ, സന്ദർശകരുടെ എണ്ണത്തിന് പരിധിയില്ലാതായി. പുറം ലോകത്തിൽ വർണ്ണവിവേചനത്തിനെതിരേ പോരാടുന്ന നേതാക്കളായ ഡെസ്മണ്ട് ടുട്ടുവിനെപോലുള്ളവരുമായി നിരന്തര ബന്ധം പുലർത്തി. ഇക്കാലത്താണ് മണ്ടേല തന്റെ ആത്മകഥ രചിക്കാൻ തുടങ്ങിയത്. ആത്മകഥയുടെ ഭാഗങ്ങൾ ജയിലിൽ നിന്നും കണ്ടെടുത്ത അധികൃതർ അദ്ദേഹത്തിന്റെ വിദൂരപഠനംപോലും നിറുത്തലാക്കി. 1980 കളുടെ അവസാനമാണ് പിന്നീട് അദ്ദേഹം തന്റെ നിയമപഠനം തുടർന്നത്.

പോൾസ്മൂർ ജയിൽ 1982–1988

1982 മാർച്ചിൽ, മുതിർന്ന എ എൻ സി നേതാക്കളായ വാൾട്ടർ സിസുലു, ആൻഡ്രൂ മ്‌ളാങ്ങേനി, അഹമ്മദ്‌ കത്രാഡ, റയ്‌മണ്ട്‌ മ്‌ലാബ എന്നിവരോടൊപ്പം മണ്ടേലയെ പോൾസ്‌മൂർ ജയിലിലേക്ക്‌ മാറ്റി. ചെറുപ്പക്കാരായ തടവുകാർക്ക്‌, മുതിർന്ന നേതാക്കളിൽനിന്നുമുള്ള പ്രചോദനം ലഭിക്കുന്നത് തടയാൻ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്തതെന്ന് തടവുകാർ കരുതി, എന്നാൽ തടവുകാരും സമ്പർക്കം സ്ഥാപിക്കാനാണ്‌ ഈ മാറ്റമെന്ന് നാഷണൽ പാർട്ടി മന്ത്രിയായ കോബി കോയെറ്റ്‌സി പ്രസ്താവിച്ചു. റോബൻ ദ്വീപിനേക്കാൾ മികച്ച അന്തരീക്ഷമായിരുന്നു പോൾസ്മൂറിലേത്. ഇവിടെ കൂടുതൽ വായിക്കാനും എഴുതാനുമുള്ള സൗകര്യം അദ്ദേഹത്തിനുണ്ടായിരുന്നു. വർഷത്തിൽ 52 എഴുത്തുകുത്തുകൾ നടത്താനുള്ള അവകാശം അദ്ദേഹത്തിനനുവദിച്ചു കിട്ടിയിട്ടുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന ബോത്തയുടെ നവീകരണനയങ്ങൾക്കെതിരേ പോരാടാനായി രൂപംകൊടുത്ത യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ മുഖ്യ രക്ഷാധികാരിയായി മണ്ടേല തിരഞ്ഞെടുക്കപ്പെട്ടു.

1985 ഫെബ്രുവരിയിൽ പ്രസിഡന്റ്‌ പി. ഡബ്ല്യു. ബോത്ത ഉപാധികൾക്കു വിധേയമായി മണ്ടേലക്ക്‌ ജയിൽമോചനം വാഗ്ദാനം ചെയ്തു, കോയെറ്റ്‌സിയടക്കമുള്ള മന്ത്രിമാർ ഇതിനെ എതിർത്തു. എന്നാൽ എ എൻ സിയുടെ നിരോധനം നിലവിലുള്ള കാലത്തോളം തനിക്ക്‌ സ്വാതന്ത്ര്യം വേണ്ടെന്നു പ്രസ്താവിച്ച മണ്ടേല ഈ വാഗ്ദാനം നിരസിക്കുകയാണുണ്ടായത്‌.

മണ്ടേലയും നാഷനൽ പാർട്ടി ഗവണ്മെന്റും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച 1985 നവംബറിൽ നടന്നു. പ്രോസ്റ്റേറ്റ്‌ ഓപ്പറേഷൻ കഴിഞ്ഞു കേപ്‌ ടൗണിലെ വോക്സ്‌ ഹോസ്പിറ്റലിൽ കിടന്നിരുന്ന മണ്ടേലയെ നാഷണൽ പാർട്ടി മന്ത്രിയായ കോബി കോയെറ്റ്‌സി സന്ദർശിക്കുകയുണ്ടായി, ഇതിനെത്തുടർന്ന് അടുത്ത നാലുവർഷക്കാലത്തോളം ചർച്ചകൾ നടക്കുകയുണ്ടായെങ്കിലും കാര്യമായ പുരോഗതിയൊന്നും കൈവരിക്കാനായില്ല. മണ്ടേല വിട്ടയക്കാൻ, ദക്ഷിണാഫ്രിക്കൻ ഗവണ്മെന്റിൽ, ദേശീയവും അന്തർ‌ദേശിയവുമായ സമ്മർദ്ദമുണ്ടായി. മണ്ടേലയുടെ മോചനമാവശ്യപ്പെട്ട് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് തെരുവിൽ യുദ്ധം അഴിച്ചു വിട്ടു. എ.എൻ.സി. അംഗങ്ങളെ തെരുവിൽ നേരിടാൻ, സുലു ഗോത്രവർഗ്ഗക്കാർക്ക് സർക്കാർ രഹസ്യമായി ധനസഹായം നൽകുകപോലുമുണ്ടായി. 1988 ൽ നടന്ന ചർച്ചകളെത്തുടർന്ന്, എ.എൻ.സി അക്രമമാർഗ്ഗത്തിൽ നിന്നും പിന്തിരിയുകയും, കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കുകയും ചെയ്താൽ എ.എൻ.സി.അംഗങ്ങളെ മോചിപ്പിക്കാമെന്നും, പാർട്ടിക്ക് നിയമപരമായി പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം നൽകാമെന്നും സർക്കാർ അറിയിച്ചു. സർക്കാർ അക്രമം അവസാനിപ്പിക്കുന്ന ദിവസം മാത്രമേ എ.എൻ.സി ആയുധം താഴെ വെക്കുകയുള്ളു എന്നു പറഞ്ഞ് മണ്ടേല ഈ ആവശ്യങ്ങളെല്ലാം തള്ളിക്കളഞ്ഞു.

1989-ൽ പ്രസിഡന്റ് ബോത്തയ്ക്ക് പക്ഷാഘാതമുണ്ടായതിനെത്തുടർന്ന് ഫ്രഡറിക്‌ ഡിക്ലർക്ക് സ്ഥാനമേറ്റെടുത്തത് വലിയ മാറ്റങ്ങൾക്ക് കളമൊരുക്കുകയും 1990 ന്റെ തുടക്കത്തിൽ മണ്ടേലയുടെ മോചനത്തിനായുള്ള വഴി തെളിയുകയും ചെയ്തു.

വിക്ടർ വെഴ്സ്റ്റർ ജയിൽ 1988–1990

1988 ൽ ക്ഷയ രോഗം പിടിപെട്ട് ആരോഗ്യസ്ഥിതി മോശമായ മണ്ടേലയെ വിക്ടർ വെഴ്സ്റ്റർ ജയിലിലേക്ക് മാറ്റി. പുതിയ ജയിലിൽ ഒരു വാർഡന്റെ മുറിയായിരുന്നു അദ്ദേഹത്തിന്റെ തടവറ, കൂടാതെ ഒരു പാചകക്കാരനേയും അദ്ദേഹത്തിനു വേണ്ടി ഏർപ്പാടു ചെയ്തിരുന്നു. തന്റെ മുടങ്ങിപോയ നിയമപഠനം പുനരാരംഭിക്കാനാണ് മണ്ടേല ഇക്കാലമത്രയും ചിലവഴിച്ചത്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടുന്ന, മണ്ടേലയുടെ അടുത്ത സുഹൃത്തു കൂടിയായ ഹാരി ഷ്വാർസിനെ പോലുള്ളവർ ഇവിടെ മണ്ടേലയെ സന്ദർശിക്കുമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നും നാടുകടത്തപ്പെട്ട ഒലിവർ ടാംബോയുമായി മണ്ടേല ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു.

ജയിൽ മോചനം 1990

1990 ഫെബ്രുവരി 20-ന്‌ പ്രസിഡന്റ്‌ ഡി ക്ലാർക്‌, എ.എൻ.സിയുടെയും മറ്റു വർണ്ണവിരുദ്ധപ്രസ്ഥാനങ്ങളുടേയും മേലുണ്ടായിരുന്ന നിരോധനം എടുത്തുമാറ്റുകയും മണ്ടേലയെ ജയിൽമോചിതനാക്കുമെന്നും പ്രസ്താവിച്ചു. ഫെബ്രുവരി 11-നു മണ്ടേലയെ വിക്റ്റർ വേർസ്റ്റർ ജയിലിൽനിന്നും മോചിതനാക്കി. അന്നു നടത്തിയ പ്രസംഗത്തിൽ, സമാധാനത്തിനു വേണ്ടിയുള്ള തന്റെ പ്രതിബദ്ധതയെറിച്ചും ന്യൂനപക്ഷമായ വെള്ളക്കാരോടുള്ള ഒത്തുതീർപ്പ്‌ ഉണ്ടാക്കുന്നതിനെക്കുറിച്ചും പ്രസ്താവിക്കുകയും, എന്നാൽ എ എൻ സിയുടെ സായുധസമരം അവസാനിച്ചിട്ടില്ലെന്നു ഓർമ്മിപ്പിക്കുകയും ചെയ്തു. തന്റെ പ്രധാന ലക്ഷ്യം കറുത്തവർക്ക്‌ സമാധാനം പുനഃസ്ഥാപിക്കുകയും, അവർക്ക്‌ ദേശീയവും പ്രാദേശികവുമായ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശം നേടിക്കൊടുക്കലുമാണെന്നും മണ്ടേല പ്രഖ്യാപിച്ചു.

വർണ്ണവിവേചനത്തിനു വിരാമം

ജയിൽ മോചിതനായ മണ്ടേല, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അവസാനിപ്പിക്കുന്നതിനായി ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടി, ഒരു അന്താരാഷ്ട്ര പര്യടനം ആരംഭിച്ചു. സാംബിയ, സിംബാബ്‌വെ, നമീബിയ, ലിബിയ, സ്വീഡൻ എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. ഈ പര്യടനത്തിൽ മണ്ടേല, വത്തിക്കാനിൽ വെച്ച് ജോൺ പോൾ മാർപാപ്പയേയും, ബ്രിട്ടനിൽ മാർഗരറ്റ് താച്ചറേയും കണ്ട് ചർച്ച നടത്തി. അമേരിക്കയിൽ ജോർജ്ജ് ബുഷുമായുള്ള ചർച്ചകൾക്കു ശേഷം, അവിടുത്തെ അമേരിക്കൻ-ആഫ്രിക്കൻ സമുഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയുണ്ടായി. ഇന്ത്യാ സന്ദർശനത്തിൽ മണ്ടേലയെ സ്വീകരിച്ചത് രാഷ്ട്രപതിയായിരുന്ന വെങ്കിട്ടരാമനായിരുന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ക്യൂബയിൽ ഫിദൽ കാസ്ട്രോയെ സന്ദർശിച്ചത് പാശ്ചാത്യരാജ്യങ്ങൾക്കിടയിൽ നിന്നും എതിർപ്പുകൾ ഉണ്ടാക്കി.

ഇന്ത്യോനേഷ്യയിൽ പ്രസിഡന്റ് സുഹാർതോയേയും, മലേഷ്യയിൽ പ്രധാനമന്ത്രിയായ മഹാതിർ മുഹമ്മദിനേയും മണ്ടേല സന്ദർശിച്ചു തങ്ങളുടെ പോരാട്ടത്തിനു പിന്തുണ ലഭിക്കാൻ ചർച്ചകൾ നടത്തി. ജപ്പാൻ പ്രധാനമന്ത്രിയേയും മണ്ടേല കണ്ടിരുന്നുവെങ്കിലും, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സൗഹൃദ രാജ്യമായിരുന്ന സോവിയറ്റ് യൂണിയൻ സന്ദർശിക്കാതിരുന്നത് ആശ്ചര്യമുളവാക്കിയിരുന്നു.

1990 മേയിൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനു വിരാമമിടാൻ സർക്കാരുമായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് ചർച്ചകൾ പുനരാരംഭിച്ചു. ചർച്ചകൾ സുഗമമായി തീരാൻ, മണ്ടേല, എ.എൻ.സിയുടെ ഭാഗത്തു നിന്നും ഒരു വെടിനിർത്തൽ പ്രഖ്യാപിച്ചു. എ.എൻ.സി.യെ ഒരു സംഘടിത ശക്തിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് പിന്നീടുള്ള കാലങ്ങളിൽ മണ്ടേല നടത്തിയത്. തീവ്രചിന്തകളിൽ നിന്നും മിതവാദിയായ ഒരു ലോകനേതാവിലേക്കുള്ള മാറ്റമാണ് മണ്ടേലയിൽ രാഷ്ട്രീയ നിരീക്ഷകർ ദർശിച്ചത്. 1991 ൽ നടന്ന എ.എൻ.സി സമ്മേളനത്തിൽ മണ്ടേലയെ വീണ്ടും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുത്തു.

പൊതു തിരഞ്ഞെടുപ്പ്

1994 ഏപ്രിലിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മണ്ടേലയെ മുന്നിൽ നിറുത്തിയാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് പ്രചാരണത്തിനിറങ്ങിയത്. അഞ്ചുവർഷത്തിനുള്ളിൽ ദശലക്ഷം പാർപ്പിടങ്ങളും, സൗജന്യ വിദ്യാഭ്യാസവും എല്ലാമായിരുന്നു എ.എൻ.സിയുടെ പ്രകടനപത്രികയിലെ മുഖ്യ ഇനങ്ങൾ. ആവശ്യത്തിനനുസരിച്ച് വെള്ളവും, വൈദ്യുതിയും എ.എൻ.സി. വാഗ്ദാനം ചെയ്തിരുന്നു. എല്ലാവർക്കും മികച്ച ജീവിതം നൽകുക എന്നതായിരുന്നു അവരുടെ ആദർശസൂക്തം. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് ധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു. വർണ്ണവിവേചനത്തിനെതിരേ പോരാടുന്ന എ.എൻ.സി.യുടെ സൗഹൃദരാജ്യങ്ങളായിരുന്നു മണ്ടേലയുടെ ലക്ഷ്യം. സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള പ്രായം പതിനെട്ടിൽ നിന്നും പതിനാലാക്കാൻ മണ്ടേല നിർദ്ദേശം നടത്തിയെങ്കിലും, എ.എൻ.സി.തങ്ങളുടെ ഔദ്യോഗിക ആവശ്യമായി ഇതിനെ ഉയർത്തിക്കാട്ടാതെ തള്ളിക്കളയുകയായിരുന്നു.

ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട്

ദക്ഷിണാഫ്രിക്കയിലെ എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യതിരഞ്ഞെടുപ്പ് 27 ഏപ്രിൽ 1994നു നടന്നു. എ. എൻ. സി 62% വോട്ടുകൾ നേടുകയും 10 മേയ്‌ 1994-നു മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. ആഫ്രിക്കൻ നാഷണൽ പാർട്ടിക്ക് ഭരണത്തിൽ മുൻപരിചയം ഉണ്ടായിരുന്നില്ലെങ്കിലും, നാഷണൽ പാർട്ടിയിലെ അംഗങ്ങൾ പുതിയ മന്ത്രിസഭയിൽ ഉണ്ടായിരുന്നുവെന്നത് മണ്ടേലക്ക് സഹായകരമായിരുന്നു. നാഷണൽ പാർട്ടിയിലെ ഡി ക്ലാർക്ക്‌ ആദ്യത്തെ ഡെപ്യൂട്ടി പ്രസിഡെന്റായും, താബോ എംബെക്കി രണ്ടാമത്തെ ഡെപ്യൂട്ടി പ്രസിഡന്റായും നാഷണൽ യൂണിറ്റി സർക്കാർ രൂപികരിക്കപ്പെട്ടു. പുതിയ സർക്കാരിന്റെ നയരൂപീകരണത്തിന് ഡെപ്യൂട്ടി പ്രസിഡന്റ് താബോ എംബെക്കിയെയാണ് മണ്ടേല ചുമതലയേൽപ്പിച്ചത്. 1999 ജൂൺ വരെ പ്രസിഡണ്ട്‌ സ്ഥാനത്ത്‌ തുടർന്ന മണ്ടേല, വർണ്ണവിവേചനത്തിൽനിന്നും ന്യൂനപക്ഷഭരണത്തിൽനിന്നും രാജ്യത്തെ ഐക്യത്തിലേക്ക്‌ നയിച്ചത്‌ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു.

76 ആമത്തെ വയസ്സിൽ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നും പൂർണ്ണമായി വിരമിച്ചു. 1995 ൽ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി മണ്ടേലയെ ദക്ഷിണാഫ്രിക്കയിൽ വന്ന് സന്ദർശിച്ചത്, പാർട്ടിയിലെ മുതലാളിത്തവിരുദ്ധചേരിയിൽ നിന്നും വളരെയധികം വിമർശനത്തിനിടയാക്കി. വളരെ ലളിത ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു മണ്ടേല, തന്റെ വരുമാനത്തിന്റെ മൂന്നിലൊന്ന് താൻ തന്നെ തുടങ്ങിയ നെൽസൺ മണ്ടേല ചിൽഡ്രൻസ് ഫണ്ടിലേക്ക് സംഭാവനയായി നൽകിയിരുന്നു. 1994 ൽ മണ്ടേലയുടെ ആത്മകഥയായ ലോങ് വാക്ക് ടു ഫ്രീഡം പ്രസിദ്ധീകരിച്ചു. 1995 ൽ ഭാര്യയായിരുന്ന വിന്നിയുമായി വിവാഹമോചന നടപടികളാരംഭിച്ചു. 1995 ൽ തന്നെ മൊസാംബിക്കിലെ രാഷ്ട്രീയ പ്രവർത്തകയായ ഗ്രേസ മഷേലുമായി മണ്ടേല ബന്ധം ആരംഭിച്ചിരുന്നു. മൊസാംബിക്കിലെ മുൻ പ്രസിഡന്റായിരുന്ന സമോറ മഷേലിന്റെ വിധവയായിരുന്നു ഗ്രേസ.

ദേശീയ ഐക്യം

വർണ്ണവിവേചനത്തിന്റെ അവസാനം, ഒരു ഐക്യദാർഢ്യത്തോടെ മുന്നേറാനുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനാണ് പ്രസി‍ന്റെന്ന നിലയിൽ മണ്ടേല ശ്രമിച്ചത്. വെള്ളക്കാരെ രാജ്യത്തു നിന്നും പൂർണ്ണമായും ഒഴിവാക്കാതെ, അവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഭരണയന്ത്രം നിർമ്മിച്ചെടുക്കാനാണ് മണ്ടേല ലക്ഷ്യം വെച്ചത്. ഇന്ത്യൻ വംശജനായിരുന്ന സത്യാന്ദ്രനാഥ് മഹാരാജ്, പഴയ സഖാക്കളായ ജോ സ്ലോവ് ജോ മൊദൈസ് എന്നിവരെല്ലാം മണ്ടേലയുടെ മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു. ജെഫ് റെഡിബി, ടിറ്റോ എംബൊവനി തുടങ്ങിയവർ ചെറുപ്പക്കരായ മന്ത്രിമാരായിരുന്നു. ഇക്കാലയളവിൽ ഡെപ്യൂട്ടി പ്രസിഡന്റായിരുന്ന ഡിക്ലർക്കുമായുള്ള മണ്ടേലയുടെ ബന്ധത്തിന് ഉലച്ചിൽ തട്ടി. ഡിക്ലർക്ക് എടുത്ത ചില തീരുമാനങ്ങളെ മണ്ടേല കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

വർണ്ണവിവേചനത്തിന്റെ കാലഘട്ടത്തിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സും, ദക്ഷിണാഫ്രിക്കൻ സർക്കാരും നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ചന്വേഷിക്കാൻ ട്രൂത്ത് ആന്റ് റികൺസിലിയേഷൻ കമ്മീഷൻ എന്നൊരു സർക്കാർ സംവിധാനത്തെ മണ്ടേല രൂപീകരിച്ചു. ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു ആയിരുന്നു കമ്മീഷന്റെ ചെയർമാൻ സ്ഥാനം വഹിച്ചത്. രണ്ടുകൊല്ലക്കാലത്തോളം ഈ കമ്മീഷൻ വാദമുഖങ്ങൾ കേട്ടു നടപടികളെടുക്കുയും, അർഹരായവർക്ക് മാപ്പു നൽകുകയും ചെയ്തിരുന്നു.

1995-ൽ ദക്ഷിണാഫ്രിക്കയിൽ വച്ചു നടന്ന ലോകകപ്പ്‌ റഗ്‌ബി മൽസരത്തിൽ, ദക്ഷിണാഫ്രിക്കയിലെ ദേശീയ റഗ്ബി ടീമായ സ്പ്രിങ്ങ്ബോക്സിനെ പ്രോൽസാഹിപ്പിക്കാൻ മണ്ടേല കറുത്തവർഗ്ഗക്കാരെ പ്രേരിപ്പിച്ചു. 2009-ൽ പുറത്തിറങ്ങിയ ഇൻ‌വിക്റ്റസ് എന്ന സിനിമയുടെ പ്രമേയം ഇതായിരുന്നു. വാശിയേറിയ ഫൈനൽ മൽസരത്തിൽ ദക്ഷിണാഫ്രിക്ക, ന്യൂസിലാണ്ടിനെ തോൽപ്പിച്ചു. ആഫ്രിക്കാനർ വംശജനായ ക്യാപ്റ്റൻ ഫ്രാങ്കോയിസ്‌ പിയെന്നർ, സ്പ്രിങ്ങ്ബോക്സിന്റെ ജേഴ്സിയണിഞ്ഞ മണ്ടേലയിൽനിന്നും ട്രോഫി ഏറ്റുവാങ്ങി. ദക്ഷിണാഫ്രിക്കയിലെ കറുത്തവർഗ്ഗക്കാരും വെള്ളക്കാരും തമ്മിലുള്ള സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിൽ പങ്കുവഹിച്ച ഒരു പ്രധാന സംഭവമായി ഇത് കണക്കാക്കപ്പെടുന്നു.

വിദേശ നയം

1998 സെപ്തംബറിൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയർപേഴ്സണായി മണ്ടേല തിരഞ്ഞെടുക്കപ്പെട്ടു. ഡർബനിൽ നടന്ന സമ്മേളനത്തിൽ ഇസ്രായേൽ-പാലസ്തീൻ വിഷയത്തിൽ ഇസ്രായേലിനേയും, ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യയേയും നിശിതമായി വിമർശിക്കുകയുണ്ടായി. ഈ രണ്ടു വിഷയങ്ങളും കഴിയുംവേഗം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളോടും മണ്ടേല ആവശ്യപ്പെടുകയുണ്ടായി. മലേഷ്യയും, ഇന്തോനേഷ്യയുമായും വളരെ നല്ല നയതന്ത്രബന്ധമാണ് മണ്ടേല കാത്തു സൂക്ഷിച്ചിരുന്നത്. ഫിദൽ കാസ്ട്രോയും, മുവമ്മർ ഗദ്ദാഫിയുമായുള്ള മണ്ടേലയുടെ അടുത്ത ബന്ധം, പാശ്ചാത്യൻ രാജ്യങ്ങളിൽ നിന്നും വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. ക്യൂബയിൽ വെച്ച് കാസ്ട്രോയേയും, ലിബിയയിൽ വെച്ച് ഗദ്ദാഫിയേയും മണ്ടേല സന്ദർശിക്കുകയുണ്ടായി. ഇത്തരം വിമർശനങ്ങളെയെല്ലാം മണ്ടേല തള്ളിക്കളയുകയായിരുന്നു.

ലെസോതോയിലെ പട്ടാളനടപടി

1998 സെപ്റ്റംബറിൽ ലെസോത്തോയിലെ പ്രധാനമന്ത്രിയായിരുന്ന പകലിത മോസിസിലിയുടെ ഗവണ്മെന്റിനെ സംരക്ഷിക്കാൻ സൈന്യത്തെ അയച്ചതായിരുന്നു മണ്ടേല സർക്കാർ ചെയ്ത ആദ്യത്തെ സൈനികനീക്കം.

ലോക്കർബി വിചാരണ

1988 ഡിസംബർ 21-ആം തീയതി സ്കോട്ട്‌ലന്റിലെ ലോക്കർബീ പട്ടണത്തിനു സമീപം തകർക്കപ്പെട്ട പാൻ ആം 103 വിമാനത്തിൽ ബോംബ്‌ വച്ച രണ്ട്‌ ലിബിയാക്കാരുടെ വിചാരണയെക്കുറിച്ച്‌, കേണൽ ഗദ്ദാഫിയുടെ നേതൃത്വത്തിലുള്ള ലിബിയയും അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിൽ മണ്ടേല ഇടപെട്ടിരുന്നു. 1992-ൽ മണ്ടേല അന്നത്തെ അമേരിക്ക പ്രസിഡണ്ടായിരുന്ന ജോർജ്‌ ബുഷിനെ സമീപിച്ച്‌ ഒരു നിഷ്പക്ഷരാജ്യത്തിൽ ഈ വിചാരണ നടത്താനുള്ള സാധ്യതകളെക്കുറിച്ച്‌ ചർച്ചചെയ്തിരുന്നു. ഫ്രഞ്ച്‌ പ്രസിഡന്റ്‌ മിത്തറാംഗ്‌, സ്പെയിനിലെ രാജാവ്‌ ജുവാൻ കാർലോസ്‌, ജോർജ്‌ ബുഷ്‌ എന്നിവർ ഈ പദ്ധതിയെ അനുകൂലിച്ചെങ്കിലും ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന ജോൺ മേജർ ഇതിനെ എതിർത്തു. ജൂലൈ 1997-ൽ ലണ്ടൻ സന്ദർശിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറുമായി ഒക്ടോബർ 1997-ൽ എഡിൻബർഗിൽ നടന്ന കോമൺവെൽത്ത്‌ രാജ്യത്തലവന്മാരുടെ സമ്മേളനത്തിലും(ചോഗം) മണ്ടേല ഇക്കാര്യം ചർ‍ച്ചചെയ്തു. 1999 ഏപ്രിലിൽ ഗദ്ദാഫിയുമായി മണ്ടേല ചർച്ചകൾ തുടരുകയും നെതർലാൻഡ്‌സിലെ കാമ്പ്‌ സീസ്റ്റിൽ, സ്കോട്ട്‌ലാൻഡ്‌ നിയമങ്ങൾക്കു വിധേയമായ വിചാരണക്കായി കുറ്റമാരോപിക്കപ്പെട്ട അലി മൊഹമ്മദ് അൽ മെഗ്രാഹി, ലാമിൻ കാലിഫ ഫീമാ എന്നിവരെ വിട്ടുകൊടുക്കാൻ ധാരണയുണ്ടാക്കുകയും ചെയ്തു. 2001 ജനവരി 31ആം തീയതി ഒൻപത്‌ മാസത്തെ വിചാരണയുടെ അവസാനം, ഫീമായെ വെറുതെ വിടാനും മെഗ്രാഹിയെ 27 വർഷക്കാലത്തേക്ക്‌, സ്കോട്ട്‌ലാന്റിലെ ജയിലിൽ തടവിലിടാനും വിധിയുണ്ടായി.

കുടുംബജീവിതം

വളരെ ലളിതമായ ജീവിതം നയിച്ച ഒരു വ്യക്തിയായിരുന്നു മണ്ടേല,മദ്യപാനം പുകവലി എന്നീ ശീലങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്റെ വികാരങ്ങൾ പുറത്തു പ്രകടിപ്പിക്കാതെ, തന്നിലേക്കുതന്നെ അടക്കിവെക്കുന്ന ഒരു പ്രകൃതക്കാരനായിരുന്നു അദ്ദേഹം. മൂന്നു തവണ വിവാഹിതനായ മണ്ടേലക്ക്‌ ആറു കുട്ടികളും 17 ചെറുമക്കളുമുണ്ട്‌. മണ്ടേലയുടെ ആറു മക്കളിൽ മൂന്നുപേർ മരണമടഞ്ഞിരുന്നു.

ആദ്യവിവാഹം

നെൽ‌സൺ മണ്ടേല 
മണ്ടേല-ഈവ്ലിൻ വിവാഹം - 1944

ജോഹന്നാസ്‌ബർഗിൽവച്ച്‌ പരിചയപ്പെട്ട ഈവ്‌ലിൻ ൻടോക്കോ മേസ് ആയിരുന്നു ആദ്യഭാര്യ,1944 ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക്‌ മഡിബ തെംബേകൈൽ(ജനനം 1946), മാക്ഗാതോ(ജനനം 1950) എന്നീ രണ്ട്‌ പുത്രന്മാരും മകാസിവേ (ജനനം 1947, മരണം 1947), മകാസിവേ (1953) എന്നീ പുത്രിമാരും ജനിച്ചു, ആദ്യത്തെ പുത്രി മകാസിവേ ഒൻപതാം മാസത്തിൽ മരണമടഞ്ഞതിനാൽ രണ്ടാമത്തെ പുത്രിക്കും അതേ പേരാണ്‌ നൽകിയത്‌. രണ്ടു പുത്രന്മാരും, അകാലത്തിൽ മരണമടഞ്ഞു, ആദ്യത്തെ മകൻ കാറപകടത്തിലാണ് മരിച്ചതെങ്കിൽ രണ്ടാമത്തെ മകൻ മരിച്ചത് എയിഡ്സ് രോഗം മൂലമാണ്. മണ്ടേലക്ക്‌ രാഷ്ട്രീയകാരണങ്ങളാൽ കുടുംബകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ കഴിയാതിരുന്നതിനാലും യഹോവയുടെ സാക്ഷിയായ ഈവ്ലിന്റെ മതവിശ്വാസപ്രകാരം രാഷ്ട്രീയനിഷ്പക്ഷത ആഗ്രഹിച്ചതിനാലും പതിമൂന്നു വർഷത്തെ വിവാഹജീവിതം 1957-ൽ വിവാഹമോചനത്തിൽ കലാശിച്ചു. ഈവ്ലിൻ 2004-ൽ നിര്യാതയായി.

രണ്ടാം വിവാഹം

രണ്ടാം ഭാര്യയായ വിന്നി മഡികിസേല മണ്ടേലയും ജോഹന്നാസ്‌ബർഗിൽവച്ചാണ്‌ മണ്ടേലയെ പരിചയപ്പെട്ടത്‌. ജോഹന്നസ്ബർഗിലെ കറുത്ത വർഗ്ഗക്കാരിയായ ആദ്യത്തെ സാമൂഹ്യപ്രവർത്തകയായിരുന്നു വിന്നി. 19 ജൂൺ 1958 ലായിരുന്നു ഇവരുടെ വിവാഹം. മണ്ടേല-വിന്നി ദമ്പതികൾക്ക് സെനാനി(ജനനം 1958 ഫെബ്രുവരി 4), സിൻഡ്സിസ്വ( ജനനം 1960) എന്നീ രണ്ട്‌ പുത്രിമാർ ജനിച്ചു. രണ്ടാമത്തെ പുത്രിക്ക് ഒന്നര വയസ്സുള്ളപ്പോളാണ് മണ്ടേല റോബിൻ ദ്വീപിൽ ജയിലിലടക്കപ്പെടുന്നത്. മണ്ടേല ജയിലിൽ കിടക്കുന്ന കാലത്ത്‌ വിന്നിയുടെ പിതാവ്‌ ട്രാൻസ്കിയിലെ കൃഷിവകുപ്പുമന്ത്രിയായി സ്ഥാനമേറ്റെടുത്തിരുന്നു. രാഷ്ട്രീയാദർശങ്ങൾ തമ്മിലുള്ള വ്യത്യാസം കുടുംബജീവിതത്തിലും പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ 1992-ൽ ഇവർ വേർപിരിയുകയും 1996 മാർച്ച്‌ ഒന്നിനു വിവാഹമോചിതരാവുകയും ചെയ്തു.

മൂന്നാം വിവാഹം

1998-ൽ തന്റെ എൺപതാം ജന്മദിനത്തിൽ ഗ്രേക്കാ മാഷേൽ നീ സിംബൈനെ വിവാഹം കഴിച്ചു. 1986-ൽ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ട മൊസാംബിക് പ്രസിഡന്റ് സമോറ മാകേലിന്റെ വിധവയായിരുന്നു അവർ. അങ്ങനെ അവർ രണ്ടു രാഷ്ട്രങ്ങളുടെ പ്രഥമവനിതയാകുന്ന ഏക വ്യക്തിയായി.

ഗാന്ധിയൻ ആദർശങ്ങൾ

മണ്ടേലയെയും തുടർന്നുവന്ന വർണ്ണവിവേചനവിരുദ്ധപ്രവർത്തകരെയും മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ സ്വാധീനിച്ചിരുന്നു. മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ സത്യാഗ്രഹം ആരംഭിച്ചതിന്റെ നൂറാം വാർഷികത്തിനോടനുബന്ധിച്ച്‌ 2007 ജനവരി 29/30 തീയതികളിൽ ദില്ലിയിൽ നടന്ന സമ്മേളനത്തിൽ മണ്ടേലയും സന്നിഹിതനായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ചരിത്രം എഴുതപ്പെടുമ്പോൾ അതിൽ ഒഴിവാക്കാനാവാത്ത ഒരു വ്യക്തിത്വമാണ് ഗാന്ധിയുടേതെന്ന് മണ്ടേല അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗാന്ധി എന്ന വ്യക്തിയുടെ പിന്നിൽ ഒറ്റക്കെട്ടായി നിന്ന് കോൺഗ്രസ്സ് പൊരുതി നേടിയ സ്വാതന്ത്ര്യം ആണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രചോദനം, നിയമലംഘന എന്ന ആശയവും കടംകൊണ്ടത് ഗാന്ധിയിൽ നിന്നുമാണ്, എന്ന് ഗാന്ധിയുടെ പ്രതിമ ദക്ഷിണാഫ്രിക്കയിൽ അനാച്ഛാദനം ചെയ്യവേ മണ്ടേല പറയുകയുണ്ടായി.

രാഷ്ട്രീയ ആദർശങ്ങൾ

ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യം സ്വപ്നം കണ്ട ഒരു നേതാവായിരുന്നു നെൽസൺ മണ്ടേല. അതുകൊണ്ടു തന്നെ സ്വകാര്യ സ്വത്തുടമസ്ഥത, മുതലാളിത്തം, എന്നിവക്കെതിരേയെല്ലാം വ്യക്തമായ കാഴ്ചപ്പാട് സ്വീകരിച്ചിരുന്നു അദ്ദേഹം. മണ്ടേലയെ മാർക്സിസ്റ്റ് ആശയങ്ങൾ വളരെയധികം സ്വാധീനിച്ചിരുന്നു. എന്നാൽ ട്രീസൺ വിചാരണക്കിടയിൽ താനൊരു കമ്മ്യൂണിസ്റ്റല്ല എന്നദ്ദേഹം വ്യക്തമാക്കിയിരുന്നു. 1950-1960 കാലഘട്ടത്തിൽ മണ്ടേല ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരംഗമായിരുന്നുവെന്നും, അവരുടെ കേന്ദ്ര കമ്മറ്റിയിൽ പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണശേഷം, ചരിത്രകാരന്മാരും, ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. തികച്ചും രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം മറച്ചുപിടിക്കുകയായിരുന്നു.

1995 ൽ രാജ്യത്തെ ഖനികളും, ബാങ്കുകളും ദേശസാത്സരിക്കാൻ ഒരു പദ്ധതി മണ്ടേല മുന്നോട്ടു വെച്ചുവെങ്കിലും, ഇത്തരം നടപടികൾ വിദേശ നിക്ഷേപകരെ ദക്ഷിണാഫ്രിക്കയിൽ നിന്നും അകറ്റുമെന്ന് ഭയപ്പെട്ട് അദ്ദേഹം തന്നെ ഈ പരിപാടിയിൽ നിന്നും പിൻമാറുകയായിരുന്നു. 1990 കളിൽ സോവിയറ്റ് യൂണിയനു സംഭവിച്ച തകർച്ച, ഇത്തരം തീരുമാനങ്ങളിലെത്താൻ മണ്ടേലക്ക് പ്രചോദനമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തെ അവസാനിപ്പിക്കുക എന്നതുമാത്രമായിരുന്നില്ല മണ്ടേലയുടെ ലക്ഷ്യം, വർണ്ണവിവേചനത്തിൽ നിന്നും മോചിതമായ ദക്ഷിണാഫ്രിക്കയുടെ പുരോഗതിയിലേക്കുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും ആ ദീർഘദർശ്ശിയുടെ മനസ്സിലുണ്ടായിരുന്നു.

വിമർശനങ്ങൾ

സുപ്രീം കോടതിയിലെ ന്യായാധിപൻ ആയ എഡ്‌വിൻ കാമറൂണിനെപോലുള്ളവർ മണ്ടേലയുടെ നേതൃത്വത്തിലുള്ള ഗവൺമന്റ്‌ എയ്ഡ്‌സിനെതിരേ കാര്യക്ഷമമായ നടപടികൾ കൈകൊണ്ടില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രപതിസ്ഥാനത്തിൽനിന്നും വിരമിച്ചശേഷം ഈ മാരകവിപത്തിനെതിരെ കൂടുതൽ നടപടികൾ എടുക്കാത്തത്‌ തന്റെ തെറ്റാണെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. 1999 ൽ ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യയുടെ 10ശതമാനത്തോളം പേർ എയ്ഡ്സ് രോഗബാധിതരായിരുന്നുവെങ്കിലും, അതിനെതിരേ മണ്ടേല സർക്കാർ കാര്യമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല. മണ്ടേല വിഷയത്തിൽ നേരിട്ടിടപെടാതെ, ഡെപ്യൂട്ടി ആയിരുന്ന എംബെക്കിയെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ എംബെക്കി ഇത്ര ഗുരുതരമായ പ്രശ്നമായിരുന്നിട്ടുപോലും, വേണ്ടത്ര ഗൗരവം കാണിച്ചിരുന്നില്ല.

ദക്ഷിണാഫ്രിക്കയിലെ കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ മണ്ടേലയുടെ സർക്കാർ വൻ പരാജയമായിരുന്നുവെന്ന് വിമർശകർ കണക്കുകളെ ഉദ്ധരിച്ചു പറയുന്നു. 1990 കളുടെ അവസാനം, ദക്ഷിണാഫ്രിക്കയിൽ നിന്നും പലായനം ചെയ്ത വെള്ളക്കാരുടെ ഏതാണ്ട് 7,50,000 ഓളം വരും, ഇവിടുത്തെ കുറ്റകൃത്യങ്ങൾ കാരണം ജീവിത സാഹചര്യം മോശമായതുകൊണ്ടാണ് ഇവർ രാജ്യം വിട്ടതെന്ന് പറയപ്പെടുന്നു.

ആരോഗ്യനില

നെൽസൺ മണ്ടേലയുടെ ആരോഗ്യനില അതീത ഗുരുതരാവസ്ഥയിലാണെന്ന് 2013 ജൂൺ 23-ആം തിയതി ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് ജേക്കബ് സുമ അറിയിച്ചു. ജേക്കബ് സുമ പ്രിട്ടോറിയയിലുള്ള ആശുപത്രിയിലെത്തി നെൽസൺ മണ്ടേലയുടെ ഭാര്യയെ സന്ദർശിച്ച് മണ്ടേലയുടെ രോഗവിവരങ്ങളെക്കുറിച്ച് ഏതാനും നിമിഷം ചർച്ച ചെയ്തു.

മണ്ടേലയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച നിലയിൽ 2013 ജൂൺ ഇരുപത്താറാം തിയതി കുടുംബാംഗങ്ങൾ മണ്ടേലയുടെ ശവസംസ്‌കാരം എവിടെ വേണമെന്നതിനെക്കുറിച്ച് നടത്തിയ ചർച്ചഅഭിപ്രായ വ്യത്യാസങ്ങൾ കാരണം തീരുമാനം എടുക്കാനാവാതെ തുടരുകയായിരുന്നു. മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ പ്രസിഡണ്ട് ജേക്കബ് സുമ 2013 ജൂൺ 27-ആം തിയതി തന്റെ മൊസാംബിക്ക് സന്ദർശനം റദ്ദാക്കി.

മണ്ടേലയുടെ ആരോഗ്യ സ്ഥിതി തികച്ചും നിരാശാജനകമാണെന്ന് മണ്ടേലയുടെ കുടുംബത്തെ പ്രതിനിധീകരിച്ച് അഭിഭാഷകനായ ഡേവിഡ് സ്മിത്ത് പറയുകയുണ്ടായി. മണ്ടേലയെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ ഈ വാർത്തയെ ഖണ്ഡിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്ഥിതി സങ്കീർണ്ണമാണെങ്കിലും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ജനങ്ങളെ അറിയിച്ചു. അതീവഗുരുതരാവസ്ഥയിലിരിയ്ക്കേത്തന്നെ, 2013 ഓഗസ്റ്റ് 31-ആം തിയതി മണ്ടേല ആശുപത്രി വിട്ടു.

മരണം

2013 ഡിസംബർ 5ന് തന്റെ 95-ആം വയസ്സിൽ നെൽസൺ മണ്ടേല അന്തരിച്ചു. ജോഹന്നാസ് ബർഗിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മണ്ടേലയുടെ മരണവാർത്ത, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന ജേക്കബ് സുമ,ദേശീയ ടെലിവിഷനിലൂടെ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ പത്തു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഡിസംബർ 15ന് എല്ലാ വിധ ബഹുമതികളോടും കൂടെ മണ്ടേലയുടെ ശവസംസ്കാരചടങ്ങുകൾ നടത്തി. തൊണ്ണൂറോളം രാഷ്ട്രങ്ങളുടെ പ്രതിനിധികൾ മണ്ടേലയുടെ അന്ത്യയാത്രക്കു സാക്ഷ്യം വഹിക്കുവാനായി ദക്ഷിണാഫ്രിക്കയിൽ വന്നു ചേർന്നിട്ടുണ്ടായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പ്രണബ് മുഖർജി, ലോക്സഭ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അവലംബം

  • നെൽസൺ, മണ്ടേല (2013). ലോങ് വാക്ക് ടു ഫ്രീഡം. ലിറ്റിൽ ബ്രൗൺ. ISBN 978-0316323543.
  • ആന്റണി സാംസൺ (2000). മണ്ടേല, ദ ഓഥറൈസ്ഡ് ബയോഗ്രഫി. ന്യൂയോർക്ക്: വിന്റേജ്. ISBN 978-0679781783.
  • മെരിഡിത്ത് മാർട്ടിൻ (1999). നെൽസൺ മണ്ടേല, എ ബയോഗ്രഫി. ഗ്രിഫിൻ. ISBN 978-0312199920.
  • ഐക്മാൻ, ഡേവിഡ് (2003). ഗ്രേറ്റ് സോൾസ്: സിക്സ് ഹു ചേഞ്ച്ഡ് എ സെഞ്ച്വറി. ലെക്സിങ്ടൺ ബുക്സ്. ISBN 0739104381.

കൂടുതൽ വായനക്ക്

പുറത്തേക്കുള്ള കണ്ണികൾ

നെൽ‌സൺ മണ്ടേല 
വിക്കിചൊല്ലുകളിലെ നെൽ‌സൺ മണ്ടേല എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
നെൽ‌സൺ മണ്ടേല 
Wikisource
Nelson Mandela രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
പദവികൾ
മുൻഗാമി
ഫ്രെഡറിക് വില്യം ഡിക്ലർക്ക്
പ്രസിഡന്റ് ദക്ഷിണാഫ്രിക്ക
1994–1999
പിൻഗാമി
Diplomatic posts
മുൻഗാമി
ആൻഡ്രേസ് പസ്ത്രാന അരാംഗോ
ചെയർപേഴ്സൺചേരിചേരാ പ്രസ്ഥാനം
1998–1999
പിൻഗാമി

Tags:

നെൽ‌സൺ മണ്ടേല ആദ്യകാല ജീവിതംനെൽ‌സൺ മണ്ടേല രാഷ്ട്രീയപ്രവർത്തനംനെൽ‌സൺ മണ്ടേല അറസ്റ്റ്, റിവോണിയ വിചാരണനെൽ‌സൺ മണ്ടേല ജയിൽവാസംനെൽ‌സൺ മണ്ടേല വർണ്ണവിവേചനത്തിനു വിരാമംനെൽ‌സൺ മണ്ടേല ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട്നെൽ‌സൺ മണ്ടേല കുടുംബജീവിതംനെൽ‌സൺ മണ്ടേല ഗാന്ധിയൻ ആദർശങ്ങൾനെൽ‌സൺ മണ്ടേല രാഷ്ട്രീയ ആദർശങ്ങൾനെൽ‌സൺ മണ്ടേല വിമർശനങ്ങൾനെൽ‌സൺ മണ്ടേല ആരോഗ്യനിലനെൽ‌സൺ മണ്ടേല മരണംനെൽ‌സൺ മണ്ടേല അവലംബംനെൽ‌സൺ മണ്ടേല കൂടുതൽ വായനക്ക്നെൽ‌സൺ മണ്ടേല പുറത്തേക്കുള്ള കണ്ണികൾനെൽ‌സൺ മണ്ടേലഇംഗ്ലീഷ്ജൂലൈ 18ദക്ഷിണാഫ്രിക്കദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനംനോബൽ സമ്മാനംഫ്രഡറിക്‌ ഡിക്ലർക്ക്ഭാരതരത്നംലോങ് വോക് റ്റു ഫ്രീഡം

🔥 Trending searches on Wiki മലയാളം:

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംഅർബുദംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഒന്നാം കേരളനിയമസഭരാമായണംഇന്ത്യനിക്കാഹ്എ.കെ. ഗോപാലൻസ്തനാർബുദംപ്രേമലുഋതുപി.എൻ. ഗോപീകൃഷ്ണൻപി. കുഞ്ഞിരാമൻ നായർആർത്തവംനസ്രിയ നസീംകരിവെള്ളൂർ സമരംപഴുതാരലക്ഷ്മി നായർഗിരീഷ് പുത്തഞ്ചേരിടി. പത്മനാഭൻചെമ്മീൻ (നോവൽ)അഞ്ചകള്ളകോക്കാൻതത്ത്വമസിചന്ദ്രൻരാജ്‌മോഹൻ ഉണ്ണിത്താൻതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകേരള നവോത്ഥാനംമന്ത്സ്വരാക്ഷരങ്ങൾബെംഗളൂരുആടുജീവിതം (ചലച്ചിത്രം)സി.ടി സ്കാൻക്രിസ്റ്റ്യാനോ റൊണാൾഡോദിലീപ്അയക്കൂറതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഅണ്ണാമലൈ കുപ്പുസാമിഅനീമിയകൊടുങ്ങല്ലൂർഅവകാശികൾഅണലികേരളത്തിലെ ജാതി സമ്പ്രദായംഅന്തരീക്ഷമലിനീകരണംബാല്യകാലസഖിനീർമാതളംതുഞ്ചത്തെഴുത്തച്ഛൻകത്തോലിക്കാസഭനെൽവയൽ-നീർത്തട സംരക്ഷണ നിയമംമതേതരത്വം ഇന്ത്യയിൽഭ്രമയുഗംമനുഷ്യൻകണ്ടൽക്കാട്ലിംഫോസൈറ്റ്സുബ്രഹ്മണ്യൻകേരളാ ഭൂപരിഷ്കരണ നിയമംപാമ്പാടി രാജൻഹെപ്പറ്റൈറ്റിസ്ഹെപ്പറ്റൈറ്റിസ്-എഇല്യൂമിനേറ്റിവിചാരധാരകേരള ഹൈക്കോടതിസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ആനി രാജഒ.എൻ.വി. കുറുപ്പ്അയമോദകംപഴശ്ശി സമരങ്ങൾചിത്രകലതൃക്കേട്ട (നക്ഷത്രം)ബൈബിൾകുമാരനാശാൻനോട്ടകൂദാശകൾഭൂമികേരളത്തിലെ തനതു കലകൾഏപ്രിൽ 22ഐക്യ ജനാധിപത്യ മുന്നണിഒരു സങ്കീർത്തനം പോലെ🡆 More